Connect with us

Video Stories

ഭിന്നിപ്പില്‍ നിന്ന് നേടിയ വിജയം

Published

on

ഭരണ വിരുദ്ധ വികാരമെന്ന് ഒറ്റവാക്കില്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍, എന്നാല്‍ ഒരു വാചകത്തില്‍ ഒതുങ്ങുന്നതുമല്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഏതെങ്കിലൂം ഒരു പാര്‍ട്ടിക്ക് മാത്രമായി അനുകൂലമല്ല. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍, പഞ്ചാബും ഗോവയും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മണിപ്പൂരില്‍ ആര് അധികാരത്തിലെത്തുമെന്ന കാര്യം അവിടെ ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെ മാത്രം ആശ്രയിച്ചുള്ള കാര്യവുമാണ്. അഞ്ചിടത്തും ഭരണത്തിനെതിരായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ഭരണ വിരുദ്ധ ജനവിധിയുടെ തീവ്രത വെളിപ്പെടുത്തുന്നതാണ് ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ തോല്‍വി.

ഭരണവിരുദ്ധ തരംഗത്തില്‍ ഉത്തര്‍പ്രദേശ് പിടിച്ച ബി.ജെ.പി വലിയ നേട്ടമുണ്ടാക്കി. ഇതിനെ മോദി തരംഗമായി ഉയര്‍ത്തിക്കാട്ടാനാണ് സംഘ്പരിവാര്‍ ശ്രമം. അങ്ങനെയല്ലെന്ന് ബി.ജെ.പിക്ക് തന്നെ തീര്‍ച്ചയുണ്ടെങ്കിലും 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ അതവര്‍ക്ക് ആവശ്യമാണ്. നോട്ട് നിരോധന കാലത്തിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ നാലിടത്ത് ബി.ജെ.പിയുടെ വിജയം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും രണ്ടിടത്താണ് അവര്‍ക്ക് വിജയമുണ്ടായത്. ഗോവയിലും മണിപ്പൂരിലും അവര്‍ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലക്ക് വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിനെ ബി.ജെ.പിക്ക് സര്‍വ്വ സന്നാഹങ്ങളുമൊരുക്കിയാണ് നേരിട്ടത്. മോദി വിരുദ്ധ തരംഗമുണ്ടാകുമെന്ന പ്രതീക്ഷക്ക് മേല്‍ അടയിരുന്ന മതേതര പാര്‍ട്ടികളാകട്ടെ കളമറിഞ്ഞല്ല, കളിക്കിറങ്ങിയത്. തമ്മില്‍ തല്ലി കുലമൊടുങ്ങിയ യാദവകഥ മേമ്പൊടിയായി ചേര്‍ക്കാമെങ്കിലും അത് യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമല്ല. ഇന്ത്യയുടെ ഹൃദയഭൂമി കീഴടക്കി ബി.ജെ.പി മുന്നേറാനുള്ള സാധ്യത നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മതേതര പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വരുമായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റാണ് ബി.ജെ.പിയും കൂട്ടാളികളും നേടിയത്. മതേതര പാര്‍ട്ടികള്‍ക്ക് ആകെ നേടാനായത് ഏഴ് സീറ്റുകള്‍ മാത്രമാണ്. 42.30 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് ശതമാനം. എസ്.പി (22), ബി.എസ്.പി (19.60), കോണ്‍ഗ്രസ് (7.50) എന്നിങ്ങനെയായിരുന്നു മതേതര പാര്‍ട്ടികളുടെ വോട്ട് ശതമാനം. അതായത് മൂന്ന് മതേതര പാര്‍ട്ടികളും കൂടി 50 ശതമാനത്തിലേറെ വോട്ട് നേടിയെങ്കിലും വിജയിക്കാനായത് ഏഴ് സീറ്റില്‍ മാത്രമായിരുന്നു. 328 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് 324 സീറ്റുകളാണ്.
മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. ആകെയുള്ള 403 മണ്ഡലങ്ങളില്‍ 73 ഇടത്ത് മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തിന് മേലെയാണ്. 70 ഇടങ്ങളില്‍ 20 ശതമാനത്തിന് മുകളിലും. 143 മണ്ഡലങ്ങളില്‍ വിജയം നിര്‍ണയിക്കാവുന്ന സ്വാധീനം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും വിജയിച്ചു കയറിയത് ബി.ജെ.പിയാണ്. നേടിയ വോട്ടിങ് ശതമാനമാകട്ടെ 35 ശതമാനത്തില്‍ താഴെയും. മുസ്‌ലിം വോട്ടുകള്‍ മാത്രമല്ല, മറ്റ് പിന്നാക്ക വോട്ടുകളെയും ഭിന്നിപ്പിക്കുകയെന്ന തന്ത്രത്തിന്‍മേലായിരുന്നു ബി.ജെ.പിയുടെ കളി. ഒന്നര പതിറ്റാണ്ടിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വറിയോടെ കളിയില്‍ കേമന്മാരായ ബി.ജെ.പി മതേതര പാര്‍ട്ടികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുമതാണ്.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കിലും എസ്.പിയിലുണ്ടായ ആഭ്യന്തര കലഹങ്ങള്‍ സഖ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. സഖ്യത്തിന് പുറത്തായിരുന്നു ബി.എസ്.പിയും രാഷ്ട്രീയ ലോക്ദളും. ആകാശംമുട്ടെയായിരുന്ന ബി.എസ്.പിയുടെ അവകാശവാദം 20 സീറ്റില്‍ ഒതുങ്ങി. ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നതില്‍ ബി.എസ്.പിയുടെ സാന്നിധ്യം നിര്‍ണായകമാകുകയും ചെയ്തു. ബിഹാര്‍ നല്‍കിയ മഹാസഖ്യ മാതൃക യു.പിയില്‍ ആവര്‍ത്തിക്കണമെന്ന് ഇന്ത്യയിലെ മതേതര മനസ്സുകള്‍ ആഗ്രഹിച്ചിരുന്നതും ഇതുകൊണ്ടാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending