Connect with us

Video Stories

കവിതയിലെ പ്രസാദ മധുരം

Published

on

ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്‍ ഒരാളാണ് എം.എന്‍ പാലൂര്‍. കാല്‍പനികതയുടെ തെളിനിലാവിന് പകരം പരുക്കന്‍ജീവിതത്തിന്റെ പകര്‍ന്നാട്ടം കവിതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര്‍ രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ മറ്റു കവികളില്‍ നിന്ന് വ്യത്യസ്തമായ ആശയമണ്ഡലവും സാമൂഹിക പരിതസ്ഥിതിയും ജീവിതഗതിയും പാലൂരിന് കവിതയുടെ പശ്ചാത്തലമായി ഉണ്ടായിരുന്നു. എന്തെല്ലാം കാര്യങ്ങളിലാണ് പാലൂര്‍ കുട്ടിക്കാലം മുതല്‍ വ്യാപരിച്ചത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. കഥകളി, കൂടിയാട്ടം, വേദപഠനം, ജ്യോതിഷം, മഹാഭാരത പാരായണം, അക്ഷരശ്ലോകം ഇങ്ങനെ കവിതയെ കൂടെ നിര്‍ത്താന്‍ പര്യാപ്തമായ വിപുലമായ സന്നാഹങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ ദാരിദ്ര്യവും! ഇല്ലത്തെ കഷ്ടപ്പാടില്‍നിന്ന് മോചനം തേടിയാണ് നാടുമുഴുവന്‍ അലഞ്ഞത്. ചെറുപ്പത്തില്‍ ജോലിയുടെ ഭാഗമായി കഥകളി പഠിച്ചു. പ്രസിദ്ധനായ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴില്‍ മൂന്ന് വര്‍ഷം പഠിച്ചു. പിന്നീട് വാഴേങ്കട കുഞ്ചുനായരുടെ കീഴിലും. രാമുണ്ണി മേനോന്റെ ചിട്ടയും നിശ്ചയദാര്‍ഢ്യവും മറ്റും പാലൂര്‍ തന്റെ ആത്മകഥയില്‍ അനുസ്മരിച്ചിട്ടുണ്ട്. മഹോദരം പിടിപെട്ട് ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് പട്ടിക്കാംതൊടി മരിച്ചത്. ഗുരുവിന് ചികിത്സ നല്‍കാന്‍ പാലൂര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും അനുസരിക്കാന്‍ പട്ടിക്കാംതൊടി തയാറായില്ല. വേദന അനുഭവിച്ചുള്ള ഗുരുവിന്റെ മരണം പാലൂരിന്റെ മനസ്സില്‍ തീരാവേദനയായി. മുംബൈ നഗരവാസവും അവിടെ ഏര്‍പ്പെട്ട ജോലികളും പാലൂരിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടാവും. അങ്ങനെയാണ് പേടിതൊണ്ടന്‍, തീര്‍ത്ഥയാത്ര തുടങ്ങിയ കവിതകള്‍ ജനിക്കുന്നത്. എന്‍.വി കൃഷ്ണവാരിയരുടെയും എന്‍.എന്‍ കക്കാടിന്റെയും മറ്റും സരണിയില്‍ സഞ്ചരിക്കുകയും എന്നാല്‍ പലപ്പോഴും സ്വന്തമായ പാത മാത്രം തെരഞ്ഞെടുക്കുകയും ചെയ്തതാണ് പാലൂരിന്റെ സവിശേഷത.
പാലൂര്‍ ഉഷസ്സിനെ പറ്റി പറയുമ്പോള്‍ ആയിരം സൗവര്‍ണമണ്ഡലത്തെ പറ്റി പറഞ്ഞ അക്കിത്തത്തെ ഓര്‍ക്കാതിരിക്കാനാവില്ല. കക്കാടിന്റെ വഴി വെട്ടുന്നവരെയും കാണാതിരിക്കാന്‍ പറ്റില്ല. നഗരത്തിന്റെ ഇരമ്പല്‍ പാലൂരിന്റെ കവിതകളില്‍ കാണാം. സ്വന്തം ചുറ്റുപാടില്‍ നിന്നുകൊണ്ട് ലോകം കാണുന്ന കവിയുടെ ചിത്രമാണ് ‘പേടിതൊണ്ടന്‍’, ‘തീര്‍ത്ഥയാത്ര’ എന്നീ കവിതകളില്‍ കാണാന്‍ സാധിക്കുക. മഹാഭാരതം പതിനെട്ടു തവണ വായിച്ച പാലൂരിന് നിര്‍മ്മമത ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അദ്ദേഹം സഹജീവികളുടെ ദുരിതം കണ്ടു. സഹാനുഭൂതിയോടെയായിരുന്നു ആ കാഴ്ച. എന്നാല്‍ ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പും കിതപ്പും നിര്‍മ്മമതയോടെ വീക്ഷിക്കുകയും ചെയ്തു. ഒരു ദൂനത കണ്ടാലുരുകും മിഴികളുള്ള കവി എന്നാണ് വൈലോപ്പിള്ളി പാലൂരിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ആക്ഷേപഹാസ്യത്തിന്റെയും ക്രൂരമായ പരിഹാസത്തിന്റെയും അംശങ്ങള്‍ പാലൂരിന്റെ കവിതക്ക് ഊര്‍ജ്ജം പകര്‍ന്നതായി കാണാം. ‘അവന്‍ ഇരുപതാം നൂറ്റാണ്ടിലിപ്പോള്‍ അനാസിനാക്കുന്നു പ്രധാന ഭക്ഷണം’ എന്നെഴുതുമ്പോള്‍ യുവത്വത്തിന്റെ അലസതയിലും പൊള്ളത്തരങ്ങളിലുമാണ് അമ്പു തറക്കുന്നത്.
മനുഷ്യനെ അദ്ദേഹം സ്്‌നേഹിച്ചു. എന്നാല്‍ അവന്റെ നാട്യങ്ങളെ വെറുത്തു. കവിതയുടെ ലോകം അത്യന്തം വ്യത്യസ്തവും വിപുലവുമാക്കാന്‍ പ്രവാസിജീവിതം പാലൂരിനെ പ്രാപ്തനാക്കി.
നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വി.ടി ഭട്ടതിരിപ്പാടിന്റെ ശിഷ്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന പാലൂര്‍ അനാചാരങ്ങളുടെ തടവറയില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. കവിതകളില്‍ അതിന്റെ അടയാളങ്ങള്‍ കാണാം. വി.ടി ഭട്ടതിരിപ്പാട് മാത്രമല്ല, വിധവാ വിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച എം.ആര്‍.ബിയുമായും പാലൂരിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മംഗളോദയത്തില്‍ പ്രൂഫ് റീഡര്‍ ആയി ജോലി ചെയ്തിരുന്ന എം.ആര്‍.ബിയെ കാണാന്‍ പാലൂര്‍ എത്തുമായിരുന്നു. വള്ളത്തോളിനെയും പാലൂര്‍ നോക്കിക്കണ്ടു. ജി. ശങ്കരക്കുറുപ്പായിരുന്നു കവിതയുടെ ലോകത്ത് പാലൂര്‍ ഇഷ്ടക്കാരനായി കണ്ട മറ്റൊരു കവി. വൈലോപ്പിള്ളി, കക്കാട്, കെ.പി നാരായണപ്പിഷാരടി എന്നിവരുമായുള്ള സൗഹൃദവും വിശേഷമായിരുന്നു. നാരായണപ്പിഷാരടി ഗുരുനാഥന്‍ ആയിരുന്നെങ്കിലും സുഹൃത്തിനോടെന്ന പോലെ തുറന്നു പെരുമാറാന്‍ ഇരുവര്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. ഉറപ്പുള്ള ചിന്തകള്‍ അതിനനുസരിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പാലൂരിന് കഴിഞ്ഞു. കവിതയുടെ താളവും വൃത്തനിബദ്ധമായ രൂപവും പാലൂരിന് നിര്‍ബന്ധമായിരുന്നു. കവിതയില്‍ പറയുന്ന ജീവിതം ആധുനികമെങ്കിലും പഴയ ശ്ലോകത്തിന്റെ മാതൃക പിന്തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചു. കവിതപോലെ തന്നെ അക്ഷരശ്ലോകവും പാലൂരിന് പ്രിയപ്പെട്ടതായിരുന്നു. ആവശ്യമായ എത്രയോ ശ്ലോകങ്ങള്‍ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. മുംബൈയില്‍ അക്ഷരശ്ലോക സമിതിയുടെ മുഖ്യ കാര്യദര്‍ശിയായിരുന്നു പാലൂര്‍.
റിയലിസത്തിന്റെയും നിയോറിയലിസത്തിന്റെയും ലോകത്ത് അഭിരമിച്ചുവെങ്കിലും കാല്‍പനികതയുടെ ലോകം പാലൂരിന് തികച്ചും അന്യമായിരുന്നില്ല. കൗമാരപ്രണയത്തിന്റെ ഭാവബന്ധുരമായ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പച്ചമാങ്ങ എന്ന സമാഹാരത്തില്‍ ഇതുകാണാം.

ഉഷസ്സിന്റെ കവിത
മുംബൈ മഹാനഗരത്തിലേക്ക്
ഉഷസ്സിന്റെ കവിതയായി ആസ്വാദകഹൃദയത്തില്‍ വെളിച്ചം പരത്താനായിരുന്നു പാലൂര്‍ ആഗ്രഹിച്ചത്. ശുഭാപ്തി വിശ്വാസത്തിന്റെ തെളിച്ചം എന്നും ആ കാവ്യഹൃദയത്തെ താലോലിച്ചുകൊണ്ടിരുന്നു. ജീവിതാനുഭവങ്ങള്‍ പാലൂരിനെ കണ്ണീര് കുടിപ്പിച്ചു പലപ്പോഴും. എന്നാല്‍ അത്തരം അനുഭവങ്ങള്‍ വിഷാദം ഉള്ളിലൊതുക്കുകയും ആഹ്ലാദിരേകം പുറത്തുകൊടുക്കുകയും ചെയ്തു. ഉഷസ്സേ, മനുഷ്യന്റെ സൗന്ദര്യസങ്കല്‍പമാകെ ക്കുഴച്ചാരു നിര്‍മിച്ചു നിന്നെ?
എന്നിങ്ങനെ പ്രഭാതത്തിന്റെ പ്രകാശം കാണുന്ന കവിയെ പാലൂരില്‍ കാണാം.
ചോര തുടിക്കും ചെറുകൈയുകളെ പേറുക വന്നീ പന്തങ്ങള്‍ എന്നെഴുതിയ വൈലോപ്പിള്ളിയെ പോലെ പിന്‍മുറക്കാര്‍ക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും പാരമ്പര്യത്തിന്റെയും പന്തം കൈമാറാന്‍ പാലൂരും ആഗ്രഹിച്ചിരുന്നു.
‘പൊന്നുഷസ്സേ, വരൂ, നിന്നില്‍നിന്നും
കൊളുത്തട്ടേ പത്തല്ല, നൂറല്ല, കത്തിജ്വലിക്കുന്ന
പന്തങ്ങളെന്‍ പിന്‍മുറക്കാര്‍ വരും, ഞാനവര്‍ക്കായ്
വഴിക്കൊക്കെയോരോ വെറും മണ്‍
ചെരാതെങ്കിലും
വെച്ചുപോകാന്‍…… അതാണെന്റെ മോഹം,
അതാണെന്റെ ദാഹം….അതാണെന്റെ ജീവന്റെ ശക്തിപ്രവാഹം’
-എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ കവിതയില്‍ ആവാഹിക്കുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയാന്‍ പാലൂര്‍ ഒരുങ്ങിയിരുന്നില്ല. പകരം അവിടെ നിന്ന് കരുത്ത് നേടാന്‍ യത്‌നിക്കുകയും ചെയ്തു. പാരമ്പര്യത്തിന്റെ വെളിച്ചം സ്വീകരിക്കുമ്പോഴും അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ജോലി തേടി മുംബൈയിലേക്ക് പോയ പാലൂരിനെ കാത്തിരുന്നത് ദുരിതങ്ങള്‍ തന്നെയായിരുന്നു. ഏത് പശ്ചാത്തലത്തില്‍ നിന്നാണ് പാലൂരിന്റെ യാത്ര എന്നോര്‍ക്കണം. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ നിന്നാണ് പാലൂര്‍ ജീവിതം കരുപിടിപ്പിക്കാന്‍ മുംബൈക്ക് പോകുന്നത്. അവിടെ വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി നോക്കി. ഗ്രാമീണജീവിതത്തിന്റെ നിഷ്ഠകളും ആചാരങ്ങളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് മഹാനഗരത്തിലേക്കുള്ള പറിച്ചുനടല്‍ ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കണം.
നഗരത്തിന്റെ മുഖം എപ്പോഴും മാറിക്കൊണ്ടിരിക്കും. വിശ്വാസ്യതയുടെ മാത്രമല്ല കാപട്യത്തിന്റെയും വഞ്ചനയുടെയും നിറവ്യത്യാസങ്ങള്‍ മുംബൈ എന്ന പട്ടണത്തെ ഗ്രസിച്ചിരുന്നു. അക്കാലത്താണ് കവി അവിടെ എത്തുന്നത്. കുറൂര്‍ നമ്പൂതിരിപ്പാടില്‍ നിന്ന് 50 രൂപ കടം വാങ്ങിയാണ് പാലൂരിന്റെ മുംബൈ യാത്ര. പോകുന്നതിന് മുന്‍പ് മാതൃഭൂമിയില്‍ പോയി എന്‍.വി കൃഷ്ണവാരിയരെ കണ്ടു. മുംബൈക്കുള്ള യാത്രയെ പറ്റി പറഞ്ഞുവെങ്കിലും ലോകം കണ്ട എന്‍.വിക്ക് അതത്ര പുതുമയുള്ള കാര്യമായി തോന്നിയില്ല. ഏതായാലും ധൈര്യം കൈവിടരുതെന്ന് ഉപദേശിച്ചു. കവതി വല്ലതും കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നു മനസ്സിലുള്ള കാര്യം പറഞ്ഞു. എന്‍.വി കടലാസുമായി വന്നു. പാലൂര്‍ മനസ്സിലുള്ളത് കടലാസിലേക്ക് പകര്‍ത്തി. കള്ളന്‍ എന്നായിരുന്നു കവിതയുടെ പേര്. മുംബൈയിലേക്കുള്ള ചാടിപ്പോക്കിന്റെ സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും മനസ്സില്‍ വിരിയേണ്ട ഒരു കവിത തന്നെയായിരുന്നു അത്. കവിത വാങ്ങി വായിച്ച എന്‍.വി അകത്തേക്ക് പോയി. തിരികെ വന്ന് പതിനഞ്ചു രൂപ പാലൂരിന് നല്‍കി. മുംബൈയിലെ രാമവാരിയര്‍ക്ക് ഒരു എഴുത്തും. കക്കാടിനെയാണ് യാത്ര ചോദിക്കുന്നതിന്റെ ഭാഗമായി പിന്നെ കണ്ടത്. അവിടെ നിന്ന് ആകാശവാണിയില്‍ പോയി ഉറൂബിനെ കണ്ടു. ഉറൂബ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴേക്ക് സമയം വൈകുന്നേരമായിരുന്നു. ഇന്ന് വീട്ടില്‍ തങ്ങി നാളെ പുറപ്പെട്ടാല്‍ മതിയെന്നായി ഉറൂബ്. അങ്ങനെ അന്ന് ഉറൂബിന്റെ വീട്ടില്‍ കഴിച്ചുകൂട്ടി. അടുത്തദിവസം തൃശൂരേക്ക് മടങ്ങി. അവിടെ നിന്ന് മുംബൈയിലെ സുഹൃത്തിന് കമ്പിയടിച്ചു. ഉറൂബ് പുരുഷോത്തമന്‍ നെടുങ്ങാടി (നാദിര്‍ഷാ) ക്ക് ഒരു കത്ത് നല്‍കിയിരുന്നു. മുംബൈ ശരിക്കും കവിയെ അത്ഭുതപ്പെടുത്തി. അലച്ചിലിന്റെയും അന്വേഷണത്തിന്റെയും നാളുകളായിരുന്നു മുംബൈയില്‍ പാലൂരിനെ കാത്തിരുന്നത്. മലയാളി സുഹൃത്തുക്കള്‍ ഉദാരശീലരായിരുന്നു. എന്നാല്‍ പലര്‍ക്കും സഹായിക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല. അതിനാല്‍ പാലൂരിന്റെ ജോലി തേടിയുളള യാത്ര ഏറെ നീണ്ടു. ഒടുവില്‍ അലക്‌സാണ്ടര്‍ ഡോക്ക് എന്ന കമ്പനിയില്‍ ഡ്രൈവറുടെ ജോലി കിട്ടി. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ ഒരു കവി എന്ന കവിത എഴുതുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയായിരുന്നു അലക്‌സാണ്ടര്‍ ഡോക്ക്. ധാരാളം ട്രക്കുകള്‍ അവിടെയുണ്ട്. ഡ്രൈവര്‍മാര്‍ വേണ്ടത്ര ഇല്ലതാനും. അങ്ങനെയാണ് പാലൂരിന് നറുക്ക് വീഴുന്നത്. ജോലി സ്ഥിരമായതോടെ ഒരു മാസം അവധിയെടുത്ത് നാട്ടിലെത്താന്‍ തീരുമാനിച്ചു. അതിനിടെ എഴുതിയ കവിതകളെല്ലാം സമാഹരിച്ച് പുസ്തകമാക്കാന്‍ തീരുമാനിച്ചു. 500 രൂപ ഇതിനായി മാറ്റിവെച്ചു. തുക ഗുരുനാഥന്‍ കെ.പി നാരായണപ്പിഷാരടിക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്. ഏതായാലും മുംബൈ എന്ന മഹാനഗരം പാലൂരിന് അഷ്ടിക്കുള്ള വക മാത്രമല്ല, സാഹിത്യരചനയ്ക്കുള്ള വഴിയും കാണിച്ചുകൊടുത്തു.

കോഴിക്കോട് വീണ്ടും
എറണാകുളം പറവൂരിനടുത്ത് പാലൂര്‍മനയില്‍ ജനിച്ച മാധവന്‍ നമ്പൂതിരി എന്ന എം.എന്‍ പാലൂര്‍ മുംബൈ ജീവിതത്തിനുശേഷം താമസിക്കാന്‍ തെരഞ്ഞെടുത്തത് കോഴിക്കോടാണ്. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നാട് എന്ന നിലക്കാണ് അങ്ങനെ ചെയ്തതെന്ന് പാലൂര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 1990-ല്‍ കോഴിക്കോട്ടെത്തുമ്പോള്‍ എന്‍.എന്‍ കക്കാട്, കെ.എ കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായിരുന്നു. കക്കാടിന്റെ പ്രേരണയിലാണ് പാലൂര്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചത്. പല വാടകവീടുകളില്‍ താമസിച്ചു. 1990-ലാണ് കോവൂര്‍ പെരളങ്കാവ് ക്ഷേത്രത്തിനടുത്ത് വീടുണ്ടാക്കിയത്. വീടിന് പാലൂര്‍മന എന്നുതന്നെ പേരിട്ടു. അടുത്ത തലമുറയിലെ പ്രമുഖ കവികളായ പി.എം നാരായണന്‍, പി.പി ശ്രീധരനുണ്ണി എന്നിവരായിരുന്നു അവസാനകാലത്ത് പാലൂരിന് കൂട്ടായി ഉണ്ടായിരുന്നത്. 1961-ല്‍ സാഹിത്യസമിതി രൂപീകരിച്ചപ്പോള്‍ തന്നെ പാലൂര്‍ അതിന്റെ ഭാഗമായിരുന്നു. ഇടക്കാലത്ത് വൈസ് പ്രസിഡണ്ടായി. ആരോഗ്യം അനുവദിക്കാതെ വന്നപ്പോള്‍ സി. രാജേന്ദ്രനും വൈസ് പ്രസിഡണ്ടിന്റെ ചുമതലകള്‍ വഹിച്ചു. ഇടയ്ക്ക് കവിതകളും ശ്ലോകങ്ങളും എഴുതുമായിരുന്നുവെങ്കിലും ഏതാനും വര്‍ഷമായി ആരോഗ്യം മോശമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം പലപ്പോഴും ശയ്യാവലംബിയായി. ഭാര്യ ശാന്താകുമാരിയും മകള്‍ സാവിത്രിയും മരുമകന്‍ ഗണേശനും പൗത്രന്‍ നാരായണനും അടങ്ങുന്ന കുടുംബത്തിന്റെ സ്വസ്ഥവൃത്തത്തിലായിരുന്നു പാലൂര്‍ അവസാനനാളുകളില്‍. യാത്രകള്‍ കുറഞ്ഞു. എങ്കിലും ശ്ലോകങ്ങള്‍ എഴുതിയാല്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി എന്ന പേരില്‍ ഒരു കവിത പ്രഭാവര്‍മക്ക് അയച്ചുകൊടുത്തതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പാലൂരിന്റെ കത്തുകളെപറ്റി അക്കിത്തവും പറയുകയുണ്ടായി.
പാലൂരു മാധവന്‍, സാക്ഷാല്‍
ബാലചന്ദ്രസമപ്രഭന്‍
എന്ന് സ്വയം വിശേഷിപ്പിച്ച പാലൂര്‍ ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്നു. കവിതയുടെ ലോകത്ത് താന്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്ന് പാലൂരിന് അറിയാമായിരുന്നു. അത്ര അചഞ്ചലമായിരുന്നു കാവ്യലോകത്തെ അദ്ദേഹത്തിന്റെ വിശ്വാസം. പാരമ്പര്യത്തിന്റെ ഊര്‍ജം കവിതയിലേക്ക് ആവാഹിച്ച തലമുറയിലെ ഒരു കണ്ണി കൂടിയാണ് പാലൂര്‍ കടന്നുപോകുമ്പോള്‍ ഓര്‍മയാകുന്നത്. കലികാലം എന്ന സമാഹാരത്തിലൂടെ ശ്രദ്ധേയനായ പാലൂര്‍ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ശക്തമായും ഫലപ്രദമായും അപഗ്രഥിക്കുകയുണ്ടായി. അതിന്റെ വെളിച്ചവും തെളിച്ചവും ആ കാവ്യവഴിയെ ശോഭനമാക്കി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending