Connect with us

Video Stories

സി.പി.എം – ബി.ജെ.പി ബാന്ധവത്തിന്റെ വഴി

Published

on

കുറുക്കോളി മൊയ്തീന്‍

സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. ‘പറയുന്നതൊന്നും ചെയ്യാത്ത, ചെയ്യുന്നതൊന്നും പറയാത്ത പാര്‍ട്ടിയാണ് സി.പി.എം’. അന്നു ഇ.എം.എസ് നമ്പൂതിരിപ്പാടിന് നല്‍കിയ മറുപടിയിലാണ് സി.എച്ച് അങ്ങിനെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വന്നതോടെ പരിഭ്രാന്തിയിലാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പരാജയ ഭീതി പൂണ്ട പാര്‍ട്ടി മുന്‍കൂര്‍ ജാമ്യം എടുക്കുകയും അവര്‍ നടത്തുന്ന കള്ളക്കളികള്‍ പുറത്ത് ചാടാതിരിക്കാന്‍ മറയിടാനുള്ള കുതന്ത്രം പ്രയോഗിക്കുകയുമാണ് യു.ഡി.എഫിനു നേരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നതിലെ താല്‍പര്യം.
സംസ്ഥാനത്തെ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ പോലും വിശ്വസിക്കാത്ത പ്രസ്താവനയാണ് കോടിയേരി ബാലകൃഷ്ണനും പിറകെ പിണറായി വിജയനും നടത്തിയിട്ടുള്ളത്. അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയിലെത്തിയെന്നാണ് പുതുതായി അവര്‍ എഴുന്നള്ളിച്ചിരിക്കുന്നത്. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് മുന്നണിക്ക് ഒരാളെ കൂടുതല്‍ ലഭിച്ചാല്‍ അതു എന്‍.ഡി.എക്ക് ക്ഷീണം കൂട്ടുകയാണ്. ഒളാളെയെങ്കിലും കുറക്കാന്‍ ആവനാഴിയിലെ സര്‍വ്വ തന്ത്രങ്ങളും പയറ്റുന്ന രംഗമാണ് ഈ തെരഞ്ഞെടുപ്പ്. എന്നാല്‍ യു.പി.എക്കും കേരളത്തില്‍ യു.ഡി.എഫിനും ഒരാളെയെങ്കിലും കുറക്കാനായാല്‍ അതവര്‍ക്കും വലിയ ആശ്വാസമാണ്. അതിനുള്ള കുതന്ത്രങ്ങളെല്ലാം ബി.ജെ.പി പ്രയോഗിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ചിത്രമാണ് തെളിയുന്നത്. ഒരാളെയെങ്കിലും ജയിപ്പിക്കാനായാല്‍ അതു വലിയ ആശ്വാസവുമാവും സി.പി.എമ്മിന്. അതു കൊണ്ടു തന്നെ കോടിയേരിയുടെ പ്രസ്താവന കാണുമ്പോള്‍ ജനം ശങ്കിക്കേണ്ടത് പഴയത് പോലെ ബി.ജെ.പിയുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കള്ളക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ്. അണികള്‍ തമ്മില്‍ തെരുവില്‍ കൊന്നു കളിക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകച്ചവടം നടത്തി വന്ന പാരമ്പര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടല്ലോ. ബി.ജെ.പിയുടെ മുന്‍ അധ്യക്ഷനും പഴയ ജനസംഘം നേതാവുമായിരുന്ന കെ.ജി മാരാന്‍ തന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. 1987-ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് തനി വര്‍ഗീയമായാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1982-87 കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മദ്രസ-പള്ളി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വഖഫ് ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് മുഖേന ക്ഷേത്രജീവനക്കാര്‍ക്ക് നല്‍കുന്ന മാതൃകയില്‍. എന്നാല്‍ ഇ.എം.എസ് മുല്ല-മുക്രി പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു വ്യാപകമായി പറഞ്ഞു നടന്നത്. ആ വാദം ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടത്തിനും ആക്കം കൂട്ടി. മാരാരുടെ പുസ്തകത്തില്‍ 1987ലെ വോട്ടുകച്ചവടത്തിന്റെ കഥ പറയുന്നുണ്ട്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബി.ജെ.പിയുമായി വോട്ടു കച്ചവടത്തിന് ഒരു ലജ്ജയും ഉണ്ടാവാന്‍ ഇടയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിക്കു രാഷ്ട്രീയ മാന്യത പകര്‍ന്ന ആദ്യത്തെ രാഷ്ട്രീയ സംഘടന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നത് ആര്‍ക്കാണറിയാത്തത്. ബി.ജെ.പിയുടെ ജനനം മുതല്‍ ഐക്യത്തിലും രഞ്ജിപ്പിലുമാണല്ലോ അവര്‍ കഴിഞ്ഞു വന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിന് എതിരായും തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ സര്‍ക്കാരിനെതിരേയും പ്രക്ഷോഭങ്ങള്‍ക്ക് ഒരുമിച്ചാണ് അവര്‍ വേദികളൊരുക്കിയിരുന്നത്. ശാബാനു കേസുമായി ബന്ധപ്പെട്ട ശരീഅത്ത് വിവാദമുയര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങളും ഏക സിവില്‍ കോഡ് വാദവും ഇരു സംഘടനകളും ഒരുമിച്ചാണ് രാജ്യത്ത് സംഘടിപ്പിച്ചത്. ബാബ്രി മസ്ജിദ് വിവാദമുണ്ടായപ്പോള്‍ ബി.ജെ.പിയുടെ വാദത്തിന് ശക്തി പകരുന്നതിന് തര്‍ക്ക കെട്ടിടം പൊളിച്ച് നീക്കി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ഒരു തട്ട് കൂടിയുണ്ടാക്കി ക്ഷേത്രവും പള്ളിയുമായി ഉപയോഗിക്കണമെന്ന് പറഞ്ഞത് ഇ.എം.എസ് ആയിരുന്നു. പള്ളി ഫാസിസ്റ്റുകള്‍ പൊളിച്ച് കളയുന്നതുവരെ തര്‍ക്ക കെട്ടിടം എന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞത്. അതൊക്കെ ബി.ജെ.പിയെ സാഹായിക്കുന്നതിന് തന്നെയായിരുന്നു. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍ ലോക്സഭയിലേക്കും കെ.ജി മാരാര്‍ നിയമസഭയിലേക്കും മത്സരിച്ചപ്പോള്‍ വോട്ടു ചോദിക്കാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും സി.പി.എം ആണ് മുന്നിലുണ്ടായിരുന്നത്. എന്തേ അവര്‍ ആര്‍.എസ്.എസ് പ്രമുഖരാണെന്ന കാര്യം വിട്ടുകളഞ്ഞത്? രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലോക്സഭ പാസാക്കിയ പഞ്ചായത്ത് രാജ് ബില്ല് രാജ്യസഭയില്‍ രണ്ടു വോട്ടിന് പരാജയപ്പെടുത്തിയതും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടായിരുന്നു. ആ ബി.ജെ.പിയുടെ പിന്തുണയോടെയല്ലെ വി.പി സിങ്ങിനെ പ്രധാന മന്ത്രിയാക്കിയത്. ലാല്‍ കൃഷ്ണ അധ്വാനിയെ പ്രതിപക്ഷ നേതാവാക്കാന്‍ ഒരു കൈ സഹായിച്ചതും സി.പി.എം മറന്നുവോ? ഇടതു മുന്നണിയും ദേശീയ മുന്നണിയും ഒരു മുന്നണിയായി ഒരു നേതാവിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ മറ്റൊരാളെ ഇരുത്താമായിരുന്നില്ലെ? എന്തേ അതിന് ശ്രമിച്ചില്ല?.
സോണിയ ഗാന്ധി മുന്‍കൈയെടുത്ത് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുകയുണ്ടായി. എല്ലാവരും സോണിയാഗാന്ധിയെ അഭിനന്ദിച്ചപ്പോള്‍ അടുത്ത ദിവസം പത്രങ്ങളില്‍ വന്ന ഒരു ചിത്രം ആരും മറന്നു കാണില്ല. ബി.ജെ.പി നേതാവ് സുഷമാ സ്വരാജിനെ സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട് കെട്ടിപ്പിടിച്ച് ചുംബിക്കുന്നതായിരുന്നു ചിത്രം. ആ ബില്ല് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തവരെ അഭിനന്ദിക്കാതെ ആ ബി.ജെ.പി-സി.പി.എം ചുംബനത്തിന്റെ പൊരുളെന്ത്?
കഴിഞ്ഞ കാലം മുഴുവന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മെനക്കെട്ടത്. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് വരെ മുഖ്യ ശത്രു കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂടും എന്നായിരുന്നു ഇ.എം.എസിന്റെ പഴയ മുദ്രവാക്യം. ചെകുത്താന്‍ അങ്ങനെ വളര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തകര്‍ന്നു. ഇപ്പോഴും കോണ്‍ഗ്രസിന്റെ തളര്‍ച്ചയാണ് സി.പി.എം ആഘോഷിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും അധികാര മോഹികള്‍ പുറത്ത് പോയാല്‍ അവ അവരുടെ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നവ വലിയ വാര്‍ത്ത പോലുമല്ലാതാവുന്നു. എന്താണ് ഇതിന്റെ താല്‍പര്യം. രാജ്യത്തെ വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നും നൂറു പേര്‍ ഒഴിഞ്ഞു പോകുന്നതും ഒരു ചെറു പാര്‍ട്ടിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പത്തുപേര്‍ ഒഴിഞ്ഞു പോകുന്നതും തമ്മില്‍ വിലയിരുത്തിയാല്‍ വലിയ നഷ്ടം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെതാണെന്നും സി.പി.എം മനസ്സിലാക്കുന്നത് നന്ന്. ഏറ്റവും പുതിയ വാര്‍ത്ത ബംഗാളിലെ ഹബിബുപൂര്‍ മണ്ഡലത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എം.എല്‍.എ ഖഗന്‍ മുര്‍മു രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരിക്കുന്നു എന്നതാണ്.
ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞിരുന്നത് കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരു പോലെ എതിര്‍ക്കുക എന്നതായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റുക എന്നാണ് പറഞ്ഞത്. എന്തു ഗുണം ചെയ്തു. സി.പി.എമ്മിന് പോലും രക്ഷകിട്ടിയില്ല. തനി ഫാസിസ്റ്റ് ഭരണം മോദി അടിച്ചേല്‍പിച്ചിട്ടും ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ ജനാധിപത്യം തകര്‍ത്ത്, ഭരണഘടനയെ പുച്ഛിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച്, വര്‍ഗീയത വളര്‍ത്തി, ജനജീവിതം ദുസ്സഹമാക്കി, ജനങ്ങളെ അപഹസിച്ചു മുന്നോട്ട് പോയിട്ടുപോലും അവര്‍ക്കെതിരെ ഒരു ശക്തമായ മുദ്രവാക്യം പോലും ഉയര്‍ത്താനായിട്ടില്ല. ദുരഭിമാനം കൊണ്ടോ? അതോ കഴിവ് കേട് കൊണ്ടോ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ പോലും അമാന്തം കാണിച്ചു? പഴയ ബി.ജെ.പി ബാന്ധവം തുടരാന്‍ തന്നെയാണ് സി.പി.എം പരിപാടിയെന്ന് സംശയിക്കണം. കോടിയേരിയുടെ പ്രസ്താവനയില്‍ അതു വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending