Connect with us

Video Stories

പ്രതിരോധത്തിലെ ‘ധ’

Published

on

ജവാഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ പയറ്റിയവരൊക്കെ നക്‌സലൈറ്റുകളോ ഉദാര മാര്‍ക്‌സിസ്റ്റുകാരെങ്കിലുമോ ആകുമെന്നാണ് വെപ്പ്. ഇന്ത്യയുടെ ആദ്യ വനിതാ മുഴു പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ജെ.എന്‍.യു സന്തതിയാണ്. അവിടെ സ്വതന്ത്ര ചിന്തയുടെ വക്താവായ അയ്യങ്കാര്‍ ബ്രാഹ്മണയായ നിര്‍മല പ്രണയിച്ചത് ഹൈദ്രബാദിലെ ലക്ഷണമൊത്ത ബ്രാഹ്മണനെ. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല, ജാതിയുമുണ്ടായിരുന്നു-ഇപ്പോള്‍ ആന്ധ്ര സര്‍ക്കാറിന്റെ കമ്മ്യൂണിക്കേഷന്‍ ഉപദേശകനായി ക്യാബിനറ്റ് റാങ്ക് അലങ്കരിക്കുന്ന പറകാല പ്രഭാകറായിരുന്നു നായകന്‍. നിര്‍മലാ സീതാരാമന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയെ മരുന്നിന് പോലും ജെ.എന്‍.യുവില്‍ കിട്ടാനില്ലാതിരുന്നിട്ടും ഇവര്‍ ദേശീയ വാദി തന്നെയായി മാറി. പുതിയ പ്രതിരോധ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ ട്വിറ്ററില്‍ വന്ന പ്രതികരണങ്ങളിലൊന്ന്, ജെ.എന്‍.യുവിലെ സകലരും ദേശ വിരുദ്ധരാണെന്നിരിക്കെ ഒരാളെങ്ങിനെ കട്ട ദേശീയവാദിയായി എന്നായിരുന്നു.
മന്ത്രിസഭയിലെ രണ്ടാം പദവി പ്രതിരോധത്തിന് ലഭിക്കാറുണ്ട്. ഗോവ പിടിക്കാന്‍ പരീക്കര്‍ പ്രതിരോധം വിട്ടപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടുകൂടിയാണ് ജെയ്റ്റ്‌ലി വകുപ്പ് കൈവശം വെച്ചത്. ധനവകുപ്പിലെ സഹമന്ത്രിയായിരുന്ന നിര്‍മലക്ക് സ്ഥാനക്കയറ്റം കൊടുക്കുമ്പോള്‍ അത് തീര്‍ത്തും നിര്‍മലമായാണെന്ന് പറയാന്‍ വയ്യ. പരിണത പ്രജ്ഞയായ സുഷമ സ്വരാജ് അവിടെയുണ്ട്. അവരാണെങ്കില്‍ നിര്‍മലയുമായി ചെറിയ രീതിയിലാണെങ്കിലും ഒന്ന് കൊമ്പ് കോര്‍ത്തതാണ്. ട്വിറ്ററിലൂടെയായിരുന്നു ഈ ശ്രദ്ധേയ പെണ്‍ പോര്. തെലങ്കാന രൂപവത്കരണത്തെ പറ്റി അന്നു പാര്‍ട്ടി ദേശീയ വക്താവായിരുന്ന നിര്‍മലയുടെ ട്വീറ്റിനെ പരസ്യമായി വിമര്‍ശിക്കേണ്ടിവന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ സുഷമക്ക്. 2003ല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നിര്‍മലക്ക് ബി.ജെ.പി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വഴി കാട്ടിയത് സുഷമ തന്നെ. ഇപ്പോള്‍ സുഷമക്ക് അല്പം മുകളില്‍ പ്രതിരോധ വകുപ്പില്‍ ക്യാബിനറ്റ് റാങ്ക് മോദി നല്‍കിയിരിക്കുന്നു. നിര്‍മല സീതാരാമന്‍ എന്ന പാര്‍ട്ടി വക്താവിനെ മോദിക്ക് വിട്ടു കളയാനാവില്ല. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ പ്രയാണത്തില്‍ അന്നത്തെ വക്താവിന്റെ ചുമതലക്കപ്പുറമുള്ള ആവേശം നിര്‍മല പ്രകടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് പ്രതിരോധം ഏറ്റവും വലിയ ആയുധപ്പുരയാണ്. പാകിസ്താനും ചൈനയും അതിര്‍ത്തികളിലുള്ളപ്പോള്‍ ഏത് സമയവും ദേശീയ സുരക്ഷ ഒരു വിഷയമാക്കി എടുക്കാം. ആക്രമണോത്സുക രാജ്യ സ്‌നേഹത്തെ വോട്ടാക്കി മാറ്റാനുള്ള പണിയും അറിയാം. രാജ്യത്തിനകത്തെ കാര്യങ്ങള്‍ എപ്പോഴൊക്കെ അപകടകരമാണെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ എടുത്തു പയറ്റാവുന്ന സംഗതിയാണീ രാജ്യ പ്രതിരോധം. അവിടെ ചൊല്ലുവിളിക്കാരുണ്ടാകുന്നതാണെപ്പോഴും നല്ലതല്ലോ. മനുസ്മൃതിയില്‍ അഭിമാനപുളകിയതയായ വനിതയെങ്കില്‍ കെങ്കേമമായി.
നിര്‍മലയുടെ അമ്മായിഅപ്പന്‍ സ്വയമ്പന്‍ കോണ്‍ഗ്രസുകാരനായിരുന്നു- ശേഷാവതാരം. അദ്ദേഹം 1970ല്‍ ആന്ധ്രയിലെ സര്‍ക്കാറില്‍ മന്ത്രിയും അമ്മായിയമ്മ എം.എല്‍.എയും. ഭര്‍ത്താവ് പ്രഭാകറാവട്ടെ ലണ്ടനിലെ ഉദ്യോഗം മതിയാക്കി നാട്ടിലെത്തി നോക്കുമ്പോള്‍ ആന്ധ്രയില്‍ ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയുമായി കരുത്ത് തെളിയിക്കാന്‍ ശ്രമിക്കുന്ന കാലം. ജെ.എന്‍.യുവിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പഠിച്ച പ്രഭാകര്‍ പിന്നൊന്നും നോക്കീല. പ്രജാപാര്‍ട്ടിയുടെ നേതാവും വക്താവുമായി. ഇക്കണോമി പാര്‍ട്ടി ബി.ജെ.പിയാണെന്ന് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നീല. എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ തിളങ്ങിയത് നിര്‍മലയാണ്. ഹൈദ്രബാദ് വഴി ഡല്‍ഹിയിലേക്ക്. 2008ലാണ് ബി.ജെ.പിയിലെത്തുന്നത്. 2010ല്‍ ബി.ജെ.പിയുടെ ദേശീയ വക്താക്കളില്‍ ഒരാളായി. അധികാരം പിടിക്കാന്‍ ബി.ജെ.പി സകല അടവുകളും ഒന്നിച്ചു പയറ്റുന്ന കാലമായിരുന്നു, നിതിന്‍ ഗഡ്കരി അഖിലേന്ത്യാ പ്രസിഡന്റായ ആ കാലം. 2014ല്‍ മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോല്‍ നിര്‍മല സീതാരാമന്റെ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദം ഉപകാരപ്പെട്ടു. ധനവകുപ്പില്‍ സ്വതന്ത്ര ചുമതല കിട്ടി. ആന്ധ്രയില്‍ നിന്നായിരുന്നു ആദ്യത്തെ രാജ്യസഭാപ്രവേശം. ഉപതെരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ്.
തിരുച്ചിറപള്ളിക്കടുത്ത മുസിരിയിലാണ് 1959 ആഗസ്റ്റ് 18ന് നിര്‍മലയുടെ ജനനം. അച്ഛന്‍ റെയില്‍വേയിലായിരുന്നു. വിവാഹിതയായ ശേഷമാണ് ഡോക്ടറേറ്റ് ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രബന്ധം പാതി വഴിയിലിട്ട് ലണ്ടനിലേക്ക് പോകേണ്ടിവന്ന നിര്‍മല അവിടെ സെയില്‍സ് ഗേളായി ജോലി നോക്കി. പ്രൈസ് വാട്ടേഴ്‌സിലും ബി.ബി.സിയിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനെ അനുഗമിച്ച് ലണ്ടനിലെത്തിയ നിര്‍മല ഏക മകളെ പ്രസവിക്കാന്‍ സ്വന്തം നഗരമായ മദിരാശിയിലുണ്ടായിരുന്നപ്പോഴാണ് രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കലിയുടെ ഇരയായത്. പിന്നെ ഹൈദ്രബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസിന്റെ ഡെപ്യൂട്ടി ഡയരക്ടറുമൊക്കെയായി ഇവിടെ വേരുറപ്പിക്കുകയായിരുന്നു.
പ്രതിരോധം കൈകാര്യം ചെയ്ത ആദ്യ വനിത ഇന്ദിര ഗാന്ധിയാണ്. അവര്‍ പക്ഷെ പ്രധാനമന്ത്രി കൂടിയായിരുന്നു. നിര്‍മല അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുക കൂടി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആയുധത്തിന്റേതാണ്. സംഘര്‍ഷങ്ങളും ആയുധക്കച്ചവടവും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ഓരോ രാജ്യത്തെയും വിമതരെ സായുധരാക്കുന്ന കമ്പനികള്‍ തന്നെയാണ് ഔദ്യോഗിക സൈന്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും പ്രായോജകര്‍ ആയുധക്കച്ചവടക്കാരാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നഷ്ടപ്പെടുത്തിയത് ആയുധക്ക്ച്ചവടമായിരുന്നല്ലോ. പ്രതിരോധത്തിലെ ‘ധ’ ധനത്തിന്റെ ‘ധ’ തന്നെ. ഏത് സീതാരാമന്‍മാര്‍ക്കും പാതിവ്രത്യം നഷ്ടപ്പെടുന്ന മേഖലയില്‍ നിര്‍മലയായിരിക്കുക എളുപ്പമല്ല. അല്ല അതൊക്കെ അമിത്ഷായും മോദിയും നോക്കിക്കോളുമല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending