Connect with us

Video Stories

ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു

Published

on

ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഇനി ബോഡിയോട് കൂടിയ ബസുകള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 100 ബസുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ 80 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും 20 എണ്ണം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിനുമാണ്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെലവ് ചുരുക്കുന്നതിനും കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകളും മറ്റ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ബോഡി നിര്‍മാണം പുറത്ത് നല്‍കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്ന തരത്തിലുള്ള ഭാരത് സ്റ്റേജ് ഫോര്‍ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ അനുസരിച്ചായിരിക്കണം നിര്‍മാണമെന്ന് ടെണ്ടറില്‍ വ്യക്തമാക്കുന്നു. ടെണ്ടര്‍ ഈ മാസം 18വരെയാണ് സ്വീകരിക്കുക. 22ന് ടെണ്ടര്‍ തുറക്കും. 48 സീറ്റുകളുള്ള ബസില്‍ ഗ്ലാസ്, ഡോര്‍, ലഗേജ് ബോക്‌സ്, കൊറിയര്‍ ബോക്‌സ്, എല്‍.ഇ.ഡി ബോക്‌സ്, അലുമിനിയം ഫ്‌ളോറിംഗ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണങ്ങള്‍ മികച്ച നിലവാരത്തിലുള്ളവയായിരിക്കണമെന്നും ടെണ്ടറില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക നവീകരണ കരാര്‍ അനുസരിച്ചാകും ഇത്തരത്തില്‍ ബസുകള്‍ വാങ്ങുക. കമ്പനി നല്‍കുന്ന ഒരു വര്‍ഷ ഗ്യാരണ്ടിക്ക് പുറമെ നാലുവര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ കമ്പനിക്ക് നല്‍കും. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ കമ്പനികള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം.
ബസുകളുടെ ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചുപൂട്ടും. തിരുവനന്തപുരം പാപ്പനംകോട്, മാവേലിക്കര., എടപ്പാള്‍, കോഴിക്കോട്, ആലുവ എന്നിവിടങ്ങളിലാണ് നിലവില്‍ ബോഡിനിര്‍മാണ സൗകര്യമുള്ള വര്‍ക്ക്‌ഷോപ്പുകളുള്ളത്. ബസുകളുടെ ബോഡിനിര്‍മാണം കെ.എസ്.ആര്‍.ടി.സി അവസാനിപ്പിക്കുന്നതോടെ മെക്കാനിക്കല്‍ വിഭാഗത്തിലെ എംപാനല്‍ ജീവനക്കാര്‍ക്കാകും ആദ്യം ജോലി ഇല്ലാതാവുക. മെക്കാനിക്കല്‍ വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കലും ഇനിയുണ്ടാകില്ല. മെക്കാനിക്കല്‍ വിഭാഗത്തിലെ മുഴുവന്‍ എംപാനലുകാരെയും പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് നേരത്തെ സൂചന നല്‍കിയിരുന്നു.
ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അറുന്നൂറോളം എംപാനല്‍ ജീവനക്കാരെ സമീപകാലത്ത് പിരിച്ചുവിട്ടിരുന്നു. ബസ് ബോഡി നിര്‍മാണം നടക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു പിരിച്ചുവിടല്‍. നാലായിരത്തോളം മെക്കാനിക്കല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇതില്‍ 1400 പേര്‍ എംപാനലുകാരാണ്. വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇനി എണ്ണൂറോളം എംപാനല്‍ ജീവനക്കാരാണ് അവശേഷിക്കുന്നതെന്നാണ് വിവരം. ബോഡി നിര്‍മാണം നിലക്കുന്നതോടെ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ഥിരം മെക്കാനിക്കല്‍ ജീവനക്കാരെ ഡിപ്പോകളിലേക്ക് മാറ്റും.
അതേസമയം, ബോഡി നിര്‍മാണം അവസാനിപ്പിക്കുന്നതുവഴി കോടികളുടെ നഷ്ടം കോര്‍പറേഷനുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. സ്വന്തമായി ബോഡി നിര്‍മിക്കുമ്പോള്‍ ബസ് ഒന്നിന് ഒന്നരലക്ഷം രൂപവരെ ലാഭിക്കാന്‍ സാധിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. അഞ്ച് വര്‍ക്ക് ഷോപ്പുകളിലായി 120 ബസുകള്‍വരെ ബോഡി നിര്‍മിച്ച് പുറത്തിറക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഈ വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി കോടികള്‍ ചെലവിടേണ്ടിവരുന്ന സാഹചര്യമായതിനാലാണ് ബോഡിനിര്‍മാണം നിര്‍ത്തി ബസുകള്‍ ബോഡിയോടൊപ്പം വാങ്ങാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending