Connect with us

Video Stories

വരുന്നൂ, ദുര്‍ഗ

Published

on

ചരിത്രം നല്‍കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. ജീവന്മരണ പോരാട്ടങ്ങളുടെ വലിയ പാഠങ്ങള്‍ തന്നെയുള്ള ഇസ്‌ലാമിക ചരിത്രത്തിലാണ്, ബ്രാഹ്മണ കുടുംബാംഗമായ മമത ബാനര്‍ജിക്ക് ബിരുദാനന്തര ബിരുദം. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന രാജ്യത്തെ മുഴുവന്‍ ജനത്തെയും തൊഴിലും ഊണും ഉറക്കവും മതിയാക്കി ബാങ്കുകള്‍ക്ക് മുമ്പിലും എ.ടി.എമ്മിനു മുമ്പിലും വരി നിര്‍ത്തിയ നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെ സാധാരണ ജനത്തെ അണിനിരത്തുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ അമ്പേ പരാജയപ്പെട്ടിരിക്കെയാണ്, ദുര്‍ഗാ പൂജയുടെ നാട്ടില്‍ നിന്ന് മമത പറന്നെത്തുന്നത്. മനസ്സില്‍ കവിതയും കാലില്‍ ഹവായി ചെരുപ്പും തെളിമയുള്ള കോട്ടണ്‍ സാരിയുമുടുത്ത് അതിവേഗം അവര്‍ ഡല്‍ഹിയിലൂടെ നടക്കുമ്പോള്‍ നാട് ആഗ്രഹിച്ചുപോവുന്നതു തന്നെയാണ് കുനില്‍ഘോഷ് പറഞ്ഞത്, ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മോദിക്ക് പ്രതിയോഗി ദീദിയാണെന്ന്. ബംഗാളിലെ 42ല്‍ 40 ലോക്‌സഭാ സീറ്റും നേടുന്ന തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന്.
ജനാധിപത്യത്തെ കുറിച്ച് എത്ര അലമുറയിട്ടാലും ഇന്ത്യക്കാരുടെ മനസ്സിലെ വീരാരാധന മാറിയിട്ടില്ല. ആജ്ഞാപിക്കൂ കല്പിക്കൂ, ജീവന്‍ തരാന്‍ തയ്യാറാണ് എന്ന് ആവേശത്തോടെ വിളിക്കാന്‍ ഇന്നും ഒരാളെ ജനം കാത്തിരിക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തുവാരിയത് മമത എന്ന ഒറ്റയാള്‍. സി.പി.എമ്മിന് തുടര്‍ ഭരണം ഉണ്ടായാല്‍ ഇതും ബംഗാളാവുമെന്ന ഭയമായിരുന്നു മലയാള നാട്ടിലേതെങ്കില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടുപോലും കര പോയിട്ട് രണ്ടക്കവര തൊടാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലാണിന്നവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ ദേഷ്യം കൊണ്ടുതന്നെയാണ്, മോദിക്കെതിരായ പ്രക്ഷോഭത്തില്‍ സഹകരണം തേടി മമത നല്‍കിയ കത്ത് സി.പി.എം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
മോദിയും സംഘ് തന്ത്രജ്ഞരും നടത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് മുമ്പില്‍ അസ്ത്പ്രജ്ഞരായിരിക്കുകയാണ് പ്രതിപക്ഷം. കള്ളപ്പണ നിയന്ത്രണത്തിന് ഈ രീതി പര്യാപ്തമല്ലെന്ന് 2004ല്‍ ബി.ജെ.പി തന്നെ വ്യക്തമാക്കിയിരിക്കെ ഒട്ടും മുന്നൊരുക്കമില്ലാത്ത ഈ അതിക്രമം നാട്ടുകാരോട്, സാധാരണക്കാരില്‍ സാധാരണക്കാരോട് കാട്ടിയ മോദിയെ പിച്ചിക്കീറി ജനത്തിന് ഇട്ടുകൊടുക്കാന്‍ കെല്‍പുള്ള ഒരാളെയും ദേശീയ തലത്തില്‍ കാണാതിരിക്കുമ്പോഴാണ് മമത കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കും പാറ്റ്‌നയിലേക്കും ലഖ്‌നോവിലേക്കും വിമാനം കയറുന്നത്. മറ്റാരുടെ കാര്യത്തിലുമില്ലാത്ത ഉല്‍ക്കണ്ഠ ബി.ജെ.പിക്കുണ്ട്താനും. ബംഗാളിലേക്ക് പട്ടാളത്തെ അയക്കാനും അവര്‍ സഞ്ചരിച്ച വിമാനത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രിക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല. നോട്ട് നിരോധനം കൊള്ളയാണെന്ന് ഡോ. മന്‍മോഹന്‍ സിങും അമര്‍ത്യാസെന്നുമൊക്കെ പറഞ്ഞതിന് ശേഷവും ‘നടപ്പാക്കിയ രീതിയാണ് തെറ്റിയതെന്ന്’ പറയുന്ന കോണ്‍ഗ്രസുകാരും നിതീഷ്‌കുമാറടക്കമുള്ള നേതാക്കളും വലിയൊരു ജനകീയ പോരാട്ടത്തിന്റെ നട്ടെല്ല് ഒടിച്ചു കളയുകയാണ്.
എന്തുകൊണ്ട് മമത? സി.പി.എമ്മിനെ തുരത്തി ബംഗാളിന്റെ അമരത്തിരിക്കുന്ന മമതക്ക് ഇനി നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ഡല്‍ഹി പിടിക്കാനല്ല തേഞ്ഞ റബര്‍ ചെരിപ്പുമായി ഡല്‍ഹി തെരുവീഥിയിലൂടെ സ്‌ട്രൈക്ക് നടത്തുന്നത്, കൊല്‍ക്കത്ത കൈവിടാതിരിക്കാനാണ്. വിഭജനത്തിന്റേതടക്കം അനേകം മുറിവുകളിലൂടെ കടന്നുപോയ ബംഗാളില്‍ സാമുദായിക വൈരത്തിന് വേരുണ്ടെന്നും അത് വളര്‍ത്തി തീപിടിപ്പിക്കുകയേ വേണ്ടൂവെന്നും സംഘ്പരിവാര കുബുദ്ധികള്‍ക്കല്ലേ നന്നായറിയുക. വര്‍ഗീയ വിഷപ്പാനപാത്രങ്ങള്‍ ബംഗാളിനെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മോദിക്ക് ഉറക്കമില്ലെന്ന് ദീദി പറയുമ്പോള്‍ മനസ്സിലാക്കേണ്ടത് ദീദിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നുകൂടിയാണ്. മമത കല്യാണം കഴിച്ചുവെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ഇസ്‌ലാമിലേക്ക് മാറിയെന്നും…മമതയെ ലക്ഷ്യമിട്ട സംഘ് കഥകള്‍ അവിടെ പറപറക്കുന്നു. മുസ്‌ലിം പ്രീണനം എന്ന സ്ഥിരം മുദ്രാവാക്യം മമതക്കെതിരെയും പയറ്റുന്നു.
സ്വതന്ത്ര ഇന്ത്യയിലാണ് മമത ജനിച്ചത്. 1955 ജനുവരി അഞ്ചിന്. ബാനര്‍ജി കുടുംബമെന്നാല്‍ പണ്ഡിത പൗരോഹിത്യ കുടുംബമാണ്. മമതക്ക് പതിനേഴ് വയസ്സായിരിക്കെ ചികിത്സ കിട്ടാതെ അച്ഛന്‍ പ്രൊമിലേശ്വര്‍ ബാനര്‍ജി മരിച്ചു. കമ്യൂണിസ്റ്റുകളോട് ഒരു മമതയുമില്ലാതെ വിദ്യാര്‍ഥി രാഷ്ട്രീയം കോണ്‍ഗ്രസില്‍ തുടങ്ങിയ മമത അതിവേഗം ബംഗാള്‍ കോണ്‍ഗ്രസില്‍ താരമായി. 1997ല്‍ സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കും വരെ ബംഗാളിലെ കോണ്‍ഗ്രസിലെ മുത്തച്ഛന്‍മാര്‍ക്ക് തലവേദനയായിരുന്നു ഈ തീപ്പൊരി നേതാവ്. സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച ശേഷവും കോണ്‍ഗ്രസിനോട് ഇണങ്ങിയും പിണങ്ങിയും നിന്നു. രണ്ടു തവണ കേന്ദ്ര മന്ത്രിയായി.യു.പി.എയിലും എന്‍.ഡി.എയിലും. തോന്നിയപ്പോഴൊക്കെ ഇറങ്ങിപ്പോന്നു. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ തോല്‍പിച്ചാണ് പാര്‍ലിമെന്റിലെത്തിയത്. വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത സമാജ് വാദി പാര്‍ട്ടിയിലെ ദരാഗപ്രസാദ് സരോജിനെ കോളര്‍ പിടിച്ചുന്തിയ മമതയെ 2012ല്‍ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച നൂറ്റുവരിലൊരാളാക്കി. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന 2013ലെ ഏറ്റവും സത്യസന്ധയായ ഭരണാധികാരിയായും തെരഞ്ഞെടുത്തു. ഒരുവേള അണ്ണാ ഹസാരെ മമതക്കൊപ്പമായിരുന്നു. 2011ല്‍ ബംഗാളിലെ ഭരണം മമത പിടിയിലൊതുക്കിയത് തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന സി.പി.എമ്മിന്റെ വിശ്വാസം 2016ല്‍ തിരുത്തിയാണ് രണ്ടാമതും ബംഗാള്‍ മുഖ്യമന്ത്രിയായത്. ഇനി സി.പി.എമ്മിനും നില്‍ക്കേണ്ടിവരും ഇവര്‍ക്ക് പിന്നില്‍.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending