Connect with us

Video Stories

പിള്ളയുടെ പ്രസ്താവനയും കമ്മീഷന്റെ നിരീക്ഷണവും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി നടത്തിയ പ്രസ്താവന വളരെയധികം കൗതുകം ജനിപ്പിക്കുന്നതാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് മഹിതമായ നമ്മുടെ പാരമ്പര്യത്തിന് എതിരാണെന്ന് അദ്ദേഹം കോഴിക്കോട്ട്‌വെച്ച് പ്രസ്താവിക്കുകയുണ്ടായി. ഹിന്ദുത്വ ദേശീയതയും ഹിന്ദു രാഷ്ട്രവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ട് ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍ ആര്‍ക്കാണ് ആശ്ചര്യം തോന്നാതിരിക്കുക.

കഴിഞ്ഞ 38 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് വര്‍ഗീയതയുടെ മുഖം നല്‍കി ഇന്ത്യന്‍ ജനാധിപത്യത്തെ ചവിട്ടി മെതിച്ച് മതേതരത്വത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പിന്നെ എന്തിനാണ് പശു ഭീകരത മുതല്‍ പൗരത്വ നിഷേധം വരെയുള്ള പ്രതിലോമകരവും ജുഗുപ്‌സാവഹവുമായ ചെയ്തികളിലൂടെ രാജ്യത്തെ പൗരന്മാരെ ഉന്മൂലനം ചെയ്യാനും ഭിന്നിപ്പിക്കാനും ശ്രമിച്ചത്? ഹെഡ്‌ഗേവാറില്‍ തുടങ്ങി ഗോള്‍വാള്‍ക്കറിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ മോഹന്‍ ഭാഗവത് വരെ എത്തിനില്‍ക്കുന്ന ആര്‍. എസ്.എസിന്റെ മുഴുവന്‍ സര്‍സംഘചാലകുകളും ലക്ഷ്യമായി പ്രഖ്യാപിച്ച ഏക സംസ്‌കാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തിനു അടിത്തറ പാകുന്നതിനു വേണ്ടിയായിരുന്നു 2014 മുതല്‍ നരേന്ദ്രമോദിയും അമിത്ഷായും ശ്രമിച്ചുകൊണ്ടിരുന്നത്. മത ന്യൂനപക്ഷങ്ങളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ മുഴുവന്‍ കഴുത്തറുത്തും മോദിയും പരിവാരങ്ങളും നിറഞ്ഞാടുകയായിരുന്നു അധികാരത്തിന്റെ പിന്നിട്ട നാള്‍വഴികളില്‍.

ഹിന്ദു രാഷ്ട്രം എക്കാലവും ഏറ്റവും പരമമായ ലക്ഷ്യമായിക്കണ്ടിരുന്ന ആര്‍.എസ്.എസിനും സംഘ്പരിവാര്‍ ശക്തികള്‍ക്കും ഏറ്റവും കൂടുതല്‍ കാലം നേതൃത്വം നല്‍കിയ അതിന്റെ പരംപൂജനീയ ഗുരുജിയായി അറിയപ്പെടുന്ന മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകള്‍ വിശദീകരിച്ചപ്പോള്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയുണ്ടായി. ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണമെന്നും ഹിന്ദു രാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുതെന്നും അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനക്കും അവകാശമില്ലാതെ പൗരന്റെ അവകാശം പോലും ലഭിക്കാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയണമെന്നും ഗോള്‍വാള്‍ക്കര്‍ പറയുകയുണ്ടായി.

ബി.ജെ.പിക്ക് ആദ്യമായി അധികാരം ലഭിക്കുന്നത് 1996 ലാണ്. കേവലം 13 ദിവസം മാത്രം ഭരിച്ചു പടിയിറങ്ങിയ വാജ്‌പേയിക്ക് പക്ഷേ 1998 ല്‍ സഖ്യകക്ഷി ഭരണത്തിലൂടെ 2004 വരെ ഭരണം മുമ്പോട്ട് കൊണ്ടുപോകാനായി. എന്നാല്‍ അന്നൊന്നും വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങളെ നടപ്പില്‍ വരുത്തുന്നതിനെകുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ, 2014 ല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റ് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ തുടങ്ങി.

പശു ഭീകരതയും ആളെ കൊല്ലലുമെല്ലാം ഒരു വശത്തു നടക്കുമ്പോള്‍ തന്നെ ഏക സിവില്‍കോഡിന് വേണ്ടിയുള്ള ശക്തമായ നീക്കങ്ങള്‍ നടത്തിത്തുടങ്ങി. മുത്തലാഖിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിം ശരീഅത്ത് ആക്ടിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെയും മത സ്വാതന്ത്ര്യത്തെയും ഹനിച്ച് പകരം അവിടെ ഏകശിലാത്മകമായ സംസ്‌കാരത്തെ കുടിയിരുത്താന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന പ്രചാരങ്ങള്‍ നടന്നു. പക്ഷേ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ പോറല്‍ ഏല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാരണം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും രാഷ്ട്രത്തിലെ പൗരന്മാരുടെ മതേതര മനസ്സും അത്രമാത്രം ശക്തമാണ്. അതിനെ തകര്‍ക്കാന്‍ ഗോള്‍വാള്‍ക്കറുടെ സ്വപ്‌നങ്ങള്‍ക്ക് സാധിക്കില്ലെന്ന തിരിച്ചറിവിലേക്ക് മോദിയും കൂട്ടരും നടന്നടുക്കുകയാണ്. മോദിയുടെ ഭരണത്തിന്റെ അവസാന നാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ തന്നെ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണോ ശ്രീധരന്‍ പിള്ളയുടെ നാവിലൂടെ പുറത്തേക്ക് വന്നിരിക്കുന്നതെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വന്ന അതേ ദിവസം തന്നെയാണ് ഏക സിവില്‍ കോഡിന്റെ വിഷയത്തില്‍ ദേശീയ നിയമ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നിരീക്ഷണവും വരുന്നത്. രാജ്യത്ത് അടുത്ത പത്തു വര്‍ഷത്തിനുള്ളിലൊന്നും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ദേശീയ നിയമ കമ്മീഷന്റെ നിലപാട്. അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു ബോര്‍ഡ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടുകൊണ്ട് 2016 ഒക്ടോബറില്‍ ദേശീയ നിയമ കമ്മീഷന്‍ നല്‍കിയിരുന്ന ചോദ്യാവലി പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളും ബഹിഷ്‌കരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏപ്രിലില്‍ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും മത, രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതുസംബന്ധമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെയ് 21 ഉം ജൂലൈ 31 നുമായി നിയമ കമ്മീഷനുമായി ചര്‍ച്ച നടത്തി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, പുനര്‍വിവാഹം, ശൈശവ വിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് കമ്മീഷന്‍ പേഴ്‌സണല്‍ ലോ ബോഡിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞത്. ദത്തെടുക്കല്‍ ഇസ്‌ലാമിക നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌കൊണ്ട് അതല്ലാത്ത മറ്റെല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള വിവരങ്ങള്‍ കമ്മീഷന് കൈമാറിയതായി ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു.

രാജ്യത്ത് വളരെ പെട്ടെന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ച നിയമ കമ്മീഷന്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായം തേടി. നിയമങ്ങള്‍ ഏകീകരിക്കാന്‍ സാധിക്കാത്തത് പോലെ തന്നെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു പറയാനുള്ള അവകാശം സര്‍ക്കാരുകള്‍ക്കില്ലെന്ന് ബോര്‍ഡ് അസന്നിഗ്ധമായി കമ്മീഷന് മറുപടി നല്‍കി. മതപരമായ തത്ത്വങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും സര്‍ക്കാരുകളുടെ പ്രവര്‍ത്തനപരിധിയുടെ ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല എന്നും അതുകൊണ്ട് തന്നെ അവ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമല്ല എന്നും ബോര്‍ഡ് കമ്മീഷന്റെ മുമ്പാകെ വ്യക്തമാക്കുകയും ചെയ്തു. മുസ്‌ലിംകളുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അതില്‍ തന്നെ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ വിവിധ ചിന്താധാരകള്‍ (മദ്ഹബുകള്‍)ക്ക് അനുസൃതമായാണ് അവരുടെ മതകര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മുത്തലാഖ് വിഷയത്തില്‍ മൂന്നു മൊഴിയും ഒന്നിച്ച് ചൊല്ലുന്ന രൂപം മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് അംഗീകരിച്ചു വരുന്നത്. മറ്റുള്ളവരുടെ വിശ്വാസം മൂന്നും ഒന്നിച്ച് ചൊല്ലിയാലും ഒന്നേ ആയിത്തീരുകയുള്ളൂ എന്നുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്ത വിശ്വാസങ്ങളും കര്‍മ്മങ്ങളും സ്വീകരിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുള്ള രാജ്യത്ത് വ്യക്തിനിയമങ്ങളെ ക്രോഡീകരിക്കുകയെന്നത് അസാധ്യമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്ന നിയമ കമ്മീഷന്റെ നിരീക്ഷണം മോദി സര്‍ക്കാരിന്റെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ടകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ ബഹുസ്വരതയും ബഹുമത സംസ്‌കാരങ്ങളും മതേതരത്വത്തെയും ജനാധിപത്യത്തെയും അരക്കിട്ടുറപ്പിക്കുന്ന ഭരണഘടനയും നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് ഹിന്ദു രാഷ്ട്രമോ ഏക സിവില്‍ കോഡോ നടപ്പാക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് സംഘ്പരിവാര്‍ സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും ബോധ്യപ്പെട്ടുവരുന്നുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയും നിയമ കമ്മീഷന്റെ നിരീക്ഷണവും അറിയിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ ഹിന്ദുത്വ ദേശീയതയിലേക്കും ഏകീകൃത സിവില്‍ നിയമങ്ങളിലേക്കും കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. പക്ഷേ രാജ്യത്തെ പരകോടി മതേതര വിശ്വാസികളുടെ സംരക്ഷണ വലയത്തെ ഭേദിച്ചുകൊണ്ട് അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന ആത്മവിശ്വാസം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. പിള്ളയുടെ പ്രസ്താവന ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ച് അവരുടെ വോട്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ അത് നടപ്പുള്ള കാര്യവുമല്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending