Connect with us

Video Stories

ഹൃദ്രോഗത്തെ സൂക്ഷിക്കാം

Published

on

 

ഷാക്കിര്‍ തോട്ടിക്കല്‍

നമ്മുടെ ഹൃദയം എത്രത്തോളം ശക്തമാണോ അത്രത്തോളം മൃദുലവുമാണ്. ഒരു മുഷ്ടിയോളം വലിപ്പമുള്ള ഈ അവയവം നെഞ്ചിനകത്ത് പെരികാര്‍ഡിയം എന്ന ആവരണത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്താകമാനമുള്ള മരണ നിരക്കിന്റെ 30 ശതമാനവും ഹൃദ്രോഗം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഹൃദ്രോഗികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. അടുത്ത കാലത്തായി 40 വയസിന് താഴെയുള്ള യുവജനങ്ങളില്‍ ഹൃദ്രോഗം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മാനസികപിരിമുറുക്കം, അലസമായ ജീവിത ശൈലി, മാറിവരുന്ന ഭക്ഷണരീതി, അമിതമായ പുകവലി എന്നിവയാണ് കാരണങ്ങളായി പറയുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു ഇന്ത്യ. ജനിതകപരമായി നോക്കുമ്പോള്‍ യൂറോപ്യന്മാരെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാണ്. 1990ല്‍ ഹൃദയാഘാതംമൂലം ഇന്ത്യയില്‍ മരിച്ചത് 25 ലക്ഷം പേരാണ്. ഹൃദ്രോഗത്തിന്റെ പ്രഥമ ലക്ഷണം നെഞ്ചുവേദനയാണ്. എന്നാല്‍ നെഞ്ചുവേദനയുള്ള എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകണമെന്നില്ല. എങ്കിലും നെഞ്ചുവേദന വളരെ അധികം ഉല്‍കണ്ഠ ഉണ്ടാക്കുന്ന ഒന്നാണ്. ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങി ഇരുവശങ്ങളിലേക്കും വ്യാപിക്കുന്നു. തുടര്‍ന്ന് തോളുകള്‍, കൈകള്‍, താടിയെല്ല്, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പുറംഭാഗം എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാന്‍ ഇടയുണ്ട്. രോഗി വ്യായാമത്തില്‍ ഏര്‍പ്പെടുകയോ, നടക്കുകയോ മറ്റോ ചെയ്യുമ്പോള്‍ നെഞ്ചുവേദന വരുകയും നില്‍ക്കുകയോ, ഇരിക്കുകയോ ചെയ്യുമ്പോള്‍ രണ്ട് മുതല്‍ അഞ്ച് മിനിട്ടുകള്‍ കൊണ്ട് മാറുകയും ചെയ്യും. ഹാര്‍ട്ട് അറ്റാക്കിനോട് അനുബന്ധിച്ചുള്ള വേദനയോടൊപ്പം വിയര്‍പ്പ്, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവയും ഉണ്ടായേക്കാം. വേദന പെട്ടെന്ന് ശമിക്കാതിരുന്നാല്‍ വേദനാസംഹാരി കുത്തിവെക്കേണ്ടിവരും.
നെഞ്ചുവേദന പല കാരണങ്ങളാലും ഉണ്ടാകാം. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും കവചങ്ങളില്‍ നീര്‍ദോഷം, അന്നനാളത്തിലെയും ആമാശയത്തിലെയും രോഗങ്ങള്‍, ഉത്കണ്ഠ, ഈസ്‌നോഫീലിയ, മാറിലെ മാംസപേശികളുടെയും സന്ധികളുടെയും ശോഷിപ്പ് എന്നിവയും നെഞ്ചുവേദനക്ക് കാരണങ്ങളാണ്. നെഞ്ചുവേദന ഹൃദ്രോഗം മൂലമാണോ എന്നറിയണമെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. രക്ത പരിശോധന, നെഞ്ചിന്റെ എക്‌സ്-റേ, ഇ.സി.ജി എന്നിവയിലൂടെ രോഗ നിര്‍ണയം നടത്താം. ഹൃദ്രോഗമുണ്ടെങ്കില്‍ ഇ.സി.ജിയില്‍ വ്യത്യാസം കാണിക്കും. എന്നാല്‍ ചില രോഗികളുടെ ഇ.സി.ജിയില്‍ വ്യത്യാസം കാണില്ല. ഒളിഞ്ഞിരിക്കുന്ന ഈ ഹൃദ്രോഗം വെളിപ്പെടുത്താന്‍ ട്രെഡ്മിന്‍ എക്‌സര്‍സൈസ് ടെസ്റ്റ് ചെയ്യേണ്ടിവരും. 40 വയസ് കഴിഞ്ഞവര്‍ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആവശ്യമായ പരിശോധന നടത്തി ഹൃദ്രോഗമില്ലെന്ന് ഉറുപ്പുവരുത്തണം.
മറ്റു പല രോഗങ്ങള്‍ കൊണ്ടുമെന്നപോലെ ഹൃദയസ്തംഭനം കൊണ്ടും ബോധക്ഷയം സംഭവിക്കാം. ബോധക്ഷയം സാധാരണമായി മസ്തിഷ്‌കത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നൊരു രോഗാവസ്ഥയാണ്. രക്ത സഞ്ചാരത്തിന് തടസ്സം നേരിടാത്തത്‌കൊണ്ട് തല്‍ക്ഷണം മരണം സംഭവിക്കുന്നില്ലെന്നുമാത്രം. തലച്ചോറിലെ ആഘാതം നിയന്ത്രണത്തിനുമപ്പുറമാകുമ്പോഴാണ് മരണം സംഭവിക്കുന്നത്. ബോധക്ഷയം സംഭവിച്ച വ്യക്തിക്ക് വൈദ്യ സഹായം ലഭിക്കുന്നതുവരെ എന്തെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. രോഗി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നെഞ്ചിന്റെ ചലനവും നാസാദ്വാരങ്ങളിലൂടെയുള്ള വായു പ്രവാഹവും അതിസൂക്ഷ്മമായി ശ്രദ്ധിക്കണം. ഇതിനായി രോഗിയുടെ തലക്ക് അടിയില്‍ ഒന്നും വെക്കാതെ കഴുത്ത് നേരെയാക്കി താടി കഴിയുന്നത്ര പൊക്കിപ്പിടിച്ച് മലര്‍ത്തി കിടത്തുക. ശരീരത്തിന്റെ ഈ കിടപ്പ് വായുവിനെ തടസ്സം കൂടാതെ ശ്വാസകോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്നു. ഇനി രോഗിയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇതിന് ഹൃദയമിടിപ്പ് പരിശോധിക്കേണ്ടതുണ്ട്. കഴുത്തിലെ രക്തക്കുഴല്‍ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സശ്രദ്ധം പിടിച്ചുനോക്കിയാല്‍ ഹൃദയ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നറിയാന്‍ കഴിയും. ശരീരത്തിലെ വലിയ ധമനികള്‍ പിടിച്ചുനോക്കാന്‍ പറ്റുന്നിടത്തെല്ലാം ഇപ്രകാരം ചെയ്തു നോക്കാം. പള്‍സ് കിട്ടുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായെന്ന് തീരുമാനിക്കാം. ഹൃദയസ്തംഭനം സ്ഥിരീകരിച്ച ശേഷം താമസംവിനാ പ്രാഥമിക ശുശ്രൂഷാ നടപടികള്‍ ആരംഭിക്കണം. വൈദ്യസഹായം ലഭിക്കുന്നത് വരെ രോഗിയുടെ മസ്തിഷ്‌കത്തിലേക്കും ഹൃദയപേശികളിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കുമുള്ള രക്ത ചംക്രമണം കൃത്രിമമായി കഴിയുന്നത്ര നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആസ്പത്രിയില്‍ രോഗിയെ എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ഇതിനകം ചെയ്യേണ്ടതാണ്. ആദ്യമായി ചെയ്ത് നോക്കേണ്ടത് നെഞ്ചില്‍ മുഷ്ടി ചുരുട്ടി ഇടിച്ചുനോക്കുകയാണ്. ഒരു വൈദ്യുതാഘാതത്തിന്റെ പ്രതീതി സൃഷ്ടിക്കുകവഴി പതറിയ ഹൃദയസ്തംഭനം സാധാരണ ഗതിയിലാകാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ട് ഫലമില്ലെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസ രീതി ശ്രമിച്ചുനോക്കാം. ശുശ്രൂഷകന്‍ രോഗിയുടെ വായയോട് തന്റെ വായ ചേര്‍ത്ത്പിടിക്കുക. ഇതോടൊപ്പം രോഗിയുടെ മൂക്ക് അടച്ച്പിടിച്ച് ശക്തിപൂര്‍വം രോഗിയിലേക്ക് വായു ഊതുക. ശുശ്രൂഷകന്റെ ഉച്ഛ്വാസ വായുവില്‍ അടങ്ങിയിരിക്കുന്ന പ്രാണവായു രോഗിക്ക് ഉപയോഗപ്രദമായേക്കാം എന്നതാണ് ഈ നടപടിയുടെ പ്രയോജനം.
ഇതോടൊപ്പം രോഗിയുടെ നെഞ്ചില്‍ ശുശ്രൂഷകന്റെ ഇരുകൈകളും ഒന്നിനു മുകളിലായി വെച്ചുകൊണ്ട് ശക്തിയോടെ അകത്തേക്ക് തള്ളുക. ഹൃദയത്തെ അമര്‍ത്തി രക്തധമനികളിലൂടെ പ്രവഹിക്കുന്നതിന് വഴിയൊരുക്കുകയാണ് ഈ നടപടിയുടെ ഉദ്ദേശ്യം. നെഞ്ചില്‍നിന്ന് കൈകള്‍ മാറ്റുമ്പോള്‍ ഹൃദയ അറകളില്‍ രക്തം നിറയുന്നു. നെഞ്ചില്‍ വീണ്ടും അമര്‍ത്തുമ്പോള്‍ രക്തം പുറത്തേക്ക് പ്രവഹിക്കുന്നു. ഇപ്രകാരം ഹൃദയമെന്ന പമ്പിന്റെ പ്രവര്‍ത്തനം കൃത്രിമമായി നടക്കുന്നു. ഇതിന്റെ ഫലമായി പ്രധാന അവയവങ്ങളിലെല്ലാം രക്തം ഒഴുകിയെത്തുന്നു. കോശ സമൂഹങ്ങള്‍ നിര്‍ജീവമായി പോകാതിരിക്കാന്‍ ഇത് സഹായകമാണ്. നെഞ്ചില്‍ അമര്‍ത്തല്‍ ഒരു മിനുട്ടില്‍ ഏതാണ്ട് 80 തവണയെങ്കിലും ചെയ്യണം. അതായത് കൃത്രിമ ശ്വാസോച്ഛ്വാസവും നെഞ്ചിലമര്‍ത്തലും ഇടവിട്ട് ചെയ്യണം. എന്നാലേ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുകയുള്ളു. ഒരു ശുശ്രൂഷകനെ ഉള്ളൂവെങ്കില്‍ അയാള്‍ 15 തവണ തുടര്‍ച്ചയായി നെഞ്ചമര്‍ത്തുക. പിന്നീട് രണ്ട് തവണ കൃത്രിമ ശ്വാസോച്ഛ്വാസം ചെയ്യുക. ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുക. ശുശ്രൂഷകരായി രണ്ട് പേരുണ്ടെങ്കില്‍ ആദ്യത്തെ ആള്‍ അഞ്ച് തവണ തുടര്‍ച്ചയായി നെഞ്ചമര്‍ത്തുക. രണ്ടാമത്തെയാള്‍ ഒരു തവണ കൃത്രിമ ശ്വാസോച്ഛ്വാസം നടത്തുക. ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കണം. ഓരോ മൂന്ന് മിനിട്ട് കൂടുമ്പോഴും രോഗി സ്വന്തം നിലയില്‍ ശ്വാസോച്ഛ്വാസം ചെയ്ത് തുടങ്ങുന്നുണ്ടോയെന്നും പള്‍സ് ഉണ്ടോ എന്നും പരിശോധിച്ച് കൊണ്ടിരിക്കേണ്ടതാണ്. രോഗിയെ ആസ്പത്രിയില്‍ എത്തിക്കുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കണം.
സ്ത്രീകള്‍ക്ക് ഹൃദയാഘാതമുണ്ടാകില്ലെന്ന തെറ്റായ ഒരു ധാരണയുണ്ട്. പുരുഷന്മാരെ മാത്രം അടിസ്ഥാനമാക്കി ഹൃദയസംബന്ധമായ പഠനങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇത്തരമൊരു അബദ്ധധാരണ ജനങ്ങളില്‍ ഉടലെടുത്തത്. ഏറെ ശ്രദ്ധേയമായൊരു കാര്യം സ്ത്രീകളുടെ ഹൃദ്രോഗം പുരുഷന്മാര്‍ക്കുണ്ടാവുന്നതിനേക്കാള്‍ വളരെയേറെ മാരകമാവാറുണ്ടെന്നതാണ്. ഒരു അറ്റാക്കുണ്ടായതിനു ശേഷം മറ്റൊന്നുണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍. സ്തനാര്‍ബുദംമൂലം ധാരാളം സ്ത്രീകള്‍ മരണത്തിന് അടിമപ്പെടാറുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ സ്ത്രീകളും മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗികളായ സ്ത്രീകളില്‍ 34 ശതമാനം പേര്‍ പ്രസ്തുത രോഗം കൊണ്ട് മരിക്കുമ്പോള്‍ മറ്റു രോഗങ്ങളുടെ ഫലമായി മരിക്കുന്ന നിരക്ക് 29 ശതമാനമാണ്. സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. അതുകൊണ്ട് തന്നെ ചികിത്സിക്കാന്‍ താമസിക്കുന്നു. അത് മരണ വേഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണല്ലോ. എന്നാല്‍ ഇത് സ്ത്രീകളില്‍ എപ്പോഴും അനുഭവപ്പെട്ടെന്നു വരില്ല. നെഞ്ചുവേദനക്കുപകരം നെഞ്ചെരിച്ചില്‍, ശ്വാസതടസം, ഗ്യാസ്ട്രബിള്‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ് സ്ത്രീകളില്‍ കാണുക. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു കരുതി സാധാരണ വൈദ്യസഹായം തേടാറില്ല. നെഞ്ചുവേദന ഉണ്ടായാല്‍ പോലും സ്ത്രീകളാണെങ്കില്‍ അതിനെ സാരമാക്കാറില്ല. സ്ത്രീകള്‍ മറ്റൊരു കാര്യത്തില്‍ കൂടി നിര്‍ഭാഗ്യവതികളാണ്. ഹൃദ്രോഗനിര്‍ണയത്തിനുപയോഗിക്കുന്ന പല പരിശോധനാ മാര്‍ഗങ്ങളും അവരുടെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നതാണത്. അഭിപ്രായം ഖണ്ഡിതമായി പറയാന്‍ കഴിയാത്ത തരത്തില്‍ ഇ.സി.ജി ടെസ്റ്റിന്റെ ഫലം സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
ആദ്യ അറ്റാക്കുണ്ടായവരില്‍ ഒരു കൊല്ലത്തിനുള്ളില്‍ മരിക്കുന്നവരുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ മരണസംഖ്യ പുരുഷന്മാരേക്കാള്‍ 25 ശതമാനം കൂടുതലാണ്. ഹൃദ്രോഗത്തിലേക്കുള്ള രക്തസഞ്ചാരം പുന:സ്ഥാപിക്കാനുള്ള വിവിധ ചികിത്സാ മാര്‍ഗങ്ങളും സ്ത്രീകളില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല. ബൈപാസ് സര്‍ജറിക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അപകട സാധ്യത കൂടുതലാണ്. ഇത്തരം ചികിത്സക്ക് വിധേയരാകുന്ന സ്ത്രീകളില്‍ തുടര്‍ന്നുള്ള അതിജീവന സാധ്യതയും പുരുഷന്മാരേക്കാള്‍ പത്തിരട്ടി കുറവാണ്. സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന റിസ്‌ക് ഫാക്ടറുകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ദുര്‍വിനിയോഗം കൂടി ഉള്‍പ്പെടുന്നു. അതേസമയം ആര്‍ത്തവമുള്ള സ്ത്രീകളില്‍ കാണുന്ന ‘ഈസ്‌ട്രോജന്‍’ എന്ന ഹോര്‍മോണ്‍ സ്ത്രീകളെ ഹൃദ്രോഗത്തില്‍നിന്ന് ഒരുപരിധി വരെ രക്ഷിക്കുന്നു. ഈസ്‌ട്രോജന്‍ നല്ല എച്ച്.സി.എല്‍ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ധിപ്പിക്കുകയും അമിതരക്ത സമ്മര്‍ദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ വിരാമത്തോടെ ഈസ്‌ട്രോജന്റെ പരിരക്ഷണം നഷ്ടമാവുമ്പോള്‍ സ്ത്രീകള്‍ സാവധാനം ഹൃദ്രോഗത്തിലേക്ക് വഴുതി വീഴുന്നു. ആര്‍ത്തവം നിലച്ച സ്ത്രീകളെ ഹൃദ്രോഗ സാധ്യതയില്‍നിന്ന് പരിരക്ഷിക്കാനുള്ളതാണ് ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ. ആര്‍ത്തവം നിലക്കുന്നതിന് മുമ്പ് സ്ത്രീകള്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന അതേ അളവിലുള്ള ഹോര്‍മോണ്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നല്‍കുക എന്നതാണ് ആ ചികിത്സയില്‍ അടങ്ങിയിട്ടുള്ളത്. ഈസ്‌ട്രോജന്‍ തെറാപ്പിയെടുത്ത സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 53 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈസ്‌ട്രോജന്‍ തെറാപ്പിക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. ഈ ചികിത്സക്ക് വിധേയരായവരില്‍ സ്താനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും റിസക് ഫാക്ടറുകള്‍ ഉള്ളവരും ഈസ്‌ട്രോജന്‍ ഹോര്‍മോണ്‍ തെറാപ്പി വിദഗ്ധ നിര്‍ദ്ദേശ പ്രകാരം മാത്രമേ കൈകൊള്ളാന്‍ പാടുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending