Connect with us

Video Stories

ജനാധിപത്യ കേരളത്തിന് ഗുണകരമായ തീരുമാനം

Published

on

എം.എല്‍.എയുടെ വിയോഗത്തെതുടര്‍ന്ന് ചെങ്ങന്നൂര്‍ നിയമസഭാസീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കാനിരിക്കേ ജനാധിപത്യ മതേതരചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഇന്നലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് വേറിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിനിന്ന കേരള കോണ്‍ഗ്രസ് (എം) അതേ മുന്നണിയിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിന് മുന്നോടിയായി ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങുന്ന ഒന്‍പതംഗ ഉപസമിതിയോഗം ഐകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നു. ഇടതുപക്ഷ-വര്‍ഗീയ ശക്തികള്‍ക്ക് വന്‍തിരിച്ചടിയാണ് ഇത് സമ്മാനിച്ചിരിക്കുന്നത്. 2016ലെ യു.ഡി.എഫിന്റെ നേരിയ പരാജയം ഇക്കുറി തിരുത്തിക്കുറിക്കാനും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുമുള്ള ചെങ്ങന്നൂരിലെയും കേരളത്തിലെയും ജനതയുടെ ഇച്ഛാശക്തിക്ക് ഈ തീരുമാനം സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കെ.എം മാണിയുടെ പ്രഖ്യാപനംപോലെ ഇത് മതനിരപേക്ഷ ശക്തികളെ കൂടുതല്‍ ശാക്തീകരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയവുമില്ല.
നാലു പതിറ്റാണ്ടായി ഐക്യജനാധിപത്യമുന്നണിയുടെ നെടുംതൂണുകളിലൊന്നായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ്പാര്‍ട്ടിയുടെ അപ്രതീക്ഷിത വിഛേദനത്തിന് കാരണമായത് പാര്‍ട്ടി ലീഡര്‍ കെ.എം മാണിക്കുനേരെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഇല്ലാത്ത അഴിമതി ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു. മാണിയെ കരിവാരിത്തേക്കുന്നതിനും അതുവഴി യു.ഡി.എഫിനെ ഇല്ലാതാക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു അത്. ഒരു ബാറുടമയാണ് താന്‍ കെ.എം മാണിക്ക് ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന് ഒരു ടി.വി ചാനലില്‍ കയറി തട്ടിവിട്ടത്. ഇതപ്പടി ഏറ്റുപിടിക്കാനും കേരളം കാണാത്ത രീതിയിലുള്ള രാഷ്ട്രീയ ദുഷ്പ്രചാരണത്തിനും സി.പി.എമ്മും ഇതര ഇടതുപക്ഷ മുന്നണികക്ഷികളും മുന്നോട്ടുവന്നു. കേരള ഹൈക്കോടതിയുടെ പരോക്ഷമായ ഒരുപരാമര്‍ശത്തിന്റെ പേരില്‍ കെ.എം മാണി മന്ത്രിസ്ഥാനം രാജിവെക്കാനും തയ്യാറായി. അതിനുശേഷവും കേസുമായി മുന്നോട്ടുപോകണമെന്ന പിടിവാശിയിലായിരുന്നു ഇടതുപക്ഷം, വിശിഷ്യാ സി.പി.എം. 2016ല്‍ അധികാരത്തിലേറിയതുമുതല്‍ ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലൊന്നും പക്ഷേ മാണിയെ പ്രതിയാക്കുന്നതിനോ ശിക്ഷിക്കുന്നതിനോ ആയ യാതൊരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മാണിയെ പാര്‍ട്ടി വേദികളില്‍ ക്ഷണിതാവാക്കി പാര്‍ട്ടിയെ ഏതുവിധേനയും മുന്നണിയിലെടുക്കാനായി പിന്നീടുള്ള സി.പി.എം ശ്രമം. ഇതിനെതിരെ സി.പി.ഐയും മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നത് സി.പി.എമ്മിലെ പിണറായി പക്ഷത്തിന്റെ മോഹങ്ങളുടെ ചിറകരിഞ്ഞു. പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരെ യു.ഡി.എഫുമായി യോജിക്കാന്‍ തയ്യാറാത്ത സി.പി.എം കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാധീനിച്ച് യു.ഡി.എഫ് ഭരണംഅട്ടിമറിക്കാന്‍ വരെ തയ്യാറായി. കേവലം നാലു ശതമാനംവരുന്ന മുന്നണികളുടെ വോട്ട് വ്യത്യാസത്തെ മാണിയുടെ പാര്‍ട്ടിയെ വിനിയോഗിച്ച് തങ്ങള്‍ക്കനുകൂലമാക്കാമെന്നും അതുവഴി തുടര്‍ഭരണം നേടാമെന്നുമുള്ള വ്യാമോഹമാണ് സി.പി.എമ്മിലെ പ്രബലവിഭാഗത്തെ പ്രേരിപ്പിച്ചത്. പക്ഷേ ഈകെണിയില്‍ വീഴാന്‍ മതേതര ജനാധിപത്യ സഖ്യത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയുമായിരുന്നില്ല. വിരലിലെണ്ണാവുന്ന കേരള കോണ്‍. നേതാക്കളുടെ ഇടതുമുന്നണി ചങ്ങാത്തം മുന്നണിപ്രവേശനത്തിലെത്തിയതുമില്ല.
ഈ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെക്കൂട്ടാനുള്ള തീവ്ര വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ പരിശ്രമം. മുന്‍കേന്ദ്രമന്ത്രി പി.സി തോമസിനെ ഉപയോഗിച്ചായിരുന്നു അമിത്ഷാ-കുമ്മനാദികളുടെ ചാക്കിടീല്‍. ഇതിലും കൊത്താന്‍ ശക്തമായ മതേതര പാരമ്പര്യമുള്ള കേരളകോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പായിരുന്നു. ഇതിനിടയിലും യു.ഡി.എഫിലെ മുസ്്‌ലിംലീഗ് പോലുള്ള കക്ഷികളുമായും നേതാക്കളുമായും അരക്കിട്ടുറപ്പിച്ചിരുന്ന ബന്ധം തുടരാനും മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗിനെ പിന്തുണക്കാനും കേരളകോണ്‍ഗ്രസ് സന്നദ്ധമായി. ഇത് യുഡി.എഫ് അണികളില്‍ വലിയ പ്രതീക്ഷക്ക് വകനല്‍കി. അഭിപ്രായ ഭിന്നതയും ചില്ലറ പരിഭവങ്ങളും മുന്നണിബന്ധത്തില്‍ സ്വാഭാവികമാണെന്നിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പിന്‍മാറ്റത്തെ താല്‍കാലിക പ്രതിഭാസമായിത്തന്നെയാണ് കേരള ജനത ഒന്നടങ്കം വീക്ഷിച്ചതും അവരില്‍ തുടര്‍ന്നും പ്രതീക്ഷവെച്ചതും. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഉള്‍പ്പെടെ മുന്നണിയുടെ ഭാവി മുന്നില്‍കണ്ട് വിട്ടുവീഴ്ചാമനോഭാവത്തിലൂടെ മാണിയെ നേരില്‍ സമീപിക്കാനും ബന്ധം പൂര്‍വാധികം സുദൃഢമാക്കാനും സന്നദ്ധമായി. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുടെ മാണിയുടെ വസതിയിലെ സംയുക്ത സന്ദര്‍ശനം മഞ്ഞുരുക്കിയെന്നുതന്നെയാണ് ചൊവ്വാഴ്ചത്തെ ഉപസമിതി തീരുമാനം വ്യക്തമാക്കുന്നത്. രാജ്യവും കേരളവും അഭൂതപൂര്‍വമായ നെരിപ്പോടിലൂടെ കടന്നുപോകുമ്പോള്‍ മതേതര ജനാധിപത്യചേരി ശക്തിപ്പെടുക എന്ന കോണ്‍ഗ്രസ്-മുസ്്‌ലിംലീഗാദി കക്ഷികളുടെയും നേതൃത്വങ്ങളുടെയും ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലുകളാണ് ഈ പുനര്‍കൂടിച്ചേരലിന്റെ മറ്റൊരു പ്രേരകശക്തി. കര്‍ണാടകയും ഗോവയും ബീഹാറുമൊക്കെ നമുക്ക് തരുന്ന സന്ദേശം മതേതര ജനാധിപത്യശക്തികളുടെ അണിമുറിയാത്ത യോജിപ്പാണ്. അത്തരുണത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ തീരുമാനത്തിന് കാലവും നാടും വലിയ പ്രസക്തിയാണ് ഉദ്യുക്തമാക്കുന്നത്.
കേരള സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പൊലീസ്-പാര്‍ട്ടി രാജ് ഉള്‍പ്പെടെയുള്ള ജനദ്രോഹഭരണവും മോദി സര്‍ക്കാരിന്റെ ജനങ്ങള്‍ക്കെതിരായ സകല മേഖലയിലുമുള്ള അരാജകത്വവുമാണ് ചെങ്ങന്നൂരില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. യു.ഡി.എഫിന്റെ മിന്നുന്ന വിജയം അനിവാര്യമായിരിക്കുന്ന ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന്റെയും വിശിഷ്യാ കെ.എം മാണിയുടെയും പി.ജെ ജോസഫിന്റെയും മറ്റും ഭാഗത്തുനിന്നുള്ള സുചിന്തിതമായ നീക്കം സ്വാഗതാര്‍ഹവും മലയാളികള്‍ക്കാകെ പ്രതീക്ഷാനിര്‍ഭരവുമായിരിക്കുന്നു. കാര്‍ഷികം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ക്ഷേമമാണ് കെ.എം മാണിയെപോലുള്ള നേതാക്കളുടെ എക്കാലത്തെയും ലക്ഷ്യം. അതിനും ഈ തീരുമാനം ഉപകരിക്കുമെന്ന്് പ്രത്യാശിക്കാം. യു.ഡി.എഫിന്റെ നിലനില്‍പിന് ഉതകുന്നതും ജനതക്ക് പ്രയോജനപ്രദവുമായ നിരവധി തീരുമാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന-പാര്‍ലമെന്ററി രംഗത്ത് അര നൂറ്റാണ്ട് സേവിച്ച, ധനകാര്യ വിദഗ്ധന്‍കൂടിയായ കെ.എം മാണിയുടെ സേവന സപര്യ തുടര്‍ന്നും ഐക്യജനാധിപത്യമുന്നണിക്കും കേരളത്തിന്റെ സാമ്പത്തിക രംഗത്തിനും മുതല്‍കൂട്ടാകുമെന്നത് നിസ്സംശയം. മുമ്പ് പലപ്പോഴും ചെയ്തതുപോലെ, കേരളകോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ തുടര്‍ന്നും സി.പി.എമ്മും ഇടതുമുന്നണിയും രംഗത്തെത്തും. അതിനുള്ള ആഘാത ചികില്‍സ കൂടിയാകണം ചെങ്ങന്നൂര്‍.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending