Connect with us

Views

സാമ്രാജ്യത്വ ധാര്‍ഷ്ട്യത്തിനെതിരെ ലോക മനസാക്ഷി ഉണരണം

Published

on

രമേശ് ചെന്നിത്തല

റുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം പലസ്തീന്‍ ഇസ്രായേല്‍ പ്രശ്നവും, മധ്യേഷ്യയിലെ സംഘര്‍ഷങ്ങളും പരിഹരിക്കാനുളള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. തനിക്ക് തോന്നും പടി മാത്രമെ ലോകം നിലനില്‍ക്കാവൂ എന്ന സാമ്രാജ്യത്വ ധാര്‍ഷ്ട്യമാണ് പ്രസിഡന്റ് ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നിലുള്ളത്. ഐക്യ രാഷ്ട്ര സഭയെയും, എന്തിന് അമേരിക്കയുടെ സംഖ്യകക്ഷികളായ നാറ്റോ രാഷ്ട്രങ്ങളെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് ട്രംപ് നടത്തിയ ഈ പ്രഖ്യാപനം ഫലസ്തീന്‍ ജനതയുടെ ദശാബ്ദങ്ങള്‍ നീണ്ട അവകാശപ്പോരാട്ടങ്ങളുടെ കടക്കല്‍ കത്തി വയ്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയുള്ളതാണ്. പലസ്തീന്‍ ഇസ്രായേല്‍ തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദുവാണ് ജെറുസലേം. അവിടെ ഇസ്രായേലിന്റെ അധീശത്വം അംഗീകരിക്കുക വഴി ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ വാതിലുകളും ട്രംപ് ഭരണകൂടം കൊട്ടിയടക്കുകയായിരുന്നു. ട്രംപിന്റെ വിവേക ശൂന്യമായ പ്രഖ്യാപനം ഈ മേഖലയാകെ യുദ്ധ സമാനമായ സ്ഥിതിവിശേഷം സംജാതമാക്കുകയും ചെയ്തു. ഹമാസ് അടക്കമുള്ള സംഘടനകള്‍ ഇസ്രായേലിനെതരെ രണ്ടാം ഇന്‍തിഫാദ(സായുധ സമരം) പ്രഖ്യാപിച്ചു കഴിഞ്ഞു. റാമള്ളയിലും, ഗാസയിലും രോഷാകുലരായ ജനങ്ങള്‍ തെരുവിലിറങ്ങി ഇസ്രായേല്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടുകയാണ്. തങ്ങളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കാനുള്ള സാമ്രാജ്യത്വ കുടിലതക്കെതിരെ ഫലസ്തീന്‍ ജനതയാകെ സമര സന്നദ്ധരാവുകയാണ്. മധ്യേഷ്യയുടെ ചക്രവാളത്തില്‍ അശാന്തിയുടെ കാര്‍മേഖ പടലങ്ങള്‍ പരത്തുവാന്‍ മാത്രമെ ട്രംപിന്റെ ഈ പ്രഖ്യാപനം ഉതകിയുളളു. തങ്ങളുടെ സ്വതന്ത്ര രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീനികള്‍ കിഴക്കന്‍ ജറുസലേമിനെ കാണുന്നത്. അവിടെയുള്ള ഒരു ലക്ഷം ഫലസ്തീന്‍ വംശജരെ ഇസ്രായേലിന്റെ ദയാ ദാക്ഷ്യണ്യത്തിന് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ് ഈ പ്രഖ്യാപനം വഴി അമേരിക്കന്‍ ഭരണകൂടം ചെയ്തത്.

1980 മുതല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്നും ജറുസലമിലേക്ക് മാറ്റാനുള്ള ശ്രമം ഇസ്രായേല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ജറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം തന്നെ ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. എന്നാല്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ഈ നിയമം അസാധുവാക്കി പ്രഖ്യാപിക്കുകയും, അംഗരാജ്യങ്ങളോട് ജറുസലേമില്‍ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇസ്രായേലിന്റെ പാര്‍ലമെന്റ് മന്ദിരമടക്കമുള്ള കാര്യങ്ങള്‍ ജറുസലേമില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ എംബസികളെല്ലാം നിലനിര്‍ത്തിയിരുന്നത് ടെല്‍ അവീവിലാണ്. ജറുസലേമിനെ ഒരിക്കല്‍ പോലും ഇസ്രായിലിന്റെ തലസ്ഥാനമായി ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടില്ലന്നതാണ് സത്യം. ഈ വസ്തുതകളെല്ലാം നിലനില്‍ക്കെയാണ് തനിക്ക് മുമ്പുള്ള അമേരിക്കന്‍ പ്രസിഡന്റുമാരാരും കാണിക്കാത്ത ധാര്‍ഷ്ട്യത്തോടെ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഫ്രാന്‍സും, ജര്‍മനിയും മുതല്‍ സൗദി അറേബ്യവരെയുള്ള തങ്ങളുടെ സഖ്യരാഷ്ട്രങ്ങളുടെ അസംതൃപ്തി ഏറ്റുവാങ്ങിക്കൊണ്ടാണ് ട്രംപ് ഈ തിരുമാനം എടുത്തത്. എന്തിന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയടക്കമുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പോലും ഈ തിരുമാനത്തിനെതിരാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപ് ഭരണകൂടത്തിന്റെ വിവാദമായ ഈ തിരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതാണെന്ന വസ്തുത നമ്മള്‍ കാണാതിരുന്ന് കൂടാ. ഇത്രയും നാള്‍ രഹസ്യമായി ഇസ്രായേലിനെ പിന്തുണക്കുകയും, പരസ്യമായി പലസ്തീന്‍ വിഷയത്തില്‍ ഒരു മധ്യസ്ഥന്റെ വേഷം അണിയുകയും ചെയ്തിരുന്ന അമേരിക്ക ഇപ്പോള്‍ ആ വേഷം അഴിച്ച് വെച്ച് ഇസ്രായിലിന് വേണ്ടി തുറന്ന നിലപാട് എടുക്കാന്‍ തിരുമാനിച്ചുവെന്ന് തന്നെയാണ് ഈ തിരുമാനം വ്യക്തമാക്കുന്നത്. ഫലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തെ, അതിന്റെ സ്വത്വത്തെ അമേരിക്ക അംഗീകരിക്കുന്നില്ല, മറിച്ച് ഇസ്രായേലിന്റെ ആട്ടും തുപ്പുമേറ്റ് ലോകാവസാനത്തോളം അഭയാര്‍ത്ഥികളായി കഴിയാനാണ് ഫലസ്തീന്‍കാരുടെ വിധി എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിക്കുകയായിരുന്നു അമേരിക്കയുടെ നാല്‍പ്പത്തഞ്ചാമത്തെ പ്രസിഡന്റായ ഡോണാള്‍ഡ് ജോണ്‍ ട്രംപ്. കഴിഞ്ഞ ആറ് ദശാബ്ദത്തിലധികം കാലമായി ഫലസ്തീന്‍ ജനത നടത്തുന്ന പോരാട്ടങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള സയണിസ്റ്റ് തന്ത്രം അതിന്റെ പരമകാഷ്ഠയിലെത്തി നില്‍ക്കുന്നുവെന്നതിന്റെ ശക്തമായ സൂചനയാണിത്. ഇനി ഫലസ്തീന്‍ എന്ന രാഷ്ട്രം ഭൂമുഖത്ത് വേണ്ട എന്ന് അമേരിക്കന്‍ സാമ്രാജ്യത്വവും, സയണിസ്റ്റ് ശക്തികളും കൂടി തിരുമാനിച്ചാല്‍ അത് പഞ്ചപുഛമടക്കി അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയില്ല. ഇസ്‌ലാമിക രാഷ്ട്ര സംഘടനകളും, പലപ്പോഴും അമേരിക്കന്‍ പക്ഷത്ത് നിന്നിട്ടുള്ള യുറോപ്യന്‍ രാജ്യങ്ങളുമെല്ലാം ട്രംപ് ഭരണകൂടത്തിന്റെ ഈ തിരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ ധാര്‍ഷ്ട്യത്തെ വെറുതെയങ്ങ് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ തിരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്.

അമേരിക്കയുടെ നിലപാടിനൊപ്പമില്ലങ്കിലും, അതിനെ അപലപിക്കാന്‍ മടിക്കുന്ന മോദി സര്‍ക്കാരിന്റെ വിദേശ നയത്തെയും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. ഫലസ്തീന്‍ എന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു. യാസര്‍ അറാഫത്തിന്റെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ. 1975 ല്‍ പി എല്‍ ഒക്ക് ന്യുഡല്‍ഹിയില്‍ ഓഫീസ് തുടങ്ങാന്‍ അനുമതി നല്‍കുകയും, 1980 മുതല്‍ ഫസ്തീനുമായി പൂര്‍ണ്ണ നയതന്ത്ര ബന്ധം നമ്മള്‍ പുലര്‍ത്തിപ്പോരുകയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ എന്റെ സഹോദരി എന്നാണ് യാസര്‍ അറാഫത്ത് എന്നും അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്. ഇന്ത്യയിലെ എല്ലാ സര്‍ക്കാരുകളും ഫലസ്തീന്‍ ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഒപ്പം നില കൊണ്ടിരുന്നു. മോദി സര്‍ക്കാരിന്റെ വരവോട് കൂടിയാണ് അതിന് മാറ്റം വരാന്‍ തുടങ്ങിയതും അമേരിക്കയുടെ കുഴലൂത്തുകാരായി ഇന്ത്യ മാറാന്‍ തുടങ്ങിയതും.

2007 നവംബര്‍ മാസത്തില്‍ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ ഫലസ്തീന്‍ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഡ്യം അചഞ്ചലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കാനും, ഫലസ്തീന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സമാധാന പൂര്‍ണ്ണമായ പരിഹാരം ഉണ്ടാക്കാന്‍ പരിശ്രമിക്കാനും അന്നത്തെ യു പി എ സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുകയും ചെയ്തു. 1938 ല്‍ ഹരിജന്‍ മാസികയില്‍ മഹാത്മാഗാന്ധി എഴുതി ‘ ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് എങ്ങിനെയാണോ, ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എങ്ങിനെയാണോ അതു പോലെയാണ് ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍, അവിടെ ജൂതവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങളെ ഒരിക്കലും നീതികരിക്കാനാകില്ല’ ( വമൃശഷമി 26-11-38) ഇതായിരുന്നു പിന്നീട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും, ഇന്ദിരാഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടും.

ചേരിചേരാ രാഷ്ട്രങ്ങളിലെ യുവജനസംഘടനകളുടെ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കാന്‍ ഇടവന്ന നാളുകളില്‍ പി എല്‍ ഒ നേതാവ് യാസര്‍ അറാഫത്തുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ച കാര്യം ഞാനോര്‍ത്തു പോവുകയാണ്. ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രസ്തുത സംഘടനയുടെ സമ്മേളനത്തിന് അദ്ദേഹത്തെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് കൊണ്ടുവരാന്‍ സാധിച്ചതും ഞാനോര്‍ക്കുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ സയണിസ്റ്റ് തന്ത്രങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ട സമയമാണിത്. ലോക സമാധാനത്തിന് ഭീഷണിയാകുന്ന ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിയെ ലോക മനസാക്ഷി ഒരുമിച്ചുണര്‍ന്ന് എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending