Connect with us

Video Stories

ഉത്തര കൊറിയ വിട്ടുവീഴ്ചക്കില്ല അനുരഞ്ജനത്തിന് അമേരിക്ക

Published

on

 

ഉത്തര കൊറിയ അക്ഷരാര്‍ത്ഥത്തില്‍ ആണവ ശക്തിയായെന്ന് തെളിയിക്കുന്നതാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പരീക്ഷണം. ഓരോ പരീക്ഷണം കഴിയുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികള്‍ നല്‍കുന്ന താക്കീതും ഭീഷണിയുമൊന്നും വിലപ്പോകുന്നില്ല. കനത്ത പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഹാവ്‌സാംഗ്-15) വിജയകരമായി പരീക്ഷിച്ച ശേഷം ഭരണാധികാരി കിം ജോങ് ഉന്‍ ആണവ ശേഷി സ്വായത്തമാക്കിയതായി നടത്തിയ പ്രഖ്യാപനം ലോകത്തിന് ഭീഷണിയാണ്.
ഈ വര്‍ഷം സെപ്തംബറില്‍ ഹാവ്‌സാംഗ്-14 പരീക്ഷണം നടത്തിയതിലെ പോരായ്മ പരിഹരിച്ചാണത്രെ പുത്തന്‍ പരീക്ഷണം. 13,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. അമേരിക്കയുടെ ഏത് ഭാഗത്തേക്കും തിരിച്ചുവിടാനാവും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫ് കണ്‍സേര്‍സണ്‍സ് സയന്റിസ്റ്റും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. യുദ്ധത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പലതവണ ഭീഷണി മുഴക്കി. ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കിഹാലെയുടെ പ്രസ്താവനയും വന്നു. കനത്ത തിരിച്ചടി നല്‍കുമെന്ന ഭീഷണിയിലായിരുന്നു ശേഷവും ഉത്തരകൊറിയ. ആണവ പ്രശ്‌നത്തില്‍ കൊറിയയെ പ്രകോപിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍പുട്ടിന്റെ സമീപനത്തോടെ റഷ്യന്‍ നിലപാട് പുറത്തുവരുന്നുമുണ്ട്.
രണ്ടര കോടി ജനസംഖ്യയുള്ള ഉത്തര കൊറിയ ആരുടെ മുന്നിലും കീഴടങ്ങില്ലെന്ന നിലപാടില്‍ തന്നെയാണ്. ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം നിരവധി തവണ നടത്തിക്കഴിഞ്ഞു. യു.എന്‍ രക്ഷാസമിതി നിരവധി തവണ ചേര്‍ന്നുവെങ്കിലും ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉപരോധത്തിലൂടെ ഉത്തര കൊറിയയെ വരുതിയിലാക്കാമെന്നായിരുന്നു യു.എന്‍ രക്ഷാസമിതിയും അമേരിക്കയും ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഉത്തര കൊറിയ ഇതിലൊന്നും വഴങ്ങുന്നില്ല. ട്രംപിന്റെ ഭീഷണിയെ അതേ നാണയത്തില്‍ നേരിടുകയാണ് കിം ജോങ് ഉന്‍. രണ്ടും ഒരേ സ്വഭാവക്കാരാണ്. വായാടിത്തം വേണ്ടതിലേറെ. അമേരിക്ക യുദ്ധകപ്പലുകള്‍ കൊറിയന്‍ തീരത്തേക്ക് അയച്ചു. ജപ്പാന്‍ യുദ്ധ കപ്പല്‍ തീരത്ത് വന്നു. അവയിലൊന്നും കുലുങ്ങാതെ, അതിര്‍ത്തി ലംഘിച്ചാല്‍ തകര്‍ക്കുമെന്നായിരുന്നു കിം ജോങ് ഉന്‍. അമേരിക്കയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും അഭ്യാസങ്ങള്‍ പലതവണ നടന്നു. ഉത്തര കൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തോട് ഏറ്റവും അടുത്ത സൗഹൃദ ബന്ധമുള്ള ചൈനയുടെ സഹകരണം അമേരിക്ക തേടി. പക്ഷെ, അവയൊന്നും ഫലം കണ്ടില്ല. വീണ്ടും വീണ്ടും മിസൈല്‍ പരീക്ഷണം. ലോകത്ത് സൈനിക ശേഷിയില്‍ 98-ാമത്തെ രാഷ്ട്രമാണത്രെ ഉത്തര കൊറിയ. എല്ലാ പൗരന്മാര്‍ക്കും സൈനിക പരിശീലനം നല്‍കുന്നു. ഏകാധിപതിയായ കിം ജോങ് ഉന്‍ ഉത്തര കൊറിയയില്‍ സര്‍വാധികാരിയാണ്. ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. വിരുദ്ധ നിലപാട് സ്വീകരിച്ചവരുടെ അന്ത്യം ഭയാനകമായിരുന്നു. ഇവയൊക്കെ പാശ്ചാത്യ കുപ്രചാരണമാണോ, അല്ലയോ എന്ന വസ്തുത ഭാവിയില്‍ അറിയാനിരിക്കുന്നു. ഉഗാണ്ടയിലെ ഈദി അമീനെയും ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയെയും ഭീകര ഭരണാധികാരികളാക്കിയ പാശ്ചാത്യലോകം പക്ഷെ യഥാര്‍ത്ഥ ഭീകരരും ഏകാധിപതികളുമായ ഭരണാധികാരികളെ വെള്ള പൂശുന്നതും കണ്ടതല്ലോ.
ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ പരിഹാരം ഉത്തര കൊറിയന്‍ പ്രശ്‌നത്തിലും ഉണ്ടാകണമെന്നാണ് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയും ആഗ്രഹിച്ചത്. ഇതിനുള്ള ‘റോഡ് മാപ്പ്’ തയാറാക്കണമെന്ന് ഇരു രാഷ്ട്രങ്ങളും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒബാമ ഭരണ കാലത്തുണ്ടാക്കിയ ഇറാന്‍ ആണവ കരാറിനെ തള്ളിപ്പറയുന്ന ട്രംപിനെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ ചോദ്യം. രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും സംയുക്തമായി ഇറാനുമായി ദീര്‍ഘകാലം നടത്തിയ ചര്‍ച്ചയില്‍ രൂപമെടുത്ത കരാറിനെയാണ് ഡൊണാള്‍ഡ് ട്രംപ് തള്ളിപ്പറയുന്നത്. ലോക വേദിയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ സമീപനത്തോട് സഖ്യരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിയോജിക്കുന്നു. മാത്രമല്ല, ഇറാന് എതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നീക്കം കരാറിന്റെ ലംഘനവുമായി. ഈ സാഹചര്യത്തില്‍ ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ ചര്‍ച്ച മാതൃകയായി പിന്‍പറ്റാന്‍ ആരും മുന്നോട്ട് വരുന്നില്ല. അമേരിക്കയുടെ നയതന്ത്ര രംഗത്തെ പരാജയമാണിത്. ട്രംപ് ഏതവസരത്തിലും ഇവയൊക്കെ തള്ളിപ്പറഞ്ഞേക്കുമെന്നാണ് ആശങ്ക. ചൈനയുടെ വാണിജ്യ താല്‍പര്യം ചൂഷണം ചെയ്ത് ഉത്തര കൊറിയയെ നിയന്ത്രിക്കാമെന്നായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ് ചൈന സന്ദര്‍ശിക്കുകയും ചെയ്തുവെങ്കിലും ചൈനീസ് നേതൃത്വത്തിന്റെ ‘ഞാണിന്മേല്‍ കളി’യില്‍ അവയും വിജയിച്ചില്ല.
ഉത്തര കൊറിയക്കെതിരെ ഏകപക്ഷീയ നീക്കം വിലപ്പോകില്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിക്കും അമേരിക്കന്‍ നേതൃത്വത്തിനും ബോധ്യമായി. അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് ശരിയെന്നാണ് ട്രംപിനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിനും അവസാനമുള്ള തിരിച്ചറിവ്. അമേരിക്കയുടെ നയതന്ത്രനീക്കം ഇപ്പോള്‍ ആ വഴിക്കാണത്രെ. അതേസമയം, ‘2018 ഉത്തര കൊറിയയുടെ വര്‍ഷം’ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിക്കുന്നത്. ‘യുദ്ധം ആദ്യം തുടങ്ങില്ല’ എന്നും ജോങ് ഉന്‍ നിലപാടെടുത്തിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ അമേരിക്കയെ ഭസ്മമാക്കുമെന്നും കൂടുതല്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിറകോട്ടില്ലെന്നും കിം ജോങ് ഉന്നിന്റെ ഭീഷണിയെ നേരിടാനാവാതെ ലോക രാഷ്ട്രങ്ങള്‍ മൗനത്തിലാണ്.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വന്‍ശക്തി സമ്മര്‍ദ്ദം ശക്തമാക്കിയും ഇറാനെ വരുതിയിലാക്കിയത് പോലുള്ള നീക്കം ഉത്തര കൊറിയയോട് കാണിക്കാനാവില്ല. ഇസ്രാഈലിന്റെ താല്‍പര്യം മധ്യപൗരസ്ത്യ കാര്യത്തില്‍ അമേരിക്കക്ക് വളരെ പ്രധാനമാണല്ലോ. മധ്യപൗരസ്ത്യ ദേശത്ത് സുന്നി-ശിയാ ചേരിതിരിവ് സൃഷ്ടിച്ച് ഒരു വിഭാഗത്തെ കൂടെനിര്‍ത്താനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കം വിജയം കണ്ടിട്ടുണ്ട്. സുന്നി-ശിയാ ചേരിതിരിവ് വ്യാപകമായതിന് പുറമേ, അറബ് രാജ്യങ്ങള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കുന്നതില്‍ അമേരിക്ക വിജയിച്ചു. മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയുടെ പ്ലാന്‍ വിജയിച്ചുവെങ്കിലും ഉത്തര കൊറിയന്‍ ആണവ പ്രശ്‌നത്തില്‍ ഈ ദൃശതന്ത്രം വിലപ്പോവുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയെയും ഉത്തര കൊറിയയെയും തമ്മിലടിപ്പിക്കാനുള്ള നീക്കം അമേരിക്ക ഉദ്ദേശിച്ച പോലെ നടന്നില്ല. മാത്രമല്ല, രക്ഷാസമിതിയില്‍ പലപ്പോഴും റഷ്യയുടെ നിലപാട് ഉത്തരകൊറിയക്കെതിരായ യുദ്ധ നീക്കത്തിന്റെ തിരിച്ചടിയുമായി.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം സോവിയറ്റ് സഹായത്തോടെ കൊറിയന്‍ അര്‍ധദ്വീപിന്റെ ഉത്തരഭാഗം കമ്മ്യൂണിസ്റ്റ് ഭരണത്തിലെത്തി. ദക്ഷിണ ഭാഗത്ത് പാശ്ചാത്യ ശക്തികള്‍ക്കായി വിഭജിച്ചും നല്‍കി. തുടര്‍ന്നുണ്ടായ കൊറിയന്‍ യുദ്ധത്തില്‍ ഇരുപക്ഷത്തും സര്‍വനാശം സംഭവിച്ചു. 1950 ജൂണ്‍ 25ന് തുടങ്ങിയ യുദ്ധത്തില്‍ ഉത്തര കൊറിയയെ സോവിയറ്റ് യൂണിയന്‍ പരമാവധി സഹായിച്ചു. എതിര്‍പക്ഷത്ത് അമേരിക്കയും പാശ്ചാത്യ ശക്തികളും. 1953 ജൂലൈയില്‍ യുദ്ധം അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേരുടെ മരണം സംഭവിച്ചു. അമേരിക്കയായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. ശീതയുദ്ധത്തിന്റെ ആരംഭം കുറിക്കുന്നതും കൊറിയന്‍ യുദ്ധത്തോടെയാണെന്ന സവിശേഷതയുമുണ്ട്. യുദ്ധം കഴിഞ്ഞ് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും കൊറിയന്‍ അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഇരു കൊറിയകളും യോജിക്കുന്നതിന് നീക്കം ഉണ്ടായെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍കൂടി കൊറിയന്‍ അര്‍ധദ്വീപില്‍ യുദ്ധ സമാന സാഹചര്യമാണ്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിട്ടുവീഴ്ചക്കില്ല. ജോങ് ഉന്നിന്റെ സ്വഭാവം തന്നെ വെച്ചുപുലര്‍ത്തുന്ന ട്രംപിന്റെ വികല നയവും കൂടിയാകുമ്പോള്‍ ആ ശങ്ക ഇരട്ടിക്കുന്നു. ട്രംപിനെയും ഉന്നിനെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. യുദ്ധം ഉണ്ടായാല്‍, ആണവ യുദ്ധമായിരിക്കും. ഭയാനകത വിവരണാതീതമാകും. ഇതിനെ ചെറുക്കാന്‍ യു.എന്നും വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കും കഴിയണം. ഇക്കാര്യത്തില്‍ യു.എന്‍ രക്ഷാസമിതി സന്ദര്‍ഭോചിതം ഉണരുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending