Connect with us

Video Stories

മോദിയുടെ നോട്ടു നിരോധനം ആര്‍.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചെന്ന്; സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. ഇപ്പോഴത്തെ ആര്‍.ബി.ഐ ഗവര്‍ണറും മോദി സര്‍ക്കാറിലെ ധനകാര്യ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ആര്‍.ബി. ഐ ബോര്‍ഡ് യോഗമാണ് നോട്ടു നിരോധന നിര്‍ദേശത്തെ എതിര്‍ത്തത്.

നോട്ടു നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് വൈകീട്ട് 5.30നാണ് ആര്‍.ബി.ഐ ബോര്‍ഡ് യോഗം ചേര്‍ന്നത്. എന്നാല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പോലും അറിയാന്‍ കാത്തു നില്‍ക്കാതെ രണ്ടര മണിക്കൂറിനു ശേഷം, അന്നുതന്നെ രാത്രി എട്ടു മണിക്ക് മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ബോര്‍ഡ് യോഗ തീരുമാനം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം വെങ്കിടേശ് നായക് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങളും മിനുട്‌സിന്റെ പകര്‍പ്പും ആര്‍.ബി.ഐ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങള്‍ സത്യമാണെന്ന് ആര്‍.ബി. ഐ കേന്ദ്രങ്ങള്‍ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

കള്ളപ്പണം തടയുന്നത് ഉള്‍പ്പെടെ ആറ് ന്യായങ്ങളാണ്, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് മുന്നില്‍ നിരത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം ആര്‍.ബി.ഐ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് മിനുട്്‌സ് രേഖകള്‍. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കിയിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ സിംഹ ഭാഗവും കറന്‍സിയായല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ നിക്ഷേപം എന്നീ രുപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്നുമുള്ള വാദമാണ് ആര്‍.ബി.ഐ ബോര്‍ഡ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വാദം ആര്‍.ബി.ഐ ബോര്‍ഡിലെ ചില അംഗങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ആര്‍.ബി. ഐ ബോര്‍ഡ് യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മൊത്തം പണത്തിന്റെ 86 ശതമാനമാണ് കറന്‍സി രൂപത്തില്‍ വിപണിയിലുണ്ടായിരുന്നത്. ഇവ ഒരുമിച്ച് പിന്‍വലിക്കപ്പെടുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടാന്‍ ഇടയുള്ള പ്രതിസന്ധിയാണ് ആര്‍.ബി. ഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ മുന്നറിയിപ്പും മോദി സര്‍ക്കാര്‍ അവഗണിച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്ത് നോട്ടു നിരോധനത്തിന് അനുമതി നല്‍കുന്നതായി ബോര്‍ഡ് യോഗ തീരുമാനമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പൊതുതാല്‍പര്യം എന്തെന്ന് രേഖകളില്‍ വ്യക്തമല്ല. ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ആര്‍.ബി. ഐ മുട്ടു മടക്കുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത ഉടനെയാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്.

ഇതിനു ആറു മാസം മുമ്പുതന്നെ നോട്ടു നിരോധനം സംബന്ധിച്ച വിഷയത്തില്‍ ആര്‍.ബി. ഐയും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആശയ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാണ്. രഘുറാം രാജന്റെ എതിര്‍പ്പാണ് അതുവരെ നോട്ടു നിരോധനം നടപ്പാക്കാന്‍ കേന്ദ്രത്തിനു തടസ്സമായതെന്ന സൂചന നല്‍കുന്നതാണിത്. നോട്ടു നിരോധനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രഘുറാം രാജന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം ആര്‍ബിഐയുടെ അംഗീകാരം പോലും നേടാതെ മോദി നടത്തിയ നോട്ടുനിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. നോട്ടു നിരോധനം ഓര്‍ക്കുക എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് രാജ്യത്ത് ട്രെന്റായി. രാജ്യത്ത് വന്‍ ദുരിതം വിതച്ച നോട്ടു നിരോധന കാലത്തെ ദൃശ്യങ്ങളും ഓര്‍മ്മകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമായി ഉയര്‍ന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending