Connect with us

Culture

ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി

Published

on

ബ്രസീല്‍ 1 – ബെല്‍ജിയം 2

#BELBRA

ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്‍പാണെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട് ബെല്‍ജിയം മറികടന്ന ഈ രാത്രി അത്രയെളുപ്പം മനസ്സില്‍നിന്നു പോവില്ല; ബ്രസീല്‍ ഫാന്‍സിനും എതിരാളികള്‍ക്കും. സമീപകാലത്ത് ബ്രസീല്‍ ലോകകപ്പില്‍ അവതരിപ്പിച്ച ഏറ്റവും പ്രതിഭാസമ്പന്നമായ സംഘം ക്വാര്‍ട്ടറില്‍ മുടന്തിവീണു എന്നത് ഫുട്‌ബോളിന്റെ സ്ഥായിയായ അനിശ്ചിതത്വഭാവത്തിന്റെ പുതിയ പുലര്‍ച്ചയാവാം. ആ തോല്‍വിക്ക്, കസാന്‍ അറീനയില്‍ വീണ മഞ്ഞനിറമുള്ള കണ്ണീരിന് പക്ഷേ, കൃത്യമായ കാരണങ്ങളുണ്ട്. ടിറ്റേ എന്ന തന്ത്രശാലിയുടെ അശ്രദ്ധയോ പിഴവോ എന്നതിനേക്കാള്‍ അനിവാര്യമായ വിധി എന്നേ അതേപ്പറ്റി എനിക്കു പറയാന്‍ കഴിയൂ.

മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ 59-ാം മിനുട്ടില്‍ ഇറ്റാലിയന്‍ റഫറി ഗ്യാന്‍ലുക്ക റോച്ചി ബ്രസീലിന്റെ അഞ്ചാം നമ്പര്‍ താരത്തിനു നേരെ മഞ്ഞക്കാര്‍ഡ് വീശിയത് ബ്രസീലിനെ ലോകകപ്പില്‍ നിന്നു പുറത്താക്കാനുള്ള അപശകുനമാണെന്ന് കളിയെ അല്‍പം കാര്യമായി വിലയിരുത്തുന്ന ചിലര്‍ക്കെങ്കിലും തോന്നിയിരിക്കണം. നാലു മത്സരങ്ങള്‍ക്കിടെ രണ്ടുതവണ കാര്‍ഡുകൊണ്ട് ശിക്ഷിക്കപ്പെട്ട കണ്ട കാസമിറോക്ക് നിര്‍ണായകമായ ബെല്‍ജിയം മാച്ചില്‍ കളിക്കാനാവില്ലെന്നായിരുന്നു റഫറി മഞ്ഞക്കടലാസില്‍ കുറിച്ചതിന്റെ അര്‍ത്ഥം. കേളീതന്ത്രങ്ങളുടെ മധ്യഭാഗത്ത് നിലകൊള്ളുകയും ബുദ്ധിയുള്ള യന്ത്രംകണക്കെ പ്രവര്‍ത്തിച്ച് കളിയുടെ ഗതിനിര്‍ണയിക്കുകയും ചെയ്യുന്ന കാസമിറോയെ പോലുള്ള കളിക്കാര്‍ ലോകഫുട്‌ബോലില്‍ അധികമില്ലെന്ന് റയല്‍ മാഡ്രിഡിന്റെ കളി കാണുന്ന ആര്‍ക്കും അറിയാവുന്നതാണല്ലോ. ടിറ്റേയുടെ കാര്യത്തില്‍ പിന്നീട് സംഭവിക്കേണ്ടത് രണ്ടാലൊരു കാര്യമായിരുന്നു: ഒന്ന്, ടീമിന്റെ നെടുന്തൂണായ കാസമിറോയുടെ സ്ഥാനത്ത് മറ്റൊരു കളിക്കാരനെ പ്രതിഷ്ഠിച്ച് കളിയുടെ വിധി കളിക്കാര്‍ക്ക് വിട്ടുനല്‍കുക. രണ്ട്, മറ്റുപല കോച്ചുമാരും ചെയ്യാറുള്ള പോലെ കാസമിറോയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ടീമിന്റെ ഫോര്‍മേഷന്‍ തന്നെ മാറ്റിപ്പണിയുക. ടിറ്റേ തെരഞ്ഞെടുത്തത് ആദ്യത്തേതായിരുന്നു. തന്റെ കളിക്കാരുടെ മികവില്‍ പൂര്‍ണവിശ്വാസമുള്ള അദ്ദേഹത്തില്‍നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ തെറ്റുമില്ലായിരുന്നു. പക്ഷേ, ഒറ്റത്തൂണിന്റെ വ്യത്യാസം ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി. മഞ്ഞപ്പടയെ റഷ്യയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു.

പതിവുപോലെ 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീല്‍ കളി തുടങ്ങിയത്. മൂന്നു ഫുള്‍ബാക്കുമാരെ ഡിഫന്‍സ് ചുമതലയേല്‍പ്പിച്ച് 3-2-2-3 ശൈലിയില്‍ ബെല്‍ജിയവും കളിച്ചു. മര്‍വാന്‍ ഫെല്ലയ്‌നിയെ ഡിഫന്‍സീവ് മിഡ്ഡില്‍ കളിപ്പിച്ച് കെവിന്‍ ഡിബ്രുയ്‌നെക്ക് അറ്റാക്കിങ് റോള്‍ നല്‍കിയതും കാറസ്‌കോക്കു പകരം വലതുമിഡ്ഡില്‍ നാസര്‍ ഷാദ്‌ലി ആദ്യ ഇലവനില്‍ വന്നതുമായിരുന്നു പ്രധാന മാറ്റം. ടാക്ടിക്കലായി മാത്രമല്ല ശാരീരികമായി കൂടി കളിച്ചാലേ രക്ഷയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ബ്രസീലുകാര്‍ക്ക് മാര്‍ട്ടിനസ് നല്‍കിയത്.

എന്നാല്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മാർട്ടിനസ് ടിറ്റേയെ കടന്നുചിന്തിച്ച മറ്റൊരു സുപ്രധാന മാറ്റംകൂടി മൈതാനത്തു കണ്ടു. ‘സെന്‍ട്രല്‍ സ്‌ട്രൈക്കറാ’യ റൊമേലു ലുകാകുവിന്റെ പൊസിഷന്‍. സാധാരണ ഗതിയില്‍ ബോക്‌സിനെ ചുറ്റിപ്പറ്റി നില്‍ക്കേണ്ട അയാള്‍ നിലയുറപ്പിച്ചത് വലതുവിങില്‍ ഒരു വിങ്ങറുടെ പൊസിഷനിലാണ്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു; ബ്രസീല്‍ ടീമിലേക്കുള്ള മാര്‍സലോയുടെ മടങ്ങിവരവ്. ഇടതു വിങ്ബാക്ക് ആണെങ്കിലും എപ്പോഴും കയറിക്കളിക്കാറുള്ള മാര്‍സലോ ഒരു വിടവ് ഒഴിച്ചിടുമെന്നു കണക്കുകൂട്ടി സെന്‍ട്രല്‍ ബാക്കുമാരെക്കൂടി അങ്ങോട്ട് ആകര്‍ഷിച്ച് മധ്യം തുറക്കാനുള്ള വഴിയായി ലുകാകുവിനെ ഉപയോഗിക്കുകയായിരുന്നു ബെല്‍ജിയം കോച്ച്. ലോകകപ്പില്‍ ഇതാദ്യമായല്ല ലുകാകു പന്തില്ലാത്ത തന്ത്രങ്ങളുടെ ഭാഗമാകുന്നത് എന്നോര്‍ക്കുക.

ബ്രസീലിനെ അപേക്ഷിച്ച് കളിയുടെ ഏതെങ്കിലും മേഖലയില്‍ ബെല്‍ജിയത്തിന് ആധിപത്യമുണ്ടെങ്കില്‍ അത് ബോക്‌സിലേക്കു വരുന്ന സെറ്റ്പീസുകളില്‍ മാത്രമായിരുന്നു. അതില്‍നിന്നു തന്നെ അവര്‍ ഗോള്‍ നേടുകയും ചെയ്തു. 13-ാം മിനുട്ടില്‍ പോസ്റ്റിന്റെ വലതുഭാഗത്തുനിന്നു വന്ന കോര്‍ണറില്‍ അഡ്വാന്‍സ് ചെയ്തുകൊണ്ടുള്ള കംപനിയുടെ ചാടിക്കയറ്റം ബ്രസീല്‍ ഡിഫന്‍സില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒരുനിമിഷം കാഴ്ചനഷ്ടപ്പെട്ട ഫെര്‍ണാണ്ടിഞ്ഞോക്ക് പന്ത് തന്റെ കൈയില്‍ തട്ടി വലകുലുക്കിയപ്പോഴേ എന്താണ് സംഭവിച്ചതെന്നു മനസ്സിലായുള്ളൂ. സെറ്റ്പീസുകളില്‍ അപകടകാരിയാകാറുള്ള കംപനിയെ മാര്‍ക്ക് ചെയ്യുന്നതിലും പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലും വന്ന പിഴവിന് ഒടുക്കേണ്ടിവന്ന വലിയ വില. കസമിറോയെ ബ്രസീല്‍ മിസ്സ് ചെയ്ത ആദ്യനിമിഷം.


മാര്‍സലോയും കുട്ടിന്യോയും നെയ്മറുമുള്ള ഇടതുവിങിലായിരുന്നു ബ്രസീലിന്റെ ആക്രമണങ്ങളില്‍ ഏറിയപങ്കും കേന്ദ്രീകരിച്ചത്. നെയ്മറിനെ മാര്‍ക്ക് ചെയ്തും മറ്റുള്ളവരുടെ പാസുകള്‍ മുറിച്ചും ഫെല്ലയ്‌നി അവിടെ നിറഞ്ഞുനിന്നതോടെ കളിക്കാമെന്നല്ലാതെ ഗോളിനടുത്തേക്ക് അടുക്കാന്‍ ബ്രസീല്‍ ബുദ്ധിമുട്ടി. അതിനിടയില്‍ പ്രതിരോധം കടന്നുചെന്ന ചില ഭാഗ്യപരീക്ഷണങ്ങള്‍ തിബോട്ട് കോര്‍ട്വയുടെ റിഫ്‌ളക്‌സിലും കൈകളിലും തട്ടിത്തെറിക്കുകയും ചെയ്തു. ലീഡ് സംരക്ഷിക്കാനായി ബോക്‌സില്‍ കോട്ടകെട്ടുന്നതിനു പകരം അതിവേഗ പ്രത്യാക്രമണം എന്ന തന്ത്രമായിരുന്നു ബെല്‍ജിയത്തിന്റേത്. അതിനായി ലുകാകുവും ഹസാര്‍ഡും മധ്യവരക്കടുത്ത് സദാ ജാഗ്രത്തായി ഉണ്ടായിരുന്നു. ആക്രമണത്തിനിടെ ഡിഫന്‍സിന്റെ ശ്രദ്ധതെറ്റിയ തക്കത്തിന് ലുകാകു വീണ്ടും പണിപറ്റിച്ചു. കാസമിറോയുടെ അഭാവം തുറന്നുകാട്ടി മൈതാനമധ്യത്തിലൂടെ അയാള്‍ പന്തുമായി ഓടിക്കയറി. ഈ ഓട്ടത്തില്‍ ഡിഫന്‍സീവ് മിഡ്ഡുമാരായ പൗളിഞ്ഞോയെയും ഫെര്‍ണാണ്ടിഞ്ഞോയെയും അയാള്‍ മറികടന്നു എന്നകാര്യം ശ്രദ്ധിക്കണം. ബോക്‌സിനു പുറത്ത് ഷോട്ടെടുക്കാന്‍ പാകത്തില്‍ പന്തുകിട്ടിയാല്‍ – അതും സിറ്റ്വേഷന്‍ വണ്‍ടുവണ്‍ ആണെങ്കില്‍ – കെവിന്‍ ഡിബ്രുയ്‌നെ അടങ്ങിയിരിക്കുമോ? പിശുക്കനായ കച്ചവടക്കാരന്റെ തൂക്കംപോലെ കണിശവും കൃത്യവുമായിരുന്നു അയാളുടെ ഷോട്ടിന്റെ കനവും വേഗതയും ഉയരവും. ഗോള്‍കീപ്പര്‍ ആലിസന് അതില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷം ഒരു തിരിച്ചുവരവ് ബ്രസീലിന് ഒരിക്കലും എളുപ്പമായിരുന്നില്ല; പ്രത്യേകിച്ചും അത്തരമൊരനുഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍. ബെല്‍ജിയമാകട്ടെ, രണ്ടാം ഗോളില്‍ കിട്ടിയ കുഷ്യന്‍ സ്വന്തം ഹാഫ് ഭദ്രമാക്കാന്‍ ഉപയോഗിച്ചു. ഡിഫന്റര്‍മാരും ഡിഫന്‍സീവ് മിഡ്ഡുമാരുമടക്കം അഞ്ചുപേര്‍ ബോക്‌സ് പ്രതിരോധിച്ചതോടെ ബ്രസീലിന് കാര്യങ്ങള്‍ ദുഷ്‌കരമായി.

രണ്ടാംപകുതിയില്‍ ഞാനാഗ്രഹിച്ചത് ഫെര്‍ണാണ്ടിഞ്ഞോക്കു പകരം ഫിലിപ് ലൂയിസ് വരണമെന്നും മാര്‍സലോ ഫ്രീറോളില്‍ മുന്നേറ്റത്തില്‍ കളിക്കണമെന്നുമായിരുന്നു. പതിവുപോലെ അയാള്‍ തന്റെ ഫുട്ട്‌വര്‍ക്ക് കൊണ്ടും ചടുലത കൊണ്ടും ഡിഫന്റര്‍മാരെ ബുദ്ധിമുട്ടിച്ചു. നെയ്മറിന്റെ നീക്കങ്ങള്‍ മിക്കവാറും പ്രവചനീയമായിരുന്നു. മിക്കപ്പോഴും അത് മുന്‍കൂട്ടിക്കണ്ട് അപകടമൊഴിവാക്കാന്‍ ബെല്‍ജിയത്തിനു കഴിഞ്ഞു. പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ക്കുമിടയില്‍ വിള്ളല്‍ സൃഷ്ടിച്ച് മാര്‍സലോ നല്‍കിയ ഒരു ലോ ക്രോസ് ഗോളായെന്നു കരുതി. പക്ഷേ, അവസാന ടച്ച് നല്‍കാന്‍ ആരുമുണ്ടായില്ല.

ടിറ്റേ നടത്തിയ മൂന്ന് സബ്സ്റ്റിറ്റിയൂഷനും നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ഡഗ്ലസ് കോസ്റ്റയുടെയും ഓഗസ്‌റ്റോയുടെയും വരവ്. ഫിര്‍മിനോ നെയ്മറുമായും കുട്ടിന്യോയുമായും ലിങ്ക് ചെയ്യാന്‍ വിഷമിക്കുന്നു എന്ന് തോന്നിച്ചപ്പോള്‍ ഡഗ്ലസ് കോസ്റ്റ വലതുവിങില്‍ ജീവന്‍കൊടുത്ത് കളിക്കുകയായിരുന്നു. വില്ല്യനു പകരം തുടക്കംമുതല്‍ക്കേ ഇയാള്‍ കളിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി അതുകണ്ടപ്പോള്‍.

കളി അവസാന കാല്‍മണിക്കൂറിലേക്കു കടന്നപ്പോള്‍ ബ്രസീല്‍ ആഗ്രഹിച്ച ഗോള്‍ വന്നു. അതിനുമുമ്പ് അവര്‍ക്ക് അര്‍ഹതപ്പെട്ട ഒരു പെനാല്‍ട്ടി നിഷേധിക്കപ്പെട്ടിരുന്നു. ബോക്‌സിനുള്ളില്‍ ബ്രസീല്‍ പ്ലെയര്‍ക്കു മേലുള്ള കംപനിയുടെ കോണ്‍ടാക്ട് റീപ്ലേകളില്‍ സുവ്യക്തമായിരുന്നെങ്കിലും പുനഃപരിശോധിക്കാനുള്ള വാര്‍ നിര്‍ദേശം റഫറി തള്ളിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഒരിക്കല്‍ക്കൂടി കുട്ടിന്യോയുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍പിറവി. റെനറ്റോ ആഗസ്‌റ്റോ ബോക്‌സില്‍ ഫ്രീയാണെന്നു കണ്ടെത്തിയ കുട്ടിന്യോ അളന്നുമുറിച്ചൊരു ഹൈബോളാണ് നല്‍കിയത്. ബെല്‍ജിയം ഡിഫന്‍സ് പുലര്‍ത്തിയ ആലസ്യത്തിനുള്ള ശിക്ഷയായി സമയമെടുത്ത് ഉയര്‍ന്നുചാടി ആഗസ്റ്റോ തലവെച്ചു. അതുവരെ അഭേദ്യനായി നിന്ന കോര്‍ട്വ മുഴുനീളന്‍ ഡൈവ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒരിക്കല്‍ പറ്റിയ പിഴവ് പിന്നീട് ബെല്‍ജിയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വേണമെങ്കില്‍ ഗോളടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ യൂറോപ്യന്‍ ബോക്‌സില്‍ തുറക്കപ്പെട്ടു. ഗോള്‍കീപ്പറെ നേരില്‍ക്കാണുന്ന സന്ദര്‍ഭമുണ്ടായിട്ടുപോലും ആഗസ്‌റ്റോ പുറത്തേക്കടിച്ച് നശിപ്പിച്ചതും നെയ്മറിന്റെ കട്ട്ബാക്ക് പാസില്‍ തുറന്ന ഇടനാഴി മുതലെടുക്കാന്‍ കുട്ടിന്യോക്ക് കഴിയാതിരുന്നതും ഞെട്ടിച്ചു. അതിനിടയില്‍ മറുവശത്ത് ഗോളടിക്കാനുള്ള അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും പന്തുമായി അലസഗമനം നടത്തി സമയം കൊല്ലുന്നതിലാണ് ലുകാകുവും ഹസാര്‍ഡും ഡിബ്രുയ്‌നെയും ശ്രദ്ധിച്ചത്. ഷാദ്‌ലിക്കു പകരം വെര്‍മാലിനും ലുകാകുവിനു പകരം തീലിമാന്‍സും വന്നതോടെ പ്രതിരോധത്തിന് ഒന്നുകൂടി കട്ടികൂടി. ബ്രസീല്‍ പല്ലുംനഖവുമുപയോഗിച്ച് കളിക്കുമ്പോഴും ഡിഫന്‍സീവ് ലൈന്‍ കൃത്യമായി പാലിച്ച്, പന്ത് കിട്ടുമ്പോള്‍ അത് സമയംകളയാനുള്ള ഉപാധിയായി ഉപയോഗിച്ച് ബെല്‍ജിയം സമയം കൊല്ലുകയും ചെയ്തു.

കാസമിറോയുടെ അഭാവത്തില്‍ ബ്രസീല്‍ മിഡ്ഫീല്‍ഡില്‍ ദൃശ്യമായ ഭീകരമായ വിടവ്, തിബോട്ട് കോര്‍ട്വയുടെ അസാമാന്യമായ സേവുകള്‍, ബ്രസീലിന്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നതിനായി മാര്‍ട്ടിനസ് കണ്ടെത്തിയ തന്ത്രം, ലുകാകുവിന്റെ അദൃശ്യസ്വാധീനം, ഹസാര്‍ഡിന്റെ നൂറ്റൊന്നു ശതമാനം സമര്‍പ്പിച്ചുള്ള കളി… ഇതൊക്കെയാണ് ഇന്നത്തെ മത്സരത്തില്‍ വ്യക്തമായി കാണാനായത്. റെനറ്റോ ആഗസ്‌റ്റോക്ക് തുറന്ന പോസ്റ്റ് കിട്ടിയപ്പോള്‍ അയാള്‍ വലകുലുക്കുമെന്നുറപ്പിച്ച് സീറ്റില്‍ നിന്ന് ടിറ്റേ ചാടിയെണീറ്റ കാഴ്ച അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. പ്രതിലോമ തന്ത്രങ്ങളില്ലാതെ മുന്നോട്ടുമാത്രം പന്തുകളിപ്പിക്കുന്ന ടിറ്റേ ഈ ഘട്ടത്തില്‍ പുറത്തായത് ലോകകപ്പിന്റെ നഷ്ടമാണെന്ന് ഞാന്‍ പറയും.

ബ്രസീല്‍ പുറത്തായതോടെ ലോകകപ്പിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം അവസാനിക്കുകയും ഫലത്തില്‍ ഇതൊരു യൂറോകപ്പായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന കരുത്തര്‍. ഇവരിലാരെങ്കിലും കപ്പടിക്കുമോ? അതോ, ഈ ടൂര്‍ണമെന്റിലെ പലപ്പോഴുമെന്ന പോലെ അത്ഭുതങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമോ?

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending