Connect with us

Video Stories

കെടുതിക്കിടയിലും കെടുകാര്യസ്ഥത

Published

on

കാലവര്‍ഷക്കെടുതിയില്‍ തീരാദുരിതത്തിന്റെ ആഴക്കയത്തില്‍ ആപതിച്ചുകിടക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനാകാതെ സംസ്ഥാന ഭരണകൂടം കെടുകാര്യസ്ഥതയുടെ കാര്യക്കാരാവുകയാണ്. ഭരണ വൈഭവക്കുറവിന് കനത്ത വില കൊടുക്കേണ്ടിവന്ന പ്രളയ ദുരന്തത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഗതികിട്ടാതലയുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു ദുരന്തമായിരിക്കുകയാണ്. മന്ത്രിമാരുടെ തമ്മിലടി കാരണമാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം ചേരാതിരുന്നത്. ഇതു മുതലെടുത്ത് ഉദ്യോഗസ്ഥര്‍ ചേരിപ്പോര് തുടരുകയും തന്നിഷ്ടം നടപ്പാക്കുകയും ചെയ്തു തുടങ്ങിയതോടെ സംസ്ഥാന ഭരണം നാഥനില്ലാപ്പടയുടെ പര്യവസാനം പോലെയായി. ചികിത്സ തേടി അമേരിക്കയിലേക്കു പറന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍ഗാമി എന്ന നിലയിലാണ് ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കവും മുന്നണിയുടെ അതൃപ്തിയും കാരണം ഇതു പരസ്യമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചറിഞ്ഞ ഇ.പി വിരുദ്ധ പക്ഷമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിന് കൂച്ചുവിലങ്ങിട്ടത്. ജയരാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാല്‍ തര്‍ക്കമുണ്ടാകുമെന്ന കാരണത്താലായിരുന്നു യോഗം നടക്കാതെപോയത്. തത്ത്വത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുകയാണ്. മഹാപ്രളയത്തില്‍ വെപ്രാളംപൂണ്ട് അണക്കെട്ടുകള്‍ തുറന്നുവിട്ടും ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയും പ്രയാസം സൃഷ്ടിച്ച ഇടതു സര്‍ക്കാറിന്റെ ഇപ്പോഴത്തെ ഭരണസ്തംഭനം പൊതുജനത്തെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ അപാകതയും ധനസമാഹരണത്തിലെ അവ്യക്തതയും സഹായധന വിതരണത്തിലെ മെല്ലെപ്പോക്കുമെല്ലാം പ്രളയ സമാനമായ ദുരിതമാണ് വിതച്ചുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ വക ആഘോഷങ്ങള്‍ വേണ്ടെന്ന പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പരിശോധിക്കാനായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. സ്വന്തം വകുപ്പുകളിലെ കാര്യങ്ങളില്‍ തങ്ങളോട് ആലോചിക്കാതെ ഉത്തരവിറക്കിയതില്‍ അരിശംപൂണ്ടാണ് മന്ത്രിമാരായ എ. കെ ബാലനും കടകംപള്ളി സുരേന്ദ്രനും മന്ത്രിസഭായോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് വിഭാഗീയതയുടെ ആഴം വര്‍ധിപ്പിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ രണ്ടാമനായുള്ള ഇ.പി ജയരാജന്റെ മടങ്ങിവരവ് ധനമന്ത്രി തോമസ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി കണക്കാക്കി നേരത്തെ തന്നെ മന്ത്രിമാര്‍ക്കിടയില്‍ കലഹം തുടങ്ങിയതാണ്. ഇതിനിടയിലാണ് ആഘോഷത്തിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം. ഇതു രൂക്ഷമാകുമെന്ന ഭയപ്പാടാണ് മന്ത്രിസഭായോഗം ചേരാതെ സര്‍ക്കാര്‍ തടിയൂരിയത്. ഭരണക്കുഴപ്പത്തിന്റെ ചുഴിയില്‍ അകപ്പെട്ട മുഖ്യമന്ത്രി പിണറായിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നാടിന്റെയും നാട്ടുകാരുടെയും ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയവും ശ്രദ്ധയുമില്ലെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്. പ്രളയാനന്തരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സന്ദര്‍ഭമായിരുന്നു അത്. കുട്ടനാട് ഉള്‍പ്പെടെ ഇപ്പോഴും ദുരിതാശ്വാസ-പുനരധിവാസ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്തുകൂടി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു എന്നതൊഴിച്ചാല്‍ അത് അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ പോലും ശുഷ്‌കാന്തി കാണിക്കുന്നില്ല. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധികൂടി പടര്‍ന്നുപടിച്ച സാഹചര്യത്തില്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് സക്രിയമായ ഭരണം നടത്തേണ്ട സാഹചര്യമാണുള്ളത്. എലിപ്പനി ബാധിച്ച് അമ്പതോളം പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഡെങ്കിപ്പനി വ്യാപനവും ഭീതിയോടെയാണ് സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കനത്ത കാലവര്‍ഷക്കെടുതിയില്‍ മലയോര-തീരദേശ വാസികളും ആദിവാസികളുമെല്ലാം പട്ടിണിയിലും പനിയുടെ പിടിയിലുമാണ്. വയനാടും ഇടുക്കിയും ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ സൗജന്യറേഷനും ചികിത്സാ സഹായങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ദൈനംദിനം മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് വിലയിരുത്തേണ്ടത്ര പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പ്രത്യേകിച്ച്, പ്രളയബാധിത പ്രദേശങ്ങളിലെ ജീവല്‍പ്രശ്‌നങ്ങള്‍. എന്നാല്‍ കുത്തഴിഞ്ഞു കിടക്കുന്ന ഭരണകൂടം ഇതൊന്നും കാര്യമാക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.
മന്ത്രിസഭാ യോഗം ചേരുന്നതിനു പകരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയ മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയാണ് ഇപ്പോഴത്തെ രീതി. ധനമന്ത്രി ഡോ. തോമസ് ഐസകിനെ മാറ്റിനിര്‍ത്തിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. ഭരണ കാര്യങ്ങളില്‍ സ്വന്തം വഴി തേടുന്ന തോമസ് ഐസകിനെ കൂടുതല്‍ അടുപ്പിക്കാതെയാണ് പിണറായി മുന്നോട്ടുപോയിരുന്നത്. ഇക്കാരണത്താല്‍ ധനമന്ത്രിയും തന്റെ മാത്രം വഴിയിലൂടെയാണ് വകുപ്പ് കൊണ്ടുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്കുകളും കേന്ദ്ര-സ്വകാര്യ മേഖലകളില്‍ നിന്നു ധനസഹായങ്ങളുമെല്ലാം കൈകാര്യം ചെയ്യേണ്ട ധനവകുപ്പിനെ മാറ്റിനിര്‍ത്തിയതിലുള്ള അസഹിഷ്ണുത ആ വകുപ്പിലൂടെ പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തമ്മിലുണ്ടായ പരസ്യ വിഴുപ്പലക്കല്‍ ഇതിനു തെളിവാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവം ജനതയെയാണ് പ്രത്യക്ഷത്തില്‍ ഇതെല്ലാം ദോഷകരമായി ബാധിക്കുന്നത്. സര്‍ക്കാറിന്റെ പിടിവാശിയും പിടിപ്പുകേടും കാരണം പെരുവഴിയിലാകുന്നത് ലക്ഷക്കണക്കിന് ദുരിതബാധിതരാണ്. പുതിയ കേരളത്തെ പുനര്‍നിര്‍മിക്കാമെന്ന് പരസ്യക്കസര്‍ത്ത് നടത്തുകയല്ലാതെ പ്രായോഗികമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. പ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം, പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ തീരുമാനം വൈകുന്നത് ഭരണതലത്തില്‍ താഴെ തട്ടില്‍കൂടി സാരമായി പ്രതിഫലിക്കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന പ്രഖ്യാപനം കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. തുച്ഛം ആളുകള്‍ക്കു മാത്രമാണ് ഈ സഹായധനം ലഭിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇതിന്റെ രേഖകളുമായി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കയറിയിറങ്ങുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസം കേരളം കാണുന്നത്. കാലവര്‍ഷക്കെടുതിയില്‍ നിന്നു കരകയറിയ വേഗതയില്‍ ഭരണ വൈകല്യച്ചുഴിയില്‍ നിന്നു സര്‍ക്കാറിനു രക്ഷപ്പെടാമെന്നു കരുതുന്നില്ല. കാരണം പ്രളയം പ്രകൃതിദുരന്തമായിരുന്നു, എന്നാല്‍ ഭരണസ്തംഭനം പിണറായി സര്‍ക്കാര്‍ തുടക്കം മുതല്‍ വരുത്തിവച്ച ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending