Connect with us

Video Stories

എഴുത്തിലെ ഭാഷാശുദ്ധിവാദം

Published

on

വാസുദേവന്‍ കുപ്പാട്ട്

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് അടുത്ത കാലത്താണ്. അതിനുവേണ്ടി ഭാഷാസ്‌നേഹികളും പണ്ഡിതന്മാരും എഴുത്തുകാരും നടത്തിയ പരിശ്രമങ്ങളും പോരാട്ടങ്ങളും ജനങ്ങളുടെ മനസ്സില്‍ ഇന്നുമുണ്ട്. ഇത്തരത്തില്‍ ഉയര്‍ത്തപ്പെട്ട മലയാള ഭാഷ വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം സാംസ്‌കാരിക മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തിന്റെ ക്ഷുഭിത യൗവ്വനമെന്ന പേരില്‍ വായനാലോകത്തെ തീ പിടിപ്പിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഭാഷാപഠനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനമാണ് പുതിയ കൊടുങ്കാറ്റിന് വിത്തുവിതച്ചത്.
ഭാഷ എടുത്തുപയോഗിക്കുന്നവരിലെല്ലാം കവിയുടെ അഭിപ്രായപ്രകടനം ചിന്തയുടെ ചിറ്റോളങ്ങള്‍ ഇളക്കി എന്നുവേണം കരുതാന്‍. പണ്ഡിതനും സാധാരണക്കാരനും തൊഴിലാളിയും ഐ.എ.എസുകാരനും സര്‍ക്കാര്‍ ജീവനക്കാരനും കവിയും എഴുത്തുകാരനും എല്ലാം മലയാളത്തിലെ അമ്പത്തൊന്നക്ഷരങ്ങളാണ് ആശയവിനിമയത്തിന് എടുത്തു പെരുമാറുന്നത്. പലരും പലവിധത്തില്‍ ഭാഷയെ കൈകാര്യം ചെയ്യുന്നു. കോളജുകളിലും സര്‍വകലാശാലകളിലും ഭാഷാ സംബന്ധമായ ഉന്നത പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. ഭാഷയിലും സാഹിത്യത്തിലും നിരവധി ഡോക്ടറേറ്റുകളാണ് വര്‍ഷംതോറും പിറന്നുവീഴുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭാഷാശുദ്ധിയുടെ കാര്യത്തില്‍ മലയാളികള്‍ പിന്നിലാണ് എന്ന് വ്യക്തമാക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം. സര്‍വകലാശാലകളില്‍ പോലും മലയാളം ഭാഷാശുദ്ധിയോടെ കൈകാര്യം ചെയ്യുന്നില്ല എന്ന ആരോപണം ഗൗരവത്തോടെ എടുക്കേണ്ടതാണ്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും വരുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു എന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തന്റെ കവിതകള്‍ മേലില്‍ സ്‌കൂളിലോ കോളജിലോ സര്‍വകലാശാലകളിലോ പഠിപ്പിക്കരുത് എന്നാണ് ചുള്ളിക്കാടിന്റെ അഭ്യര്‍ത്ഥന.
മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് പോലും തെറ്റുകൂടാതെ എഴുതാന്‍ കഴിയുന്നില്ല എന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പ്രകോപിപ്പിച്ചത്. ‘ആനന്ദധാര’ എന്ന തന്റെ കവിത വായിക്കണമെന്നപേക്ഷിച്ച് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ചുള്ളിക്കാടിനെ സമീപിച്ചു. ‘ആനന്ദധാര’ക്ക് പകരം ‘ആനന്തധാര’ എന്നാണ് എഴുതിയിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ചുള്ളിക്കാട് പറയുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക അയച്ചുതന്ന ചോദ്യാവലിയിലും അക്ഷരത്തെറ്റ് ഉള്‍പ്പെടെ അബദ്ധങ്ങള്‍ ഏറെയായിരുന്നുവെന്ന് ചുള്ളിക്കാട് പറയുന്നു.
ഭാഷാശുദ്ധിയെ പറ്റിയുള്ള ആലോചനകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭാഷയും സാഹിത്യവും സംസ്‌കാരവും എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. പണ്ടത്തെ രാജാക്കന്മാരും ഭരണാധികാരികളും ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നതിന് ഏറെ തെളിവുകളുണ്ട്. സാമൂതിരിയുടെ കാലത്ത് ഉണ്ടായിരുന്ന രേവതി പട്ടത്താനം ഇതിന് ഉദാഹരണമാണ്. നാടിന്റെ നാനാഭാഗത്തുനിന്നും കവികളും പണ്ഡിതന്മാരും ഈ വിദ്വല്‍ സദസ്സില്‍ മാറ്റുരക്കാന്‍ എത്തിയിരുന്നു. ഈ സദസ്സില്‍ ‘ഹന്ത കല്‍പാന്ത തോയേ’ എന്ന കവിത ചൊല്ലിയ പുനംനമ്പൂതിരിയെ പ്രശംസിച്ചുകൊണ്ട് ‘അന്ത ഹന്തക്ക് ഇന്തപട്ട്’ എന്നു പറഞ്ഞ് പട്ട് സമ്മാനമായി നല്‍കിയതും ചരിത്രമാണ്. ഭാഷയെ പരിരക്ഷിക്കുന്നതില്‍ അക്കാലത്തുണ്ടായിരുന്ന ജാഗ്രതയാണ് ഇത്തരം സംഭവങ്ങള്‍ക്കും കഥകള്‍ക്കും പിന്നിലുള്ളത്.
പല ലോകഭാഷകളില്‍ നിന്നും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയാണ് മലയാളം വളര്‍ന്നു വികസിച്ചത്. സംസ്‌കൃതത്തിന്റെ മേല്‍ക്കോയ്മയുടെ കീഴില്‍ ഏറെക്കാലം കിടക്കേണ്ടിവന്നു മലയാളത്തിന്. തമിഴുമായുള്ള ബന്ധവും വിസ്മരിക്കാന്‍ പറ്റില്ല. ഇതില്‍ നിന്നെല്ലാം ഒരു പരിധി വരെ മോചനം നേടിയാണ് ഇപ്പോഴത്തെ നില്‍പ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, മലയാളം സംസാരിക്കുന്ന കേരളക്കരയില്‍ എത്രയോ ഭാഷകളും സംസ്‌കാരങ്ങളും ഇഴചേര്‍ന്നിരിക്കുന്നു. നമ്മെ വിസ്മയപ്പെടുത്തുംവിധം ലോക ഭാഷകള്‍ പലതും ഇവിടെ ചേക്കേറി. ഹീബ്രു മുതല്‍ അറബി വരെ മലയാളത്തിനുള്ളില്‍ നുഴഞ്ഞുകയറി. അങ്ങനെ മലയാളം അറിഞ്ഞും അറിയാതെയും വിശ്വസംസ്‌കാരത്തിന്റെ വിജയ പതാകയേന്തി. ചിരപരിചിതമായ പല വസ്തുക്കളുടെ പേരുകള്‍പോലും മറ്റു ഭാഷകളില്‍ നിന്ന് കടമെടുത്തതായിരുന്നു. ഇത്തരത്തില്‍ ഗംഭീരമായ ചരിത്രവും സാംസ്‌കാരിക പശ്ചാത്തലവുമുള്ള ഭാഷയായ മലയാളത്തിന്റെ ഇന്നത്തെ അവസ്ഥയെ പറ്റി പ്രശസ്തനായ കവി നിലവിട്ട് പരിതപിക്കുമ്പോള്‍ നമ്മള്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. തിക്കോടിയന്റെ പുതുപ്പണം കോട്ട എന്ന നാടകത്തില്‍ സാമൂതിരി ചോദിക്കുന്നതുപോലെ ‘എവിടെയാണ് നമുക്ക് പിഴച്ചത്?’
അക്ഷരത്തെറ്റ് കൂടാതെ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്ക് ഉച്ചാരണശുദ്ധിയും വ്യാകരണശുദ്ധിയും നിറഞ്ഞ ഭാഷ വേര്‍തിരിച്ചു കിട്ടുന്നത്. അഥവാ കിട്ടേണ്ടത്. മുമ്പൊക്കെ അത്തരത്തിലുള്ള ശ്രമങ്ങള്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാല്‍, ഭാഷയുടെ അതിര്‍ത്തികളില്‍ നിന്ന് വിവരത്തെ സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങള്‍ നടന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞു. കുട്ടികള്‍ക്ക് ഒരു വാചകം തെറ്റുകൂടാതെ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും ഉത്തരമായി ഉദ്ദ്യേശിക്കുന്ന വാക്ക് എഴുതിയാല്‍ മാര്‍ക്ക് കിട്ടും എന്ന അവസ്ഥ വന്നു. ഇതോടെ വാചകത്തിന്റെ ആവശ്യം തന്നെ എഴുത്തില്‍ പ്രധാനമല്ലാതായി. മുന്‍കാലത്ത് കേട്ടെഴുത്ത് എന്നൊരു സമ്പ്രദായമുണ്ടായിരുന്നു. അധ്യാപകന്‍ പറയുന്ന വാക്ക് കേട്ട് കുട്ടികള്‍ സ്ലേറ്റില്‍ എഴുതുക. ഉച്ചാരണശുദ്ധിയും അക്ഷരശുദ്ധിയും ഉറപ്പിക്കാനുള്ള എളുപ്പമാര്‍ഗമായിരുന്നു ഇത്. ഇന്ന് അത് ഏതെങ്കിലും വിദ്യാലയത്തില്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടോ എന്നറിയില്ല. എഴുതി പഠിക്കുന്ന ശീലവും കുട്ടികള്‍ ഉപേക്ഷിച്ച മട്ടാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ വായനയെ പുതിയ തലമുറ എത്രമാത്രം ഗൗരവമായി എടുക്കുന്നുണ്ട് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഏതായാലും മലയാളം തെറ്റു കൂടാതെ എഴുതാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെടാനാണ് സാധ്യത. വാക്കുകളിലെ അക്ഷരത്തെറ്റ് ഒരു പ്രശ്‌നമായി കാണാന്‍ ന്യൂ ജനറേഷന്‍ തയാറല്ല. അക്ഷരം എന്തായാലും ആശയവിനിമയം നടന്നാല്‍ മതിയല്ലോ എന്നാണ് ഇവരുടെ വാദം. അക്ഷരം കൃത്യമായി പഠിച്ചുവെക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ഭാഷ സംരക്ഷിക്കപ്പെടുന്നത് അതിന്റെ ശുദ്ധമായ പ്രയോഗത്തിലാണ് എന്ന കാര്യം വിസ്മരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മലയാളത്തിനുവേണ്ടി മുറവിളി കൂട്ടുന്ന സംഘടനകളും പ്രസ്ഥാനങ്ങളും ഭാഷാശുദ്ധി ഉറപ്പുവരുത്തുന്നതില്‍ എത്രമാത്രം ജാഗ്രത പാലിക്കുന്നു എന്ന് പരിശോധിക്കപ്പെടണം. അക്ഷരത്തിന് പകരം ആശയത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതി നമ്മെ എവിടെക്കൊണ്ടു ചെന്ന് എത്തിക്കും എന്നതും ആലോചിക്കേണ്ടതാണ്. എഴുതിയും പറഞ്ഞും ചൂരല്‍വീശിയും പഠിപ്പിച്ചിരുന്ന പഴയകാല ഗുരുനാഥന്മാര്‍ കുട്ടിയുടെ മനസ്സില്‍ അക്ഷരങ്ങളെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. പാശ്ചാത്യ വിദ്യാഭ്യാസരീതിയെ അന്ധമായി പിന്തുടര്‍ന്ന നമ്മള്‍ അക്ഷരമെഴുത്തിലെ തെറ്റുകള്‍ പരിഗണിക്കേണ്ടതില്ല എന്ന വലിയ തെറ്റിലേക്കാണ് വീണുപോയത്. അതിന്റെ ദുരന്തഫലമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ‘ആനന്തധാര’ സമ്മാനിച്ച യുവകവി അറിയാതെ അനുഭവിച്ചതും.
പാമ്പ് ഉറയൂരുന്നത് പോലെ കവികള്‍ സ്വന്തംഭാഷയെ നവീകരിക്കുന്നുവെന്ന് പറയാറുണ്ട്. പണ്ടത്തെ ഭാഷാപ്രയോഗവും ശൈലികളും ഇന്ന് കാണാന്‍ കഴിയില്ല. വൃത്തനിബദ്ധമായ കവിതക്കുവേണ്ടി നിര്‍ബന്ധം പിടിക്കുന്നതിലും കാര്യമില്ല. മഞ്ജരിയും കാകളിയും പഴയകാല രചനകളില്‍ മാത്രമേയുള്ളു. എങ്കിലും അര്‍ത്ഥവും ആശയവും ചേര്‍ന്നുനില്‍ക്കുന്ന ഭാഷാപ്രയോഗത്തെ തീര്‍ത്തും അവഗണിക്കാന്‍ പറ്റില്ല.
കവികളും കഥാകാരന്മാരും ഭാഷ പ്രയോഗിക്കുന്നതില്‍ നിയമം പാലിക്കുന്നവരല്ല എന്ന കാര്യവും ചര്‍ച്ച ചെയ്യേണ്ടതാണ്. വൈക്കം മുഹമ്മദ് ബഷീര്‍ ആഖ്യയും ആഖ്യാതവും അറിയാതെ തന്നെ ജീവിതം എഴുതിയ പ്രതിഭയാണ്. എഴുത്തുകാരന്റെ കൈയിലെ ഭാഷയെപറ്റി നാം വേവലാതിപ്പെടേണ്ട. അത് അവര്‍ സ്വര്‍ണം പോലെ സൂക്ഷിച്ച് ഉപയോഗിച്ചുകൊള്ളും. എന്നാല്‍ ഗവേഷകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും മറ്റും ഭാഷ ഉപയോഗിക്കുമ്പോള്‍ അക്ഷരശുദ്ധിയും ആശയവ്യക്തതയും വ്യാകരണവും മറ്റും പാലിച്ചേ പറ്റു. അങ്ങനെ ചെയ്താല്‍ മാത്രമെ ഭാഷയുടെ അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടുകയുള്ളു.
‘മലയാളശൈലി’ എഴുതിയ കുട്ടികൃഷ്ണമാരാര്‍ ഭാഷാപ്രയോഗത്തിലെ ശുദ്ധിയും ശക്തിയും സൗന്ദര്യവും അന്വേഷിച്ചുപോയ ഉപാസകനായിരുന്നു. ഭാഷാപഠനക്കാര്‍ക്കും ഭാഷ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും ഒരുപോലെ വഴികാട്ടിയാണ് ആ ഗ്രന്ഥം. ആനന്ദത്തെ ആനന്തമാക്കുന്നതിന് മുമ്പ് മലയാളിശൈലി മറിച്ചുനോക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകട്ടെ. സര്‍ക്കാര്‍ ഫയലുകളിലും പത്രമാസികകളിലും മാത്രമല്ല, പൊതുജനത്തെ ആകര്‍ഷിച്ചുനില്‍ക്കുന്ന പരസ്യവാചകങ്ങളില്‍ വരെ അക്ഷരത്തെറ്റ് ഇളിച്ചുകാട്ടുന്ന സാഹചര്യത്തില്‍ മലയാളത്തിലെ പ്രിയകവി ഇതിനെതിരെ വാളോങ്ങിയത് അസ്സലായി. ഭാഷ തെറ്റു കൂടാതെ എഴുതാനും വായിക്കാനും കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഇതെല്ലാതെ വഴിയില്ല. എന്നാല്‍, തന്റെ കൃതികള്‍ പഠനത്തിനും ഗവേഷണത്തിനും മേലില്‍ ഉപയോഗിക്കരുത് എന്ന ചുള്ളിക്കാടിന്റെ ആവശ്യം അംഗീകരിക്കാന്‍ മലയാളത്തിലെ പ്രബുദ്ധപക്ഷം തയാറാവില്ല. അക്ഷരത്തെറ്റ് ആഘോഷമാക്കുന്ന ന്യൂനപക്ഷത്തെ ഭാഷയെ അശുദ്ധമാക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണം. എന്നാല്‍ ഭാഷാസ്‌നേഹികള്‍ക്ക് മുത്തും പവിഴവും പെറുക്കാന്‍ ചുള്ളിക്കാടിനെ പോലുള്ള കവികളുടെ കാവ്യസാഗരങ്ങള്‍ വേണം. പുഴയെ മലിനപ്പെടുത്തുന്നത് തടയാന്‍ നാടെങ്ങും ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്ന കാലമാണിത്. പരിസ്ഥിതി സംരക്ഷണത്തിനും സംഘടനകള്‍ സജീവം. അതുപോലെ ഭാഷയെ മലിനപ്പെടുത്തുന്നവരെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓര്‍മിപ്പിച്ചത്. കവിയുടെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചുകൊണ്ട് ഭാഷക്ക് ശുദ്ധവായു നല്‍കണമെന്ന ബോധ്യത്തിലേക്ക് എല്ലാവരും ഉണരേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending