Connect with us

Views

അനുപ്രിയയെയെങ്കിലും മാതൃകയാക്കൂ

Published

on

ഗര്‍ഭിണിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ കസേരയിലിരുത്തി പ്രളയദുരന്തമുഖത്തുനിന്ന് രക്ഷിച്ച സൈനികരുടെയും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിറങ്ങിത്തിരിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെയും വാര്‍ത്തകള്‍ക്കിടെയാണ് ഇന്നലെ തമിഴ്‌നാട്ടിലെ വില്ലുപുരത്തുനിന്ന് വന്ന കേരളത്തിനും മനുഷ്യര്‍ക്കാകെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജൃംഭിതമാക്കുന്ന വാര്‍ത്ത. കെ.സി ഷണ്മുഖാനന്ദന്റെ എട്ടു വയസ്സുകാരിയായ മകള്‍ അനുപ്രിയ തന്റെ കുടുക്കയില്‍ അഞ്ചുരൂപയുടെ നാണയത്തുട്ടുകളായി ശേഖരിച്ചുവെച്ച ഒന്‍പതിനായിരം രൂപ കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അനുപമമായ മാനവ സ്‌നേഹത്തിന്റെ തിളങ്ങിയാട്ടമായി മാത്രമേ ഈ കൊച്ചു കരുണാഹസ്തത്തെ കാണാന്‍ കഴിയൂ.

നാനൂറോളം പേരുടെ മരണത്തിനും ഇരുപതിനായിരം കോടിയുടെ സ്വത്തു നഷ്ടത്തിനും ഇടയാക്കിയ 2018ലെ പ്രളയത്തിന്റെ അനുരണനങ്ങളില്‍നിന്ന് ഇനിയും കൊച്ചുകേരളം പൂര്‍ണമുക്തി കൈവരിച്ചിട്ടില്ല. ഇനിയും വരാനിരിക്കുന്നത് മഹാമാരിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് പുറത്തുപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ജഢങ്ങളും ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങളും. വീടുകള്‍ക്കുള്ളില്‍ ഇനി എന്ന് സൈ്വര്യമായി അന്തിയുറങ്ങാന്‍ കഴിയുമെന്ന ആധിയിലാണ് ദുരിതബാധിതരും ജനതയും. ഇതിനിടെയാണ് തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ന്യൂയോര്‍ക്കിലെയുമൊക്കെ മലയാളികളും അല്ലാത്തവരുമൊക്കെയായി എത്തിക്കുന്ന സഹസ്രകണക്കിന് ദുരിതാശ്വാസ വസ്തുക്കളും ഔഷധങ്ങളും പണവുമൊക്കെ.

എന്നാലിതിനൊക്കെ ഇടയിലാണ് കേരളത്തെ ആകമാനം നാണക്കേടിലാക്കി ചില വോട്ടുമോഹികളായ കുബുദ്ധികള്‍ സൈബര്‍ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഭരണകക്ഷിയെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെള്ള പൂശാനും ജനങ്ങളെയും പ്രതിപക്ഷത്തെയും ഇകഴ്ത്താനുമാണ് ഇക്കൂട്ടര്‍ ഈ സന്നിഗ്ധ വേളയില്‍ സമയം കളയുന്നത്. സാമാന്യനീതിയുടെയും മര്യാദയുടെയും ലംഘനമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകള്‍ കിട്ടുന്നില്ല.

മുഖ്യമന്ത്രിമാരും മന്ത്രിമാരില്‍ പലരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സൈനികരും സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷിനേതാക്കളും പ്രവര്‍ത്തകരും ജാതിമത ഭേദമെന്യേ രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനത്തിറങ്ങിയവരുമൊക്കെ കേരളത്തോടും ലോകത്തോടും വെളിപ്പെടുത്തിയൊരു സന്ദേശമെന്നു പറയുന്നത്, അടങ്ങാത്തതും ഒടുങ്ങാത്തതുമായ മനുഷ്യസാഹോദര്യത്തിന്റെ നിദര്‍ശനമാണ്. അതിന് മറ്റൊന്നിന്റെയും ചാര്‍ത്തലുകള്‍ ആവശ്യമില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ചിത്രംവെച്ച് അദ്ദേഹത്തെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവിന്റെ ചിത്രസഹിതം അദ്ദേഹത്തെ ഇകഴ്ത്തിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് രക്ഷാപ്രവര്‍ത്തനമോ ദുരിതാശ്വാസമോ അല്ല, മറിച്ച് ഏതു പ്രതിസന്ധിക്കിടയിലും തന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കുക എന്ന ജോലി മാത്രമേ ഉള്ളൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവര്‍ചെയ്തുകൂട്ടുന്നതിന്റെയൊക്കെ ഫലം ഇവര്‍ പ്രതിനിധീകരിക്കുന്ന കക്ഷിക്കും പ്രസ്ഥാനത്തിനും ദോഷമേ ചെയ്യൂവെന്ന് തിരിച്ചറിയുന്നില്ല.

പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത് ആഗസ്റ്റ് 8ന് തുടങ്ങിയ പ്രളയക്കെടുതി പാരമ്യത്തിലെത്തിയപ്പോഴാണ്. സൈന്യത്തിന്റെ അപര്യാപ്തതയും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു അത്. സംസ്ഥാന സര്‍ക്കാരിന് തന്നെ ഇത് ബോധ്യപ്പെട്ടിരുന്നുവെന്നതിന് തെളിവാണ് കേന്ദ്രത്തിനെതിരെ മന്ത്രിമാരും സി.പി.എം നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍. പ്രതിരോധ വകുപ്പും മറ്റും കാര്യമായി ഉണര്‍ന്നതുതന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമാണ്. അപ്പോഴേക്കും നൂറുകണക്കിന് പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകഴിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏകോപനമില്ലാതെയായിരുന്നുവെന്നതിന് തെളിവാണ് കക്കി, ബാണാസുരസാഗര്‍, മലമ്പുഴ പോലുള്ള അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പാച്ചിലും ദുരന്തവും.

ലക്ഷക്കണക്കിന് ആളുകളാണ് ആഗസ്റ്റ് 17ന് ഒറ്റരാത്രി കൊണ്ട് വീടുകളുടെ മുകളിലേക്ക് മാറേണ്ടിവന്നത്. ദിവസങ്ങള്‍ അവര്‍ക്ക് ഭക്ഷണമില്ലാതെയും രക്ഷാപ്രവര്‍ത്തകരെത്താതെയും വീടുകള്‍ക്ക് മുകളില്‍ കഴിയേണ്ടിവന്നു. ഇതിനകം പത്തു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇപ്പോഴും വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ചെളി നീക്കാനാവുന്നില്ല. വരാനിരിക്കുന്നത് കോളറ, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ചവ്യാധികളുടെ മഹാമാരിയാണ്. ഇതിനെതിരെ കേരള ജനത ഒന്നടങ്കം പൊരുതി ജയിക്കേണ്ടതുണ്ട്. ഇതിന് ഭരണകക്ഷിക്കാരും ഉദ്യോഗസ്ഥരും മതിയെന്ന് ആരെങ്കിലും മിഥ്യാബോധം കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ അത് കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരുന്ന പണിയാകും. മുഖ്യമന്ത്രി പോലും അങ്ങനെ വിചാരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ കണ്ട് തോന്നുന്നില്ല. ഇപ്പോള്‍ നാം ചെയ്യേണ്ടത് കിട്ടിയ ദുരിതാശ്വാസവസ്തുക്കള്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കുകയും പടി കടന്നെത്തുന്ന മഹാമാരികളെ ചെറുക്കാന്‍ കൈമെയ് മറന്ന് പരസ്പരം കൈകോര്‍ക്കുകയുമാണ്. ഇതിന് തുരങ്കംവെക്കുന്ന പണി ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ സര്‍ക്കാരും സി.പി.എമ്മും അതിന ്കര്‍ശനമായി തടയിടണം. ദുരന്തവേളയില്‍ കൊള്ളവില ഈടാക്കുന്നവര്‍ക്ക് സമാനമാണിതും. അല്ലെങ്കില്‍ കേരളം ഈ മൂന്നാഴ്ച കൊണ്ട് നേടിയ ഒത്തൊരുമയുടെ നേട്ടങ്ങളെല്ലാം വൃഥാവിലാക്കുകയായിരിക്കും ഫലം.

നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നത് പ്രതിപക്ഷ നേതാവിന്റെ മാത്രം ആവശ്യമായിരുന്നില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം ആവശ്യപ്പെട്ടവരില്‍ സി.പി.എമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിവരെയുണ്ട്. അതിനെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയാണ് ഇപ്പോഴത്തെ സൈബര്‍ സഖാക്കളുടെ കോമാളിപ്പോരാട്ടം. സൈന്യത്തിന് ഭരണം ഏല്‍പിക്കണമെന്നല്ല, സൈന്യത്തെ പൂര്‍ണമായി അധികാരമേല്‍പിച്ചാല്‍ തഹസില്‍ദാറുടെ കല്‍പനക്ക് സൈനികര്‍ക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇന്നലെ പോലും പല സ്ഥലത്തും നേവിയുടെയും മറ്റും രക്ഷാസംഘത്തിന് റവന്യൂമേലാളുമാരുടെ അനുമതിക്കായി കാത്തിരിക്കേണ്ടിവന്നു. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണസേനയുടെയും സേവനം അനിതരസാധാരണവും പ്രശംസാര്‍ഹവുമാണ്. അതിനെ ഇകഴ്ത്തുന്ന രീതിയിലും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുന്ന രീതിയിലും തിരിച്ചും സൈബര്‍ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എത്രയുംവേഗം നിര്‍ത്തുകയാണ് ഭരണകക്ഷിക്കാരെന്ന് പറയുന്നവര്‍ ചെയ്യേണ്ടത്. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ശുചീകരണത്തിന്റെയും യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ ഇത്തരക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ആര്‍ക്കും ആവശ്യമില്ല.

വന്‍വികസന പദ്ധതികളേക്കാള്‍ ജനങ്ങളുടെ മൗലികാവകാശമായ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ജോലിയാണ് സര്‍ക്കാരുകള്‍ക്ക് നിര്‍വഹിക്കാനുള്ളത്. വാലറ്റുകളില്‍ ഒതുങ്ങി ജീവിതം തുലക്കുന്നവരേക്കാള്‍ ദുരിതാശ്വാസപ്പടയുടെ വാലറ്റത്തെങ്കിലും ഒരു കൈത്താങ്ങ് നല്‍കുകയാണ് മലയാളിയാണെങ്കില്‍ ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending