Connect with us

Video Stories

പകല്‍കൊള്ളയുടെ സ്വാശ്രയ നാടകം

Published

on

 

വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്, ഇപ്പോ ശര്യാക്കിത്തരാം. ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷ കുറച്ചു സമയത്തേക്കെങ്കിലും നിലനിര്‍ത്താനാകും ഈ വാഗ്ദാനത്തിന്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഏതാണ്ടിതേ രീതിയിലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് അടിയന്തര പ്രമേയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ആഗസ്റ്റ് 31നകം എല്ലാം ശരിയാകുമെന്നായിരുന്നു മന്ത്രിയുടെ വാക്ക്. ഇപ്പോള്‍ ആ വാക്ക് പഴഞ്ചാക്കായി. മാത്രമല്ല, സ്വാശ്രയ മെഡിക്കല്‍ പഠനം പണക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട നിലയിലുമായി. ഇടതുസര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഇക്കാര്യത്തില്‍ ഇനി എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാറിനോ മന്ത്രിക്കോ വലിയ പിടിയില്ല. വഴി അടച്ചതു സര്‍ക്കാരായതിനാല്‍ അത് തുറക്കാന്‍ സര്‍ക്കാര്‍ വലിയ പ്രയത്‌നം നടത്താനും സാധ്യതയില്ല. കോടതി വിധികളും സര്‍ക്കാര്‍ തീരുമാനങ്ങളും സ്വാശ്രയ മാനേജ്‌മെന്റുകളുടെ കള്ളക്കളികളുമെല്ലാമായി കുഴഞ്ഞുമറിഞ്ഞ നിലയിലായിരിക്കുന്നു സ്വാശ്രയം മെഡിക്കല്‍ പ്രവേശനം.
85 ശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള സാഹചര്യമാണ് സര്‍ക്കാരിന് കൈവന്നത്. എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്കനുകൂല നിലപാടാണ് തുടക്കം മുതലുണ്ടായത്. സ്വാശ്രയ മാനേജുമെന്റുകളെ നിലക്കുനിര്‍ത്താന്‍ നാലുമാസ സമയം സര്‍ക്കാറിനുണ്ടായിരുന്നു. നിയമനിര്‍മാണം ഉള്‍പ്പെടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സമയം ലഭിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആരെയോ ബോധിപ്പിക്കാനെന്ന മട്ടില്‍ മൂന്ന് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. മൂന്ന് ഓര്‍ഡിനന്‍സുകളിലും തെറ്റുണ്ടായത് സ്വാഭാവികമാണെന്ന് കരുതാനാകില്ല. മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
പിന്നീട് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഫീസ് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി അഞ്ചര ലക്ഷമാണ് ഫീസ് നിശ്ചയിച്ചത്. മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ സുവര്‍ണാവസരം സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ലംഘിച്ച് രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ് സര്‍ക്കാര്‍ തലപ്പത്തുള്ളത്. പിന്നീട് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസാണ് 11 ലക്ഷമാക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട മാനേജ്‌മെന്റുകള്‍ക്കും ഉയര്‍ത്തിയ ഫീസ് ബാധകമാണ്. അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെ വലിയ വിജയമായി ഇടതുസര്‍ക്കാറും ആരോഗ്യ മന്ത്രിയും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ എല്ലാ അവകാശ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ വന്‍ വര്‍ധനവാണ് മാനേജുമെന്‍ുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചതിനെക്കാള്‍ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് നല്‍കിയത്. ഈ വര്‍ധനവാണ് ഇപ്പോള്‍ മാനേജുമെന്റുകള്‍ക്ക് നേട്ടമായത്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കുകയും വേണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം. അതും 15 ദിവസത്തിനുള്ളില്‍.
ഇനി ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് ഫീസില്‍ മാറ്റം വരുത്താന്‍ കഴിയും. മൂന്നുമാസം വേണമിതിന്. എന്നാല്‍ ഫീസ് കുറയുമെന്ന് ഒരുറപ്പുമില്ലതാനും. ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍. പ്രവേശനം നേടിയവര്‍ക്ക് ബാക്കി തുകയുടെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഈ പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് പഠനം ഉപേക്ഷിക്കുക മാത്രമേ വഴിയുള്ളൂ. നാല് വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 44 ലക്ഷം നല്‍കണം. ബാക്കി ചെലവുകള്‍ വേറെ. അതായത് സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി നല്‍കിയാലും ഫീസിന്റെ ഘടന അറിയാതെ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് തല വെച്ചു കൊടുക്കാന്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയാറാകില്ല.
ജൂലൈയില്‍ സര്‍ക്കാര്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. കോടതി വിധികളും സര്‍ക്കാറിന്റെ മെല്ലെപ്പോക്കും കാരണം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും വൈകി. സ്‌പോട്ട് അലോട്ട്‌മെന്റ് നടത്താന്‍ മാനേജുമെന്റുകള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു ഈ കാലതാമസത്തിന്റെ ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ പ്രകാരം ആഗസ്റ്റ് 19നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 14നുണ്ടായ കോടതി വിധിയോടെ നിശ്ചിത തിയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. 21ലെ ഹൈക്കോടതി വിധിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ആശ്വാസം ഉണ്ടായത്. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി വീണ്ടും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
ഒരിക്കല്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ പഠനം ഉപേക്ഷിക്കാന്‍ പോലും സാധിക്കില്ല. ഫീസ് കുറയുമെന്ന പ്രതീക്ഷയില്‍ പ്രവേശനം നേടാന്‍ കഴിയാത്ത സ്ഥിതിയാണെന്നര്‍ത്ഥം. അരക്കോടിയിലേറെ രൂപ ഫീസായി നല്‍കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി മെഡിക്കല്‍ പഠനം സംവരണം ചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഏറെ പേര്‍ക്കും പ്രവേശനം നേടാന്‍ കഴിയില്ല. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ മാത്രമാണ് ഫീസ് അഞ്ച് ലക്ഷം മതിയെന്ന നിലപാടെടുത്തിട്ടുള്ളത്.
സര്‍ക്കാറിന് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മാനേജുമെന്റുകളുമായുള്ള ഒത്തുകളി എന്ന ആരോപണം വന്നത് ഇതുകൊണ്ടാണ്. സ്വാശ്രയ കോളജുകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ഈ മേഖലയില്‍ പ്രശ്‌ന രഹിതമായ കാലമുണ്ടായിട്ടില്ല. ഇത്തവണ പ്രശ്‌നങ്ങളില്ലാതെ പ്രവേശനം നടത്താന്‍ അവസരം ലഭിച്ചെങ്കിലും സര്‍ക്കാര്‍ മുന്നൊരുക്കം നടത്താതെ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതു കൊണ്ടാണ് ഒത്തുകളി എന്ന ആരോപണം ഉണ്ടാകുന്നത്. അതിനെ ശരിവെക്കുന്നതാണ് കഴിഞ്ഞ നാല് മാസമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍.
ഫീസ് ഘടന നിശ്ചയിച്ചപ്പോള്‍ തന്നെ സര്‍ക്കാറിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാമായിരുന്നു. എന്നാല്‍ മാനേജുമെന്റുകള്‍ പ്രവേശന നടപടികള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. തന്നിഷ്ടം പോലെ പ്രവേശനം നടത്താന്‍ മാനേജുമെന്റുകള്‍ മുമ്പും ഈ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ഈ മെല്ലെപ്പോക്കിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫീസ് ഘടന പ്രഖ്യാപിച്ച ശേഷം വീണ്ടും മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിടാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ക്രോസ് സബ്‌സിഡി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ കരാറിന് എഴുതിയ കടലാസിന്റെ വില പോലുമുണ്ടാകില്ലെന്നും അറിഞ്ഞുകൊണ്ട് നാടകം കളിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്ക് അടിയറ വെച്ചിരിക്കുകയാണ്.
അഞ്ച് ലക്ഷം രൂപ അടച്ച് പ്രവേശനം നേടിയവര്‍ക്ക് ഇനി ബാക്കി തുക കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് അവസാനത്തെ പ്രഖ്യാപനം. സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാനല്ല, അവര്‍ക്ക് നിര്‍ബാധം വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ പിടിപ്പുകേട് മാത്രമല്ല ഇതിന് കാരണം, സര്‍ക്കാറിന്റെ കഴിവുകേടും മാനേജുമെന്റുകളെ വഴിവിട്ട് സഹായിക്കാനുള്ള ഇച്ഛയുമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending