Connect with us

Video Stories

ഈസ് നോട്ട് കിംഗ്

Published

on

‘പ്രസിഡന്റെന്നാല്‍ രാജാവല്ല. എത്ര പ്രഗത്ഭനാണ് പ്രസിഡന്റെങ്കിലും ചിലപ്പോള്‍ അബദ്ധങ്ങള്‍ ചെയ്യും. അത് ന്യായാധിപനായാലും’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍ വിധി പറയുമ്പോഴാണ് ജസ്റ്റിസ് കെ.എംജോസഫ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കോട്ടയം അതിരമ്പുഴ കുറ്റിയില്‍ മാത്യു മകന്‍ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രം തള്ളിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. സുപ്രീംകോടതി അഭിഭാഷയായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് കഴിഞ്ഞ ജനുവരിയില്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശക്കുമേല്‍ ഇത്ര കാലം അടയിരുന്നു. ഇന്ദു മല്‍ഹോത്രയെ ജസ്റ്റിസായി നിയമിച്ചും ജോസഫിന്റേത് പുനഃപരിശോധിക്കാനഭ്യര്‍ഥിച്ചും കേന്ദ്രം ഉത്തരവായത് നാട് പ്രതീക്ഷിക്കായ്കയല്ലെങ്കിലും പരിചിതമല്ലാത്തതിനാല്‍ ചെറിയ വൈക്ലബ്യം. പതിവായാല്‍ പ്രശ്‌നമല്ലാതാകും എന്നേ മോദി- അമിത്ഷാജിക്കാലത്ത് പറയാനൊക്കൂ.
കേന്ദ്രത്തിന് പറയാന്‍ എമ്പാടും കാര്യങ്ങളുണ്ട്. ജോസഫ് മലയാളിയാണ്. കേരളക്കരയില്‍ നിന്ന് സ്വയമ്പന്‍ കുര്യന്‍ ജോസഫ് ഇപ്പൊത്തന്നെ സുപ്രീംകോടതി ജസ്റ്റിസായുണ്ട്. പ്രാദേശിക സന്തുലിതത്വം. ദലിത് വിഭാഗത്തിനുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്ന കാര്യവും കേന്ദ്രത്തിന് ബോധ്യമുണ്ട്. ഏതാനും മാസങ്ങളായി കൊളീജയത്തിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയല്ലാത്ത മിക്കവരും അസ്വസ്ഥരാണെന്ന് വ്യക്തമാക്കിയതാണ്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിന്റെ അടയിരുപ്പിനെ മാത്രമല്ല, ഇതിനുമേല്‍ ചീഫ് ജസ്റ്റിസിന്റെ അര്‍ഥഗര്‍ഭമായ മൗനത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും മൗനം ദീക്ഷിച്ചാല്‍ ചരിത്രം മാപ്പു തരില്ലെന്ന് ഇവര്‍ പറഞ്ഞത് കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്തതിനെച്ചൊല്ലിയാണെങ്കില്‍ ശിപാര്‍ശ ഭാഗികമായി തള്ളിയ കേന്ദ്രത്തെ പിന്തുണച്ചിരിക്കുകയാണിപ്പോള്‍ ദീപക് മിശ്ര.
കാര്യം എല്ലാര്‍ക്കും വ്യക്തമായിട്ടുണ്ട്. ഹൈക്കോടതിയിലായാലും എവിടെയായാലും ബി.ജെ.പി ആഗ്രഹിക്കുന്നതു പോലെ വിധി നല്‍കിയില്ലെങ്കില്‍ ഒന്നും ഹിതകരമായിരിക്കില്ല. ജസ്റ്റിസ് ലോയ മറ്റൊരു ചൂണ്ടുപലകയാണ്. കള്ളച്ചൂതും കുതികാല്‍വെട്ടും കൈമുതലാക്കിയ കൗരവ സംഘം അരിയിട്ട് വാഴ്ച നടത്തുകയാണ്. വഴങ്ങാത്തവര്‍ അല്‍പമെങ്കിലും ബാക്കിയുള്ളത് കോടതികളിലാണ്. എല്ലാവരും അനുസരണശീലത്തിലെത്താത്തതിനാല്‍ ആളും തരവും നോക്കി കേസ് നീക്കിക്കൊടുക്കുകയെന്നതാണ് നടപ്പു രീതി. മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്, അതു പാടില്ല. ആയിരത്താണ്ടു പാരമ്പര്യമുള്ള രാജ്യത്തിന്റെ നീതിദേവതയെ അത്രമേല്‍ വ്യഭിചരിക്കരുത് എന്ന് വിളിച്ചു പറയുകയായിരുന്നല്ലോ നാല് മുതിര്‍ന്ന ജഡ്ജിമാര്‍. അവരിലൊരാള്‍ ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വരേണ്ടതാണ്, നടപ്പു രീതിയനുസരിച്ചാണെങ്കില്‍.
2016ലായിരുന്നു ഉത്തരാഖണ്ഡ് വിധി. സുപ്രീംകോടതി ആ വിധിയെ അംഗീകരിക്കുകയും ചെയ്തു. ആയിടെ തന്നെ കെ.എം ജോസഫിനെ ഹൈദ്രബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തതാണ്. കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. അതിന് ശേഷം സുപ്രീംകോടതിയിലേക്ക് നിയമിക്കാന്‍ ജസ്റ്റിസ് ഠാക്കൂറിന്റെ കാലത്ത് പട്ടികയില്‍ വന്നെങ്കിലും പിന്നാലെ വന്ന കെഹാര്‍ വെട്ടി. കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അതൃപ്തി രേഖാമൂലം അറിയിച്ചതാണ്. കൊളീജിയത്തിന്റെ ശിപാര്‍ശ സമ്പ്രദായത്തില്‍ പൂര്‍ണ തൃപ്തനല്ല ജസ്റ്റിസ് ചെലമേശ്വര്‍. കാരണം ശിപാര്‍ശ വൈകിയതിനാല്‍ ചീഫ് ജസ്റ്റിസാകാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നയാളാണദ്ദേഹം. ഇക്കണക്കിന് പോയാല്‍ രണ്ടു വര്‍ഷം കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിക്കേണ്ടിവരുന്ന കെ.എം ജോസഫിന് ഇപ്പോള്‍ പരമോന്നത കോടതിയില്‍ നിയമിതനായാല്‍ അഞ്ചു വര്‍ഷം തുടരാം.
അച്ഛന്‍ ഇരുന്ന കസേരയില്‍ ഒന്നിരിക്കാമെന്നേ കെ.എം ജോസഫിന് മോഹമുണ്ടാകൂ. സുപ്രീംകോടതി ജസ്റ്റിസും അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.കെ മാത്യുവിന്റെയും അമ്മിണി തരകന്റെയും ഈ മകന്‍ ഡല്‍ഹിയിലേയും കൊച്ചിയിലേയും കേന്ദ്രീയ വിദ്യാലയം കഴിഞ്ഞ് ചെന്നൈ ലയോള കോളജിലും പിന്നീട് എറണാകുളം ലോ കോളജിലും ചേര്‍ന്ന് പഠിച്ച് അഭിഭാഷകനായി. ഡല്‍ഹിയിലായിരുന്നു അഭിഭാഷക വൃത്തിക്ക് തുടക്കം കുറിച്ചതെങ്കിലും അടുത്ത വര്‍ഷം തന്നെ കൊച്ചിയിലേക്ക് പറിച്ചുനട്ടു. സിവില്‍, ഭരണഘടന, റിട്ട് ഹര്‍ജികള്‍ എന്നിവയിലാണ് ശ്രദ്ധേയനായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് നിയമനം. ഒമ്പതു വര്‍ഷം കേരള ഹൈക്കോടതിയിലിരുന്ന് വിവാദമായി ഒട്ടേറെ കേസുകളില്‍ വിധി പറഞ്ഞ ജോസഫിനെ 2014ലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരളത്തിലെ സ്വാശ്രയ കേസുകള്‍ കേട്ട അദ്ദേഹം വേമ്പനാട്ട് കായലിലെ അനധികൃത റിസോര്‍ട്ട് നിശ്ശേഷം പൊളിക്കാന്‍ വിധിച്ചു.
ഉത്തരാഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിയാല്‍ മുണ്ടും ഷര്‍ട്ടുമിട്ട് സൈക്കിളില്‍ സഞ്ചരിക്കാന്‍ മടിക്കാത്ത ജോസഫ് മിടുക്കനാണെന്ന് ദീപക് മിശ്രയുടെ കൊളീജിയം സാക്ഷ്യം വഹിച്ചതാണ്. അപ്പഴാണ് ജോസഫ് മലയാളിയാണ് സീനിയോറിറ്റിയില്‍ നാല്പത്തിരണ്ടാമനാണ് എന്നെല്ലാം വിശദീകരിക്കുന്നത്. കൊളീജിയത്തിന് ഒന്നേ അറിയൂ.- സുപ്രീംകോടതി ജസ്റ്റിസാകാന്‍ യോഗ്യനാണ്. കേന്ദ്രത്തിന് ബോധ്യമാകാത്തതും അതാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending