Connect with us

Video Stories

കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ കൊലക്കയറാകും

Published

on

ഉമ്മര്‍ ഒട്ടുമ്മല്‍

കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരാന്‍ പോകുന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആന്റ് മാനേജ്‌മെന്റ് ബില്‍ 2019 (കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍) രാജ്യത്തെ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതോപാധി കടലിലെ മത്സ്യബന്ധന തൊഴില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന കൊലക്കയറായി മാറുകയാണെന്ന് ഭയപ്പെടുന്നു. പ്രാദേശിക തീര കടലും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി കണക്കാക്കുന്ന കടല്‍ പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ട് തരം രജിസ്‌ട്രേഷന്‍ വേണമെന്ന നിര്‍ദിഷ്ട കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ ചട്ടം പരമ്പരാഗത മത്സ്യതൊഴിലാളികളെ പ്രതിരോധത്തിലാക്കുമെന്നാണ് ആശങ്ക.

പ്രാദേശിക തീരക്കടലായ കരയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ (22.22 കി.മീ) ദൂരം വരെയുള്ള കടല്‍ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി നിശ്ചയിച്ച 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കി.മീ.) വരെയുള്ള മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനുമാണ് ബില്‍ പ്രകാരം അധികാരമുണ്ടാവുക. പൂര്‍വികമായി രാജ്യത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അനുഭവിച്ചുവരുന്ന മത്സ്യബന്ധന അവകാശത്തിനുമേല്‍ ഈ ബില്‍ കൊലക്കത്തിയാവുകയാണ്. രണ്ടുതരം രജിസ്‌ട്രേഷന്‍ ഇതുമൂലം വേണ്ടിവരും.

ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റൊന്ന് കേന്ദ്രസര്‍ക്കാരിന്റെയും. ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കര്‍ണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ 100 നോട്ടിക്കല്‍ മൈല്‍ (185.2 കി.മീ) അധികം ദൂരം വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകാറുണ്ട്. ഒഴുക്കുവല (ഗില്‍നെറ്റ്), ചൂണ്ടല്‍, ബാഗ്‌നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് ദിവസങ്ങളോളം കടലില്‍തന്നെ കഴിഞ്ഞുകൂടി മത്സ്യബന്ധനം നടത്തുന്നവരും 12 നോട്ടിക്കല്‍ മൈലിനപ്പുറം 50 ഉം 75 ഉം നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിത്യേന എന്നോണം മത്സ്യബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മെക്കനൈസേഷന്‍ ബോട്ടുകള്‍, ചെറുകിട വള്ളങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുടെ മാത്രം രജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തരത്തില്‍ കടലിനെ വിഭജിക്കുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ മത്സ്യബന്ധനത്തെയാണ് കാര്യമായി ബാധിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകളുടെ രജിസ്‌ട്രേഷനുകള്‍ക്കുള്ള നിബന്ധനകളല്ല കേന്ദ്ര സര്‍ക്കാരിന്റെ രജിസ്‌ട്രേഷനുകള്‍ക്കുള്ള നിബന്ധനകള്‍. അത് മര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിന്റെ പരിധിയിലാണ് വരിക. ഒരിക്കലും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിലെ നിബന്ധനകള്‍. മാത്രമല്ല നിര്‍ദിഷ്ട കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ പ്രകാരമുള്ള നിയമനടപടികള്‍ അതിലേറെ ഗുരുതരമാണ്. ഈ നിയമത്തിന്റെ പേരില്‍ കടലില്‍ നിന്ന് മത്സ്യബന്ധന ഉപകരണങ്ങളെയും തൊഴിലാളികളെയും പിടിക്കപ്പെട്ടാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് ഹാജരാക്കപ്പെടേണ്ടത്. ജാമ്യമില്ലാവകുപ്പുകൂടി ഇതിലുണ്ട്. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ ജയിലടക്കപ്പെടുന്ന സാഹചര്യം ഇതിമൂലം സൃഷ്ടിക്കപ്പെടുന്നു. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതികളില്‍ കേസ് തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളോളമാണ് വേണ്ടിവരുക.

ഈ കാലമത്രയും പിടിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളായ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വള്ളങ്ങളും ബോട്ടുകളും എഞ്ചിനുകളും വലകളും യാനങ്ങളും മറൈന്‍ പൊലീസ്‌സ്റ്റേഷനുകളുടെ വളപ്പില്‍ നശിക്കുന്ന അവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാവുക. പൊലീസ്‌സ്റ്റേഷന്‍ വളപ്പുകളില്‍ പിടിക്കപ്പെട്ട മോട്ടോര്‍ വാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നതുപോലെയുള്ള ദുരവസ്ഥ കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ മുഖേന ഉണ്ടാവാന്‍ പോകുന്നു.

കേരള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ട് (കെ.എം.എഫ്.ആര്‍ ആക്ട്) പ്രകാരമാണ് കടല്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്. കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്. നിയമം ലംഘിക്കപ്പെടുന്നവരെ കോസ്റ്റ് ഗാര്‍ഡോ, മറൈന്‍ പൊലീസോ പിടിക്കപ്പെട്ടാല്‍ ജില്ലകളിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുമ്പാകെ അതേദിവസം തന്നെ ഹാജരാക്കി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടാല്‍ കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരമുള്ള പിഴ അടപ്പിച്ച് മത്സ്യ ബന്ധന ഉപകരണങ്ങള്‍ അന്നുതന്നെ വിട്ടുകൊടുക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്.

നിര്‍ദ്ദിഷ്ട കേന്ദ്രബില്‍ നിയമമായാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ മത്സ്യബന്ധനം നടത്താന്‍ സാധ്യമല്ലാതെ വരും. സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ മാത്രം എടുക്കാന്‍ സാധിക്കുന്നവര്‍ 12 നോട്ടിക്കല്‍ മൈല്‍ (22.22 കി.മീ) അപ്പുറം കടലിന്റെ ഒഴുക്കില്‍പ്പെട്ടും മത്സ്യക്കൂട്ടത്തിന്റെ ഗതിക്കനുസരിച്ചും സ്വാഭാവികമായും കടലിലെത്തും. ഇത് നിര്‍ദ്ദിഷ്ട കേന്ദ്ര ബില്ല് പ്രകാരമുള്ള നിയമത്തിന് കുറ്റകരമാണ്. കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിക്കപ്പെടാനും തൊഴിലാളികള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.

ഇത്രമാത്രം ക്രൂരത കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളോട് കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകരുത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന നിയന്ത്രണ ബില്ലിന്റെ പരിധിയില്‍നിന്നും സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികളെ ഒഴിവാക്കുന്നതിന് തീരദേശ സംസ്ഥാനങ്ങളിലെ പാര്‍ലമെന്റ് മെമ്പര്‍മാരും സംസ്ഥാന സര്‍ക്കാരുകളും ശക്തമായി ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.
(മത്സ്യതൊഴിലാളി ഫെഡറേഷന്‍-എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending