Connect with us

Culture

സോഷ്യല്‍മീഡിയ കാലത്തെ സി.പി.എം ബിംബങ്ങള്‍

Published

on

വാസുദേവന്‍ കുപ്പാട്ട്

ക്ഷേത്രാരാധന ഉള്‍പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്‍ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്‍മയുണ്ട്. എത്ര പൂമൂടിയാലും രക്ഷ കിട്ടാത്ത അവസ്ഥയിലാണ് അദ്ദേഹമെന്ന് ശത്രുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ. ബിംബാരാധനയിലേക്ക് വരാം.

ആരാധനയും വ്യക്തിപൂജയും പാര്‍ട്ടിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. സാക്ഷാല്‍ ഇ.എം.എസിനെ വരെ വിമര്‍ശനബുദ്ധിയോടെ സമീപിച്ച പാര്‍ട്ടി അദ്ദേഹത്തെയും അതിരുവിട്ട് ആരാധിച്ചിട്ടില്ല. എ.കെ.ജി, ഇ.കെ നായനാര്‍ തുടങ്ങിയ ജനകീയ നേതാക്കളും പാര്‍ട്ടിയുടെ കീഴില്‍ നിന്നാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ എന്ന ദുര്‍ഭൂതം പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തനം വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ഒതുങ്ങുന്ന ഇക്കാലത്ത് ആരാധനയുടെ കാര്യം പറയാനുണ്ടോ എന്നാണ് പാര്‍ട്ടി ബന്ധുക്കളുടെ ചോദ്യം.


പറഞ്ഞുവന്നത് പാര്‍ട്ടിയേക്കാള്‍ വളര്‍ന്നുപോകുന്ന ഒരു നേതാവിന്റെ കാര്യമാണ്. അത് മറ്റാരുമല്ല. പി. ജയരാജന്‍ തന്നെ. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും പി. ജയരാജന്റെ രാഷ്ട്രീയമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല അല്‍പം കൂടിയിട്ടേയുള്ളുവെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. കണ്ണൂരിന്റെ പൊന്നോമന പുത്രനായ ജയരാജനെ അണികളും ആരാധകരും എങ്ങനെയെല്ലാം പൂജിക്കുന്നില്ല! സാക്ഷാല്‍ ശ്രീകൃഷ്ണന്റെ അവതാരം എന്നുവരെ പറഞ്ഞുകളഞ്ഞില്ലേ സഖാക്കള്‍.

ആര്‍.എസ്.എസ് സംഘം ശ്രീകൃഷ്ണാഷ്ടമി മഞ്ഞ പട്ടുടുത്ത് ആഘോഷിക്കുമ്പോള്‍ നമുക്കും വേണം അത്തരത്തിലൊന്ന് എന്ന് തീരുമാനിച്ച നേതാവാണ് ജയരാജന്‍. പിന്നെ താമസിച്ചില്ല. കണ്ണൂര്‍ തെരുവോരങ്ങളില്‍ സി.പി.എം വക ജന്മാഷ്ടമി ആഘോഷം അരങ്ങേറി. അങ്ങനെയെല്ലാമാണ് ജയരാജന്‍ സഖാക്കളുടെ ഒറ്റച്ചങ്കായി മാറിയത്. അതുകൊണ്ടുതന്നെ ഇരട്ടചങ്കിന് ഇവിടെ സ്ഥാനമില്ല. പാര്‍ട്ടിക്കുവേണ്ടി പട നയിച്ച് നിരവധി കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയവനാണ് ജയരാജന്‍. അതിന് ത്യാഗം എന്നാണ് പാര്‍ട്ടി ഭാഷയില്‍ പറയുക. ജയരാജന്‍ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് എന്നൊക്കെ എതിരാളികള്‍ പറയും.

അതാരും കണക്കിലെടുക്കേണ്ട. ഏതക്രമം കാണിച്ചും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കൂട്ടം അനുയായികളും ആരാധകരും ഉണ്ടാവുക സ്വാഭാവികം. ജയരാജേട്ടന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ശ്രീകൃഷ്ണന്‍ ആയുധമെടുത്തില്ല. അര്‍ജ്ജുനനെക്കൊണ്ട് ആയുധമെടുപ്പിച്ചു. കൗരവരോട് യുദ്ധം ചെയ്യിപ്പിച്ചു. ഒടുവില്‍ എന്തുണ്ടായി. ഭീഷ്മര്‍ ഉള്‍പ്പെടെയുള്ള കൗരവപ്പടയെ പാണ്ഡവന്മാര്‍ തറപറ്റിച്ചു.

അതുപോലെയാണ് ജയരാജന്‍. അങ്ങനെയുള്ള ജയരാജനെ പാര്‍ട്ടി എതിരാളികള്‍ക്ക് വിട്ടുകൊടുക്കാന്‍ സഖാക്കള്‍ക്ക് സാധിക്കില്ല. അവര്‍ ജയരാജന്‍ സഖാവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. അതിന് ആരും കണ്ണുരുട്ടിയിട്ട് കാര്യമില്ല. പി.ജെ ആര്‍മി ഇവിടെ വാഴുക തന്നെ ചെയ്യും.
ചെ ഗുവേരയുടെയും ഫിഡല്‍ കാസ്‌ട്രോയുടെയും മറ്റും ഓര്‍മകള്‍ ഇരമ്പാന്‍ സമയമായി. അവരുടെ പട്ടാളക്കുപ്പായങ്ങളോട് ചേര്‍ത്തുവെക്കാവുന്ന ഒരു കുപ്പായം ജയരാജനെ അണിയിക്കണം. അതാണ് പി.ജെ ആര്‍മിയുടെ ഉള്ളിലിരിപ്പ്. സഖാവ് പിണറായി വിജയന് ഇതില്‍ കാര്യമില്ല. സഖാവ് നാടു ഭരിക്കട്ടെ. കണ്ണൂരിലെ പാര്‍ട്ടി ഭരിക്കാന്‍ വരേണ്ട. അതിന് പി.ജെ ആര്‍മിയുണ്ട്.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് വെറുതെയിരിക്കാന്‍ സാധിക്കുമോ? പാര്‍ട്ടി തത്വശാസ്ത്രത്തേക്കാള്‍ വളര്‍ന്ന ഒരു നേതാവിനെ എന്തുചെയ്യും. ആരാധനയുടെ രൂപവും സ്വഭാവവും ഒന്നു നിയന്ത്രിക്കുക തന്നെ. അതാണ് പിണറായി ചെയ്തത്. ഇത്തരം ബിംബാരാധന ഇവിടെ പറ്റില്ല എന്ന് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയാണ് വലുത്. നേതാവല്ല എന്ന് കട്ടായമായി പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കി. ജയരാജന്റെ അപ്രമാദിത്വം അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിണറായി പരസ്യമായി പറഞ്ഞു. അഥവാ പറയാതെ പറഞ്ഞു. എന്നിട്ടെന്ത്? സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന് ഒട്ടും കുറവില്ല. ഒടുവില്‍ ജയരാജന്‍ തന്നെ മട്ടുപ്പാവിലെത്തി ആരാധകരോട് അപേക്ഷിച്ചു എന്നെ ആരാധിക്കുന്നതിന്റെ കടുപ്പം ഒന്നു കുറക്കൂ പ്ലീസ്… അതും ഏറ്റിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പി.ജെയെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ഒരു കുറവും വരുത്തില്ല എന്നാണ് കണ്ണൂര്‍ സഖാക്കളുടെ നിലപാട്. ഇതെല്ലാം കണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിയെടുത്ത എം.വി ജയരാജന്‍ മൂക്കത്ത് വിരല്‍വെക്കുന്നു. ഇതിന്റെയെല്ലാം മുന്നില്‍ ഞാനാര്? മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ ഇ.പി ജയരാജനാവട്ടെ ഇതൊന്നും ഞാന്‍ കണ്ടില്ല, കേട്ടില്ല എന്ന മട്ടില്‍ നടക്കുകയാണ്.


പി.ജെ ആര്‍മി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടിഗ്രാമങ്ങളില്‍നിന്ന് നീക്കിതുടങ്ങി. പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ബോര്‍ഡുകള്‍ മാറ്റിയത്. എന്നാല്‍, പി. ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇപ്പോഴും അവിടെയുണ്ട്. അത് മാറ്റാന്‍ സാധിച്ചിട്ടില്ല. ജയരാജ സ്തുതികളുമായി അത്തരം ബോര്‍ഡുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പുതിയ ബോര്‍ഡുകള്‍ മാറ്റിയിട്ട് എന്തുകാര്യം എന്നാണ് പാര്‍ട്ടിയിലെ ചിലര്‍ ചോദിക്കുന്നത്. അതിനിടെ ഫെയ്‌സ്ബുക്ക് പേജിന്റെ പേര് മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ഇത്തരമൊരു നിര്‍ദേശം പി. ജയരാജനില്‍ നിന്നുതന്നെയാണത്രെ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് ഏകാഭിപ്രായമില്ല. ചിലര്‍ പഴയ പേരില്‍ തന്നെ തുടരണം എന്നു പറയുന്നു. ചിലര്‍ പേര് മാറ്റണമെന്ന ജയരാജന്റെ ഇംഗിതം നടക്കട്ടെ എന്ന് കരുതുന്നു. ഏതായാലും ഫെയ്‌സ്ബുക്ക് തീരെ വേണ്ട എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയെ അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് സോഷ്യലിസ്റ്റ് സന്ദേശം വഹിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ഏതായാലും അറിയാം.
അതിനിടെ ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി കരന്യൂസ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണത്രെ ടിയാനെ വടകരയില്‍ മത്സരിപ്പിച്ചത്. എങ്ങാനും പാര്‍ലമെന്റില്‍ പോയി തുലയട്ടെ എന്നാണ് ഇക്കൂട്ടര്‍ കരുതിയത്. എന്നാല്‍ അത് വിജയിച്ചില്ല. ജയരാജന്‍ വീണ്ടും കണ്ണൂരില്‍ പൊങ്ങി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം നേരത്തെ വിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എന്ന തിണ്ണബലത്തിലാണ് ഇപ്പോള്‍ ഇരിപ്പും നടപ്പും. അങ്ങനെ പാര്‍ട്ടിയില്‍ ഒരു അരുക്കാക്കാന്‍ ചിലര്‍ നടത്തിയ കുത്സിതശ്രമം സഖാവ് ജയരാജന്‍ തിരിച്ചറിയുന്നുണ്ട്.

അതിനുള്ളമറുമരുന്നാണോ ആരാധകര്‍ ഫെയ്‌സ്ബുക്ക് വഴി തയാറാക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്.
ഏതായാലും കണ്ണൂര്‍ പാര്‍ട്ടിക്കകത്ത് ജയരാജനിസവും ജയരാജനല്ലാത്ത ഇസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കാലത്ത് പിണറായിയും കോടിയേരിയും ജയരാജന്മാരും അടക്കിവാണ കണ്ണൂര്‍ സാമ്രാജ്യത്തിന് വിള്ളല്‍ വീണിരിക്കുന്നു. വിഭാഗീയത എന്നാണ് ആ വിള്ളലിനെ വിളിക്കേണ്ട പേര്. വി.എസ് ഒതുങ്ങിയതോടെ വിഭാഗീയത അവസാനിച്ചു എന്ന് സമാധാനിച്ചിരുന്ന പാര്‍ട്ടിക്ക് പുതിയ നീക്കങ്ങള്‍ തലവേദനയാവുകയാണ്. എന്തെല്ലാം പുതിയ തര്‍ക്കങ്ങളും അസ്വസ്ഥതകളുമാണ് പ്രസ്ഥാനത്തെ പൊതിയുന്നത്? സി.ഒ.ടി നസീര്‍ വധശ്രമക്കേസ്, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ… ഇവിടെയെല്ലാം ഒരു ഭാഗത്ത് ജയരാജനുണ്ട്. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും തലശ്ശേരി എം.എല്‍.എ ഷംസീറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുകയാണ്.

ഷംസീറിന്റെ അടുത്ത അനുയായികള്‍ അറസ്റ്റിലായി. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് പ്രേരണയായത് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയുടെ കടുത്ത നിലപാടാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയരാജന്റെ ശിപാര്‍ശ എത്തിയതോടെയാണത്രെ നഗരസഭ അധ്യക്ഷ ചുവപ്പ് കണ്ട കാളയെ പോലെ പ്രക്ഷുബ്ധയായത്. എന്നാല്‍ പിന്നെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന പ്രശ്‌നമേയില്ല എന്നാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. സി.പി. എം ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള ടീച്ചര്‍ക്ക് ഈ സംഭവത്തില്‍ പിഴവ് പറ്റിയെന്ന് പി. ജയരാജന്‍ ഉറപ്പിച്ചുപറയുമ്പോള്‍ നഗരസഭ അധ്യക്ഷയെ തൊടാന്‍ പറ്റില്ലെന്നാണ് പിണറായി പറയുന്നത്. ഒരു കാര്യം ഉറപ്പാണ്. പി. ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയില്‍ കൂട്ടായ ശ്രമം തുടങ്ങിയിട്ട് ഏറെയായി. പിണറായിയും കോടിയേരിയും മറ്റു ജയരാജന്മാരും പി.ജെയെ ഒതുക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ് എന്നുവേണം കരുതാന്‍.


പാര്‍ട്ടിയുടെ ശാക്തിക ചേരിയായിരുന്ന കണ്ണൂര്‍ ലോബി പുതിയ സമവാക്യങ്ങള്‍ തേടുകയാണ്. പി.ജെയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജയരാജന് പക്ഷേ അണികളുണ്ട്. ആരാധകരും കുറവല്ല. തെരുവിലെ ഫ്‌ളക്‌സുകള്‍ പാര്‍ട്ടി അധികാരം ഉപയോഗിച്ച് നീക്കം ചെയ്യാം. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ തരംഗങ്ങളെ എങ്ങനെ പ്രതിരോധിക്കും. സാക്ഷാല്‍ ജയരാജന്‍ പറഞ്ഞിട്ടുപോലും ആരാധകര്‍ അടങ്ങുന്നില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ പറഞ്ഞിട്ട് എന്തുകാര്യം.

അതിനിടയിലാണ് ബിനോയി കോടിയേരിയുടെ വിഷയം കത്തിപടരുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ പോലും പുറത്തുകടക്കാതെ സൂക്ഷിച്ചുവെച്ച ബിനോയി വിഷയം ഇപ്പോള്‍ പുറത്തുവന്നതിന്റെ പിന്നില്‍ ആരായിരിക്കും എന്ന അന്വേഷണവും പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഭാവിയില്‍ അതും പി.ജെയുടെ നേരെ വന്നു കൂടായ്കയില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം ഇരുത്തി ചിന്തിപ്പിക്കേണ്ട നിര്‍ണായക സന്ധിയില്‍ തന്നെയാണ് വിഭാഗീയതയുടെ പുതിയ അവസ്ഥകള്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. വരുംനാളുകളില്‍ പാര്‍ട്ടി ഇതിനെ എങ്ങനെ നേരിടും എന്നാണ് ഇനി അറിയാനുള്ളത്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending