Connect with us

Video Stories

കുട്ടികള്‍ മത്സരിക്കണം കല മാത്രം ജയിക്കണം

Published

on

 

മതേതര സംസ്‌കാരം രൂപപ്പെടുത്തുന്നതിലും വര്‍ഗീയ രോഗാണുക്കളില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിലും സ്‌കൂള്‍ കലോത്സവങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്. കലോത്സവ വേദികളില്‍ അരങ്ങേറുന്ന കലാരൂപങ്ങളില്‍ പലതും വിവിധ മതങ്ങളുടെ ആചാരങ്ങളുമായി ബന്ധങ്ങളുണ്ട്. എന്നാല്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം കലകളെ വാരിപ്പുണരുകയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാറുള്ളത്.
തോമാശ്ലീഹയുടെ ചരിത്രം പറയുന്ന മാര്‍ഗം കളിയിലും ഗീവര്‍ഗീസ് പുണ്യാളന്റെയും ദാവീദ് രാജാവിന്റെയും വിജയം പരാമര്‍ശിക്കുന്ന ചവിട്ടു നാടകത്തിലും ക്രൈസ്തവര്‍ മാത്രമല്ല പങ്കാളികളാവാറുള്ളത്. അമൃത കുംഭം തട്ടിയെടുത്ത അസുരന്മാരെ വശീകരിച്ച് കീഴ്‌പ്പെടുത്താന്‍ മഹാവിഷ്ണു മോഹിനി രൂപം പൂണ്ടതിന്റെ ഓര്‍മ്മകളാണ് മോഹിനിയാട്ടത്തിന്റെ ഇതിവൃത്തം. പാരമ്പര്യ ലാസ്യ നൃത്തകലയായ മോഹിനിയാട്ടത്തില്‍ വേഷം കെട്ടുന്നവര്‍ ഹൈന്ദവര്‍ മാത്രമല്ല. ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, അറബന മുട്ട്, മാപ്പിളപ്പാട്ട് എന്നിവയെല്ലാം മുസ്‌ലിം കലാരൂപങ്ങളാണ്. ഒപ്പനയില്‍ മണവാട്ടിയും മണവാളനുമായി അണിഞ്ഞൊരുങ്ങുന്നവരുടെയും ദഫ് മുട്ടുന്നവരുടെയും കോലെടുക്കുന്നവരുടെയും ജാതിയും മതവും ആരും തിരക്കാറില്ല.
കലകളേയും കലാകാരന്മാരെയും ജാതിക്കും മതത്തിനും അതീതമായി നെഞ്ചിലേറ്റുന്ന പൈതൃകത്തിനുടമകളാണ് മലായാളികള്‍. അമ്പാടിയിലെ ഉണ്ണികൃഷ്ണനെ മനോഹരമായി വര്‍ണ്ണിച്ചെഴുതിയ യൂസഫലി കേച്ചേരിയുടെ വരികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതില്‍ ഹൈന്ദവ മത വിശ്വാസികള്‍ ലവലേശം മടികാട്ടിയിട്ടില്ല. യേശുദാസിന്റെ അനുഗൃഹീതമായ സ്വരമാധുര്യത്താലുള്ള ഈശ്വര കീര്‍ത്തനങ്ങളാല്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്ന ക്ഷേത്രങ്ങള്‍ നിരവധിയാണ്. അറബി ഭാഷയുടെ ഉച്ചാരണ ശാസ്ത്രത്തിന്റെ നിയമാവലികള്‍ ഒട്ടും ചോരാതെയുള്ള യേശുദാസിന്റെയും പി. ജയചന്ദ്രന്റെയും കെ.എസ്. ചിത്രയുടെയും പി.സുജാതയുടെയും മാപ്പിളപ്പാട്ടുകള്‍ കര്‍ണ്ണാനന്ദകരമാണ്. ശ്രീകോവിലില്‍ തിരുനടയില്‍ കര്‍പ്പൂരമലകള്‍, കൈകൂപ്പി തൊഴുതുരുകുമ്പോള്‍, പത്മരാഗ പ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും, കൃഷ്ണതുളസി പൂക്കളാല്‍ വരുന്നു ഞങ്ങള്‍. ദൈവനിഷേധത്തിന്റെ പാളയത്തില്‍ കാലുറപ്പിച്ച് മതഭ്രമത്തിനെതിരായി ആഞ്ഞടിച്ച വയലാര്‍ തന്നെയാണ് ഈ വരികളും എഴുതിയിട്ടുള്ളത്. കലാകാരന്മാരുടെ എക്കാലത്തേയും കലഹം നീതിക്കുവേണ്ടിയാണ്. അവര്‍ നിലയുറപ്പിക്കുന്നത് മാനവ പക്ഷത്താണ്. കൗമാര പ്രതിഭകള്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ അണിയാനുള്ള ചിലങ്ക കെട്ടുമ്പോള്‍ കലാകാരന്മാരുടെ കഴുത്തില്‍ വെടികൊള്ളുന്ന ശബ്ദമാണ് കേരളത്തിന്റെ പുറത്തുനിന്നും കേള്‍ക്കുന്നത്. കലാകാരന്മാരുടെ ജാതകം പരിശോധന നടത്തി രാജ്യം വിടാനുള്ള ആക്രോശങ്ങളും അങ്ങിങ്ങായി മുഴങ്ങുകയാണ്. അത്തരം ദുരന്തം ഇവിടെ ഇല്ലാതിരിക്കണം. അതിനായി എല്ലാവരും ഒന്നിച്ചു ചേരുന്ന മതേതര ഇടമായി കലോത്സവത്തെ പരിപോഷിപ്പിക്കേണ്ടതുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്നാണ് കേരളത്തിലെ സ്‌കൂള്‍ കലോത്സവത്തെപ്പറ്റി മേനി പറയാറുള്ളത്. പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടും ഇനങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടനത്തിലെ വൈഭവം കൊണ്ടും അത് കലകളുടെ മാമാങ്കം തന്നെയാണ്. സാഹിത്യം-സംഗീതം-അഭിനയം – രാഷ്ട്രീയം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഇന്ന് തലയെടുപ്പോടുകൂടെ നിലകൊള്ളുന്ന ഒട്ടേറെ മഹദ്‌വ്യക്തികളുടെ താരോദയത്തിന് സ്‌കൂള്‍ കലോത്സവം സാക്ഷ്യം വഹിച്ചിട്ടുണ്ട്. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, പി. സുജാത തുടങ്ങിയവരെല്ലാം വിവിധ വര്‍ഷങ്ങളിലെ കലോത്സവ വിജയികളായിരുന്നു. മഞ്ജുവാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍, ബിന്ദുജാമേനോന്‍, അമ്പിളി ദേവി, നീന പ്രസാദ്, വിനീത്, ഇടവേള ബാബു, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ അഭിനയ രംഗത്തെ പ്രതിഭകളുടെ സര്‍ഗശേഷി മാറ്റുരച്ചതും കലോത്സവ വേദിയിലാണ്. പാര്‍ലമെന്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ 1962 ലെ സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു. പില്‍ക്കാലത്ത് വിദ്യാഭ്യാസ മന്ത്രിയായും ഏഴ് തവണ സ്‌കൂള്‍ കലോത്സവത്തിന് ചുക്കാന്‍ പിടിക്കാനും ഈ രംഗത്ത് ഒട്ടേറെ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു. സി.കെ കോശി, ജിജി തോംസണ്‍ തുടങ്ങി ഭരണ രംഗത്ത് നൈപുണ്യം പ്രകടിപ്പിച്ച പലരും കലോത്സവ വേദിയിലൂടെ വരവറിയിച്ചവരാണ്.
കലോത്സവ വേദികളില്‍ നിന്നും അസ്വസ്ഥതകള്‍ നിറഞ്ഞ വാര്‍ത്തകളാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. മണിക്കൂറുകളോളം മേയ്ക്കപ്പിട്ട് തലകറങ്ങി വീഴുന്ന കുട്ടികള്‍, ഉണ്ണാനും ഉറങ്ങാനും എന്തിനേറെ നിവര്‍ന്നു നില്‍ക്കാന്‍പോലും പൊലീസിന്റെ അകമ്പടിയോടെ വിധിയെഴുത്ത് നടത്തുന്ന വിധികര്‍ത്താക്കള്‍, ലക്ഷങ്ങള്‍ മുടക്കാന്‍ കഴിയാത്ത മത്സരാര്‍ത്ഥിക്ക് മേളകള്‍ അപ്രാപ്യമാകും തരത്തിലുള്ള പണക്കൊഴുപ്പുകള്‍, അഴിമതി ആരോപണങ്ങള്‍ അങ്ങിനെ പലതും കലോത്സവത്തിന്റെ നിറംകെടുത്തി കളയുകയാണ്.
അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കുന്ന തലവേദനകളും ചെറുതല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ദേശീയ ചലച്ചിത്ര അവാര്‍ഡ്, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലൊന്നും അപ്പീലിന് ഇടമില്ല. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ മുതല്‍ വിവിധ കോടതികള്‍ വരെ അപ്പീലിനായി കയറിയിറങ്ങുന്ന അവസ്ഥക്ക് അറുതിവരേണ്ടതുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനത്തിന്റെ പടികടക്കാനുള്ള പാസ്‌പോര്‍ട്ടായും ഗ്രേസ്മാര്‍ക്ക് കരസ്ഥമാക്കാനുള്ള നെട്ടോട്ടമായും കലകളെ കാണുന്ന അവസ്ഥയില്‍ നിന്നു കലോത്സവം മോചിക്കപ്പെടണം. 30 വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റുകൊടുത്തതെങ്കില്‍ 30 മാര്‍ക്കിന് വേണ്ടി കുട്ടികളും രക്ഷിതാക്കളും വിധികര്‍ത്താക്കളും മാധ്യമ പ്രവര്‍ത്തകരും പരസ്പരം ശത്രുക്കളായി മാറുന്ന അവസ്ഥയും ഇല്ലാതാകണം. കുട്ടികള്‍ തമ്മില്‍ ഓരോ ഇനത്തിലും ആരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നതിന് പകരം വിധികര്‍ത്താക്കളും രക്ഷിതാക്കളും പരിശീലകരും മത്സരാര്‍ത്ഥിയായി മാറുന്ന അവസ്ഥയും ഒഴിവാക്കപ്പെടണം. കുട്ടികള്‍ മത്സരിക്കണം, കലമാത്രം ജയിക്കണം. ഈ ചിന്തയിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending