Connect with us

Video Stories

കരുതല്‍ ധനത്തില്‍ കൈകടത്തുമ്പോള്‍

Published

on

മുഹമ്മദ് ഇല്ല്യാസ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കൈമാറുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ഇങ്ങനെയൊരു കീഴ്‌വഴക്കം മുമ്പില്ലാത്തതാണ്. ഒരുപക്ഷേ രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും മുമ്പുണ്ടായിട്ടില്ലാത്തതാണെന്ന ന്യായീകരണം ഉയര്‍ന്നുവരാം. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതം എന്ന നിലയില്‍ അവഗണിക്കാമെങ്കിലും റിസര്‍വ് ബാങ്കിന്റെ നടപടിയെ സാമ്പത്തിക വിദഗ്ധരാകെ വിമര്‍ശിക്കുന്നത് കാണാതിരുന്നു കൂടാ.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും 1.76 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വര്‍ഷാവര്‍ഷം റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്. പക്ഷേ കരുതല്‍ മൂലധനത്തില്‍ തൊട്ടു കളിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഒരു സര്‍ക്കാരുകളേയും അനുവദിച്ചിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷം 65,876 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 30,659 കോടിയായി കുറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ലാഭത്തില്‍ പകുതിയിലേറെ തുക പുതിയ നോട്ട് അച്ചടിക്കാനായി ചെലവിട്ടതാണ് ലാഭവിഹിതം കുറയാന്‍ ഇടയാക്കിയത്. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങള്‍ നോട്ട് നിരോധനവും അതിന്റെ കെടുതികള്‍ മാറും മുമ്പ് നടപ്പാക്കിയ ജി.എസ്.ടിയുമാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെച്ചതിന്റെ ദുരനുഭവം പെട്ടെന്നുണ്ടായില്ലെങ്കിലും സമീപഭാവിയില്‍ തന്നെ അനുഭവപ്പെടുമെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ റഘുറാം രാജനെ പോലെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്. കരുതല്‍ ധനശേഖരം കൈമാറുന്നത് റിസര്‍വ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് താഴുന്നതിന് ഇടയാക്കുമെന്നാണ് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നത്. റേറ്റിങ് താഴാന്‍ ഇടയായാല്‍ അത് രാജ്യത്തിന്റെ വിദേശ വിനിമയത്തെ മാത്രമല്ല, മൊത്തം സാമ്പത്തിക ഘടനയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രഘുറാം രാജനെ പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുക്കാനിടയില്ല. കാരണം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചെടുക്കാനുള്ള നീക്കം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിവെച്ചതാണ്. ബാങ്കിന്റെ ശക്തമായ എതിര്‍പ്പ് മൂലം കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടന്നില്ലെന്ന് മാത്രമേയുള്ളൂ. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ നിരാകരിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. ഊര്‍ജിത് പട്ടേലിന് പകരക്കാരനായെത്തിയത് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത് ദാസാണ്. സാമ്പത്തിക ശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും മോദിയുടെ വിശ്വസ്തനെന്നതായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്താനുള്ള അദ്ദേഹത്തിന്റെ പ്രധാന യോഗ്യത. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന വിരല്‍ ആചാര്യ കൂടി രാജിവെച്ചതോടെ കരുതല്‍ പണം കൈമാറാനുള്ള നീക്കത്തിന് തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്തു. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ അമിത ഇടപെടലാണ് വിരല്‍ ആചാര്യയുടെ രാജിക്ക് കാരണമായത്.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിച്ചാണ് കരുതല്‍ ധനത്തില്‍ കൈവെക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തത് തീരുമാനം അംഗീകരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപയാണ് കരുതല്‍ ധനത്തില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അതിന്റെ പകുതി മാത്രവും. ബാക്കി തുക ഈ സാമ്പത്തിക വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചന നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്ന കാര്യം സാമ്പത്തിക പ്രതിസന്ധിയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന് മുമ്പാണ് കരുതല്‍ ധനം കൈമാറുന്നതിന് റിസര്‍വ് ബാങ്കിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ആരംഭിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവുമായി യഥാര്‍ത്ഥത്തില്‍ കരുതല്‍ ധനം കൈമാറിയ റിസര്‍വ് ബാങ്ക് നടപടിയുമായി ബന്ധമില്ലെന്ന് വ്യക്തം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന പക്കേജില്‍ മിക്കവയും കഴിഞ്ഞ ബജറ്റ് നിര്‍ദ്ദേശങ്ങളാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ലഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നു. ഉത്തേജക പാക്കേജില്‍ പ്രധാനമായി പറയുന്നത് പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്നതാണ്. ഇത് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സഹായ വാഗ്ദാനമാണ്. ഇതുമാത്രമല്ല, ഉത്തേജക പാക്കേജിലെ മിക്കവയും ഇതുപോലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജക പാക്കേജ് പ്രാബല്യത്തിലാവണമെങ്കില്‍ റിസര്‍വ് ബാങ്ക് വീണ്ടും കനിയേണ്ടി വരും. കൈമാറാമെന്ന റിസര്‍വ് ബാങ്ക് സമ്മതിച്ചിട്ടുള്ള 1.76 ലക്ഷം കോടി രൂപ ഘട്ടംഘട്ടമായാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുക. ഇപ്പോള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഉച്ചസ്ഥായിയിലെത്തിയാല്‍ കരുതല്‍ ധനത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കൈവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫലത്തില്‍ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് വേഗത്തില്‍ താഴോട്ട് പോകും. രൂപയുടെ വിലയിടിവ് രാജ്യത്തിന് താങ്ങാനാകാത്ത വിധം കടുത്തതായിരിക്കും.

നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും സ്വയംഭരണത്തിലും കൈകടത്തുന്നതിന്പകരം മറ്റ് മാര്‍ഗങ്ങളായിരുന്നു സര്‍ക്കാര്‍ തേടേണ്ടിയിരുന്നത്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ വരുത്തിയ പിഴവുകള്‍ കാരണം സാധാരണ ജനങ്ങള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതിന് ഉത്തേജക പാക്കേജിലും കാര്യമായ നിര്‍ദ്ദേശങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. കിട്ടാക്കടം പെരുകി പ്രതിസന്ധിയിലായ ബാങ്കുകളെ സംരക്ഷിക്കുന്നതിലൂടെ, അതിന്റെ ഗുണം സാധാരണ ജനങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. തകര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടൊമൊബൈല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനും ഉത്തേജ പാക്കേജില്‍ നിര്‍ദ്ദേശമുണ്ട്. ഈ മേഖലയിലുണ്ടായ മാന്ദ്യം രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുത്തിയതെന്നകാര്യം പരിഗണിക്കുന്നത് തെറ്റല്ല. എന്നാല്‍ ഈ മേഖലയില്‍ മാത്രമല്ല, ഇടത്തരം വ്യവസായികളും കര്‍ഷകരും അടക്കം സമസ്ത മേഖലയിലെ ജനവിഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളാണ്. ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ പോലും സമഗ്രതയില്‍ കാര്യങ്ങളെ നോക്കികാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ വേളയില്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിച്ചിട്ടില്ലാത്തവിധം ധനകാര്യ മേഖല തകര്‍ച്ചയിലാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തുന്നത്‌വരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി അംഗീകരിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ ഇനിയും കൂട്ടാക്കിയിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞുവെന്ന സത്യം അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകില്ല. നോട്ട് നിരോധനത്തിന്‌ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ പലതും വെളിച്ചം കണ്ടിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം ജി.ഡി. പി വളര്‍ച്ചയിലുണ്ടായ തിരിച്ചടി മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. മുന്‍കരുതലില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തിക്തഫലം മുന്നിലൂണ്ടായിരുന്നെങ്കിലും ഒട്ടും അവധാനതയില്ലാതെ ജി.എസ്.ടിയും സര്‍ക്കാര്‍ നടപ്പാക്കി. സര്‍ക്കാരിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവും സര്‍ക്കാര്‍ ഒരു നിലക്കും അംഗീകരിക്കാന്‍ തയാറായില്ല. ഒരു ലക്ഷം കോടിയിലധികം രൂപയുടെ കുറവാണ് നികുതി വരുമാനത്തിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല.

ഇതിനൊപ്പം ആഗോള സാമ്പത്തിക മാന്ദ്യം സാമ്പത്തിക മേഖലയുടെ താളം തെറ്റിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ നിക്ഷേപത്തിലുണ്ടാകുന്ന കുറവിനൊപ്പം വിദേശ മൂലധനം വലിയതോതില്‍ പിന്‍വലിക്കപ്പെടുകയാണ്. നോട്ട് നിരോധനത്തിന്‌ശേഷം ഇന്ത്യയില്‍ മൂലധന നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. പത്ത്‌ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ നടത്തിയിരുന്നതെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം കോര്‍പറേറ്റ് നിക്ഷേപം 60 ശതമാനം കണ്ട് കുറഞ്ഞു. ഇപ്പോള്‍ രാജ്യത്ത്‌നിന്ന് വിദേശ മൂലധനം കൂടി പിന്‍വലിക്കപ്പെടുകയാണ്.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ സര്‍ക്കാര്‍ കൈവെക്കുന്നത് മുമ്പ് നടത്തിയ രണ്ട് പരിഷ്‌കാരങ്ങളെക്കാള്‍ ഗുരുതര പ്രതിസന്ധിയാകും സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുക. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തില്‍നിന്നും താല്‍ക്കാലിക വിമുക്തി ലഭിക്കുമെങ്കിലും ഭാവിയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തവിധം ഗുരുതരമായിരിക്കും. സര്‍ക്കാരിന് ലഭിക്കുന്ന കരുതല്‍ ധനം കോര്‍പറേറ്റുകള്‍ക്ക് കടം നല്‍കി മുടിഞ്ഞ ബാങ്കുകള്‍ക്ക് വീതം വെക്കുന്നതിനൊപ്പം, സാധാരണ ജനങ്ങളിലേക്ക് എത്തുംവിധം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുകയല്ല, കൂടുതല്‍ രൂക്ഷമാകുന്നതിനാകും ഇടയാക്കുക. ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ പരിപോഷിപ്പിച്ചും മൂലധന നിക്ഷേപം വര്‍ധിപ്പിച്ചും മാത്രമേ സാമ്പത്തിക മാന്ദ്യത്തെ അതിജയിക്കാനാകൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending