Connect with us

Video Stories

വികസനമെന്നാല്‍ മേക്കിട്ടുകയറലല്ല

Published

on

 

‘എന്റെ കുടില് പൊളിക്കുന്നുവോ നിങ്ങള്‍, എന്റെ വസതി കയ്യേറുന്നുവോ നിങ്ങള്‍…ചര്‍ച്ചയില്ലല്ലോ പഠനവുമില്ലല്ലോ, ഒരു ഹൃദ്യം തലോടലും വാക്കുമില്ലല്ലോ’. ഈ കവിതാശകലങ്ങളുടെ കര്‍ത്താവ് ദേശീയപതാക കെട്ടിയ ക്രിസ്റ്റ കാറിന്റെ ശീതളിമക്കുള്ളിലിരുന്ന് ചീറിപ്പായുന്ന പൊതുമരാമത്തു വകുപ്പു മന്ത്രിയാണ്. ജി. സുധാകരന്‍ എന്ന കവിമന്ത്രിയുടെ മനസ്സ് ഇന്നലെ പക്ഷേ കേരളം കേട്ടത് കാട്ടാളന്റെ ഭാഷയിലാണ്. അദ്ദേഹത്തിന്റെ മുഖ്യനു കീഴിലെ പൊലീസ്‌സേന സ്വന്തം മണ്ണ് സംരക്ഷിക്കാനെത്തിയ നിരപരാധികളെ കണ്ണും മൂക്കുമില്ലാതെ തല്ലിച്ചതച്ചു. മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വീതികൂട്ടുന്നതിനായി പൊലീസിനെ വിട്ട് ആരാധനാലയവും വീടും തൊടിയും നഷ്ടപ്പെടുന്നവരെ അതിക്രൂരമായി മര്‍ദിച്ചെന്ന് മാത്രമല്ല, അവരുടെ രോദനത്തെ പരിഹസിക്കുകകൂടിയാണ് മന്ത്രിയും സര്‍ക്കാരും ചെയ്തിരിക്കുന്നത്. പാത വീതികൂട്ടുന്നതിന് സ്ഥലമേറ്റെടുക്കുമ്പോഴുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നുറപ്പില്ലാതെയുമാണ് പ്രതിഷേധക്കാരുടെ ദേഹമാസകലം തല്ലിപ്പൊട്ടിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും നേരെയാണ് പച്ചയായ നരനായാട്ട് നടത്തിയത്.
മലപ്പുറം തിരൂരങ്ങാടി വേങ്ങര അബ്ദുറഹിമാന്‍നഗര്‍ പഞ്ചായത്തിലെ ദേശീയപാത കടന്നുപോകുന്ന അരീത്തോടും വലിയപറമ്പിലുമാണ് കേരളത്തിന് നാണക്കേടുണ്ടാക്കിയ ദാരുണ സംഭവം തിരക്കഥയിലെന്ന പോലെ അരങ്ങേറിയത്. രാവിലെ ഒന്‍പതുമണിക്ക് തുടങ്ങിയ നരനായാട്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് പൊലീസ് അവസാനിപ്പിച്ചത്. അമ്പതോളം വീടുകള്‍, കൊളപ്പുറം ജുമാസ്ജിദിന്റെ അരയേക്കറോളം വരുന്ന ഖബര്‍സ്ഥാന്‍, രണ്ട് മദ്രസകള്‍ തുടങ്ങിയവയാണ് ഇവിടെ നഷ്ടപ്പെടുന്നത്. വീടുകളുടെ കിടപ്പുമുറിയില്‍ വരെ കുറ്റിയടിച്ചാണ് സര്‍വേ പോകുന്നത്. ഇതിനെതിരെ കൈമെയ് മറന്ന ്പ്രതിഷേധിച്ചവരുടെ വികാരം മനസ്സിലാക്കാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടിയില്ല. കലാപകാരികളെ നേരിടുന്ന വിധമായിരുന്നു പൊലീസിന്റെ പേക്കൂത്ത്. ബലംപ്രയോഗിച്ച് സ്ഥലം സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെയും പൊലീസിനെയും ചെറുത്തുവെന്നതാണ് അവര്‍ക്കെതിരെ ഗ്രനേഡും ലാത്തിയും പ്രയോഗിക്കാന്‍ കാരണമായത്. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ഏറിലുമായി ഡസനോളം പേര്‍ക്ക് പരിക്കുപറ്റി. പലരുടെയും തലയില്‍നിന്ന് ചോര ചാലിട്ടൊഴുകി. പൊലീസ് വീടിനുള്ളില്‍ തള്ളിക്കയറി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയടക്കം ആസ്പത്രിയിലായി. യുദ്ധസമാനമായ അന്തരീക്ഷമാണ് ഒരുപകലന്തിയോളം. എന്നാല്‍ സമരക്കാരെ കലാപകാരികളും വിധ്വംസകപ്രവര്‍ത്തനം നടത്തുന്നവരുമായാണ് മന്ത്രി സുധാകരന്‍ കുറ്റപ്പെടുത്തിയത്. പരിക്കേറ്റവര്‍ ജനമായാലും പൊലീസായാലും മുതലാളിത്തത്തിന്റെയും ഇടതു ധാര്‍ഷ്ട്യത്തിന്റെയും ഇരകളാണ്. വന്‍കിട ഭൂവുടമകളെ ഒഴിവാക്കി പാവങ്ങളെയും സാധാരണക്കാരെയും പിടികൂടുന്ന പതിവു രീതിയാണ് മലപ്പുറത്തും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദവും ഇതിനുണ്ട്. രാവിലെ ഉദ്യോഗസ്ഥര്‍ സര്‍വേക്ക് വരുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തലപ്പാറ ഭാഗത്ത് സര്‍വേ തടയാന്‍ തീരുമാനിച്ചതും പാതയില്‍ ഉപരോധം നടത്തി ജനശ്രദ്ധ ആകര്‍ഷിച്ചതും. എന്നാല്‍ ഇതുകണ്ട പാടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരിലെ മേലാളന്മാരും ശ്രമിച്ചത് സമരക്കാരെ അടിച്ചൊതുക്കിയശേഷം സര്‍വേ പുനരാരംഭിക്കാനായിരുന്നു.
സ്വന്തമായ കിടപ്പാടമെന്നത് ഗതകാലത്ത് മലപ്പുറത്തെ സാധുജനങ്ങളുടെ സ്വ്പനം മാത്രമായിരുന്നു. വയലില്‍ മാടുകളെപോലെ പണിതും അന്യനാടുകളില്‍ വിയര്‍പ്പൊഴുക്കിയുമാണ് പലരും തുണ്ടുഭൂമികളുടെ ഉടമസ്ഥരായത്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കണ്ടങ്ങളും കിടപ്പാടവും നഷ്ടപ്പെടുന്നവന്റെ വേദന അവനു മാത്രമേ പൂര്‍ണമായി മനസ്സിലാക്കാനാകൂ. സ്വാഭാവികമായും ജീവല്‍മരണ പ്രശ്‌നമായ തങ്ങളുടെ സ്വന്തം കിടപ്പാടവും മറ്റും അന്യാധീനപ്പെട്ട് നാടുവിട്ട് പോകേണ്ടിവരുന്നത് കാണാന്‍ വയ്യാത്ത കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ പൊലീസിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. ഇവരെ വിളിച്ച് സംസാരിച്ച് ഭാവിപദ്ധതി ആസൂത്രണം ചെയ്യുന്നതിന് പകരം സ്വേച്ഛാധിപതിയുടെ രീതിയിലും ഭാഷയിലുമാണ് പിണറായി സര്‍ക്കാര്‍ പെരുമാറിയത്. 2013ല്‍ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ വിപണിവിലയും പുനരധിവാസവും എന്ന വ്യവസ്ഥവെച്ചാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പറയുന്ന സര്‍ക്കാര്‍ 1956ലെ ദേശീയപാതാനിയമം വെച്ചാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കമ്പോള വിലയും അതിന്റെ രണ്ടിരട്ടി ആശ്വാസധനവും പുനരധിവാസവും എന്ന വ്യവസ്ഥയാണ് ദേശീയപാതാ അതോറിറ്റിയുടെ ഒത്താശയോടെ അട്ടിമറിക്കാന്‍ നോക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടും എന്തുകൊണ്ടാണ് 2017 സെപ്തംബര്‍ ഒമ്പതിലെ ഉത്തരവ് പ്രകാരം പ്രതിഫലം കുറച്ചുകാട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനാധിപത്യത്തില്‍ പ്രതിഷേധ പരിപാടികള്‍ സ്വാഭാവികമാണ്. വിയോജിപ്പാണ് അതിന്റെ സൗന്ദര്യവും സൗരഭ്യവും. ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് മലപ്പുറം ജില്ലയില്‍ ഇന്നലെ സംഭവിച്ചത്. ഭൂമി സംരക്ഷിക്കാന്‍ സമരം നടത്തിയ ജനങ്ങളെ വികസനത്തിന്റെ പേരുപറഞ്ഞ്, മര്‍ദ്ദിച്ചൊതുക്കിയും കണ്ണീര്‍വാതകം ചൊരിഞ്ഞും ഗ്രനേഡ് എറിഞ്ഞും യുദ്ധാന്തരീക്ഷം സൃഷ്ടിച്ച സര്‍ക്കാരും പൊലീസും ഒരുനിലക്കും മാപ്പര്‍ഹിക്കുന്നില്ല. പൊതുനിരത്തിലപ്പുറം കിടപ്പറയിലും അടുക്കളയിലും വാതില്‍ ചവിട്ടിപ്പൊളിച്ചുകയറി താണ്ഡവമാടിയത് എങ്ങനെയാണ് ഒരു ജനകീയ ഭരണകൂടത്തിന് ന്യായീകരിക്കാനാകുക. ജനങ്ങളുടെ പ്രകോപനത്തിനുമുന്നില്‍ പക്വത കാട്ടണമെന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലെ മഷി ഉണങ്ങുംമുമ്പായിരുന്നു മലപ്പുറത്തെ അവരുടെ അക്രമപ്പേക്കൂത്ത്. മുകളിലുള്ളവരുടെ ആയുധം മാത്രമായിരുന്നു പൊലീസ്. ഇരകള്‍ തുണ്ടുഭൂമികളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ട മലപ്പുറത്തുകാരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആളെക്കൂട്ടി സമരരംഗത്തിറങ്ങിയ തദ്ദേശമന്ത്രിക്ക് കക്ഷത്തുള്ളത് നഷ്ടപ്പെടാതിരിക്കാന്‍ മിണ്ടാട്ടം തന്നെ മുട്ടിയിരിക്കുന്നു.
മലപ്പുറം ജില്ലയില്‍ ഒരുമാസമായി തുടരുന്ന സര്‍വേ നടപടികളെക്കുറിച്ച് പരിധിയില്ലാത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായിട്ടും സര്‍ക്കാരിന്റെ പിടിവാശി എന്തിനെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. കഴിഞ്ഞമാസം കുറ്റിപ്പുറത്ത് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മുതല്‍ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷകരും ചെറുകിട കച്ചവടക്കാരും അടക്കമുള്ള കുടുംബങ്ങള്‍ ഉദ്യോഗസ്ഥരെ തടയുകയും അതുവഴി സര്‍ക്കാരിനെയും പൊതുജനങ്ങളെയും പ്രതിഷേധം അറിയിക്കുകയും ചെയ്തതാണ്. എടരിക്കോട്ട് സമരസമിതിയിലെ ആളുകള്‍ നിരാഹാരം ആരംഭിക്കുകയും ചെയ്തു. ഇതിലപ്പുറം സമാധാനപരമായി എങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതിഷേധം പ്രകടിപ്പിക്കാന്‍ കഴിയുക. സംസ്ഥാനത്തെ ദേശീയപാതക്കുള്ള സര്‍വേ മുഴുവന്‍ ഉടന്‍ നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള വിശാലമനസ്സാണ് സര്‍ക്കാര്‍ കാട്ടേണ്ടത്. വികസനം വരണം; ജനങ്ങള്‍ സൈ്വര്യമായി ജീവിച്ചുകൊണ്ടാകണം അത്. പ്രതിപക്ഷത്തുള്ളപ്പോള്‍ കവിതയായും അധികാരത്തിലുള്ളപ്പോള്‍ ധാര്‍ഷ്ട്യമായും നുരഞ്ഞുപൊന്താനുള്ളതല്ല ഒരു ജനതയുടെ ജീവനും നാടിന്റെ ആവാസവ്യവസ്ഥയും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending