Connect with us

Video Stories

ബാഫഖി തങ്ങള്‍ ബാക്കിവെച്ചത്

Published

on

 

ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജപുഞ്ജമായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുടിചൂടാ മന്നനായി അദ്ദേഹം അരങ്ങുവാണു. ആ മാന്ത്രിക വടി ഒന്ന് ചുഴറ്റിയാല്‍ മന്ത്രിസഭകള്‍ മറിഞ്ഞു വീഴുന്നതും ഉദയം കൊള്ളുന്നതും കേരളം കൗതുകപൂര്‍വ്വം നോക്കി നിന്നു.
ആരെയും അത്ഭുതപ്പെടുത്തുന്ന ആകാരസൗഷ്ടവവും തങ്കനിറമുള്ള മേനിയഴകും തേനൂറുന്ന സ്വഭാവ നൈര്‍മ്മല്യവും നിഷ്‌കപടമായ പുഞ്ചിരിയും നിഷ്‌കൃഷ്ടമായ സത്യസന്ധതയും ബാഫഖി തങ്ങളെ കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. ആ ചുണ്ടുകളില്‍ നിന്നും ഉതിരുന്ന അക്ഷരമൊഴികള്‍ക്ക് വേണ്ടി ജനാധിപത്യ കേരളം കാതുകൂര്‍പ്പിച്ചു വെച്ചു.
അറേബ്യന്‍ അര്‍ദ്ധ ദ്വീപില്‍ പെട്ട യമനിലെ തരീം പട്ടണത്തില്‍ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സയ്യിദ് അഹമ്മദ് എന്ന പേരില്‍ ഒരു മഹാ പണ്ഡിതന്‍ ജീവിച്ചിരുന്നു. ഇസ്്‌ലാമിക കര്‍മ്മ ശാസ്ത്രമായ ഫിഖ്ഹില്‍ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ ആളുകള്‍ അദ്ദേഹത്തെ ‘ഫഖീഹ്’ എന്നു വിളിച്ചു. കാലക്രമേണ അദ്ദേഹത്തിന്റെ പിന്‍ഗാമികളെ ഫഖീഹിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ ‘ബാഫഖീഹ്’ എന്നു വിളിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് ബാഫഖി കുടുംബത്തിന്റെ ഉത്ഭവം. അതില്‍പെട്ട ഒരാള്‍ വ്യാപാര ആവശ്യാര്‍ത്ഥം കേരളത്തില്‍ വരികയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ആ പരമ്പരയിലെ ജ്വലിക്കുന്ന കണ്ണിയാണ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍.
1936 ല്‍ മദിരാശി നിയമ സഭയിലേക്ക് കുറുമ്പ്രനാട് മുസ്്‌ലിം മണ്ഡലത്തില്‍ നിന്ന് ബി പോക്കര്‍ സാഹിബും ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളും തമ്മില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് മത്സരം നടന്നു. ബാഫഖി തങ്ങള്‍ തന്റെ ബന്ധുവായ ആറ്റക്കോയ തങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ബാഫഖി തങ്ങളുടെ രാഷ്ട്രീയ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത് ആ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ ജയിച്ചു. താമസിയാതെ ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗിലെത്തി. പിന്നീട് മുസ്്‌ലിംലീഗിന്റെ പര്യായപദമായി ബാഫഖി തങ്ങള്‍ മാറുകയായിരുന്നു.
1952 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗിനെ നയിച്ചത് ബാഫഖി തങ്ങളാണ്. 1957 ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്്‌ലിംലീഗും തമ്മില്‍ ഒരു രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തിയത് ബാഫഖി തങ്ങളുടെ രാജ്യതന്ത്രജ്ഞതക്ക് മികച്ച ഉദാഹരണമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്്‌ലിംലീഗിനെ ഒരു കൊടിലു കൊണ്ടു പോലും തൊടില്ല എന്ന നിലപാടെടുത്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായ പി.എസ്.പിയുമായി സുദൃഢമായ ഒരു രാഷ്ട്രീയ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞത് മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ വിജയമായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ശ്രീകോവിലിലേക്ക് മുസ്്‌ലിംലീഗിന് പ്രവേശനം ലഭിച്ചത് ഈ സഖ്യത്തിന്റെ പടിവാതിലിലൂടെയാണ്. പിന്നീട് കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തില്‍ വന്നുചേര്‍ന്നു. അങ്ങിനെ കോണ്‍ഗ്രസ്-പി.എസ്.പി-ലീഗ് ത്രികക്ഷി സഖ്യം നിലവില്‍ വന്നു. ഈ സഖ്യത്തിന്റെ ബാനറില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി കേരള ജനത നടത്തിയ ഐതിഹാസികമായ വിമോചന സമരത്തിന്റെ മുന്‍നിരയിലും മന്നത്തിനൊപ്പം ബാഫഖി തങ്ങളും അണിനിരന്നു. കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന വിമോചന സമരത്തിന്റെ ഉദ്ഘാടന മഹാ സമ്മേളനത്തില്‍ മന്നത്ത് പത്മനാഭന്‍ പറഞ്ഞത് ‘മാപ്പിള സമുദായത്തിന്റെ മഹാ രാജാവായ ബാഫഖി തങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്നാണ്. 1970 ല്‍ സി അച്യുത മേനോന്‍ ഗവണ്‍മെന്റിനെ പ്രതിഷ്ഠിച്ചതിന്റെ പിന്നിലും ബാഫഖി തങ്ങളുടെ കരങ്ങളായിരുന്നു.
1966ല്‍ മുസ്‌ലിംലീഗിന്റെ മദിരാശി പ്രമേയം കോണ്‍ഗ്രസേതര ബദല്‍ ഗവണ്‍മെന്റുകള്‍ക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ഏഴ് കക്ഷികളുടെ മുന്നണി രൂപപ്പെട്ടു. ഈ മുന്നണി അധികാരത്തിലെത്തുകയും മുസ്്‌ലിംലീഗിന് രണ്ട് മന്ത്രിമാരുണ്ടാവുകയും ചെയ്തപ്പോള്‍ ബാഫഖി തങ്ങളുടെ ഒരു സ്വപ്‌നം സഫലമാവുകയായിരുന്നു. 1969 ല്‍ സപ്തകക്ഷി മന്ത്രിസഭ സ്വയംകൃതാനാര്‍ത്ഥം നിലംപതിക്കുകയും ഇനിയൊരു ഗവണ്‍മെന്റുണ്ടാവുകയില്ല എന്ന വിശ്വാസത്തോടെ ഇ.എം.എസ് നമ്പൂതിരിപ്പാട് ഇറങ്ങിപ്പോവുകയും ചെയ്തപ്പോഴാണ് മാന്ത്രികന്‍ തന്റെ തൊപ്പിയില്‍ നിന്ന് മുയലിനെ സൃഷ്ടിക്കുന്നതു പോലെ ബാഫഖി തങ്ങള്‍ അച്യുത മേനോനെ അവതരിപ്പിച്ചത്. അതിനെ ഭദ്രമായ ഒരു ഗവണ്‍മെന്റാക്കി മാറ്റിയതിന്റെ ക്രെഡിറ്റും ബാഫഖി തങ്ങള്‍ക്ക് തന്നെ. നമ്പൂതിരിപ്പാട് രാജിവെച്ചതിന് ശേഷം അന്നൊരു നാള്‍ എം.എന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസും പുതിയ ഗവണ്‍മെന്റ് രൂപീകരണ സംബന്ധമായ ചര്‍ച്ചകള്‍ക്കായി ഗവര്‍ണറെ കാണാന്‍ പോയി. അവരോട് കടലാസുകളെല്ലാം വാങ്ങിവെച്ച് ഗവര്‍ണര്‍ വിശ്വനാഥന്‍ പറഞ്ഞു. ‘വരട്ടെ, തീരുമാനമെടുക്കുന്നതിന് മുമ്പ് എനിക്കൊന്ന് ബാഫഖി തങ്ങളെ കാണണം’ തീരുമാനത്തിന്റെ താക്കോല്‍ ബാഫഖി തങ്ങളുടെ കയ്യിലായിരുന്നു. ബാഫഖി തങ്ങളുടെ ഉറപ്പു കിട്ടിയതിന് ശേഷം മാത്രമെ ഗവര്‍ണര്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചുള്ളൂ.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ സമഗ്രമായ ഭൂപരിഷ്‌കരണം മുതലായ വിപ്ലവകരമായ നിയമ നടപടികളുമായി അച്യുതമേനോന്‍ ഗവണ്‍മെന്റ് മുന്നോട്ടു പോയി. ഇതിനെല്ലാം പ്രചോദനമായി പതിത ലക്ഷങ്ങളുടെ പടത്തലവനായി പതറാത്ത മനസ്സുമായി പച്ചക്കൊടിയും പിടിച്ച് കൊണ്ട് മുന്നില്‍ ബാഫഖി തങ്ങളുണ്ടായിരുന്നു.
ഈ കര്‍മ്മഭൂമിയെ ശാദ്വലമാക്കിയ ധര്‍മ്മ ചേതസ്സ് അസ്തമിച്ചിട്ട് ഇന്നേക്ക് നാല്‍പ്പത്തിയഞ്ച് വര്‍ഷം തികയുകയാണ്. പിന്നെയും പിന്നെയും പടി കടന്നെത്തുന്ന ഏതോ കിനാവിന്റെ പദ നിസ്വനം പോലെ ആ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടുന്നു. നമ്മുടെ നാടും ജനതയും പ്രതിസന്ധിയുടെ ചുഴിയില്‍ കറങ്ങി നില്‍ക്കുമ്പോള്‍ ജനം ഓര്‍ത്തു പോവുകയാണ്…ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍…

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending