Connect with us

Video Stories

ധാര്‍ഷ്ട്യം തലക്കുപിടിച്ച സര്‍ക്കാര്‍

Published

on

ഭരണപരാജയത്തിന്റെ സാക്ഷ്യപ്പെടുത്തലായി നീതീന്യായ കോടതിയില്‍നിന്നും ജനകീയ കോടതിയില്‍നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും, വീഴ്ചകള്‍ കണ്ടെത്താനോ തിരുത്താനോ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കുന്നതാണ് സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം. ഇന്നു വന്ന കോടതി ഉത്തരവ് നാളെത്തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതീന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതും കോടതി ഉത്തരവിനെ നിന്ദിക്കുന്നതുമാണ്. ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് പരമോന്നത നീതിപീഠം ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത് നിയമപരമായല്ലെന്ന് വിലയിരുത്തിയതും. സെന്‍കുമാറിനെ പുനര്‍ നിയമിക്കാന്‍ ഉത്തരവിട്ടതും. കഴിഞ്ഞ ദിവസം എറണാകുളത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനു ശേഷവും കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
സുപ്രീംകോടതി ഉത്തരവോടെ ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അസാധുവായെന്നാണ് നിയമ വൃത്തങ്ങളില്‍നിന്നുള്ള വിലയിരുത്തല്‍. കോടതി ഉത്തരവോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് താന്‍ സ്വാഭാവികമായി നിയമിക്കപ്പെട്ടെന്ന വാദം സെന്‍കുമാറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെയും കേസില്‍ കക്ഷിയാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുവശത്ത് നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളെയും വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീലം കലര്‍ത്തി അധിക്ഷേപ പ്രസംഗം നടത്തിയ മന്ത്രി എം.എം മണിയുടെ രാജിക്കു വേണ്ടിയുള്ള മുറവിളിയോട് സര്‍ക്കാര്‍ കാണിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് ഇതിന് ഉദാഹരണമാണ്. മൂന്നാര്‍ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിലെ സമരപ്പന്തലിലുണ്ടായ നാടകീയ രംഗങ്ങള്‍ ഇതിന് തെളിവാണ്.
മാന്യമായ കൂലിക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ എന്ന കൂട്ടായ്മക്കു കീഴില്‍ മൂന്നാറിലെ തോട്ടം സ്ത്രീ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയതും സമരം ചെയ്തതും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ഇത്. കൂലിയും ബോണസും വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന് നിലപാടെടുത്ത തോട്ടം ഉടമകള്‍ക്കെതിരെയായിരുന്നു ആ സമരമുന്നേറ്റം. ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ന്യായമായ ആവശ്യങ്ങള്‍ തോട്ടം ഉടമകളെക്കൊണ്ട് അംഗീകരിപ്പിക്കാനും അതുവഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞു. അത്തരമൊരു സമരത്തെയാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഏറ്റവും തരം താഴ്ന്ന നിലയില്‍ അധിക്ഷേപിച്ചത്. വിവാദ പ്രസംഗങ്ങള്‍ എം.എം മണി മുമ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അദ്ദേഹം മന്ത്രിയായിരുന്നില്ല. ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഇത്തരം തരംതാഴ്ന്ന വാക്കുകള്‍ പ്രയോഗിക്കാനോ അധിക്ഷേപ പ്രസംഗം നടത്താനോ പാടില്ലെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഒരു മന്ത്രിക്ക് ഇല്ലാതെ പോകുന്നതിനെ നാടന്‍ ശൈലിയെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബാലിശമാണ്.
മൂന്നാറിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം സംരക്ഷകരുടെ വേഷം കെട്ടി സി.പി.എം രംഗപ്രവേശം ചെയ്യുന്നത് എന്തിനാണെന്ന് കേരളത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അവര്‍ക്കുണ്ട്. ചെറുകിട കുടിയേറ്റക്കാരുടേയും മത, ആരാധനാ കേന്ദ്രങ്ങളേയുടെയും പേരില്‍ സഹാനുഭൂതി സൃഷ്ടിച്ചെടുത്ത് വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയാനുള്ള ആസൂത്രിത നീക്കം സി.പി.എം എല്ലാ കാലത്തും നടത്തിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെയും ഏറ്റവും രൂക്ഷമായ രീതിയില്‍ ചെറുത്തുനിന്നത് സി.പി.എം ആയിരുന്നു. അന്ന് വി.എസ് അച്യുതാനന്ദനെതിരെ പരസ്യ വെല്ലുവിളിയുമായി മുന്നില്‍നിന്നയാളാണ് എം.എം മണി. മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരനെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കൈയേറ്റ ആരോപണം ഈ പശ്ചാത്തലത്തില്‍ പ്രത്യേകം പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൈയറ്റം ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ മിക്ക വിഷയങ്ങളിലും സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ രണ്ടു വഴിക്കാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കൈയറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് റവന്യൂ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറയുമ്പോള്‍, എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ, മൂന്നാറില്‍ സി.പി.എം നടത്തുന്ന ചെറുത്തുനില്‍പ്പ് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു തുണ്ട് സര്‍ക്കാര്‍ ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍, അത് ആരില്‍നിന്നായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending