Connect with us

Views

മോദി ഭരണത്തിലെ യോഗി മാര്‍ഗം

Published

on

ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കുത്തബ്മിനാറും ചെങ്കോട്ടയും താജ്മഹലും ഹൈദരാബാദിലെ ചാര്‍മിനാറും ശ്രീരംഗപട്ടണത്തെ ടിപ്പുസുല്‍ത്താന്റെ കൊട്ടാരവുമൊക്കെ. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഇക്കാല ഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ കാല പ്രവാഹത്തില്‍ ഈ സംസ്‌കൃതി തകര്‍ന്നടിഞ്ഞു. ചൂഷകരും വഞ്ചകരുമായ വെള്ളക്കാരെ ചിലര്‍ പട്ടും വളയും നല്‍കി സ്വീകരിച്ച് സ്വന്തം പുരയിടത്തില്‍ കുടിയിരുത്തിയതോടെ നാം വൈദേശികരുടെ മാറാപ്പിലെ വെറും പാഴ്‌വസ്തുക്കളായി നൂറ്റാണ്ടുകളോളം കഴിയേണ്ടിവന്നു. പിറന്ന നാടിന്റെ വിമോചനത്തിനുവേണ്ടി അടര്‍ക്കളത്തില്‍ അടരാടിയ ടിപ്പുസുല്‍ത്താനേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും പോലുള്ള ധീര ദേശാഭിമാനികള്‍ ചെഞ്ചോര ഒഴുക്കിയാണ് ഒടുവില്‍ നമുക്ക് സ്വാതന്ത്ര്യം നേടിതന്നത്.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. അധികാരത്തിന്റെ ചക്കരക്കുടം നുണയാന്‍ ഇതവര്‍ക്കാവശ്യവുമായിരുന്നു. അവര്‍ എവിടെയൊക്കെ തങ്ങളുടെ ചൊല്‍പടിക്കു കീഴില്‍ കൊണ്ടു വന്നിട്ടുണ്ടോ അവിടെയൊക്കെ വെട്ടിമുറിച്ച ചരിത്രമേയുള്ളൂ. ഭാരതീയര്‍ സ്വരാഷ്ട്രത്തിന്റെ മോചനത്തിനുവേണ്ടി നൂറ്റാണ്ടുകളോളം പടപൊരുതിയപ്പോള്‍ അവര്‍ക്കിവിടം വിട്ടേച്ചു പോവേണ്ടി വന്നു. ഖജനാവ് കട്ടുമുടിച്ച അവര്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയാണ് പോയത്. ഇന്ത്യയെ വെട്ടിമുറിച്ച് പാക്കിസ്താന്‍ എന്ന മറ്റൊരു രാജ്യത്തിന് ബീജാവാപം നല്‍കിയാണ് സായ്പുമാര്‍ കടല്‍ കടന്നത്. തങ്ങള്‍ക്ക് ജന്മം നല്‍കിയ ഭാരതാംബയെ മാതൃ തുല്യം സ്‌നേഹിച്ചിരുന്ന മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം വിഭജനാനന്തരവും ഇവിടെ തന്നെ കഴിഞ്ഞുകൂടാനുള്ള സുപ്രധാന തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഈ മണ്ണും ഇവിടുത്തെ ജീവിത രീതിയുമായി അടര്‍ത്തിമാറ്റാനാവാത്ത ദൃഢമായ മനോബന്ധം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. അവരുടെ രക്തത്തിലും മജ്ജയിലും മാംസത്തിലും രാജ്യ സ്‌നേഹം അലിഞ്ഞുചേര്‍ന്നിരുന്നു. തങ്ങളുടെ പരശ്ശതം സഹോദരന്മാര്‍ സ്വാതന്ത്ര്യ സമര രണാങ്കണത്തില്‍ പിടഞ്ഞുമരിച്ചത് ഇന്ത്യക്കുവേണ്ടി മാത്രമായിരുന്നുവെന്ന ചിന്തയാണ് അവരെ മുന്നോട്ട് നയിച്ചത്.
മുസ്‌ലിംകളെ വിദേശികളെന്ന് മുദ്രകുത്തി അവരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നവരുണ്ടിവിടെ. വിവിധ മത വിശ്വാസികള്‍ രമ്യതയില്‍ കഴിയുന്ന രാജ്യത്ത് മത വിദ്വേഷം കുത്തിവെച്ച് കുഴപ്പങ്ങള്‍ക്ക് തിരികൊളുത്തുകയാണിവരുടെ സ്ഥിരം പരിപാടി. ഇന്ത്യ ആരുടെയും കുത്തകയല്ല. രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാര്‍സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല. പ്രതിസന്ധികള്‍ക്കു മധ്യേയാണിന്ന് മുസ്‌ലിം സമുദായം. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. കൊടിഞ്ഞിയിലെ ഫൈസല്‍ വധവും ചൂരിയില്‍ റിയാസ് മൗലവി അതിദാരുണമായി കൊല്ലപ്പെട്ടതും പ്രബുദ്ധ കേരളം പോലും ഇതില്‍ നിന്ന് മുക്തമല്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ആശങ്കപ്പെട്ടതുപോലെ തനി നിറം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശിനെ സമ്പൂര്‍ണ മാംസ നിരോധന സംസ്ഥാനമാക്കുന്നതിന്റെ മുന്നോടിയായി തന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്പൂര്‍ണ മാംസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബീഫിന് പുറമെ ആടും കോഴിയും മീനുമൊക്കെ ഇവിടെ വിലക്കിയിരിക്കുകയാണ്. ഗൊരഖ്പൂരില്‍ മാത്രമല്ല മുസ്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടി. എന്തുകഴിക്കണമെന്ന മനുഷ്യന്റെ മൗലികാവകാശത്തെ മാത്രമല്ല, ലക്ഷക്കണക്കിന് പേരെ ദുരിതത്തിലാഴ്ത്തുന്ന, മാംസ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം സംസ്ഥാനത്തിന് ലഭിക്കുന്ന ശരാശരി 11,000 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുന്ന, മൃഗശാലകളില്‍ കഴിയുന്ന മാംസഭുക്കുകളായ മൃഗങ്ങളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.
മുഹ്‌സിന്‍ റാസയെ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ജനസംഖ്യാനുപാതികമായി വേണ്ടത്ര മുസ്‌ലിം പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭക്കാണ് യു.പിയില്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്നത്. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപോലും മത്‌സരിപ്പിക്കാതെയാണ് ബി.ജെ.പി തെരഞ്ഞടുപ്പിനെ നേരിട്ടിരുന്നത്. വര്‍ഗീയ വിഷം ചീറ്റി സാമുദായിക ധ്രുവീകരണത്തിലൂടെയാണ് അവര്‍ യു.പിയില്‍ അധികാരത്തിലേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് നേരിട്ട് നേതൃത്വം നല്‍കി. സാക്ഷി മഹാരാജിനെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ അതേറ്റു പിടിച്ചു. ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ പ്രഖ്യാപിച്ചു. ഖബറിസ്ഥാനു സ്ഥലം ഇല്ലെങ്കില്‍ ഹിന്ദു ആചാരപ്രകാരം മൃതശരീരം ദഹിപ്പിച്ചു കളയണമെന്നു പ്രസംഗിച്ചതു ഇപ്പോഴത്തെ യു.പി മുഖ്യന്‍ യോഗി ആദിത്യ നാഥായിരുന്നു. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപ്പോലും മത്‌സരിപ്പിക്കാതെ തങ്ങള്‍ മുന്നോട്ട് വെച്ച സന്ദേശം യു.പി ജനത ഉള്‍ക്കൊണ്ടതിന്റെ പ്രത്യുപകാരമായാണ് ബി.ജെ. പി എല്ലാ മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെക്കാളുപരി, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഒരാളെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാനിടയാക്കിയത്.
മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി അജ്ഞാതരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ നസീര്‍ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് ഈയിടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌ലിംകള്‍ നാടുവിടണമെന്നായിരുന്നു പോസ്റ്ററിലെ സന്ദേശം. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്‌ലിംകള്‍ക്കു നേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്. ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന് അവകാശപ്പെട്ട് എഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഗാര്‍ഡിയനായി ബി.ജെ.പി എം.പിയുടെ പേരാണുള്ളത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലിംകളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യുമെന്ന് പോസ്റ്ററില്‍ ഭീഷണിപ്പെടുത്തുന്നു. നാടുവിട്ടുപോയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി അധികാരത്തിലേറിയിരിക്കുന്നത്. വര്‍ഗീയ പ്രചാരണം അത്രകണ്ട് ഗുണം ചെയ്യാത്ത മണിപ്പൂരിലും ഗോവയിലും ഇതര പാര്‍ട്ടികളിലെ നിയമസഭാംഗങ്ങളെ പ്രലോഭിപ്പിച്ച് വശത്താക്കിയാണ് അവര്‍ അധികാരം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണ തന്ത്രങ്ങള്‍ക്ക് തന്നെയാവും അവര്‍ നേതൃത്വം നല്‍കുക. പാര്‍ട്ടിയിലും ഭരണത്തിലും സമ്പൂര്‍ണ ആധിപത്യം നേടിയ മോദി-അമിത്ഷാ കൂട്ടുകെട്ട് ഇത്തരത്തിലുള്ള തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ തന്നെയാകും രാജ്യത്തൊട്ടാകെ നടപ്പാക്കുക. യോഗി ആദിത്യനാഥിനെ പോലൊരാളെ യു.പി മുഖ്യസ്ഥാനത്ത് അവരോധിക്കുക വഴി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ഗതിവേഗം കൂടിയിരിക്കുകയാണ്. പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തില്‍പെട്ടുഴലുകയാണിന്ന് ന്യൂനപക്ഷങ്ങള്‍.
ബാഹ്യ ഭീഷണികളെക്കാളുപരി, ആന്തരിക പ്രശ്‌നങ്ങള്‍ സമുദായത്തില്‍ അന്തഃഛിദ്രതക്കിടം നല്‍കുന്നുണ്ടെന്നതാണ് വസ്തുത. മറ്റുള്ളവര്‍ ഇത് സമര്‍ഥമായി മുതലെടുത്ത് കാര്യലാഭം നേടുന്നുമുണ്ട്. കേരളമൊഴിച്ച് ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ അധിവസിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇന്ന് ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെപോലെയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന കുപ്പായമണിഞ്ഞ് സമുദായത്തെ വോട്ടു ബാങ്കുകളാക്കി മാറ്റാനിറങ്ങി തിരിച്ച രാഷ്ട്രീയ മേലാളന്മാരുടെ കയ്യിലെ കളിപ്പാവകളായി തീര്‍ന്നിരിക്കുകയാണവര്‍. ഫാസിസത്തെ പ്രതിരോധിക്കാന്‍ തങ്ങളുടെ സമ്മതിദാനാവകാശം ഏകോപിപ്പിച്ച് ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കുന്നതിനു പകരം വോട്ടുകള്‍ ചിതറി തെറിച്ചതിന്റെ പരിണിത ഫലമായാണ് യു.പിയില്‍ ബി.ജെ.പി വിജയിച്ചതും യോഗി ആദിത്യനാഥിനെ പോലൊരാള്‍ മുഖ്യമന്ത്രിയായതും. ഭരണഘടനാപരമായുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ് എന്തു വിശ്വസിക്കണം, ചിന്തിക്കണം, ഭക്ഷിക്കണം, ധരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കപ്പെടുന്നത്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം ഭീഷണിയായ ഇത്തരം നയ സമീപനങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളില്‍ നിന്നാണ് തിരുത്തെഴുത്തുണ്ടാകേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending