Connect with us

Views

ജനാധിപത്യം ജ്വലിച്ച വേങ്ങരയിലെ വിജയം

Published

on

ജനാധിപത്യത്തിനു മേല്‍ പണാധിപത്യവും രാഷ്ട്രീയ ആദര്‍ശത്തിനു മേല്‍ അധികാര ദുര്‍വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും ഒരേ ചേരിയില്‍ ഒന്നിച്ചണിനിരന്ന് ഒറ്റക്കെട്ടായി പടനയിച്ചിട്ടും യു.ഡി.എഫിന്റെ ഉരുക്ക് കോട്ടക്ക് ഒരു പോറലുമേല്‍പ്പിക്കാനായില്ല എന്നത് നന്മയുടെ രാഷ്ട്രീയത്തിന് വേങ്ങരയിലെ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരംകൂടിയാണ്.

ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്ന് വീമ്പു പറയുകയും ഇത്തവണ മണ്ഡലം പിടിച്ചടക്കുമെന്ന് പെരുമ്പറ മുഴക്കുകയും ചെയ്ത സി.പി.എം സെക്രട്ടറി ഒടുവില്‍ സാങ്കേതികമായെങ്കിലും യു.ഡി.എഫിന്റെ വിജയം സമ്മതിച്ചു നിറം മാറിയത് ഓന്തിനെ പോലും നാണിപ്പിക്കുന്നതായി. ബി.ജെ.പിയുമായി മരംചുറ്റി പ്രേമത്തിലൂടെ ഒപ്പിച്ചെടുത്ത ഫാസിസ്റ്റ് വോട്ടുകളുടെ പിന്‍ബലത്തില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വിള്ളലുണ്ടാക്കിയെന്ന് മേനി നടിക്കുന്ന സി.പി.എം തീക്കൊള്ളി കൊണ്ടാണ് തലചൊറിയുന്നത് എന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. മതേതരത്വത്തിന്റെ സ്വര്‍ഗഭൂമികയെ നരകതുല്യമാക്കാന്‍ വര്‍ഗീയ ചെകുത്താന്മാരുമായി ചങ്ങാത്തമുണ്ടാക്കിയ നെറികെട്ട രാഷ്ട്രീയത്തിന് സി.പി.എം വലിയ വില നല്‍കേണ്ടി വരും. ഒന്നല്ല, ഒരായിരം തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കേണ്ടി വന്നാലും വര്‍ഗീയ വിധ്വംസക ശക്തികളോട് സന്ധിചെയ്യാന്‍ മനസില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിക്ക് പ്രബുദ്ധ ജനത നല്‍കിയ പ്രതിഫലമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് ഇനിയെങ്കിലും ഇടതുപക്ഷം പാഠമാക്കേണ്ടതുണ്ട്.

പ്രതിപക്ഷത്തിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണി നേടുന്ന മികവുറ്റ വിജയമാണ് വേങ്ങരയില്‍ യു.ഡി.എഫിന്റേത്. 23,310 വോട്ടിന്റെ മഹാഭൂരിപക്ഷത്തിന് അഡ്വ.കെ.എന്‍.എ ഖാദര്‍ വിജയിച്ചതിന്റെ ജാള്യത മറച്ചുവെക്കാനാണ് ഇടതുപക്ഷം വൃഥാശ്രമം നടത്തുന്നത്. പ്രതിപക്ഷത്തായിരിക്കെ അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലും പിറവത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഭരണപക്ഷത്തായിരിക്കെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും എട്ടുനിലയില്‍ പൊട്ടിയ പാര്‍ട്ടിയാണ് സ്വാഭാവിക ഭൂരിപക്ഷക്കുറവിനെ പര്‍വതീകരിച്ച് ആത്മരതിയടയുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കുമെന്നായിരുന്നില്ല ഇടതുപക്ഷം അവകാശപ്പെട്ടിരുന്നത്. അട്ടിമറി വിജയം നേടുമെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. അതുപ്രകാരം മഞ്ചേരിയും കുറ്റിപ്പുറവും താനൂരും നിലമ്പൂരുമെല്ലാം സ്വപ്‌നം കാണാന്‍ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്നതിന് സര്‍വസന്നാഹങ്ങളുമായാണ് നേതാക്കള്‍ മണ്ഡലത്തില്‍ ഒരു മാസക്കാലം ക്യാമ്പ് ചെയ്തത്. മാറ്റത്തിനു വേണ്ടി വോട്ടുതേടി മന്ത്രിമാര്‍ വീടുവീടാന്തരം കയറിനിരങ്ങിയതും ഈ ലക്ഷ്യ സക്ഷാത്കാരത്തിനായിരുന്നു.

പ്രചാരണ ജീപ്പുകളില്‍ കവല പ്രസംഗകരായി ഇടതു എം.എല്‍.എമാര്‍ വേഷം കെട്ടിയാടിയതും യു.ഡി.എഫിന്റെ പരാജയപ്പെട്ടിയില്‍ അവസാന ആണിയടിക്കാനായിരുന്നു. സര്‍ക്കാറിന്റെ എല്ലാ മെഷിനറിയും എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചതും സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളെല്ലാം വേങ്ങരയിലേക്ക് മാറ്റിയതും പോര്‍നിലങ്ങളില്‍ സമ്പത്ത് വാരിവിതറാന്‍ പണച്ചാക്കുകളെ പരക്കംപായിച്ചതും യു.ഡി.എഫിനെ മൂക്കില്‍കയറ്റി വലിക്കാമെന്ന വ്യാമോഹം കൊണ്ടായിരുന്നു. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ മതിവരാത്തതിനാല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പയറ്റിത്തെളിഞ്ഞവരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്് ഇറക്കുമതി ചെയ്ത് വോട്ടര്‍മാരില്‍ ഭീതിവിതച്ചതും വിജയം ആഞ്ഞുപിടിക്കാന്‍ തന്നെയായിരുന്നു. കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് പ്രാധാന്യത്തെ നിസാരവത്കരിച്ചും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചാണ് ഇടതു നേതാക്കള്‍ പോര്‍ക്കളം വിട്ടത്. എന്നിട്ടും ധൈര്യം പോരാതെ വന്നതിനാലാണ് അവസാന ആയുധമായി തെരഞ്ഞെടുപ്പ് ദിവസം സര്‍ക്കാര്‍ ‘ സോളാര്‍ ബോംബ്’ പൊട്ടിച്ചത്. പക്ഷെ, ഉത്ബുദ്ധ ജനതയുടെ ഉള്ളകങ്ങളെ കീഴ്‌പ്പെടുത്താന്‍ ഇക്കൂട്ടരുടെ കുടിലതന്ത്രങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരം വോട്ട് അധികം നേടിയതില്‍ എമ്പോക്കിത്തം പറയാന്‍ സി.പി.എമ്മിന് എന്ത് യോഗ്യതയാണുള്ളത്? ഇടതുമുന്നണിയുടെ വോട്ട് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് തുറന്നുപറയാന്‍ സി.പി.എം തയാറുണ്ടോ? ധാരണപ്രകാരം ബി.ജെ.പിയും മന:സാക്ഷിവോട്ടെന്ന പേരില്‍ ജമാഅത്തെ ഇസ്്‌ലാമിയും പി.ഡി.പിയും എന്‍.ഡി.എയോട് അയിത്തം കല്‍പിച്ച ബി.ഡി.ജെ.എസും സ്ഥിരം ലീഗ് വിരോധികളായ ‘മറ്റു ചിലരും’ ചേര്‍ന്നാണ് ഇടതുപെട്ടികള്‍ നിറച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

പോളിങ് ശതമാനത്തിലെ വര്‍ധനവില്‍ ഇത് പ്രകടമായി കാണാം. എന്നാല്‍ കറകളഞ്ഞ മതേതര വോട്ടുകള്‍ മാത്രം നേടിയാണ് യു.ഡി.എഫ് വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. നാട്ടുകാരന്‍ എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കേണ്ട വോട്ടുകളിലുണ്ടായ വ്യതിയാനം മാത്രമാണ് ഭൂരിപക്ഷക്കുറവായി പ്രതിഫലിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫ് പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഗമനവും അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളോടും പോരാടി നേടിയ വിജയത്തിന് ഒട്ടും തിളക്കം കുറവില്ലെന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

സര്‍വ ശക്തിയും ഉപയോഗിച്ച് ഫാസിസത്തെ പ്രതിരോധിച്ചും ജനദ്രോഹ ഭരണകൂടങ്ങള്‍ക്കെതിരെ സക്രിയ സമരങ്ങളിലൂടെ തുറന്നെതിര്‍ത്തും ജനഹിതത്തെ നെഞ്ചോട് ചേര്‍ത്തതിന്റെ സമ്മതമാണ് യു.ഡി.എഫിന്റെ സുവര്‍ണ നേട്ടം. കേന്ദ്ര സര്‍ക്കാറിന്റെ സൂക്ഷ്മമായ നിരീക്ഷണവും ബി.ജെ.പി ദേശീയ- സംസ്ഥാന ഘടകങ്ങളുടെ ശക്തമായ പ്രവര്‍ത്തനവും വേങ്ങരയുടെ മണ്ണിലും മനസിലും സ്വാധീനം ചെലുത്താതിരുന്നത് മതേതരത്വത്തിന്റെ മഹിതമാതൃകകള്‍ ജീവിതശീലമാക്കിയ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ഊക്കുകൊണ്ടാണ്.

ശത്രുക്കളുടെ സംഹാര താണ്ഡവത്തിന്റെ ദുര്‍ഘട വഴികളില്‍ വിറങ്ങലിച്ചു നില്‍ക്കാതെ, കനല്‍പ്പഥങ്ങളില്‍ കാല്‍പ്പാദങ്ങള്‍ പതറാതെ മതേതരമെന്ന മാണിക്യത്തെ വേങ്ങരയില്‍ കാത്തുസൂക്ഷിച്ചു യു.ഡി.എഫിന്റെ കര്‍മഭടന്മാര്‍. പാലും പനിനീരും പുരട്ടി ഈ രാജമാണിക്യത്തെ പരിപാലിക്കുന്നതിനു പകരം ഫാസിസത്തിന് പത്തിവിടര്‍ത്തിയാടാന്‍ ചുവപ്പു പരവതാനി വിരിച്ചു അവസരമൊരുക്കുന്ന ഇടതു ആക്രോശങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ അടയാളമാണ്. ഇനിയും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ക്കുള്ള ശക്തമായ താക്കീത്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending