Connect with us

Video Stories

ഗാന്ധിവധം ഇന്ത്യന്‍ ജനതയില്‍ ചെലുത്തിയ സ്വാധീനം

Published

on

എ.വി ഫിര്‍ദൗസ്
ഒമ്പത് പതിറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ഈ സുദീര്‍ഘ പ്രവര്‍ത്തന കാലയളവിന് അനുസൃതമായ വളര്‍ച്ചയും സ്വാധീനവുമൊന്നും ഇന്ത്യയില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യവും വസ്തുതയുമാണ്. ലോക ചരിത്രത്തില്‍ തന്നെ മറ്റൊരു പ്രസ്ഥാനത്തിനും ഇത്തരം ഒരു തിക്താനുഭവം നേരിടേണ്ടി വന്നിരിക്കില്ല. ഇന്ത്യയില്‍ ആര്‍.എസ്.എസിനെ അന്നും ഇന്നും പ്രതിരോധിച്ച് നിര്‍ത്തുന്നത് ഗാന്ധിജിയെന്ന ആദര്‍ശ പ്രതീകമാണ് എന്നുവരുന്നത് അതിലേറെ അത്ഭുതാവഹമായ മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഗാന്ധിജി എന്ന ഒരാദര്‍ശ പുരുഷന്റെ സാന്നിധ്യം ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ രാഷ്ട്രം ഇന്നൊരു ഏകരാഷ്ട്രമായി നിലനില്‍ക്കുമായിരുന്നില്ല എന്നു മാത്രവുമല്ല ഫാസിസത്തിന്റെ പരീക്ഷണശാലകളായ അനേകം ക്ഷുദ്രത്തുരുത്തുകളായി ഇന്ത്യ ശിഥിലീകരിക്കപ്പെട്ടു പോകുകയും ചെയ്യുമായിരുന്നു. ആ നിലക്ക് ഇന്ത്യന്‍ ഏകതയുടെ ശക്തിസ്രോതസ്സും ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിച്ചു നിര്‍ത്തിയ ആദര്‍ശ പ്രതീകവുമാണ് ഗാന്ധിജി. ഗാന്ധിഹത്യയുടെ നടുക്കമുളവാക്കുന്ന ഓര്‍മ്മകള്‍ മടങ്ങിവരുന്ന ജനുവരി മുപ്പതിന്റെ പ്രസക്തിയും ആ നിലക്കു ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ ധാര്‍മികശക്തിയെ ഫാസിസ്റ്റ് കിരാതന്മാര്‍ ഹനിക്കാന്‍ ശ്രമിച്ച ദിനമെന്ന അര്‍ത്ഥതലം ജനുവരി മുപ്പതിന് കൈവരുന്നുണ്ട്. ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും കാഴ്ചപ്പാടുകളുമെല്ലാം ഇന്ത്യയെന്ന വലിയ ജനതയെ സംബന്ധിച്ച് അനേക തലങ്ങളില്‍ സ്വീകാര്യതയുള്ളവയും അടിസ്ഥാനമൂല്യങ്ങളുടെ പരിഗണന കല്‍പ്പിക്കപ്പെടുന്നവയുമാണ്. മൂന്ന് തലങ്ങളിലായാണ് ഗാന്ധിജിയുടെ സ്വാധീനം പ്രധാനമായും വ്യാപരിച്ചു കിടക്കുന്നത്. ഒന്ന്: സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിക്കുകയും കൊളോണിയല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തെ വിചാരതലത്തില്‍ നിന്ന് പ്രായോഗിക ലത്തില്‍ എത്തിക്കുകയും ചെയ്തതില്‍. രണ്ട്: ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുകയും ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുകയും ചെയ്യാനുള്ള പൊതുബോധത്തെ പ്രതിനിധീകരിക്കുന്നതില്‍. മൂന്ന്: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഫാസിസ്റ്റ് ആശയങ്ങളുടെ വ്യാപനം തടയുന്നതിലും സ്വതന്ത്ര ഇന്ത്യയെ ആ മാരക രോഗത്തിലകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതില്‍. ഈ മൂന്നു തലങ്ങളിലുള്ള ഗാന്ധിജിയുടെ സ്വാധീനവും ഇടപെടലും അദ്ദേഹം ജീവിച്ചിരുന്ന കാലത്തെന്നപോലെ രക്തസാക്ഷിത്വത്തിനു ശേഷവും നിലനില്‍ക്കുന്നവ തന്നെയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇന്ത്യന്‍ ജനതക്കും ഈ രാഷ്ട്രത്തിനും വേണ്ടിയുള്ള മറ്റിതര മഹാരഥന്മാരില്‍ പലരുടെയും രക്തസാക്ഷിത്വത്തില്‍ നിന്ന് ഭിന്നമാകുന്നത് ചില സവിശേഷ പ്രതിരോധ വികാരങ്ങളുടെ അടിത്തറയായി ഗാന്ധിജിയുടെ ധീര മരണം ഇന്ത്യന്‍ സമൂഹത്തിന്റെ വൈകാരികതകളിലേക്ക് ആഴ്ന്നിറങ്ങിയത് കൊണ്ടാണ്. അസാധാരണമായ ജീവിതം പോലെത്തന്നെ അസാധാരണമായിരുന്നു ആ രക്തസാക്ഷിത്വവും.
ചില ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഗാന്ധി വിരോധികളും ഔപചാരികതമുറ്റിയ വാക്കുകള്‍ അണിനിരത്തി പറയാറുണ്ട് ഒരു ഗാന്ധിജി വന്നിരുന്നാലും ഇല്ലെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്ന്. എന്നാല്‍ ഒട്ടും സാധ്യതയില്ലാത്തൊരു കാര്യമാണവര്‍ വാദിക്കുന്നത്. കാരണം സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വരികള്‍ക്കിടയില്‍ വായിച്ചാലറിയാം. ഗാന്ധിജിയുടെ കടന്നുവരവിന് മുമ്പ് ഒറ്റപ്പെട്ട സംഘര്‍ഷങ്ങളിലും പോരാട്ടങ്ങളിലും ചില ആള്‍ക്കൂട്ട വികാര പ്രകടനങ്ങളിലും പല ദിശകളില്‍ ചലിക്കുന്ന പ്രവര്‍ത്തനങ്ങളിലുമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ഇടറിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അവയ്ക്ക് വൈചാരികവും വൈകാരികവും കര്‍മ്മപരവുമായ ഒരേകോപനം ഉണ്ടാക്കുവാന്‍ ഗാന്ധിജി കേന്ദ്രബിന്ദുവായി നിന്ന് പ്രവര്‍ത്തിച്ചു. അതിവിപ്ലവ ത്വരകളുടെ ആളിക്കത്തലുകളെ കെടുത്തുകയും പതിഞ്ഞ നിശ്ശബ്ദ പ്രതിഷേധങ്ങളെ ഉണര്‍ത്തിയെടുത്തും ആശയാവ്യക്തതകള്‍ നിറഞ്ഞ സമര മുദ്രാവാക്യങ്ങളെ ധാര്‍മ്മികാവശ്യങ്ങള്‍ കൊണ്ട് തിരുത്തിയുമാണ് ഗാന്ധിജി അത്തരമൊരേകോപനം സാധിച്ചെടുത്തത്. തീവ്രവിപ്ലവകാരികളുടെ കൈകളില്‍ അകപ്പെട്ട് അടിച്ചമര്‍ത്തലിന് വിധേയമായി അവസാനിക്കാതെയും സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധവും ധാരണയും ഇല്ലാത്തവര്‍ നിമിത്തം ശിഥിലമായിപ്പോകാതെയും സ്വാതന്ത്ര്യമെന്ന അഭിലാഷത്തെ അദ്ദേഹം മുന്നോട്ട് നയിച്ചു. രാജ്യം സാങ്കേതികമായും വ്യവസ്ഥാപരമായും സ്വതന്ത്രമാവുക എന്നതിലുപരി അതിന് ആത്മീയവും ആന്തരികവും അടിസ്ഥാനപരവുമായ ഒരു സ്വയം ഉണര്‍വുണ്ടാവുകയും അങ്ങനെ വര്‍ത്തമാന കാലത്തെയും വരുംകാലത്തെയും കണ്‍തുറന്ന് കാണുവാന്‍ ജനതക്കു സാധിക്കാത്ത അവസ്ഥ വന്നുചേരുകയും വേണമെന്നാണ് ഗാന്ധിജി സ്വാതന്ത്ര്യത്തിലൂടെ അര്‍ത്ഥമാക്കിയത്. ഇത്തരത്തില്‍ ഒരു വ്യക്തത വന്നില്ലായിരുന്നു എങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വിജയിക്കാന്‍ സാധിക്കുമായിരുന്നില്ല. സ്വാതന്ത്ര്യത്തിന് വിഭജനത്തിന്റേതായ വില നല്‍കേണ്ടി വന്നുവെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സംബന്ധമായ ആശയങ്ങളില്‍ അടിയുറച്ചു നിന്നതുകൊണ്ടാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഇന്ത്യയുടെ ഐക്യമത്യം ശിഥിലമാകാതെ ഭദ്രമായിരുന്നത്. അതിദേശീയവാദികളും മതരാഷ്ട്രീയ വാദക്കാരും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളും ഇടക്കാലങ്ങളില്‍ പലപ്പോഴായി ഉയര്‍ത്തിയ ചില പ്രശ്‌നങ്ങളും വെല്ലുവിളികളുമെല്ലാം കഴിഞ്ഞ വര്‍ഷങ്ങളിലും പതിറ്റാണ്ടുകളിലും ഇന്ത്യന്‍ ജനതയെ അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ പോലും നമ്മുടെ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ തികച്ചും സമാധാനപൂര്‍ണമായാണ് നിലനിന്നിട്ടുള്ളതെന്ന് നമുക്കറിയാം. ഇതിന് കാരണം ഗാന്ധിയന്‍ മൂല്യങ്ങളും ആശയങ്ങളും അദ്ദേഹം പ്രസരിപ്പിച്ച ധാര്‍മ്മിക ചിന്തകളുടെ അംശങ്ങളുമെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സിലും മനസ്സാക്ഷിയിലും രൂഢമൂലമായി നിലനില്‍ക്കുന്നതുകൊണ്ടും അവയൊക്കെ സ്വാഭാവികമായ രീതിയില്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവരുന്നതിനാലുമാണ്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ ദ്വിരാഷ്ട്രവാദത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പുമായി ബന്ധിപ്പിച്ചു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്തതു കൊണ്ട് കൂടിയാണ് അദ്ദേഹം വധിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ടതിന് ഗാന്ധിജിയോട് തീവ്രഹിന്ദു ദേശാഭിമാനികള്‍ കണക്കു തീര്‍ത്തതായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം എന്നൊരു വീക്ഷണമാണ് നമുക്കിടയില്‍ കൂടുതലായി പ്രചരിക്കയുണ്ടായത്. ഇത് വസ്തുതയുടെ ഒരു വശം മാത്രമാണ് സത്യത്തില്‍. അഖണ്ഡഭാരതത്തെ എതിര്‍ക്കുകയും കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായ ഒരു വിഭജനത്തിലൂടെ തീവ്ര ഹിന്ദുത്വത്തിന്റേതായ ഒരു രാഷ്ട്രരൂപം യാഥാര്‍ത്ഥ്യമാക്കിയെടുക്കുവാന്‍ പ്രയത്‌നിക്കുകയും ചെയ്തുവന്ന ഹിന്ദു മഹാസഭക്കാരും രാഷ്ട്രീയ സ്വയംസേവക സംഘവും അടങ്ങിയവര്‍ക്ക് ദ്വിരാഷ്ട്രവാദം മികച്ച ഒരു ഫോര്‍മുലയായിരുന്നു. ഈ അയുക്തിയെ ഗാന്ധിജി രൂക്ഷമായി കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനാല്‍ തീവ്രഹിന്ദുത്വ ദേശീയവാദികള്‍ക്ക് അദ്ദേഹം കഠിന ശത്രുവായി മാറി. ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്ത ഗാന്ധിജി വിഭജനം തടയുന്നതില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ജീവിച്ചിരുന്നാല്‍ ഒരു പക്ഷേ അധികം വൈകാതെ തന്നെ രണ്ടു രാഷ്ട്രങ്ങളെയും ഒന്നാക്കി മാറ്റുന്നതിനായുള്ള സമരരംഗത്തേക്ക് ഇന്ത്യയിലെ ബ ഹുഭൂരിപക്ഷം ജനങ്ങള്‍ ഇറങ്ങിക്കളയുമോ എന്നു പോലും പ്രതിലോമ ശക്തികള്‍ ഭയപ്പെട്ടു കളഞ്ഞു. കരാര്‍ അനുസരിച്ച് വിഭജനാനന്തരം പാക്കിസ്താന് കൊടുക്കാമെന്നേറ്റിരുന്ന 50 കോടി രൂപ കൊടുക്കാതെ വന്നപ്പോള്‍ അത് വിട്ടുകൊടുക്കാനായി സമരങ്ങള്‍ക്ക് ഗാന്ധിജി വട്ടം കൂട്ടിയതാണ് ഹിന്ദുമഹാസഭക്കാരുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയുമൊക്കെ ശത്രുത വിളിച്ചുവരുത്തിയത് എന്ന വീക്ഷണം ഒരു പാര്‍ശ്വ പരിപ്രേക്ഷ്യം മാത്രമേ ആകുന്നുള്ളൂ. ബഹുമുഖ ലക്ഷ്യങ്ങളും പലതരം ആസൂര ചോദനകളും ഒന്നിച്ചുചേര്‍ന്ന ഒരു ക്ഷുദ്ര കൃത്യമായിരുന്നു സത്യത്തില്‍ ഗാന്ധിഹത്യ. എന്നാല്‍ ഗാന്ധിജിയെ ശാരീരികമായി ഉന്മൂലനാശം വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം മായ്ച്ചുകളയാന്‍ സാധിച്ചില്ല. വിഭജനത്തിനെതിരായ ഗാന്ധിയന്‍ ചിന്തകളും വിചാരങ്ങളും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷവും ഇന്ത്യന്‍ ജനതയില്‍ വലിയ സ്വാധീനമായി നിലനില്‍ക്കുകയും ഇന്ത്യയെ ഒന്നിപ്പിക്കുന്നതിന് വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ശാരീരികമായി ഗാന്ധിജി ഇല്ലാതായിപ്പോയാല്‍ അദ്ദേഹത്തിന്റെ ചിന്തകളുടെയും ആശയങ്ങളുടെയും സ്വാധീനം അസ്തമിച്ചു പോവുകയും കാലക്രമേണ അവയെല്ലാം ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോവുകയും ചെയ്യുമെന്ന് ആര്‍.എസ്.എസും ഹിന്ദുമഹാസഭക്കാരും ഉള്‍പ്പെട്ട ഗാന്ധിവിരോധികള്‍ കണക്കുകൂട്ടിയെങ്കിലും സംഭവിച്ചത് നേരെ മറിച്ചാണ്. രക്തസാക്ഷിത്വ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം കൂടുതല്‍ ദാര്‍ഢ്യവും വിശുദ്ധിയും ആത്മീയമായ ഒരു സ്ഥിരീകരണവും നല്‍കുന്ന ദിവ്യാനുഭവമായാണ് ഇന്ത്യന്‍ മനസ്സാക്ഷിയില്‍ സ്വാധീനം ചെലുത്തിയത്. ഇത് ഗാന്ധിവിരോധികള്‍ പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു.
ആര്‍.എസ്.എസിനെക്കുറിച്ച് ഗാന്ധിജി അധികം സംസാരിച്ചതായി നാമറിയുന്നില്ല. ഒന്നു, രണ്ട് ആര്‍.എസ്.എസ് പരിപാടികളില്‍ 1939ന് മുമ്പ് ഗാന്ധിജി പങ്കെടുത്തതായി അഭിപ്രായങ്ങളുമുണ്ട്. എന്നാല്‍ എന്താണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്നും അതിന്റെ രാഷ്ട്രീയ ബൗദ്ധിക സാംസ്‌കാരിക സാമൂഹ്യ ലക്ഷ്യങ്ങളും യഥാര്‍ത്ഥ ആശയങ്ങളും ഉള്ളടക്കങ്ങളും എന്തെല്ലാമാണെന്നും ഗാന്ധിജി കൃത്യവും വ്യക്തവുമായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ആ മനസ്സിലാക്കല്‍ ആര്‍.എസ്.എസിന് ഒട്ടും അനുകൂലമായ വിധത്തിലായിരുന്നില്ലെന്നു മാത്രമല്ല തികച്ചും പ്രതികൂല മാനങ്ങളിലുമായിരുന്നു. ആ പ്രസ്ഥാനത്തിന്റെ ഫാസിസ്റ്റ് അന്തസ്സത്ത ഗാന്ധിജി സ്പഷ്ടമായി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തന്റെ അത്തരം മനസിലാക്കലുകളുടെ അടിസ്ഥാനത്തില്‍ ആ പ്രസ്ഥാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ ജനതയെയും സമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ഗാന്ധിജി നടത്തുകയുണ്ടായില്ല. ഇതിന് ചില കാരണങ്ങളുണ്ടായിരുന്നു. താന്‍ ആര്‍.എസ്.എസിനെ തുറന്നുകാട്ടാന്‍ ഇറങ്ങിത്തിരിച്ചാല്‍ ജനങ്ങള്‍ ആ പ്രസ്ഥാനത്തിന് എന്തോ വലിയ ശക്തിയുണ്ടെന്ന് ധരിക്കാനിടയുണ്ടെന്നും അനര്‍ഹമായ പരിഗണന അതിന് ലഭിക്കാനിടയുണ്ടെന്നും ഗാന്ധിജി കരുതിയതാണ് ഒരു കാരണം. മറ്റൊന്ന് ബ്രിട്ടീഷുകാരെ നാടുവിടുവിക്കുക എന്ന സുപ്രധാനവും പരമപ്രധാനവുമായ ഒരു ലക്ഷ്യത്തിനു വേണ്ടി ജനങ്ങള്‍ ഏതാണ്ട് ഒരുമയോടെ മുന്നോട്ടു പോകുന്നതിനിടയില്‍ മറ്റൊരു പൊതുശത്രുവിനെക്കുറിച്ചെന്ന വിധം ആര്‍.എസ്.എസ്‌നെക്കുറിച്ചു കൂടി സംസാരിച്ചാല്‍ അത് സ്വതന്ത്രപ്രാപ്തിയെ ഏതെങ്കിലും വിധത്തില്‍ കാലവിളംബത്തിനിടയാക്കുമോ, എന്ന് ഗാന്ധിജി ആശങ്കിച്ചു. മൂന്നാമതായി രാഷ്ട്രസ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് രാജ്യത്തിനകത്തെയും പുറത്തെയും പ്രശ്‌നങ്ങളെയും സമസ്യകളെയും നോക്കിക്കാണാനും വിലയിരുത്തുവാനും തുടങ്ങുകയും ചെയ്യുമ്പോള്‍ ആര്‍.എസ്.എസിന്റെ തിന്മകള്‍ അവര്‍ സ്വയമേവ മനസ്സിലാക്കുകയും ആവശ്യമായ പ്രതിരോധങ്ങളും മുന്‍കരുതലുകളും സ്വീകരിക്കുകയും ചെയ്തുകൊള്ളുമെന്ന് ഗാന്ധിജി കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ ഒരു പരിധിവരെ യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഗാന്ധിജി പകര്‍ന്നു നല്‍കിയ മൂല്യങ്ങളെത്തന്നെ പശ്ചാത്തലവും പ്രേരണയും ആയി സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം രാഷ്ട്രീയ സ്വയം സേവക സംഘത്തെ ആശയപരമായും പ്രായോഗികമായും ചെറുത്തുനിന്നത്. അല്ലായിരുന്നുവെങ്കില്‍ 1947നു ശേഷം മൂന്നു പതിറ്റാണ്ടിനകം തന്നെ ഇന്ത്യ ഒരു പരിപൂര്‍ണ ഫാസിസ്റ്റ് വ്യവസ്ഥിതിയിലേക്കു തകര്‍ന്നു വീഴുമായിരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ആ ആദര്‍ശത്തിലൂന്നിയ രാഷ്ട്രീയവുമാണ് പ്രതിരോധ ശേഷിയായി നിലനിന്നത്.
ഗാന്ധിജി ഒരു കേവല വ്യക്തിയല്ല എന്ന വകതിരിവ് ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയവാദികള്‍ക്ക് ആദ്യം തൊട്ടുതന്നെ ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ശത്രുപക്ഷത്തെ ആര്‍.എസ്. എസും ഹിന്ദു മഹാസഭയും ഉള്‍പ്പെട്ട തീവ്രഹിന്ദു ദേശീയവാദികളെ അണിനിരത്തിയത് ആ വകതിരിവു തന്നെയാണ് രണ്ടു വിഭിന്ന കാലങ്ങളുടെയും അന്തരീക്ഷങ്ങളുടെയും സാംസ്‌കാരിക അവസ്ഥകളുടെയും പ്രതിനിധാനങ്ങളാണ് ഗാന്ധിജിയിലും അദ്ദേഹത്തിന്റെ വിരോധികള്‍ അഥവാ ഘാതകരിലും ഉള്ളത്. ബഹുധയുടെ ആശയങ്ങളും മനുഷ്യ പാരസ്പര്യത്തിന്റെ മൂല്യങ്ങളും ഉദാത്തമായ ധാര്‍മ്മിക വിചാരങ്ങളും പരിലസിക്കയും പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്തിരുന്ന ഒരു യഥാര്‍ത്ഥ സനാതന-ആര്‍ഷഭാരതീയ ഘട്ടത്തെയാണ് ഗാന്ധിജി പ്രതിനിധാനം ചെയ്തത്. എന്നാല്‍ തികച്ചും അഭാരതീയവും അതിനാല്‍ത്തന്നെ അഹൈന്ദവികവുമായ ആശയങ്ങളെയും ചിന്താഗതികളെയും അടിസ്ഥാനമാക്കിയുള്ള ഹിംസാത്മക-ഫാസിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ സാമൂഹ്യ-സാംസ്‌കാരിക ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ആര്‍.എസ്.എസ് അടിത്തറയായി സ്വീകരിച്ചത്. ഫാസിസത്തിന്റെ ആഗോള പൊതുപ്രവണതകള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നയങ്ങളിലും നിലപാടുകളിലും സ്വാധീനം ചെലുത്തുന്നതിനെ ഊന്നിയാണ് അതിന്റെ അഭാരതീയത്വം സ്ഥാപിക്കാന്‍ കഴിയുക. യഥാര്‍ത്ഥ സനാതന ഹിന്ദുത്വത്തെ മതാത്മക രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതുപോലെത്തന്നെ അതിനെ ഹിംസാത്മകമായും വിധ്വംസകാത്മകവുമായും ദുര്‍വ്യാഖ്യാനിക്കുവാനും കഴിയില്ല. ഗാന്ധിജി അത്തരത്തില്‍ ഒരു സനാതന ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ സമൂഹത്തില്‍ പൊതു സ്വീകാര്യനായി മാറിയത്. അതേസമയം ആര്‍.എസ്.എസിന് അത്തരത്തിലൊരു പ്രാതിനിധ്യം ഇല്ലാത്തതിനാലാണ് അത് കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഇന്ത്യയിലെ ബഹുഭൂരിപക്ഷ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടുവന്നതും. ഗാന്ധിജിയും ആര്‍.എസ്.എസും രണ്ട് വിഭിന്ന സംസ്‌കാരങ്ങളുടെയും ആശയങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പ്രതിനിധാനങ്ങളാണ് എന്ന കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഒരു പ്രസ്ഥാനത്തിന്റെ ആശയധാരക്കെതിരെ ഒരു വ്യക്തി നടത്തിയ അസാധാരണമായ ചെറുത്തുനില്‍പ്പും പോരാട്ടവുമായി ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ വായിച്ചെടുക്കേണ്ടിവരുന്നു. തന്നെക്കുറിച്ച് എന്തൊക്കെയാണ് ആര്‍.എസ്.എസിന്റെ ധാരണകളും കണക്കുകൂട്ടലുകളുമെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്ന ഗാന്ധിജി തന്റെ മൗനവും അവഗണനയും കൊണ്ടാണ് ജീവിതകാലത്ത് ആര്‍.എസ്. എസിനെ നേരിട്ടുവന്നത്. കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ആര്‍ക്കെതിരെയും ഉന്നയിക്കുക എന്നത് പൊതുവില്‍ ഗാന്ധിജിയുടെ ശൈലിയായിരുന്നില്ല. എന്നിരിക്കലും തനിക്ക് വിമര്‍ശിക്കണമെന്നും തന്റെ ഭാഗത്തുനിന്ന് വിമര്‍ശനവും വിശകലനവും ആവശ്യമാണെന്നും തോന്നിയ വ്യക്തികളെയും സംഭവ വികാസങ്ങളെയും പ്രസ്ഥാനങ്ങളെയും തന്റേതായ ശൈലിയിലും രീതിയിലും ഗാന്ധിജി വിമര്‍ശിക്കാതിരുന്നിട്ടില്ല എന്നു കാണാം. ഇവിടെയാണ് ആര്‍.എസ്.എസിനെ അവഗണിച്ചതിലെ അര്‍ത്ഥവ്യാപ്തി തെളിയുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘമോ തീവ്രദേശീയ വാദികളായ മറ്റാരെങ്കിലുമോ ഗാന്ധിജിയെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയാത്ത നിരവധി ശുദ്ധഗതിക്കാര്‍ കോണ്‍ഗ്രസിനകത്തും പുറത്തുമുണ്ടായിരുന്നു. അവരില്‍ നിന്നാണ് ഗാന്ധിജി വധിക്കപ്പെട്ട ഉടനെ ആ വധത്തിന്റെ പാതകം മുസ്‌ലിം തീവ്രവാദികളില്‍ ചുമത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ വന്നത്. പക്ഷേ വളരെ ആസൂത്രിതമായി അനേക ദിവസങ്ങള്‍ ട്രയല്‍ നടത്തിയാണ് ഗാന്ധിജിക്കുനേരെ ഗോദ്‌സെ വെടിയുതിര്‍ത്തത് എന്ന് അവര്‍ക്കുപോലും പിന്നീടു മനസ്സിലായി. തീവ്രഹിന്ദുത്വവാദികള്‍ക്കെതിരായി ശക്തമായ ഒരു എതിര്‍ വികാരം ഗാന്ധി വധത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അലയടിക്കുകയുണ്ടായി. നെഹ്‌റുവിനെപ്പൊലൊരു കടുത്ത ജനാധിപത്യ പ്രതിബദ്ധതയുള്ള വ്യക്തി ആയിരുന്നില്ല ആ ഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കില്‍ ആ വൈകാരിക തിരത്തള്ളലില്‍ത്തന്നെ ഇന്ത്യയില്‍ നിന്ന് തീവ്രഹിന്ദുത്വത്തിന്റെ വാഹക ശക്തികള്‍ ഒലിച്ചുപോകുമായിരുന്നു. പുതുതായി പിറകൊണ്ട ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ഏറ്റവും കൊടിയ ജനാധിപത്യ വിരുദ്ധ ജനവിരുദ്ധ ശക്തികള്‍ക്കെതിരെപ്പോലും ഒരു തരത്തിലുള്ള അതിരുവിട്ട നടപടികളും ഉണ്ടായിക്കൂട എന്നൊരു നിഷ്‌കര്‍ഷ അന്നത്തെ ഭരണകൂടവും വിവിധ നേതാക്കളും പുലര്‍ത്തുകയുണ്ടായി. അതല്ലെങ്കില്‍ ആര്‍.എസ്. എസിന്റെ ഭാവിതന്നെ ഇന്ത്യയില്‍ മറ്റൊന്നാകുമായിരുന്നു. ഒരു ചെറിയ വിഭാഗം മാത്രം വരുന്ന തീവ്രഹിന്ദുത്വ ചിന്താഗതിക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഇന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും മാനസികമായി ഗാന്ധിജിയുടെ സ്വാധീനത്തിനു വിധേയര്‍ തന്നെയാണ്. അത്രപെട്ടെന്ന് ഇന്ത്യന്‍ പൊതുമനസ്സില്‍ നിന്ന് ഗാന്ധിജിയെ മായ്ച്ചുകളയാന്‍ സാധിക്കില്ല. കഴിഞ്ഞ ഒമ്പതുപതിറ്റാണ്ടായി ആര്‍.എസ്.എസ് ഗാന്ധിജിയെയും അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയങ്ങളെയും മൂല്യങ്ങളെയും തേച്ചുമായ്ച്ചുകളയാന്‍ നടത്തിവന്നിട്ടുള്ള എല്ലാ ശ്രമങ്ങളും അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ഗാന്ധി വധത്തിനു പിന്നിലും പതുക്കെപ്പതുക്കെ അദ്ദേഹത്തെ ഇന്ത്യാ ചരിത്രത്തില്‍ നിന്നും ഇന്ത്യന്‍ മനസ്സുകളില്‍ നിന്നും മായ്ച്ചുകളയുക എന്നൊരു ഉദ്ദേശ ലക്ഷ്യമുണ്ടായിരുന്നതാണ്. എന്നാലത് തിരിച്ചടിക്കയാണുണ്ടായത്. രക്തസാക്ഷിയായ ഗാന്ധിജിക്ക് ഇന്ത്യന്‍ പൊതുമനസ്സില്‍ കൂടുതല്‍ പ്രഭാവവും സ്വീകാര്യതയും കൈവന്നു.
ജനഹൃദയങ്ങളില്‍ ആര്‍.എസ്.എസിനോടും തീവ്രഹിന്ദുത്വ ദേശീയവാദികളോടുമുള്ള എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തു. ഗാന്ധിഹത്യയെന്ന മഹാപാതകത്തില്‍ നിന്ന് തീവ്രഹിന്ദുത്വ ദേശീയവാദികളുടെ പങ്കാളിത്തം ഒരുകാലത്തും മായ്ച്ചുകളയാനാവില്ല എന്ന തോന്നല്‍ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ ശക്തിപ്പെടുകയും ചെയ്തു. ചില തെരഞ്ഞെടുപ്പുകളില്‍ താല്‍ക്കാലികമായി കൈവരിക്കുന്ന വിജയങ്ങളും മേല്‍ക്കോയ്മകളുമൊന്നും ആര്‍.എസ്.എസിനോ, സംഘപരിവാര രാഷ്ട്രീയത്തിനോ ഇന്ത്യന്‍ ജനത നല്‍കുന്ന അംഗീകാരമായി കരുതാനാവില്ല. ഗാന്ധിജിയോടുള്ള കൂറിന്റെയും സ്‌നേഹത്തിന്റെയും വൈകാരിക സ്വാധീന മുദ്രകള്‍ ഇന്ത്യന്‍ ഹൃദയങ്ങളില്‍ ഇപ്പോഴും ദൃഢങ്ങളായിത്തന്നെ ശേഷിക്കുന്നുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending