Connect with us

Video Stories

ലളിതാഖ്യാനത്തിന്റെ ജീവിതഗന്ധിയായ “എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍”

Published

on

അബ്ദുല്‍ ലത്വീഫ് പി

വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’ പരിചിതമായ ജീവിത പരിസരങ്ങളിലെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും തന്നെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. സ്‌നേഹവും പ്രണയവും കുടുംബ ബന്ധങ്ങളുടെ സ്വാഭാവികതയും കഥകളില്‍ തുടര്‍ച്ചയായി വിഷയങ്ങളാവുന്നു. ഓരോ രചനയിലും വായനക്കാരനെ തന്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. എല്ലാ കഥകളിലും ആത്മകഥാംശവും വേണ്ടുവോളമുണ്ട്. ഓര്‍മ്മയുടെ ചൂടും ചൂരും നിറയുന്ന കഥാ പരിസരങ്ങളില്‍ കഥാപാത്രങ്ങളെ തൊട്ട് ‘ഇത് ഞാന്‍ തന്നെ അല്ലയോ, ഇത് എന്റെ ജീവിതമല്ലയോ’ എന്ന് വായനക്കാരന്‍ പറഞ്ഞു കൂടെന്നില്ല.

പതിനൊന്ന് കഥകളാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന പുസ്തകത്തിലുള്ളത്. ഇന്റലക്ച്വല്‍ ഡിസ്‌ക്കഷന്‍സ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്‌ക്കര്‍, ബിപിന്‍ ചന്ദ്രന്‍, വി പി റജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ വാക്കുകള്‍ ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്‍ന്നു നില്‍ക്കും. ‘പച്ചയായ ഓര്‍മകളുടെ ചൂടും ചൂരുമുണ്ട് ഈ കഥകള്‍ക്ക്. കഥകളില്‍ ഉപയോഗിക്കപ്പെട്ട വാക്കുകളുടെ ലാളിത്യവും കഥാപശ്ചാത്തലവും ദൃശ്യമായി വായനക്കാരനു മുന്നില്‍ എളുപ്പം തെളിയും.’

കഥകള്‍ക്ക് കുറുകിയ തലവാചകങ്ങള്‍ ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയില്‍ നിന്ന് വഴിമാറി നീളമുള്ള ഹെഡിംഗുകളാണ് മിക്ക കഥകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്. ‘ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയ്യില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടുക്കുകയും ചെയ്യുന്നവരായിരുന്നുവല്ലോ, ഞങ്ങളിരുവരും’ എന്ന ദീര്‍ഘമേറിയ തലവാചകമാണ് ആദ്യ കഥയുടേത്. എഴുത്തുകാരന്റെ ദിനചര്യയിലൂടെ ആരംഭിക്കുന്ന കഥ പൊടുന്നനെ ഒരു സുഹൃത്തിന്റെ രംഗ പ്രവേശത്തോടെ മറ്റൊരു തലത്തിലേക്ക് മാറിമറയുന്നു. അസ്ഥിത്വ ദു:ഖങ്ങളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവില്‍ സാമൂഹികാവസ്ഥയുടെ നേര്‍രേഖയില്‍ ഒതുക്കി നിര്‍ത്തപ്പെടുന്ന മനുഷ്യനാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന്.
‘നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍’ എന്ന കഥ മുത്തശ്ശിയും പേരമകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ഹൃദ്യമായി വരച്ചു ചേര്‍ക്കുകയാണ്. മനസ്സു തൊടുന്ന അവതരണത്തിലൂടെ ഈ കഥ വായനക്കാരുടെ ഹൃദയത്തിലിടം പിടിക്കും. പൊക്കിള്‍ കൊടി ബന്ധത്തിന്റെ ജൈവികത അനായാസേന അടയാളപ്പെടുത്തുന്ന കഥയാണ് ഈ സമാഹാരത്തിലെ മറ്റൊരു കഥയായ ‘അവിനാശിന്റെ ഉമ്മ’. ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗ്ഗമെന്ന മുഹമ്മദ് നബിയുടെ വചനത്തെ ശാശ്വതീകരിക്കുന്ന ഈ കഥയും വായനക്കാരനെ ഏറെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

ഓരോ കഥകളിലും കൗതുകപൂര്‍വം നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി എഴുത്തുകാരനിലെ തഴക്കവും വഴക്കവമുള്ള എഴുത്തുശൈലിയുടെ കൂടി മകുടോദാഹാരണങ്ങളാണ്. ഷെര്‍ലക് ഹോംസിന്റെ ഭാവാഭിനയങ്ങളെ അനുകരിക്കുകയും സ്വയം ഒരു ഹോംസായി മാറുകയും ചെയ്യുന്ന കുട്ടിയുടെ കഥയാണ് ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’. ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് നടന്നടുക്കുന്ന ഷെര്‍ലക് ഹോംസ് താന്‍ തന്നെയാണെന്നൊരു ഭാവം കുട്ടിയെ പിടികൂടുന്നു. ഷെര്‍ലക് ഹോംസിന്റെ മുഖഭാവങ്ങള്‍ അനുകരിക്കാന്‍ കണ്ണാടിയില്‍ സമയം ചെലവഴിക്കുന്നു കഥാനായകനെ കൗതുകപൂര്‍വം തന്നെ വരച്ചുകാണിക്കുന്നുണ്ട് എഴുത്തുകാരന്‍. മറ്റൊരു കഥയില്‍ ദൈവത്തിനെ കാണാന്‍ ജീവിതം മുഴുവന്‍ നോമ്പു നോറ്റു കാത്തിരിന്നിട്ടും നരക വാതിലിലൂടെ പ്രവേശനം ലഭിച്ചയാളെ കാണാം. ദൈവമെന്ന സങ്കല്‍പത്തിന്റെ വിശദീകരണം കൂടിയായി മാറുന്നു കഥ. എഴുതാന്‍ ഒരുപാടുണ്ടെന്നറിയാമെങ്കിലും എന്തെഴുതണമെന്ന ആശയക്കുഴപ്പത്തില്‍ ജീവിക്കുന്ന എഴുത്തുകാരന്‍, പാഠപുസ്തകങ്ങളിലെ ശാസ്ത്രഞ്ജരുടെ ഫോട്ടോകള്‍ കണ്ട് അതുപോലെ അലസമായി മുടി ചീകി നടക്കണമെന്നാഗ്രഹിക്കുന്ന കുട്ടി, ആകാശവാണിയിലേക്ക് സ്ഥിരമായി സാഹിത്യസൃഷ്ടികളയക്കുന്ന അസൂയാലുവായ നായകന്‍, വാക്കുകളില്‍ ആത്മാര്‍ഥത നിറയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടൊരാള്‍, ആത്മഹത്യ ചെയ്യാന്‍ കാരണങ്ങളന്വേഷിച്ച് അലയുന്നവന്‍ തുടങ്ങി എഴുത്തുകളിലൊളിപ്പിച്ചുവെച്ച നായകസങ്കല്‍പങ്ങള്‍ ഈ സമാഹാരത്തിനാകെയും ഒരു പുതിയ എഴുത്തുരീതിയും ഫ്രെഷ്‌നസും പ്രദാനം ചെയ്യുന്നതായി കാണാം.

ഓര്‍ക്കാപ്പുറത്ത് രൂപപ്പെടുന്ന ട്വിസ്റ്റുകളിലൂടെ വായനക്കാരെ അമ്പരപ്പിക്കുന്നതിനേക്കാള്‍ ലളിതമായ ആഖ്യാനത്തിലൂടെ നേര്‍രേഖയില്‍ ചരിക്കുന്ന ജീവിത ഗന്ധിയായ അനുഭവങ്ങളെ വായനക്കാരന് സമ്മാനിക്കുന്നതിനാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന കഥാ സമാഹാരത്തിലൂടെ എഴുത്തുകാരന്‍ മുതിരുന്നത്. അത് തന്നെയാണ് ഐ ഡി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരം പ്രദാനം ചെയ്യുന്ന വായനാസുഖവും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending