Connect with us

Video Stories

ഇറാന് തിരിച്ചടിയാകുന്ന ലബനാനിലെ പ്രതിസന്ധി

Published

on

 

പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി ലബനാനിനെ മാത്രമല്ല, മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്‍ നീക്കത്തിന് കനത്ത പ്രഹരം കൂടിയാണിത്. രാജി തീരുമാനം, ലബനാന്‍ രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതത്വത്തിലാക്കും.
ഹരീരിയുടെ രാജിക്ക് പിന്നില്‍ സഊദി അറേബ്യയും അമേരിക്കയും ശക്തമായി നിലകൊള്ളുന്നുണ്ട്. ലബനാന്‍ രാഷ്ട്രീയത്തെ സ്വന്തമാക്കാനുള്ള ഇറാന്റെയും സഹയാത്രികരുടെയും തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് രാജിക്ക് പിന്നിലുള്ള താല്‍പര്യം. ‘തന്റെ ജീവന് ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള ലബനനാനിലെ ശിയാ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുല്ലയില്‍ നിന്നും കടുത്ത ഭീഷണിയുണ്ടെന്നു ആരോപിച്ച് ഹരീരി നടത്തിയ പ്രഖ്യാപനം, രാഷ്ട്രാന്തരീയ രംഗത്ത് ഇറാന് എതിരായ വലിയ ആയുധമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനും സഖ്യ രാഷ്ട്രങ്ങള്‍ക്കും സാധിക്കുമെന്ന് ഉറപ്പാണ്. ഹരീരിയുടെ പ്രസ്താവനയുടെ പ്രതിധ്വനി ലോകമെമ്പാടും ചലനം സൃഷ്ടിക്കും. പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരി 2005 ഫെബ്രുവരിയില്‍ തലസ്ഥാനമായ ബൈറൂത്തിലാണ് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സഅദ് ഹരീരിയുടെ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിസ്ബുല്ലയും സിറിയന്‍ ഭരണകൂടവുമാണെന്ന് ആരോപണം ഉയര്‍ന്നതാണ്. യു.എന്‍ നിയോഗിച്ച പ്രത്യേക കോടതി ഹിസ്ബുല്ലയുടെ പങ്ക് ചൂണ്ടിക്കാണിക്കുകയുമുണ്ടായി. എന്നാല്‍ ലബനാന്‍ ഭരണഘടനയുടെ സവിശേഷതമൂലം മന്ത്രിസഭയില്‍ ഹിസ്ബുല്ലയെ കൂടി പങ്കാളികളാക്കാന്‍ സഅദ് ഹരീരി നിര്‍ബന്ധിതനായി. (പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക് ആനുപാതിക പ്രാതിനിധ്യം മന്ത്രിസഭയിലും നല്‍കണം). ഹിസ്ബുല്ലയുടെ പങ്കാളിത്തമുള്ള ഭരണകൂടമായതിനാല്‍ സഅദ് ഹരീരിക്ക് സ്വന്തം പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് പോലും ഗൗരവപൂര്‍വമായ അന്വേഷണം നടത്താന്‍ കഴിയാതെ പോയി.
സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് കൂട്ടായ്മക്കെതിരായ നിഴല്‍ യുദ്ധമാണ് ഇറാന്‍ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ആരോപണം. ഇറാഖിലും സിറിയയിലും സ്വാധീനം ഉറപ്പിച്ച ഇറാന്‍ ലബനാനില്‍ ഹിസ്ബുല്ല വഴി ഭരണതലത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതായി എതിരാളികള്‍ക്ക് അഭിപ്രായമുണ്ട്. നിലവിലെ പ്രസിഡണ്ട് മൈക്കല്‍ ഔനുമായി ഹിസ്ബുല്ലക്ക് അടുത്ത ബന്ധമുണ്ട്. മൈക്കലിനെ സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍ സ്വാധീനത്തെ ആശങ്കയോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്. സിറിയയില്‍ ശിയാ വിഭാഗക്കാരനായ ബശാറുല്‍ അസദ് ഭരണകൂടം ആഭ്യന്തര യുദ്ധത്തില്‍ മഹാഭൂരിപക്ഷമുള്ള സുന്നികള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചതോടെയാണ് ഇറാന്‍ സ്വാധീനത്തിന്റെ ആശങ്ക വര്‍ധിച്ചത്. ലബനാന്‍ രാഷ്ട്രീയത്തില്‍കൂടി അവര്‍ക്ക് മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അറബ് ലോകത്തുള്ള ശിയാ മേഖലകളില്‍ അസ്വസ്ഥത വര്‍ധിക്കുമോ എന്നും ഉത്കണ്ഠയുണ്ട്. ഈ സാഹചര്യത്തില്‍ സഅദ് ഹരീരിയുടെ രാജിക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അറബ് ലോകത്തെ ‘സ്വിറ്റ്‌സര്‍ലാന്റ്’ എന്നറിയപ്പെട്ട ലബനാന്‍ ആഭ്യന്തര സംഘര്‍ഷംമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഭരണ പ്രതിസന്ധി വല്ലാതെ ബാധിക്കുന്നു. പ്രധാനമന്ത്രിമാര്‍ രാജിവെച്ചൊഴിയുക പതിവാണ്. ഭരണഘടനയനുസരിച്ച് മറോനൈറ്റ് ക്രിസ്ത്യന്‍ ആയിരിക്കണം പ്രസിഡണ്ട്. (പ്രബല ക്രിസ്ത്യന്‍ വിഭാഗമായ മറോനൈറ്റ് മഹാ ഭൂരിപക്ഷം വരുന്നു) സുന്നി മുസ്‌ലിം പ്രധാനമന്ത്രിയും ശിയാ മുസ്‌ലിം സ്പീക്കറുമാണ് ഭരണഘടന അനുസരിച്ച് വീതം വെയ്പ്. 128 അംഗ പാര്‍ലമെന്റില്‍ നിരവധി പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യമുണ്ട്. ആനുപാതികമായി ഇവര്‍ക്ക് മന്ത്രിസഭയിലും അംഗങ്ങളുണ്ടാകണം.
പുരാതന സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ ‘ഫിനീഷ്യ’ ആണ് ലബനാന്‍ എന്നറിയപ്പെടുന്നത്. ഖലീഫ ഉമറിന്റെ കാലത്ത് തന്നെ ഇസ്‌ലാം പ്രവേശിച്ചു. തീരപ്രദേശങ്ങളില്‍ മുസ്‌ലിം ആധിപത്യവും പര്‍വത താഴ്‌വരകളില്‍ ക്രിസ്ത്യന്‍ മേധാവിത്വവും നിലനില്‍ക്കുന്നു. 1109-1290 വരെ കുരിശു യുദ്ധ കാലഘട്ടത്തില്‍ ലാത്തിന്‍ ക്രിസ്ത്യന്‍ ഭരണത്തിലായിരുന്ന ലബനാന്‍ പിന്നീട് ഉസ്മാനിയ ഭരണത്തിന് കീഴിലായി. ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് ഫ്രാന്‍സ് കീഴടക്കി. അവരുടെ നേതൃത്വത്തില്‍ 1926ല്‍ രൂപം നല്‍കിയ ഭരണഘടനയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. 1941 നവംബര്‍ 26 ന് സ്വാതന്ത്ര്യം നേടിയ ലബനാനില്‍, 75 വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമില്ല. ഫ്രഞ്ച് ഭരണത്തിന് കീഴിലുണ്ടായ ജനസംഖ്യ കണക്കനുസരിച്ച് 53 ശതമാനം ക്രിസ്ത്യാനികളും 47 ശതമാനം മുസ്‌ലിംകളുമായി കണക്കാക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ട്.
ലബനാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ചൂഷണം ചെയ്യുന്നത് ഇസ്രാഈല്‍ ആണ്. സ്ഥിതിയില്‍ ഇപ്പോഴും മാറ്റമില്ല. ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിരന്തരം ഇസ്രാഈല്‍ നടത്തിവന്ന വ്യോമാക്രമണത്തില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇറാന്റെ വര്‍ധിച്ച് വരുന്ന സൈനിക ശക്തിയില്‍ അറബ് രാജ്യങ്ങളേക്കാള്‍ ആശങ്ക ഇസ്രാഈലിനാണ്. ഇറാനും ഹിസ്ബുല്ലയും ഇസ്രാഈലിന് എതിരെ നിരന്തരം പോരാട്ടത്തിലാണ്. 2006ല്‍ ഹിസ്ബുല്ലയും ഇസ്രാഈലും ഏറ്റവും അവസാനം ഏറ്റുമുട്ടിയപ്പോഴും ലബനാന്‍ സംഘര്‍ഷ ഭൂമിയായി. ഇസ്രാഈലിന് വന്‍ നാശം സംഭവിച്ചിട്ടുണ്ട്.
ഇറാന് എതിരെ കടുത്ത നിലപാട് സ്വീകരിച്ച് വരുന്ന ഡൊണാള്‍ഡ് ട്രംപിന് പുതിയൊരു ആയുധമാണ് ഹരീരിയുടെ രാജി. ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുന്ന ട്രംപ്, സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഏക കൂട്ട് ഇസ്രാഈല്‍. ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഫ്രാന്‍സ് അമേരിക്കയോടൊപ്പം നില്‍ക്കാനാണ് സാധ്യത. പഴയ കോളനിയായ ലബനാനില്‍ ഫ്രഞ്ച് താല്‍പര്യങ്ങള്‍ ധാരാളമാണ്. ലബനാന്‍ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സഖ്യരാഷ്ട്രങ്ങളെയും അറബ് ലോകത്തെയും ഇറാന് എതിരെ അണിനിരത്താനുള്ള ട്രംപിന്റെ നീക്കം വിജയിച്ചാല്‍ അമേരിക്കക്ക് നയതന്ത്ര രംഗത്ത് വന്‍ നേട്ടമായിരിക്കും.
ലബനാന്‍ ഒരിക്കല്‍ കൂടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് പതിച്ച് കൊണ്ടിരിക്കുകയാണ്. സഅദ് ഹരീരിയുടെ രാജിയോടെ മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷ നിര്‍ഭരമായ അന്തരീക്ഷത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവ വികാസം. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഇസ്രാഈല്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. വ്യത്യസ്ത മതങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ലബനാനില്‍ വീണ്ടും അത്തരമൊരു ആഭ്യന്തര സംഘര്‍ഷം വളര്‍ന്നു വന്നുകൂട. ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് യു.എന്‍ ഇടപെടുകയാണ് അത്യാവശ്യം. അറബ് ലീഗിന് നിര്‍ണായക പങ്ക് വഹിക്കാനും ലബനാനില്‍ സമാധാനം വീണ്ടെടുക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending