Connect with us

Video Stories

സ്വയം അപമാനിതമാകുന്ന എന്‍.ഐ.എ

Published

on

നിരപരാധികളെ കൂട്ടക്കശാപ്പ് നടത്തിയ നരാമധന്മാരെ തൂക്കിലേറ്റേണ്ടതിനു പകരം അവരെ കോടതികളില്‍ നിന്ന് ഫാസിസത്തിന്റെ അന്ത:പുരങ്ങളിലേക്ക് പരവതാനി വിരിച്ച് ആനയിക്കുന്നത് അത്യപൂര്‍വവും സ്‌തോഭജനകവുമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന ആര്‍. എസ്.എസിന്റെയും പിന്തുണയില്‍ രാജ്യത്ത് കൊല്ലപ്പെട്ട നിരപരാധികള്‍ക്കും കുടുംബങ്ങള്‍ക്കും നീതിയും നിയമവും നിഷേധിക്കപ്പെടുകയും കൊലക്കേസ് പ്രതികളായ ഭീകരര്‍ പുഷ്പം പോലെ നിയമത്തിന്റെ പടിയിറങ്ങിവരികയും ചെയ്യുന്ന കാഴ്ച മതേതര ചേതനകളെ ചെറുതായൊന്നുമല്ല ഉലയ്ക്കുന്നത്. മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പുറത്തുവന്ന ഹൈദരാബാദ് എന്‍.ഐ.എ പ്രത്യേക കോടതിയുടെ വിധിയാണ് ഈ ആകുലതയുടെ വര്‍ത്തമാനകാല കാതല്‍.
രാജ്യത്തെ പ്രശസ്തമായ മുസ്‌ലിം ആരാധനായലങ്ങളിലൊന്നായ, തെലുങ്കാന തലസ്ഥാനത്തെ നാലു മിനാരങ്ങള്‍ക്കരികെ തലയുയര്‍ത്തി നിലകൊള്ളുന്ന മക്ക മസ്ജിദിന്റെ മുറ്റത്ത് 2007 മെയ് പതിനെട്ടിന് ഒന്‍പതു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങിയിരിക്കുന്നുവെന്ന വാര്‍ത്ത ഒരിക്കല്‍കൂടി ഞെട്ടിച്ചിരിക്കുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്രസിദ്ധ കുറ്റവാളി അസീമാനന്ദയായിരുന്നു മക്ക സ്‌ഫോടനക്കേസിലെയും സൂത്രധാരന്‍. അറുപത്തെട്ടു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി- ലാഹോര്‍ സ്‌ഫോടനക്കേസിലെ സൂത്രധാരനും ഇയാള്‍തന്നെ. ഇയാളെ കൂടാതെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രാജസ്ഥാന്‍ സ്വദേശി ദേവേന്ദ്രഗുപ്ത, മധ്യപ്രദേശിലെ റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരന്‍ ലോകേഷ് ശര്‍മ, ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ മോഹന്‍ലാല്‍ മതേശ്വര്‍, കര്‍ഷകനായ രാജേന്ദര്‍ ചൗധരി എന്നിവരായിരുന്നു പിന്നീട് സി. ബി.ഐയും എന്‍.ഐ.എയും ഏറ്റെടുത്ത് അന്വേഷണം നടത്തിയ കേസിലെ പ്രതികള്‍. എന്നാല്‍ ഇവരെയെല്ലാം ഒറ്റക്കെട്ടായും ഒറ്റയടിക്കും കുറ്റവിമുക്തമാക്കിയ പ്രത്യേക എന്‍.ഐ.എ കോടതിയുടെ നടപടി ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. വിധി പറഞ്ഞ ന്യായാധിപന്‍ കെ. രവീന്ദര്‍ റെഡ്ഡി വിധിക്കുശേഷം അപ്രതീക്ഷമായി രാജിവെച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും കുറ്റപത്രത്തിലെ രണ്ടു പേജുകള്‍ ഒഴിവാക്കിയതും അപ്പീലിന് പോകില്ലെന്ന തീരുമാനവും കള്ളന്‍ കപ്പലില്‍തന്നെയെന്നതിന്റെ സൂചനകളാണ്.
2007ലായിരുന്നു രാജ്യത്താകമാനമുള്ള ആര്‍.എസ്.എസിന്റെ കുബുദ്ധിയിലുദിച്ച മുസ്്‌ലിംകള്‍ക്കെതിരായ സ്‌ഫോടനപരമ്പരകള്‍. പാക് ഭീകര സംഘടനയുടെ പേരില്‍ കെട്ടിവെക്കാമെന്ന ധാരണയിലാണ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി സംഘ്പരിവാര്‍ ഈ നീചകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പാക് പൗരന്മാരെ അറസ്റ്റ് ചെയ്യുന്ന രീതിയായിരുന്നു ഇതിലൊക്കെ. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മക്ക മസ്ജിദുള്‍പ്പെടെയുള്ള ആര്‍.എസ്.എസുകാര്‍ പ്രതികളായ ഒട്ടേറെ കേസുകളില്‍ വിട്ടുവീഴ്ചയുള്ളതും ആലസ്യമാര്‍ന്നതുമായ നീക്കങ്ങളാണ് ഉണ്ടായത്്. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ട് ആര്‍.എസ്.എസുകാരെ കഴിഞ്ഞ വര്‍ഷം ശിക്ഷിച്ചിരുന്നു. മലേഗാവ് കേസിലും സംഝോത കേസിലും പ്രതിസ്ഥാനത്തുനിന്ന് രക്ഷപ്പെടാന്‍ അസീമാനന്ദക്കും കൂട്ടര്‍ക്കും കഴിഞ്ഞത് രാജ്യത്തെ ഏറ്റവും പ്രമുഖമായ അന്വേഷണ ഏജന്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതിയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നതാണ്. മക്ക മസ്ജിദ് സ്‌ഫോടനത്തെതുടര്‍ന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ അസീമാനന്ദയെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത്. എന്നാല്‍ ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഈ കൊടും ഭീകരന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന അനുഭവമാണ് പിന്നീടുണ്ടായത്. മോദി അധികാരത്തില്‍വന്ന ്ഏതാനും മാസത്തിനകം തന്നെ അസീമാനന്ദക്ക് കോടതി ജാമ്യം നല്‍കി പുറത്തുവിട്ടുവെന്നതുതന്നെയാണ് ഹിന്ദുത്വ ഗൂഢാലോചനയുടെ ജീവിക്കുന്ന തെളിവ്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയായ നാബകുമാര്‍ സര്‍ക്കാര്‍ കറങ്ങിത്തിരിഞ്ഞാണ് ആര്‍.എസ്.എസ് കസര്‍ത്തുവേദികളിലൂടെ ഇസ്‌ലാം വിരുദ്ധതയുടെ ഭീകരവേഷം എടുത്തണിയുന്നത്. സനാതന ധര്‍മത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്ന സംഘ്പരിവാറിന്റെ ഇരട്ട-ഭീകര മുഖങ്ങളിലൊന്നാണ് സ്വാമി എന്ന പേരു ചേര്‍ത്ത് അറിയപ്പെടുന്ന അസീമാനന്ദ. മുസ്‌ലിമിന്റെ വേദനയാണ് ഈ ആസാമിയുടെ സീമകളില്ലാത്ത ആനന്ദം.
ഇത്തരം കേസുകളിലെല്ലാം എന്‍.ഐ.എ സ്വയം തോറ്റുകൊടുക്കുന്ന തീര്‍ത്തും വില കുറഞ്ഞതും രാജ്യത്തിന്റെ നീതിവ്യവസ്ഥയെ ഒറ്റുകൊടുക്കുന്നതുമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് ഏതു കൊച്ചുകുട്ടിക്കും ലളിതമായി വായിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് രാജ്യത്തെ സര്‍ക്കാരിന്റെ പ്രതികരണങ്ങളും തുടര്‍ നടപടികളും. അസീമാനന്ദയും കൂട്ടരും ശിക്ഷപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള കുറ്റപത്രമല്ല ഈ അന്വേഷണ ഏജന്‍സി കോടതിയില്‍ കൊടുത്തതെന്ന ആരോപണം ശക്തമാണ്. ഭീകര വിരുദ്ധത ഘോരഘോരം പ്രസംഗിക്കുകയും ഭരണകൂട ഭീകരതക്ക് വെഞ്ചാമരം വീശിക്കൊടുക്കുകയും ചെയ്യുന്ന മോദിയുടെയും അമിത്ഷായുടെയും മോഹന്‍ ഭഗവതിന്റെയും ഫാസിസ പ്രസ്ഥാനത്തില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യല്ലോ. കേന്ദ്ര ഭരണകക്ഷിയുടെ തലവന്‍ പ്രതിയായ കൊലക്കേസില്‍ സി.ബി.ഐ കോടതി ജഡ്ജിക്ക് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നതും അതിന്റെ പേരില്‍ രാജ്യം കണ്ട നീതിന്യായ വ്യവസ്ഥിതിയിലെ അഭൂതപൂര്‍വമായ ഭിന്നതയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സിനേല്‍പിച്ച കളങ്കം എത്ര സോപ്പിട്ടാലും മാറാത്ത ദുര്‍ഗന്ധമാണ് നമ്മുടെ രാഷ്ട്രീയ-അധികാര വേദികളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതെന്നത് അനുഭവിച്ചറിയാന്‍ പ്രയാസമേതുമില്ല. നൂറുകോടി രൂപ വാഗ്ദാനം ചെയ്തിട്ടും സമ്മതിക്കാതെ വന്നപ്പോഴാണ് ഗുജറാത്തിലെ സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറഞ്ഞ ഈ വര്‍ഗീയ ചിത്തഭ്രമക്കാര്‍ നേരിന്റെ പ്രതിരൂപമായ സി.ബി.ഐ കോടതി ജഡ്ജി ഹര്‍കിഷന്‍ ലോയയെ ഇരുട്ടിന്റെ മറവില്‍ മൃഗീയമായി കൊലപ്പെടുത്തിയത്. വിരമിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിയിരിക്കെയായിരുന്നു മോദിയുടെ ഭരണാധികാരത്തിന്റെ ഏഴാം മാസം ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജസ്റ്റിസ് ലോയ കൊല ചെയ്യപ്പെട്ടത്. ജസ്റ്റിസ് രാജേന്ദ്രറെഡ്ഡിയുടെ രാജിക്കുപിന്നിലും ഇത്തരം കോടികളുടെ കൈമറിയലുകള്‍ നടന്നിരിക്കാമെന്ന സന്ദേഹം തള്ളിക്കളയാനാവില്ല. പണത്തിനുമുന്നില്‍ പരുന്തും പറക്കില്ലെന്നാകിലും, സ്വജീവനും സൈ്വര്യമായ ജീവിതത്തിനും വേണ്ടി വഴിക്കുവെച്ച് സ്വയം വിരമിക്കുന്നവരുടെ മനോഭാരം ഊഹിക്കാവുന്നതേയുള്ളൂ. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി രാജ്യത്തെ മതേതര ജനാധിപത്യ തിരുശരീരത്തില്‍ സംഘ്പരിവാരം ഓരോ നിമിഷവും ഏല്‍പിച്ചുകൊണ്ടിരിക്കുന്ന മുറിവുകള്‍ അവര്‍തന്നെ മാന്തിപ്പൊട്ടിക്കാവുന്ന കലികാലക്കാഴ്ചയാണ് ജനത ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് വാഴ്ചയുടെ അവസാനത്തിന്റെ ആരംഭമാണിതെന്ന് തിരിച്ചറിയാന്‍ അധികാരാന്ധത ബാധിച്ച മോദി-അമിത്ഷാ പ്രഭൃതികള്‍ക്ക് കഴിയാത്തതില്‍ ഒട്ടും വിസ്മയിക്കേണ്ടതില്ല.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending