Connect with us

Video Stories

ഉദ്യോഗസ്ഥപ്പോര് അഴിമതിക്ക് മറയിടാനോ

Published

on

അധികാരത്തിലേറി ആറു മാസം പിന്നിടുമ്പോഴേക്കും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥപ്പോരും കൊണ്ട് കളങ്കിതമായിരിക്കുകയാണ് സംസ്ഥാനത്തെ എല്‍.ഡി.എഫ് ഭരണം. അതില്‍ ഒടുവിലത്തേതാണ് വിജിലന്‍സും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരും തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും. സ്വജനപക്ഷപാതത്തിന്റെ പേരില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ.പി ജയരാജന് ഇതിനകം തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്തു പോകേണ്ടി വന്നു. ജയരാജന്‍ സഞ്ചരിച്ച വഴിയേ കൂടുതല്‍ മന്ത്രിമാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കശുവണ്ടി വികസന വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം.
സര്‍ക്കാര്‍ ജോലികള്‍ സ്വന്തക്കാര്‍ക്ക് ഇഷ്ടദാനം നല്‍കിയതായിരുന്നു ഇ.പി ജയരാജന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ഭാര്യാ സഹോദരിയും പാര്‍ലമെന്റുംഗവുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഇയില്‍ എം.ഡിയായി നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങളുടെ തുടക്കം. വാര്‍ത്ത പുറത്തുവന്നതോടെ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും പ്രതിരോധത്തിലാവുക മാത്രമല്ല, വ്യവസായ വകുപ്പിനു കീഴില്‍ നടന്ന മറ്റു പല നിയമനങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. നിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാജിവെക്കുകയല്ലാതെ ജയരാജനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനു തൊട്ടു പിന്നാലെയാണ് മെഴ്‌സിക്കുട്ടി അമ്മക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം വി.ഡി സതീശനാണ് കശുവണ്ടി വികസന വകുപ്പിനു കീഴില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച കണക്കുകള്‍ സഭയുടെ മേശപ്പുറത്തുവച്ച വി.ഡി സതീശന്‍ ആരോപണങ്ങള്‍ ഏത് വേദിയിലും തെളിയിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതില്‍നിന്ന് ഒളിച്ചോടുകയായിരുന്നു. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്ന് നിയമസഭ ചേരുമ്പോള്‍ വിഷയം വീണ്ടും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്.
കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്‌സും മാനദണ്ഡങ്ങള്‍ മറികടന്ന് കൂടിയ തുകക്ക് തോട്ടണ്ടി വാങ്ങിയതായാണ് ആരോപണം. ആഗസ്ത്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായാണ് രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയത്. കശുവണ്ടി കോര്‍പറേഷനില്‍ നാല് ടെണ്ടറുകളിലൂടെ 3900 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടിയും കാപ്പെക്‌സില്‍ രണ്ട് ടെണ്ടറുകളിലായി 2000 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടിയും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ആരോപണം. ടെണ്ടര്‍ നല്‍കിയതിലെ കുറഞ്ഞ നിരക്ക് ഒഴിവാക്കി കൂടിയ വിലക്ക് തോട്ടണ്ടി വാങ്ങിയതാണ് നഷ്ടത്തിനിടയാക്കിയത്. സര്‍ക്കാര്‍ ഖജനാവിന് ഭീമമായ നഷ്ടമുണ്ടായെന്ന് നിയമസഭ മുമ്പാകെ ഒരു അംഗം ഉന്നയിച്ച ആരോപണത്തെ ഗൗരവമായിത്തന്നെ കണക്കിലെടുക്കാനും അന്വേഷണം നടത്താനുമുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതില്‍നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇ.പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും സമ്മര്‍ദ്ദത്തെതുടര്‍ന്നാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും മുഖ്യമന്ത്രി കാണിച്ച ഇച്ഛാശക്തി എല്ലാ മന്ത്രിമാരുടെയും കാര്യത്തില്‍ വിവേചന രഹിതമായി നടപ്പാക്കേണ്ടതാണ്.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് മഞ്ഞയും ചുവപ്പും കാര്‍ഡുമായിറങ്ങിയ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനും ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വസതിയില്‍ റെയ്ഡ് നടത്താനും ജേക്കബ് തോമസ് കാണിച്ച താല്‍പര്യം പുതുതായി ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ഉണ്ടാവേണ്ടതുണ്ട്. റെയ്ഡിന്റെ പേരില്‍ വിജിലന്‍സും സംസ്ഥാനത്തെ ഐ.എ.എസ് പടയും രണ്ടു തട്ടിലാണിപ്പോള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ പോരിന് വഴിതുറന്നത്. നടപടി വിവാദമായതോടെ റെയ്ഡല്ല, വീടിന്റെ അളവെടുപ്പാണ് നടന്നതെന്ന വിശദീകരണം നല്‍കി തടിയൂരാനായിരുന്നു വിജിലന്‍സ് ശ്രമം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും കണ്ട് പ്രതിഷേധം അറിയിച്ചതിനു പിന്നാലെ ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസിനെതിരെയും വിജിലന്‍സ് കരുനീക്കം തുടങ്ങി. വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തും തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയുമായിരുന്നു ടോം ജോസിനെതിരെയുള്ള പടനീക്കം. നിയമസഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിജിലന്‍സിന് പരോക്ഷ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയതോടെ, ഉദ്യോഗസ്ഥപ്പോര് ഭരണതലത്തിലേക്ക് വ്യാപിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ജേക്കബ് തോമസ് തന്നെ ആരോപണം നേരിടുന്നയാളാണ് എന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതിലും വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിലും ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയരക്ടര്‍ പറഞ്ഞത്. വിജിലന്‍സില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് ഡി.ജി.പി ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് ഉദ്യോഗസ്ഥ തലത്തിലെ പോര് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ പോരിന് വഴിയൊരുക്കി, അതിനു മറവില്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണോ ഇപ്പോഴത്തെ നാടകമെന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിലെ കൂടുതല്‍ മന്ത്രിമാര്‍ അഴിമതി ആരോപണത്തിന്റെ നിഴലിലേക്ക് നീങ്ങുമ്പോള്‍, ഉദ്യോഗസ്ഥപ്പോരിന് വളംവെച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സംശയം ന്യായമായും ഉയരുന്നുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending