Connect with us

Video Stories

ഭരണത്തില്‍ ഏകാധിപതികളാകുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍

Published

on

തൊഴിലാളി വര്‍ഗ സര്‍വാധിപത്യമായിരുന്നു കമ്മ്യൂണിസംകൊണ്ട് മാര്‍ക്‌സും ലെനിനും എംഗല്‍സുമെല്ലാം വിഭാവനം ചെയ്തത.് തൊഴിലാളികള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ മേധാവിത്വം സ്ഥാപിക്കുകയെന്നതായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നേതൃത്വം മുന്നോട്ട്‌വെച്ചത്. സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കുക, ചൂഷണ സ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു കമ്മ്യൂണിസത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ലോകത്ത് നടപ്പിലാക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഏറ്റവും നല്ല ഉദാഹരണം സോവിയറ്റ് ഭരണകൂടമാണ്. സോവിയറ്റ് യൂനിയന്‍ മര്‍ദ്ദക ഭരണകൂടമായി പരിണമിക്കുകയാണുണ്ടായത്. ലെനിന്‍ പ്രാധാന്യം നല്‍കിയിരുന്ന ആശയ സംവാദം വിയോജിക്കാനുള്ള സ്വാതന്ത്ര്യം, സോവിയറ്റുകള്‍ക്കുള്ള അധികാരം തുടങ്ങിയവ അവിടെ അപ്രത്യക്ഷമായി. യഥാര്‍ത്ഥത്തില്‍ പൗരവകാശങ്ങള്‍ എടുത്തുകളയുകയാണുണ്ടായത്. ശുദ്ധീകരണത്തിന്റെ പേരില്‍ ചിന്തകന്മാരും എഴുത്തുകാരുമായ ട്രോട്‌സ്‌കിയും ബുഖാറിനും സിനോവുമെല്ലാം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ശുദ്ധികലശത്തിനു വിധേയരായിത്തീര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒക്‌ടോബര്‍ വിപ്ലവം അഴിച്ചുവിട്ട ആശയ സമരത്തിന്റേയും അന്വേഷണ ബുദ്ധിയുടേയും നവീന ചിന്താധാരകളുടേയുമൊക്കെ വേരിന് കത്തിവെക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചരിത്രം പഠന വിധേയമാക്കുമ്പോള്‍ ഇത് ബോധ്യമാകും. അരാഷ്ട്രീയ ചിന്താധാരകള്‍ അടിമത്വത്തിലേക്കാണ് കൊണ്ടുപോയതെന്നു സ്റ്റാലിന്‍ യുഗം മുതല്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. കമ്മ്യൂണിസ്റ്റ് ഭരണം തൊഴിലാളികളുടെ മേലുള്ള സര്‍വാധിപത്യമായി പരിണമിച്ചുവെന്നതാണ് സോവിയറ്റ് റഷ്യയില്‍ കണ്ടത്. പിന്നീട് സോവിയറ്റ് കമ്മ്യൂണിസം തകര്‍ന്നതും. സോവിയറ്റ് യൂണിയനില്‍ ഉേദ്യാഗസ്ഥ പ്രമുഖരുടെ ആധിപത്യമാണുണ്ടായത്. ഇതിനെക്കുറിച്ച് ഇടതുപക്ഷ ചിന്തകന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1988 കാലയളവില്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയ ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. അവരുടെ സമരങ്ങളെ കമ്മ്യൂണിസ്റ്റ് ഭരണം നിഷ്ഠൂരമായി അടിച്ചമര്‍ത്തി.
കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായത് സോഷ്യലിസ്റ്റ് ജനാധിപത്യം വികസിപ്പിക്കുന്നതില്‍ സംഭവിച്ച പരാജയമാണ്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ ഭരണ സോപാനത്തിലെത്തിയപ്പോള്‍ ഏകാധിപതികളായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. സോവിയറ്റ് യൂണിയനില്‍ മാത്രമല്ല, ചൈനയിലും ഇതാണ് സംഭവിച്ചത്. ചൈന പേരില്‍ മാത്രമാണ് കമ്മ്യൂണിസമുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ‘മുതലാളിത്ത പാത’ സ്വീകരിച്ചവരാണ്. ‘മുതലാളിമാരില്ലാത്ത മുതലാളിത്ത’മെന്ന എംഗല്‍സാല്‍ന്റെ പ്രയോഗം മറ്റൊരു രൂപത്തില്‍ ചൈനയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു.
റഷ്യയിലും ചൈനയിലും മാത്രമല്ല, മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം തന്നെ മാര്‍ക്‌സിസത്തിന്റേയും ലെനിസത്തിന്റേയും പേരിലാണ് വിപ്ലവങ്ങള്‍ നടന്നത്. എന്നാല്‍ വിപ്ലവാനന്തരം സൈനിക സ്വഭാവത്തിലുള്ള ഭരണകൂടങ്ങളാണ് നിലവില്‍വന്നത്. കമ്മ്യൂണിസ്റ്റ് മാനേജ്‌മെന്റ് ഭരണമായിരുന്നു. തൊഴിലാളി സര്‍വാധിപത്യം മാനേജ്‌മെന്റിന്റെ മുന്നില്‍ അടിയറവെച്ചു.
ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമബംഗാളില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചത് സി.പി.എമ്മാണ്. കൃഷി സ്ഥലങ്ങള്‍ വന്‍കിടക്കാര്‍ക്കുവേണ്ടികമ്മ്യൂണിസ്റ്റുകാര്‍ കയ്യേറിയപ്പോള്‍ തൊഴിലാളികള്‍ സമരം ചെയ്തു. ഒട്ടേറെ പേര്‍ മരിച്ചു. അനവധി പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ഗുണ്ടകളും പൊലീസും നടത്തിയ നരനായാട്ട് ക്രൂരമായിരുന്നു. തൊഴിലാളി വര്‍ഗ സ്‌നേഹം പൊലീസിന്റെ ലാത്തിയുടേയും തോക്കിന്റേയും രൂപത്തിലാണ് ബംഗാളില്‍ പ്രത്യക്ഷപ്പെട്ടത്. ബംഗാള്‍ മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു.
ഇപ്പോള്‍ കേരളം ഭരിക്കുന്നതും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ആചാര്യന്മാര്‍തന്നെയാണ്. ഗെയ്ല്‍ സമരം നാം കണ്ടതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പൈപ്പിടാന്‍ അഞ്ചും പത്തും സെന്റ് സ്ഥലം കിളച്ചുമറിക്കാന്‍ പൊലീസ് ജെ.സി.ബിയുമായി കടന്നുവന്നത്. മണ്ണും കൃഷികളും വീടും നഷ്ടപ്പെട്ടവര്‍ പ്രതിരോധിക്കുക സ്വാഭാവികമാണ്. പൊലീസിന്റെ നരനായാട്ടാണ് അവിടെ കണ്ടത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇടതുപക്ഷ ഭരണകൂടം നീതി നിഷേധമാണ് നടത്തിയത്. നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാതെ കുടിയൊഴിപ്പിക്കുന്ന ക്രൂരത കാട്ടിയത് തൊഴിലാളി വര്‍ഗ ഭരണകൂടമാണ്. സമരം ചെയ്യുന്ന ഇരകളെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വിശേഷിപ്പിച്ചത് തീവ്രവാദികളും ഭീകരവാദികളുമെന്നാണ്. കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ഉറക്കെ കരയാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ക്രൂരതയാണ്. അവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് അതിനേക്കാള്‍ ക്രൂരതയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ വരാന്തകളില്‍ അന്തിയുറങ്ങുന്നവര്‍ ഭരണം കയ്യാളുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
കമ്മ്യൂണിസം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമല്ല വിഭാവനം ചെയ്യുന്നത്. പാര്‍ട്ടി അടിമത്വമാണ് നടപ്പിലാക്കുന്നത്. തൊഴിലാളികളെ അടിമത്വത്തിന്റെ ചങ്ങലകളില്‍ തളച്ചിടുന്ന കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ കാലത്തിന്റെ ചുമരെഴുത്തുവായിക്കാത്തവരാണ്. കായല്‍ രാജാക്കന്മാരുടെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന വലിയ സഖാക്കള്‍ ഗെയ്‌ലിന് ഗേറ്റു തുറന്നു കൊടുക്കുമ്പോള്‍ പാവപ്പെട്ടവരുടെ മണ്ണും കുടിയും നഷ്ടപ്പെടുത്തുകയാണ്. ഇവര്‍ ഇരകളാണ്. ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷക്കാര്‍ ഇല്ലയെന്ന സത്യം വ്യക്തമായിരിക്കുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending