Connect with us

Views

അഛേ ദിന്‍ അഥവാ അച്ഛന്റെ ദീനം

Published

on

അമിത് ഷാ മകന്‍ ജയ് അമിത് ഭായ് ഷായുടെ കല്യാണം നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം. ജയ്ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് നേട്ടം കൈവരിച്ചു തുടങ്ങിയതും മോദി വന്ന് കഴിഞ്ഞ്. കമ്പനിക്ക് പത്തര കോടിയുടെ വായ്പ ലഭിച്ചതും മോദി വാഴ്ച തുടങ്ങിയ ശേഷം. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഞെട്ടിച്ച് ആയിരം, അഞ്ഞുറ് രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ തൊട്ടു മുമ്പ് കമ്പനിക്ക് അടച്ചു പൂട്ടേണ്ടിവന്നു. കാരണമോ 1.4 കോടി രൂപയുടെ നഷ്ടം. എന്നിട്ടും പ്രധാനമന്ത്രി പറയുന്നു. അഛേ ദിന്‍ വന്നു, രാജ്യം പുരോഗമിക്കുന്നുവെന്ന്. സ്വന്തം പാര്‍ട്ടി പ്രസിഡന്റിന്റെ മകന്റെ കമ്പനിക്ക് പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിക്കാണോ അഛേ ദിന്‍ എന്നു പറയുക? ഈ ദുരനുഭവം മുന്നിലുണ്ടായിട്ടും രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നുവെന്ന് പാടി നടക്കുന്ന അമിത്ഷായുടെ പാര്‍ട്ടിയോടുള്ള പ്രതിബദ്ധത മറ്റു നേതാക്കള്‍ക്ക് പാഠപുസ്തകമാണ്.

2014-15ല്‍ 18728 രൂപ വിറ്റു വരവുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ വിറ്റുവരവ് 2015-16 ല്‍ 80.5 കോടി രൂപയായി വര്‍ധിച്ചു അഥവാ 600 ഇരട്ടി വര്‍ധന. എന്നിട്ടും കമ്പനിക്ക് പൂട്ടേണ്ടിവന്നു. ഏതാണ്ട് പിറ്റേന്നാണ് നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനമുണ്ടായതെന്നത് തികച്ചും യാദൃച്ഛികം മാത്രം. കുസും ഫിന്‍സ് വെയര്‍ എന്ന പുതിയ കമ്പനിയുമായി ബന്ധം സ്ഥാപിക്കുകയും സര്‍ക്കാറിന്റെ ധനകാര്യ സ്ഥാപത്തില്‍ നിന്ന് വായ്പയായി 10.3 കോടി സമ്പാദിക്കുകയും ചെയ്ത ശേഷമായിരുന്നു കമ്പനിയുടെ ദയാവധം.

രോഹിണി സിങ് എന്ന അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയാണ് ‘ദി വയറി’ലൂടെ ഇക്കാര്യം മാലോകരെ അറിയിച്ചത്. ഇത് കണ്ടപാടെ കോണ്‍ഗ്രസുകാരും മറ്റു പ്രതിപക്ഷ കക്ഷികളുമെന്ന് വേണ്ട, യശ്വന്ത് സിന്‍ഹയെ പോലെ പരിണത പ്രജ്ഞരായ നേതാക്കളും ഇതില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു. അമിത് ഷാ എന്ന ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് പ്രതികരിച്ചു: ‘അഴിമതിയോ? ഇവിടെ അങ്ങനെ ഇല്ല തന്നെ. വല്ലവരുടെയും കൈയില്‍ തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെ.’ അത് അങ്ങനെയാണ്. ചില അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മതി. ലാവ്‌വിലിനില്‍ അഴിമതിയില്ലെന്ന് സി.പി.എം തീരുമാനിച്ചതുപോലെ. റോബര്‍ട്ട് വാധ്‌റക്ക് നേരെയുള്ള അഴിമതി ആരോപണവും പുറത്തുകൊണ്ടുവന്നത് രോഹിണി സിങാണ്. അന്നു പക്ഷെ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളും ഭീഷണിയും ഏല്‍ക്കേണ്ടിവന്നിട്ടില്ല.

രോഹിണി സിങിനെതിരെ മാത്രമല്ല, ഈ മാധ്യമത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്ന സിദ്ധാര്‍ഥ് വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്യ, എം.കെ വേണു, മോനേബിന ഗുപ്ത, പമേല ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയുമായാണ് അഹമ്മദാബാദ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ്. ‘കോണ്‍ഗ്രസുകാര്‍ക്കെതിരെയും വന്നല്ലോ കുറെ ആരോപണങ്ങള്‍. എന്നിട്ട് അവരാരെങ്കിലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവോ?’ ബിസിനസുകാരനായ അമിത് ഷാ കച്ചവടത്തിന്റെ ഗുട്ടന്‍സും വിവരിച്ചു. 600 ഇരട്ടിയായി വര്‍ധിച്ചത് ലാഭമല്ല, വരുമാനമാണ് അഥവാ വിറ്റുവരവ്. വിറ്റുവരവ് കൂടിയപ്പോള്‍ നഷ്ടവും കൂടി. പിന്നെ കമ്പനി പൂട്ടണമെന്ന് ഏത് കച്ചവടക്കാരനാണ് തീരുമാനിക്കാതിരിക്കുക. 1.4 കോടി രൂപ നഷ്ടം സംഭവിച്ച ഒരു പാവം കച്ചവടക്കാരനാണ് ജയ്ഷാ.

രാജ്യത്തെ ജനത 86 ശതമാനം വിനിയോഗത്തിലുണ്ടായിരുന്ന നോട്ടുകളുടെ നിരോധനം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഈ നിരോധനം റിസര്‍വ് ബാങ്ക് കട്ടായമായും അറിയേണ്ടതായിരുന്നെങ്കിലും അറിഞ്ഞില്ല. അതേസമയം ബി.ജെ.പിയുമായി ബന്ധപ്പെട്ട പ്രമുഖരെല്ലാം അറിയുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തതായി അന്നു തന്നെ ആരോപണമുയര്‍ന്നതാണ്. പ്രവചിച്ച പോലെ സാമ്പത്തിക തകര്‍ച്ചക്ക് രാജ്യം ഇരയായിക്കൊണ്ടിരിക്കെയാണ് നോട്ടു നിരോധനത്തിന്റെ ‘യഥാര്‍ഥ’ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. കേരളത്തിലെ ഇടതു ശക്തികേന്ദ്രങ്ങളിലൂടെ പദയാത്ര നടത്താനിരിക്കെ അമിത്ഷാ ജി പെട്ടെന്ന് സ്‌കൂട്ടായത് ഇവിടെ ഉദ്വേഗം ജനിപ്പിച്ചിരുന്നു. രണ്ടേ രണ്ട് ദിവസം കഴിഞ്ഞ് ആധി പിടിച്ച അച്ഛന്റെ മുഖം ജനം കാണുകയും ചെയ്തു. ബി.ജെ.പിയുടെ മൂന്നു പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞത് അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ്. വോട്ടിന്‌കോഴക്കേസിലാണ് അദ്വാനി സ്ഥാനമൊഴിഞ്ഞതെങ്കില്‍ ബങ്കാരു ലക്ഷ്മണ രാജിവെക്കേണ്ടിവന്നത് ശവപ്പെട്ടി കുംഭകോണത്തിലാണ്. നിതിന്‍ ഗഡ്കരി പുറത്തു പോയത് മക്കളുമായി ബന്ധപ്പെട്ട അഴിമതിക്ക്. അമിത്ഭായ് ഷാ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് വിചാരിക്കാന്‍ വഴിയില്ല.

അമിത്ഷാ രാഷ്ട്രീയക്കാരനേക്കാള്‍ കച്ചവടക്കാരനായിരുന്നു. മുംബൈയില്‍ ജനിച്ച അമിത് ഷാ പി.വി.സി പൈപ്പ് മൊത്തക്കച്ചവടക്കാരനായി മാറിയപ്പോള്‍ തന്നെ ആര്‍.എസ്.എസുമായി കവാത്തു ബന്ധം സ്ഥാപിക്കുകയും ചെയ്തു. ആയിടെയാണ്, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാജിയെ അറസ്റ്റ് ചെയ്തതും മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയതും. അമിത് ഷായുടെ ഏക മകനാണ് ജയ് ഷാ. ബിടെക് ബിരുദധാരിയായ ജയ് ഷാ അച്ഛനെപോലെ ഓഹരി ബ്രോക്കറായും പ്രവര്‍ത്തിച്ചു. ക്രിക്കറ്റിലെ നല്ല ബാറ്റ്‌സ്മാനാണ് ജയ്ഷാ. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായും 2013ല്‍ ജോയിന്റ് സെക്രട്ടറിയുമായി. ബി.സി.സി.ഐക്ക് പ്രതീക്ഷിക്കാം.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending