Connect with us

Video Stories

നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ കരുത്ത്

Published

on


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. സ്വന്തം വ്യക്തി പ്രഭാവംകൊണ്ട് കേരള രാഷ്ട്രീയത്തിലും മലയാളി പൊതു സമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ പ്രാപ്തനായ മാധ്യസ്ഥന്‍, ധീരനായ പൊതു പ്രവര്‍ത്തകര്‍ ഇങ്ങനെ ബഹുമുഖ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു മാണി സാര്‍. കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കെ.എം മാണിയുടെ ജീവചരിത്രം കൂടിയാണ്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത്‌വന്ന് കേരള രാഷ്ട്രീയത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായനായി. പല തവണ ജനപ്രതിനിധിയായി, ഭരണാധികാരിയായി. ഒരേ മണ്ഡലത്തില്‍നിന്നും ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എയായ വ്യക്തിയെന്ന വിശേഷണവും കെ.എം മാണിക്കുണ്ട്. പാല എന്ന നിയോജക മണ്ഡലം കേരള ചരിത്രത്തില്‍ അറിയപ്പെടുക തന്നെ കെ.എം മാണിയുടെ പേരിലായിരിക്കും. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന ബഹുമതിക്കുമുടമയാണ്. നവ കേരളത്തിന്റെ വികസന ശില്‍പികളില്‍ പ്രമുഖനായ കെ.എം മാണി കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ കേരളത്തില്‍ സാമൂഹിക പരിഷ്‌കരണത്തിന് വഴിവെച്ച അനേകം പദ്ധതികള്‍ തന്റെ ബജറ്റിലൂടെ കൊണ്ടു വരാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മുഖ്യമന്ത്രിമാര്‍ ആരായിരുന്നാലും എത്ര തലയെടുപ്പുള്ള മന്ത്രിമാര്‍ സഭയിലുണ്ടായിരുന്നാലും ആ സഭയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി ഉയര്‍ന്നുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കെ.എം മാണിയുടെ നിലപാടുകളും സമീപനങ്ങളും അത് എന്തുതന്നെയായിരുന്നാലും കേരളം എപ്പോഴും ശ്രദ്ധയോടെ കാതോര്‍ത്തിരുന്നു. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും വിപുലമാക്കുന്നതിലും വലിയ പങ്കു വഹിച്ചു അദ്ദേഹം. കേരളത്തിലെ ഉന്നതരായ അനേകം രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പവും പ്രമുഖരായ മുഖ്യമന്ത്രിമാര്‍ക്കൊപ്പവും സഭക്കുള്ളില്‍ ഭരണത്തിലും പ്രതിപക്ഷത്തുമായി കെ.എം മാണി നടത്തിയിട്ടുള്ള ഇടപെടലുകളും ഭരണ നിര്‍വഹണവും കേരള രാഷ്ട്രീയ ചരിത്രം എക്കാലവും സ്മരിക്കും. മത മൈത്രി ഊട്ടിയുറപ്പിക്കുന്നതിലും സമാധാന പൂര്‍ണമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എന്നും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. മുസ്‌ലിം ലീഗുമായി ഉറ്റ ബന്ധം പുലര്‍ത്തിപ്പോന്ന കെ.എം മാണി പാണക്കാട് കുടുംബവുമായി പ്രത്യേകിച്ച് പരേതനായ ജ്യേഷ്ട സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി വലിയ ആത്മ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. എവിടെ വെച്ച് കണ്ടാലും ആ സ്‌നേഹവും പരിഗണനയും നല്‍കിപോന്നു. ഒരു ജ്യേഷ്ട സഹോദരനെ പോലെ കാര്യങ്ങള്‍ ആരായുകയും അഭിപ്രായങ്ങള്‍ പറയുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുപോന്ന കുടുംബ സുഹൃത്തിന്റെ നഷ്ടം കൂടിയാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ സംഭവിച്ചത്. അദ്ദേഹത്തിന്റെ ആത്മധൈര്യം വളരെ ശ്രദ്ധേയമായിരുന്നു. എത്ര കടുത്ത വിമര്‍ശനങ്ങളുണ്ടായാലും ഇതിനെയൊക്കെ നല്ല മനസ്സാന്നിധ്യത്തോടെ നേരിടാനും പുഞ്ചിരിയോടെ പ്രതിസന്ധികളെ അനായാസം മറികടക്കാനും കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ രൂപകല്‍പനയിലും വളര്‍ച്ചയിലും നേതൃപരമായ പങ്ക് വഹിച്ചു. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എത്ര അഭിപ്രായഭിന്നതക്കിടയിലും ഐക്യജനാധിപത്യ മുന്നണിയുമായി ചേര്‍ത്തുനടത്തുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഏത് വകുപ്പ് കൈകാര്യം ചെയ്യുന്നതിനും പ്രപ്തനായിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുഖ്യമന്ത്രി പദവിയോളം എത്താവുന്ന അതുല്യ രാഷ്ട്രീയ വ്യക്തിത്വം. കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ.എം മാണിയുടെ ഭരണ നൈപുണ്യവും വ്യക്തി സ്വാധീനവും ചരിത്രത്തില്‍ എന്നും ജ്വലിച്ചു നില്‍ക്കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending