Connect with us

Video Stories

കേരള ബാങ്ക്: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

Published

on

കുത്തക ബാങ്കിങ് സംസ്‌കാരത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍, നടപടിക്രമങ്ങളില്‍ സുതാര്യതയും വ്യക്തതയും വരുത്താതെ ഒളിച്ചുകളി തുടരുകയാണ്. 2018 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനക്ഷമമാകുംവിധം കേരള സഹകരണ ബാങ്കിനായുള്ള മുന്നൊരുക്കം വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി ഇടയ്ക്കിടെ പ്രസ്താവിക്കുന്നതൊഴിച്ചാല്‍ കാതലായ നീക്കങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് സത്യം. ഒരു ബാങ്ക് തുടങ്ങുന്നതിന് പ്രാരംഭമായി ലഭിക്കേണ്ട റിസര്‍വ് ബാങ്കിന്റെ അനുമതി പോലും ഇല്ലാതെയാണ് ആഗസ്ത് 17ന് കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. രാജ്യത്തെ ബാങ്കിങ് നിയമമനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാവില്ല എന്ന ഉത്തമബോധ്യമുള്ള മന്ത്രി തന്നെ ഇവ്വിധം പൊതുജനങ്ങളെ കബളിപ്പിക്കുന്നത് കാപട്യമാണ്. ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞതും നോട്ട് നിരോധാനന്തരം അണിയറ നീക്കങ്ങള്‍ സജീവമാക്കിയതുമായ ഒരു സംരംഭത്തെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കാതെയാണ് ഇടതു സര്‍ക്കാര്‍ ഈ പൊറാട്ടുനാടകം കളിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് എല്ലാ ബാധ്യതകളെയും ഏകീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സംവിധാനങ്ങള്‍ വേണമെന്നിരിക്കെ ഏതുരീതിയില്‍ എങ്ങനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നതെന്ന് നാളിതുവരെ സര്‍ക്കാരോ ഉത്തരവാദപ്പെട്ട മന്ത്രിയോ വ്യക്തമാക്കിയിട്ടില്ല.
97-ാം ഭരണഘടനാ ഭേദഗതിയിലൂടെയും സുപ്രീംകോടതിയുടെ നിരവധി വിധികളിലൂടെയും സ്വയംഭരണ സ്ഥാപനങ്ങളായി നിര്‍വചിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്ക് എന്ന ഒറ്റ സംരംഭത്തില്‍ ലയിപ്പിക്കുന്നത് പ്രായോഗിക പ്രതിസന്ധികള്‍ നിറഞ്ഞതാണ്. മാത്രമല്ല, ജില്ലാ സഹകരണ ബാങ്കുകളുടെ സംഘാംഗങ്ങളുടെയും ഓഹരി ഉടമകളായ ഇതര സംഘാംഗങ്ങളുടെയും അനുമതി ഇല്ലാതെ മറ്റൊന്നില്‍ ലയിപ്പിക്കാനുമാവില്ല. 1969ലെ സഹകരണ നിയമപ്രകാരം ഒരു സഹകരണ സ്ഥാപനം മറ്റൊന്നില്‍ ലയിപ്പിക്കണമെങ്കില്‍ അതിനായി വിളിച്ചുചേര്‍ക്കുന്ന പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരിക്കണം. വ്യത്യസ്ത ധ്രുവങ്ങളിലുള്ള സഹകരണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിന് നിരവധി നൂലാമലകളുടെ കുരുക്കഴിക്കണം. ഇതിനെല്ലാം പുറമെ റിസര്‍വ് ബാങ്കിന്റെ അംഗീകാരവും നേടണം. എന്നാല്‍ കേരള ബാങ്കുമായി ബന്ധപ്പെട്ട് ഈ നടപടികളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല. കാര്യങ്ങളുടെ യഥാസ്ഥിതി ഇതായിരിക്കെയാണ് സ്വപ്‌നപദ്ധതിയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്കിനെ കുറിച്ച് വാചാലമായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിങ് പരിഷ്‌കരണ നയങ്ങളെയും രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെയും മുന്നില്‍ കണ്ടുവേണം സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും ഏകോപിപ്പിക്കേണ്ടത്. യാതൊരു തരത്തിലുമുള്ള പഠനമോ വീക്ഷണമോ ഇല്ലാതെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാറിനെ വിശ്വസിച്ച് സംസ്ഥാനത്തെ പാവം ജനതയെ തീക്കുഴിയില്‍ ചാടിക്കരുത്. സഹകരണ സംവിധാനത്തെ പൂര്‍ണമായും കമ്പോളാധിഷ്ഠിതമാക്കുന്ന തരത്തിലാണ് രാജ്യത്ത് നിയമങ്ങളുള്ളത്. നിലവില്‍ ജില്ലാ ബാങ്കുകളിലുള്ള 60,000 കോടി രൂപയുടെ നിക്ഷേപം അരക്കാശിന് വിലയില്ലാത്ത വിധം നിയമക്കുരുക്കിട്ടു പൂട്ടരുത്. വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കി കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന ദേശസാത്കൃത ബാങ്കുകളുടെ ദുസ്ഥിതി രാജ്യം ദൈനംദിനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മുഴുവന്‍ ശൃംഖലകളുള്ള നാലു അതിപ്രധാന ബാങ്കുകളിലാണ് സമീപ കാലത്ത് ഇത്തരത്തില്‍ വ്യാപകമായ വെട്ടിപ്പുകളുണ്ടായത്. ഇന്നു കാണുന്ന കമ്പോള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്വയം തകര്‍ന്നടിഞ്ഞ് നശിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ പേരുകേട്ട സഹകരണ സംരംഭത്തെ തള്ളിവിടരുത്. ജില്ലാ ബാങ്കുകളിലെ സാങ്കേതിക വിദ്യകളുടെ സംയോജനം, വിവിധ പ്രവൃത്തികളുടെ ഏകോപനം, ഏഴായിരത്തിലധികം വരുന്ന ജീവനക്കാരുടെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കെയാണ് ഈ മാസം തന്നെ ബാങ്ക് തുടങ്ങുമെന്ന മന്ത്രിയുടെ പ്രസ്താവന. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ത്തെറിഞ്ഞ് കുത്തക ബാങ്കുകളുടെ നീരാളിക്കൈകളിലേക്ക് സാധാരണക്കാരെ എറിഞ്ഞു കൊടുക്കുന്നതിന് നിമിത്തമാകരുത് സര്‍ക്കാറിന്റെ ആര്‍ത്തി.
നോട്ടു നിരോധത്തിലൂടെ 1600ത്തില്‍ അധികം പ്രാഥമിക സഹകരണ സംഘങ്ങളെയും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാരെയും കണ്ണീരിലാഴ്ത്തിയതിന്റെ തേങ്ങലുകള്‍ ഇനിയും അടങ്ങിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ്, പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങളെന്ന പേരില്‍ കേരള ബാങ്കിലൂടെ കുരുക്കിടുന്നത്. രാജ്യത്ത് നിലവിലുള്ള മത്സരാധിഷ്ഠിത ബാങ്കിങ് രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ അത്യാധുനിക സാങ്കേതിക വിദ്യയും അതിനൂതന സമ്പ്രദായങ്ങളും മികച്ച സേവന സൗകര്യങ്ങളും അത്യന്താപേക്ഷിതമാണ്. രാജ്യത്തെ കമേഴ്‌സ്യല്‍ ബാങ്കുകളെല്ലാം ആധുനികതയുടെ വേഷം അണിഞ്ഞതോടെ സാധാരണക്കാരോട് അകല്‍ച്ചയും കോര്‍പറേറ്റുകളോട് അഭിനിവേശവും പ്രകടിപ്പിക്കുന്ന കാലമാണിത്. അതിനാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഏകധാരയിലേക്കു കൊണ്ടുവരുമ്പോള്‍ വരുന്ന വരുംവരായ്കകളെ കുറിച്ച് സുചിന്തിതമായ പഠനം അനിവാര്യമാണ്. സഹകരണ മേഖലയിലാകുമ്പോള്‍ പ്രത്യേകിച്ചും.
എന്നാല്‍ കേരള ബാങ്ക് എന്ന് കേള്‍ക്കുമ്പോള്‍ സഹകരണ ബാങ്കിങ് മേഖലയിലെ നിക്ഷേപകരുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉള്ളില്‍ ആധി നിറയുകയാണ്. കേരള സഹകരണ ബാങ്കിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണെന്നും അതിലേക്കുള്ള വഴികള്‍ എങ്ങനെയാണെന്നും വ്യക്തമാക്കാത്തതാണ് ഇതിന്റെ ആധാരം. കേരള ബാങ്കിന് നബാര്‍ഡ് വച്ച 23 ഉപാധികളില്‍ അധികവും അതി സങ്കീര്‍ണമാണ്. ലയനത്തിനെതിരെ കോടതി ഉത്തരവുകളോ, തല്‍സ്ഥിതി തുടരണമെന്ന നിര്‍ദേശമോ ഉണ്ടായിരിക്കരുതെന്നാണ് നബാര്‍ഡിന്റെ നിബന്ധനകളില്‍ പ്രധാനം. എന്നാല്‍ പ്രാഥമികമായി തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുപറയാനാവില്ല. മാത്രമല്ല, ലയനത്തിനായി ഏതൊക്കെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടോ അതെല്ലാം സംസ്ഥാന സഹകരണബാങ്ക് വാങ്ങിയിരിക്കണമെന്നും ഉപാധിയില്‍ പറയുന്നു. നബാര്‍ഡിന്റെ നിരവധി ഉപാധികളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമെ റിസര്‍വ് ബാങ്കിന്റെയും കോടതികളുടെയും ഊരാക്കുടുക്കുകള്‍ വേറെയും. എന്നിട്ടും എങ്ങനെയാണ് പതിനഞ്ചു ദിവസത്തിനകം കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് യാതൊരു സങ്കോചവുമില്ലാതെ മന്ത്രിക്ക് പറയാനാവുക? അതല്ല, അലാവുദ്ദീന്റെ അത്ഭുത വിളക്ക് കയ്യിലുണ്ടെങ്കില്‍ അതൊന്ന് കാണട്ടെ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending