Connect with us

Video Stories

വര്‍ഗ്ഗീയ കളികളിലെ ആപത്ത്

Published

on

മഹിതമായ സര്‍വമത സാഹോദര്യവും സാര്‍വലൗകികമായൊരു സംസ്‌കാരികതയുമുള്ള നാടാണ് ഇന്ത്യയുടെ തെക്കേയറ്റത്തും പടിഞ്ഞാറന്‍ തീരത്തുമായി പരിലസിച്ചുകിടക്കുന്ന നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയിട്ടും ഈ നാടിനെ രാജ്യത്തെ മാനവ സാഹോദര്യത്തിന്റെ പച്ചത്തുരുത്തായി പിടിച്ചുനിര്‍ത്തുന്നതിന് ഹേതുവായത് മഹാന്മാരായ ജന നേതാക്കളുടെയും മത പണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നിഷ്‌കാമമായ പങ്കാളിത്തവും സജീവതയും കൊണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യാ മഹാരാജ്യത്തേക്ക് ഒരു പോര്‍ച്ചുഗീസ് ലോക സഞ്ചാരി എത്തുന്നതിന് എത്രയോ മുമ്പേതന്നെ ഇവിടേക്ക് അറബികളുടേതടക്കമുള്ള സാംസ്‌കാരികതയുടെ കുത്തൊഴുക്കുണ്ടായിട്ടുണ്ട്. സെന്റ് തോമസ് മുതല്‍ മാലിക്ബ്‌നു ദീനാര്‍ വരെ കേരളത്തിലെത്തിയപ്പോള്‍ പെരുമാള്‍ രാജാവ് തിരുനബിയുടെ നാട്ടിലേക്ക് പോയി. അറേബ്യന്‍ നവോത്ഥാന കാലത്തുതന്നെ കേരളത്തിന്റെ മലബാര്‍ പ്രദേശം ലോകത്ത് വിജ്ഞാനത്തിന്റെ കൈത്തിരി തെളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, കൊയിലാണ്ടിയിലെയും പാണക്കാട്ടെയും തങ്ങള്‍മാര്‍, മുസ്്‌ലിം നവോത്ഥാന നേതാക്കള്‍ തുടങ്ങിയ അസംഖ്യം ഉല്‍പതിഷ്ണുക്കള്‍ കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് പാകപ്പെടുത്തുന്നതില്‍ സവിശേഷമായി വിജയിച്ചിട്ടുണ്ട്.

നിര്‍ഭാഗ്യമെന്നുപറയട്ടെ, ഇന്ന് തെളിമയാര്‍ന്ന ഈ സൗഹാര്‍ദപ്പൊയ്കയിലേക്കും വിഷക്കിറ്റുകളുമായി ഇറങ്ങിയിരിക്കുകയാണ് ചില വര്‍ഗീയതല്‍പരര്‍. എണ്ണമറ്റ ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലുഴലുന്ന സാധാരണക്കാരന്റെ മനസ്സുകളെ ചഞ്ചലിതമാക്കി കുളംകലക്കി മീന്‍പിടിക്കാന്‍ മാത്രമല്ല, അവക്ക് വിഷംകൊടുത്ത് കൈ നനയാതെ കോരിയെടുക്കാനുള്ള ഹിഡണ്‍ അജണ്ടയുമായാണ് ചില രക്തരാക്ഷസന്മാരുടെ വരവ്. ഏപ്രില്‍ പന്ത്രണ്ടിന് നടക്കാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്മേലാണ് ഇവരുടെ കഴുകന്‍ കണ്ണുകള്‍. ഈ ജില്ലയില്‍ തന്നെ ആറോളം ചെറുപ്പക്കാരെ മതത്തിന്റെ പേരില്‍ കുരുതികൊടുത്തവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കാസര്‍കോട് ജില്ലയിലും ഇരുട്ടിന്റെ മറവില്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പച്ചക്ക് കശാപ്പ് ചെയ്തു. മതാധ്യാപകനായിരുന്ന കുടക് മടിക്കേരി സ്വദേശി റിയാസാണ് പള്ളിക്കടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. പശു മാതാവാണെന്നും അതിനെ കൊന്നുതിന്നുന്നത് മഹാപാതകമാണെന്നും വാദിക്കുന്നവര്‍ തങ്ങളെപോലെ തന്നെ മജ്ജയും മാംസവുമുള്ള ഒരു യുവാവിനെ കൊലപ്പെടുത്തിയത് അന്ധമായ മതവിരോധം കൊണ്ടുമാത്രമായിരുന്നു.
മലപ്പുറത്ത് മറ്റൊരു വിവാദത്തിന് കൂടി കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ തിരികൊളുത്തിയിരിക്കയാണ്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും തന്നെ വിജയിപ്പിച്ചാല്‍ ഗുണമേന്മയുള്ള ബീഫ് മലപ്പുറത്ത് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ശ്രീപ്രകാശ് തട്ടിവിട്ടത്. ജില്ലയില്‍ നല്ലൊരു ശതമാനം പേര്‍ മുസ്്‌ലിംകളാണെന്നതു ശരിതന്നെ. എന്നാല്‍ അവര്‍ക്കെല്ലാം ബീഫാണ് പ്രിയം എന്ന രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പകല്‍ പുലമ്പല്‍. ബി.ജെ.പി അടുത്തിടെ ഭരണമേറ്റെടുത്ത ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകളുടെ പേരിലായിരുന്നു അധികാരമേറ്റ് രണ്ടാംനാള്‍ മുതല്‍ പശ്ചിമ യു.പിയിലൊട്ടാകെ സംഘ്പരിവാരത്തിന്റെയും പൊലീസിന്റെയും കാടിളക്കം.
ബീഫ് കഴിക്കുന്നതിനെ കേരളത്തില്‍ ആരെങ്കിലും എതിര്‍ക്കുകയോ തടസ്സപ്പെടുത്തുകയോ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് രണ്ടര ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷം ഭോജ്യമാംസമായി വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതൊന്നും കഴിക്കുന്നത് ഏതെങ്കിലുമൊരു സമുദായം മാത്രമല്ല. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളില്‍ നിന്നാണ് ഏറെ മാംസവും വില്‍പനക്കെത്തുന്നത്. പോത്ത്, കാള, ആട്, കോഴി എന്നിവയുടെ മാംസമാണ് കൂടുതലും വിറ്റുപോകുന്നതും. ഇതില്‍ പോത്തും കാളയുമെല്ലാം ബീഫ് എന്ന കണക്കിലാണ് പെടുന്നത്. എരുമപ്പാലും കേരളത്തില്‍ ക്ഷീര രംഗത്ത് സുപ്രധാന വരുമാന ഘടകമാണ്. ബീഫ് കഴിക്കുന്നവരില്‍ ബ്രാഹ്മണരൊഴികെ എല്ലാ വിഭാഗക്കാരും ഇവിടെയുണ്ട്. ഓണത്തിനും സംക്രമത്തിനും രണ്ടാം നാളുകളില്‍ മാംസ വിഭവങ്ങളാണ് കേരളീയര്‍ ഭക്ഷിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും പരസ്യമായി ബീഫ് കഴിക്കുന്നുമുണ്ട്. യോഗി സര്‍ക്കാരിന്റെ നടപടികള്‍ കേരളത്തിലെ മാംസ പ്രിയരായ അനുയായികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന ഭയത്തില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മേല്‍പ്രസ്താവനയെന്നാണ് അനുമാനിക്കേണ്ടത്.
മലപ്പുറത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ ഏതുവിധേനയും വിള്ളല്‍ വീഴ്ത്തി ഭൂരിപക്ഷം കുറക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍ അല്‍പമെങ്കിലും വോട്ട് കൂട്ടാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസിന്റെ ബി. ജെ.പിയോടുള്ള അയഞ്ഞ സമീപനത്തെയും കാണേണ്ടത്. കാസര്‍കോട് റിയാസ് മുസ്്‌ലിയാര്‍, മലപ്പുറം കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍ തുടങ്ങിയവരുടെ കുടുംബങ്ങളോടും അവര്‍ പ്രവര്‍ത്തിച്ചുവന്ന സമൂഹത്തോടും വിശ്വസിച്ചുപോന്ന ആശയത്തോടുമൊക്കെ കടുത്ത വിരോധമാണ് സംഘ്പരിവാറുകാരെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെങ്കില്‍, തങ്ങളുടെ ഭരണത്തിന്‍കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന തോന്നലാണ് ഇവകളില്‍ പിണറായി സര്‍ക്കാരും ആഭ്യന്തരവകുപ്പും സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, കേരളത്തിലെ ഇടതു ഭരണ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയൊന്നടങ്കം ഗോവയില്‍ ബി.ജെ.പിയുടെ ഭരണമുന്നണിയിലേക്ക് ചേക്കേറിയിരിക്കുകയുമാണ്. സംഘ്പരിവാറിന്റെ ആശയങ്ങള്‍ കൊണ്ടുനടക്കുന്ന ശിവസേനയുടെ പ്രഭൃതികളാണ് കൊച്ചിയില്‍ യുവാക്കളെ പരസ്യമായി അടിച്ചോടിച്ചത്. അവിടെയും പിണറായിയുടെ പൊലീസ് ഓച്ഛാനിച്ചുനിന്നു. ഏറ്റവുമൊടുവില്‍ ശിവസേനാ തലവന്‍ ചോദിക്കുന്നത്, മലപ്പുറത്ത് ബീഫ് നിരോധിക്കുമെന്ന് ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ എന്നാണ്.
മത സൗഹാര്‍ദത്തിന്റെ ഈ കേരകേദാര ഭൂമിയെക്കൂടി ഏതുവിധേനയും മനുസ്മൃതിയുടെ കൈപ്പിടിയിലാക്കുകയെന്നതാണ് ഈ നിഷാദന്മാരുടെ ഉള്ളിലിരിപ്പെന്ന് ഇതിലൂടെയൊക്കെ വ്യക്തം. പക്ഷേ ഒന്നോര്‍ക്കുക. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബ് മുതല്‍ ഇ. അഹമ്മദ് വരെയുള്ള രണധീരരെ ജനായത്ത സഭയിലേക്ക് വാരിപ്പുണര്‍ന്നയച്ച സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്തെ പിന്നാക്കഭൂമി കേരളത്തിന്റെ നെടുച്ഛേദമാണ്. വെള്ളക്കാരെ കെട്ടുകെട്ടിക്കാന്‍ വീരമൃത്യുവരിച്ച ദുരന്തവാഗണിലെ രക്തം പുരണ്ടതാണ് ഈ ഹരിതഭൂമി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending