Connect with us

Video Stories

ഗവ. ജീവനക്കാര്‍ക്ക് പറഞ്ഞതോ ഇത് ?

Published

on

ഇക്കഴിഞ്ഞ ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന സംയുക്ത ട്രേഡ്‌യൂണിയന്‍ പൊതുപണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് സി.ഐ.ടി.യുവിന്റെയും എന്‍.ജി.ഒ യൂണിയന്റെയും അനുയായികള്‍ ചെയ്തുകൂട്ടിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമവും മലയാളികളെയാകെ ലജ്ജിപ്പിക്കുന്നു. പണിമുടക്കിന്റെ ഒന്നാം ദിനംതന്നെ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിനുകുറുകെ പന്തല്‍കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയവരുടെ ആളുകള്‍ തന്നെയാണ് തൊട്ടുസമീപത്ത് പ്രധാന ട്രഷറി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടത്തിനുള്ളില്‍കയറി അക്രമപ്പേക്കൂത്ത് നടത്തിയത്. ഇടതുപക്ഷ അനുകൂലസംഘടനയായ എന്‍.ജി.ഒ യൂണിയനില്‍പെട്ട ഉത്തരവാദിത്തപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ് രണ്ടിനും നേതൃത്വം നല്‍കിയത്. രണ്ടുപേര്‍ കീഴടങ്ങിയെങ്കിലും മറ്റുള്ളവരെ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരില്‍ കേസില്‍നിന്ന് തലയൂരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വ്യവസായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ പോഷക സംഘടനയായ ബി.എം.എസ് ഒഴികെയുള്ള രാജ്യത്തെ പത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. 12 ഇന ആവശ്യങ്ങളുന്നയിച്ച് രണ്ടു മാസത്തോളം പൊതുസമൂഹത്തിനിടയില്‍ വ്യാപകമായ പ്രചാരണം നടത്തിയ ശേഷമായിരുന്നു പണിമുടക്ക്. പൊതുസമൂഹത്തെ മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഇത്തരമൊരു സമരമുറ പ്രഖ്യാപിച്ചിരുന്നതെങ്കിലും നടേപറഞ്ഞ അക്രമ സംഭവങ്ങള്‍ എങ്ങനെയാണ് അവരെ സ്വാധീനിച്ചിരിക്കുക. പണിമുടക്കിന്റെ പേരില്‍ ഒരാളെയും സ്ഥാപനത്തെയും ആക്രമിക്കില്ലെന്ന് പറഞ്ഞ നേതാക്കളുടെ അനുയായികളാണ് ഈ നെറികെട്ട രാഷ്ട്രീയം കളിച്ചത്. സി.ഐ.ടി.യുവിനുപുറമെ ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ ്,യു.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കാളികളായിരുന്നെങ്കിലും അക്രമം നടത്തിയവരെല്ലാം സി.ഐ.ടി.യുക്കാരായത് എന്തുകൊണ്ടായിരുന്നു. ഇവരുടെ രാഷ്ട്രീയ നിലപാടുതറയുടെ പൊള്ളത്തരം കാരണം മറ്റ് ട്രേഡ്‌യൂണിയന്‍ സംഘടനകളുടെ നേരെയും ചെളിതെറിക്കപ്പെടുകയല്ലേ അതുമൂലം സംഭവിച്ചത് ?
പട്ടാപ്പകല്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ശാഖയില്‍കയറിച്ചെന്ന് മാനേജര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തി കമ്പ്യൂട്ടര്‍, മേശ, ഫോണ്‍, ഓഫീസ് ഫര്‍ണിഷിങ് സാധനങ്ങള്‍, ചില്ലുകള്‍ തുടങ്ങി കണ്ണില്‍കണ്ടതെല്ലാം തല്ലിത്തകര്‍ത്തത് ഏതെങ്കിലും സാമൂഹിക വിരുദ്ധരോ അധോലോക സംഘമോ അല്ല. പൊതുജനത്തിന്റെ നികുതിപ്പണംകൊണ്ട് മാസാമാസം ആയിരങ്ങള്‍ എണ്ണിവാങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരാണ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. മെയിന്‍ ട്രഷറിയിലെ ക്ലര്‍ക്ക് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റും ജില്ലാസെക്രട്ടറിയേറ്റംഗവുമായ ഹരിലാല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. സമൂഹത്തിന്റെ നികുതിപ്പണമുപയോഗിച്ചാണ് ആ സംവിധാനങ്ങളെല്ലാം ഉണ്ടാക്കിവെച്ചിരിക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും സ്വകാര്യസ്വത്തുപയോഗിച്ചല്ലെന്നും അറിയാത്തവരാകില്ല ഇടതുപക്ഷ എന്‍.ജി.ഒ യൂണിയന്റെ നേതാക്കളും പ്രവര്‍ത്തകരും. ജില്ലാതല നേതാക്കളും പ്രവര്‍ത്തകരുമാണ് എന്‍.ജി.ഒ യൂണിയന്റേതായി പ്രതിപ്പട്ടികയിലുള്ളത്. ഇവരിലെ ഉന്നതരെ തൊടാന്‍ ഇപ്പോഴും പൊലീസ് തയ്യാറായിട്ടില്ല. ഇത് അതിലും നാണക്കേടാണ്. അറസ്റ്റ് ചെയ്തതാകട്ടെ പത്രവാര്‍ത്തകള്‍ വന്നതിനെതുടര്‍ന്ന് കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ സ്റ്റേഷനില്‍ കീഴടങ്ങിയവരെ മാത്രവും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരെ മുന്നിലാണ് പണിമുടക്കിന്റെ പേരില്‍ ഇതെല്ലാം നടന്നതെന്ന് നോക്കുമ്പോള്‍ ആരാണ് ഇക്കൂട്ടര്‍ക്ക് അതിന് ധൈര്യം പകര്‍ന്നതെന്നതിനെക്കുറിച്ച് അധികമൊന്നും ആലോചിച്ച് തലപുണ്ണാക്കേണ്ട.
രാഷ്ട്രീയ പ്രവര്‍ത്തനവും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണെന്ന് പ്രത്യേകിച്ച് ഓര്‍മപ്പെടുത്തേണ്ടതില്ല. അതനുസരിച്ചല്ല അടുത്തകാലത്തായി പലതും നടന്നുവരുന്നത്. മഹാത്മാഗാന്ധി കാണിച്ചുതന്ന സമരമുറയാണ് പണിമുടക്കും ഹര്‍ത്താലും പോലുള്ള പ്രതിഷേധം. ഇഷ്ടമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാമെന്നല്ലാതെ നിര്‍ബന്ധിച്ച് മറ്റുള്ളവരെ പങ്കാളികളാക്കണമെന്ന് വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രതിഷേധത്തിന്റെ തന്നെ മുനയൊടിക്കുന്നു. എങ്കില്‍ പ്രതിഷേധിക്കപ്പെടുന്ന പാര്‍ട്ടിക്കും അധികാരികള്‍ക്കും ഇത്തരം സമരങ്ങളെയും സമരക്കാരെയും അടിച്ചമര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണമല്ലോ. താനും തന്റെസംഘടനയും പാര്‍ട്ടിയും പറയുന്നതും ചെയ്യുന്നതുമെല്ലാം ശരിയെന്ന കമ്യൂണിസ്റ്റ് വരട്ടുവാദമാണ് ഇതിനൊക്കെ കാരണം. ഇവരുടെ ഇത:പര്യന്തമായ സമരമുറകളെല്ലാം അക്രമോല്‍സുകവും അന്യരെയും പൊതുസമ്പത്തിനെയും കയ്യേറുന്നതുമാണ്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ നൂറോളം ബസ്സുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. അത് നടത്തിയത് ബി.ജെ.പിക്കാരും ആര്‍.എസ്.എസ്സുകാരുമാണെന്ന് പറഞ്ഞ് അവരെ കണക്കിന് വിമര്‍ശിച്ചവരാണ് തിരുവനന്തപുരത്തെ അക്രമത്തിന്റെ ഉത്തരവാദികളെന്നുവരുമ്പോള്‍ ഇരുകൂട്ടരും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നല്ലാതെ മറ്റെന്താണ് പൊതുജനം ധരിക്കേണ്ടത്.
പൊതുനിരത്തില്‍ പന്തല്‍കെട്ടാനും ഗതാഗതം തടസ്സപ്പെടുത്താനും തയ്യാറായതുമാത്രമല്ല, അതുസംബന്ധിച്ച്ചിത്രസഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും രണ്ടാം ദിവസവും പന്തല്‍ അതേപോലെതന്നെ നിലനിന്നുവെന്നത് ആരുടെ കുറ്റമാണ്. പൊലീസ് ഗതാഗതം മുടക്കിയതിന് കേസെടുത്തെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നോര്‍ക്കണം. മുമ്പ് പൊതുനിരത്തുകളില്‍ ഗതാഗതം തടഞ്ഞ് പ്രകടനം നടത്തരുതെന്നും പാതയോരത്ത് പൊതുയോഗം നടത്തരുതെന്നും വിധിച്ചപ്പോഴും ഹൈക്കോടതിക്കെതിരെ ശുംഭന്‍ പ്രയോഗവും കോലം കത്തിച്ചും നാടുകടത്തലുമായി രംഗത്തുവന്നവരുടെ അണികളും നേതാക്കളും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് പറയാന്‍കൂടി കഴിയാതെ വന്നിരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയും പണിമുടക്കിനുമുമ്പ് പൊതുജനത്തിന ്‌നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതിരുന്നതിന്റെ കാരണം കുറ്റവാളികള്‍ക്ക് നേതൃത്വത്തിന്റെ സംരക്ഷണം കിട്ടുമെന്ന ബോധ്യംകൊണ്ടുതന്നെയാണ്. വ്യാപാരികളെയും ബാങ്ക് ജീവനക്കാരെയും ആസ്പത്രിയിലേക്ക് പോകുന്നവരെപോലും കയ്യേറ്റം ചെയ്തും പരിക്കേല്‍പിച്ചും നടത്തുന്ന പണിമുടക്കുകള്‍ക്ക് കടുത്തശിക്ഷ കിട്ടുമെന്ന വ്യവസ്ഥ ഉറപ്പാക്കുകയാണ് ഇതിനുപോംവഴി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നഷ്ടം ഈടാക്കുന്നതിനും ജയില്‍ വാസത്തിനും ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാരിന് അതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് സ്വന്തം അണികളെ രായ്ക്കുരാമാനം പിടിച്ച് അഴിക്കകത്തിടുകയാണ്. ഇനിയൊരിക്കലും അവര്‍ ‘പൊതുസേവക’ന്റെ കസേരയില്‍ ഇരുന്നു പോകരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending