Connect with us

Video Stories

നമ്മുടെ പൊലീസ് എന്നാണ് മനുഷ്യത്വം പഠിക്കുക

Published

on

 

പൊലീസിന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ദിനത്തിലും കേട്ടുകൊണ്ടിരിക്കുന്നത്. ക്രൂരതയുടെ ആഴം വര്‍ധിക്കുകയല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. നമ്മുടെ പൊലീസുകാരെന്താ മനുഷ്യന്മാരാകത്തത്? പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്നും ഒരു ഘട്ടത്തിലും അവര്‍ മാന്യത വിട്ട് പെരുമാറരുത് എന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞിട്ടു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളൂ. ഡി.ജി.പി ലോകനാഥ് ബെഹറയുടെ ഏകദിന നല്ലനടപ്പ് ആചരണവും സമംഗളം നടന്നു. നിര്‍ബന്ധിത പരിശീലന പരിപാടി വേറെയുമുണ്ട്. എന്നിട്ടും നിങ്ങളെന്താണ് പൊലീസേ നന്നാകാത്തത്?
കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞു എന്നാരോപിച്ചു പൊലീസ് അന്വേഷിച്ച ദലിത് യുവാവ് തൂങ്ങിമരിച്ച സംഭവം കഴിഞ്ഞ ദിവസമാണുണ്ടായത്. പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് പള്ളത്തേരിയിലെ സന്തോഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പാലക്കാട് കസബ പൊലീസ് സ്‌റ്റേഷനില്‍ നിന്നും പൊലീസുകാര്‍ സന്തോഷിന്റെ വീട്ടിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പൊലീസ് പൈശാചികയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ് പൊലീസ് വരാപ്പുഴയില്‍ ചെയ്തിരിക്കുന്നത്. വരാപ്പുഴ ദേവസ്വം പാടത്ത് ഒരു സംഘം വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് പിടികൂടിയ ആളാണ് മൂന്നാം മുറയെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അതേസമയം അക്രമം നടക്കുമ്പോള്‍ ശ്രീജിത്ത് നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്ത് ആണെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ കേരള പൊലീസ് എന്തൊരു ദുരന്തമാണ് എന്ന യാഥാര്‍ഥ്യമാണ് വെളിപ്പെട്ടിരിക്കുന്നത്. വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുമ്പോള്‍ തന്നെ പൊലീസ് മര്‍ദ്ദനം തുടങ്ങിയിരുന്നു എന്നാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് സേന. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്താണ് സംഘത്തലവന്‍. അന്വേഷണത്തില്‍ ഇനി എന്തു സംഭവിക്കും എന്നു കൂടുതല്‍ പറയേണ്ടതില്ലല്ലോ? സ്വന്തം സേനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരുപതിലധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
സഹോദരന്‍ ശ്രീജിത്ത് നടത്തിയ സമരത്തിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പാറശാലയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണവും ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സി.പി.ഒ നെല്‍സണ്‍ തോമസ്, മാരാരിക്കുളം സ്‌റ്റേഷനിലെ ജൂനിയര്‍ എസ്.ഐ ലൈജു എന്നിവര്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതും സമീപകാല സംഭവങ്ങളാണ്. മലപ്പുറത്ത് ഹൈവേ സര്‍വെയുടെ പേരില്‍ പൊലീസ് കാട്ടിക്കൂട്ടിയ പേക്കൂത്ത് സാക്ഷര കേരളത്തിന് അപമാനമാണ്. വീട്ടില്‍ കയറി സ്ത്രീകളെയും പെണ്‍കുട്ടികളെയുമുള്‍പെടെ ഭീഷണിപ്പെടുത്തുന്ന രംഗം ഓര്‍മ്മിപ്പിച്ചത് മൂന്നാംകിട ഗുണ്ടാ നേതാവിന്റെ ശൗര്യത്തെയാണ്. തൃശൂരിലെ വിനായകന്‍ എന്ന ദലിത് യുവാവിന് പൊലീസ് മര്‍ദ്ദനെത്തത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നു. മുടി വളര്‍ത്തിയതിനാണ് പൊലീസ് വിനായകനെ പിടിച്ച് കൊണ്ട് പോയത്. കോഴിക്കോട്ട് ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചതും ഇയ്യിടെയാണ്. ഇതുപോലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ പൊലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായവരുടെ എണ്ണം 1129 ആണെന്ന് വിവരാവകാശ രേഖ വഴിലഭിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ഇവരില്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. പരാതിക്കാരെ ഉപദ്രവിക്കല്‍, സ്ത്രീധന പീഡനം, കൈക്കൂലി, കസ്റ്റഡി മര്‍ദ്ദനം എന്നീ കേസുകളിലാണ് ഇവര്‍ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പത്ത് ഡിവൈ.എസ്.പിമാരും, 46 സി.ഐമാരും പട്ടികയിലുണ്ട്. കൂടാതെ എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പൊലീസുദ്യോഗസ്ഥരും ഇതിലുണ്ട്. പൊലീസ് വകുപ്പില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെക്കുറിച്ച് പട്ടിക തയ്യാറാക്കാന്‍ 2011 ലാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ഈ കണക്ക് പുറത്തുവിടാന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിരുന്നില്ല. ഇവര്‍ക്കെതിരെ വ്യക്തമായ നിയമനടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടിലില്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍ സ്വഭാവവുമായി ഇവര്‍ പൊലീസില്‍ തുടരുന്നുവെന്നുവേണം അനുമാനിക്കാന്‍. ഉന്നത ഉദ്യോഗസ്ഥര്‍ പേരിന് മാത്രം അന്വേഷണവും ശാസനയും നല്‍കി ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാറാണ് പതിവ്.
ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ടവര്‍ അത് കൈയാളുന്നതും സമാധാന ജീവിതത്തിന് ഭീഷണിയാകുന്നതുമായ നിരവധി സംഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പ് ഇത്തരം പ്രശ്‌നങ്ങളില്‍ അലസമനോഭാവം സ്വീകരിക്കുന്നത് പൊലീസിന് തേര്‍വാഴ്ച നടത്താനുള്ള അവസരമായി മാറിയിരിക്കുകയാണ്. കേരള പൊലീസില്‍ കാവിവത്കരണം നടക്കുന്നുവെന്ന ആക്ഷേപവും അടുത്തകാലത്ത് ശക്തമാണ്.
ലോകത്ത് വലിയൊരു സ്ഥാനമാണ് പൊലീസിനുള്ളത്. ഒരു കൂട്ടം സമൂഹത്തെ രക്ഷിക്കാനുള്ള അവകാശം. അതവര്‍ നേരായി വിനിയോഗിച്ചില്ലെങ്കില്‍ സമൂഹത്തിന്റെ തകര്‍ച്ചയായിരിക്കും ഫലം. സമൂഹമെന്നത് ഇവിടെ ഭരണകര്‍ത്താക്കള്‍ക്കപ്പുറമുള്ളതാണ്. വി ആര്‍ ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന വാക്കോടെയാണ് ഭരണഘടന ആരംഭിക്കുന്നത്. എല്ലാ ഭരണകര്‍ത്താക്കള്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും മുകളിലാണ് ജനങ്ങള്‍. അതുകൊണ്ട് ഭരണാധികാരികളേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്കുണ്ട്. ഭരണഘടനയനുസരിച്ച് ഭരിക്കേണ്ടത് എങ്ങിനെയെന്ന് നിര്‍ദ്ദേശിച്ച് കൊടുക്കുന്നത് സാധാരണക്കാരാണ്. ഭരണകര്‍ത്താക്കള്‍ ദേശീയ സദാചാരം കാക്കേണ്ടവരാണ്. ആ സദാചാരം അവനവന്‍ അല്‍പം കഷ്ടപ്പെട്ടാലും കഷ്ടപ്പെടുന്നവരെ രക്ഷിക്കുക എന്നതാണ്. ഭരണഘടനയില്‍ അംഗീകരിക്കപ്പെട്ട സാധാരണ ജനങ്ങളുടെ ക്ഷേമമായിരിക്കണം പൊലീസിന്റെ ലക്ഷ്യം. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ പൊലീസ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാതിരിക്കുക എന്നതാണ് സാധാരണക്കാരന്റെ പക്ഷം. അതിനാകട്ടെ കേരള പൊലീസിന്റെ ഇനിയുള്ള ശ്രമം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending