Connect with us

Video Stories

രാജ്യം ഭരിക്കുന്നത് മാഫിയാസംഘമോ

Published

on

ജനാധിപത്യത്തിലെ പരിപാവനമായ ഭരണഘടനാസ്ഥാപനങ്ങളെല്ലാം അധികാര-സാമ്പത്തിക നേട്ടത്തിനായി എത്ര സ്വേച്ഛാപരമായി ചൂഷണം ചെയ്യപ്പെടാമെന്ന് കഴിഞ്ഞ നാലരക്കൊല്ലം പലതവണയായി സാക്ഷ്യം പറഞ്ഞിട്ടുണ്ട് നമ്മുടെ ഇന്ത്യ. അതിലേറ്റവും ഒടുവിലത്തേതാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ സി.ബി.ഐയെ ജനങ്ങളുടെ മുമ്പില്‍ അതിനികൃഷ്ടമായി അപകീര്‍ത്തിപ്പെടുത്തി എന്നത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിലെ സഹമന്ത്രിയും ദേശീയ സുരക്ഷാഉപദേഷ്ടാവും കേന്ദ്ര വിജിലന്‍സ് കമ്മീഷനുമൊക്കെ ചേര്‍ന്ന് സി.ബി.ഐയെ തങ്ങളുടെ നേതൃത്വത്തിന്റെ ഇച്ഛക്ക് വശംവദരാക്കിയെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചെന്നെത്തുന്നതാകട്ടെ രാജ്യത്തിന്റെ അത്യുന്നത അധികാരക്കസേരയിലേക്കും.
രാജ്യത്തെ പ്രമുഖ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് പ്രതിക്കനുകൂലമായി കേസൊതുക്കിത്തീര്‍ക്കാന്‍ മോദി സര്‍ക്കാരിലെ കല്‍ക്കരി-ഖനി സഹമന്ത്രി ഹരിഭായ് പാര്‍ത്ഥിഭായ് ചൗധരി കോടികള്‍ കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. കള്ളപ്പണക്കാരനും ആദായ നികുതിവകുപ്പ് കേസ് പ്രതിയുമായ മോയിന്‍ ഖുറേഷിക്കെതിരായ അന്വേഷണത്തില്‍ മന്ത്രി ഇടപെട്ടതായി വെളുത്തപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ഒരു സി.ബി.ഐ ഉദ്യോഗസ്ഥനാണ്. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയില്‍നിന്ന് ഡയറക്ടര്‍ അലോക് കുമാര്‍വര്‍മ അടുത്തിടെ പുറത്താക്കിയ സ്‌പെഷല്‍ ഡയറ്കടര്‍ രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിലാണ് മന്ത്രിയും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലും അവിഹിതമായി ഇടപെട്ടതായി കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ മനീഷ് കുമാര്‍സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കയറ്റുമതി ബിസിനസുകാരനായ മോയിന്‍ ഖുറേഷിക്കെതിരെ സതീഷ്‌കുമാര്‍ സനയാണ് സി.ബി.ഐയെ സമീപിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയത് അസ്താനയും. അന്വേഷണത്തിനിടെ ലക്ഷക്കണക്കിന് രൂപ ഖുറേഷിയില്‍നിന്ന് അസ്താനയും മറ്റും കൈക്കൂലി വാങ്ങിയെന്നായിരുന്നു നേരത്തെയുള്ള പരാതി. ഇതേക്കുറിച്ചാണ് മനീഷ് കുമാര്‍സിംഗ് അന്വേഷണം നടത്തിയത്. കറകളഞ്ഞ ഉദ്യോഗസ്ഥനായ അലോക്‌വര്‍മയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഗുജറാത്ത് കേഡറില്‍പെട്ട, നിരവധി ക്രമക്കേടുകളും അഴിമതികളും ആരോപിക്കപ്പെട്ട അസ്താന ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദുബൈയില്‍ ആളെവെച്ച് പോലും കൈക്കൂലി വാങ്ങിയയാളാണ് അസ്താനയെന്ന് വ്യക്തമായതുമാണ്. ഇതേതുടര്‍ന്നാണ് അസ്താനക്കെതിരെ അന്വേഷണത്തിന് അലോക്‌വര്‍മ ഉത്തരവിട്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന ഉന്നത രാഷ്ട്രീയ നേതൃത്വം ഒക്ടോബര്‍ 23ന് രാത്രി രായ്ക്കുരാമാനം വര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇതുസംബന്ധിച്ച പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് വാങ്ങുകയും വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയുമാണ്. അപ്പോഴാണ് സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയുംവരെ സംശയത്തിന്റെ നിഴലിലാക്കിക്കൊണ്ട് മനീഷ്‌കുമാറിന്റെ പരാതി പുറത്തുവരുന്നത്. ദേശീയ സുരക്ഷാഉപദേഷ്ടാവും രാജ്യത്തെ അഴിമതിക്കെതിരെ നടപടിയെടുക്കേണ്ടയാളും സര്‍ക്കാരിന് നിയമ സഹായം ചെയ്യേണ്ട വ്യക്തിയുമൊക്കയാണ് സി.ബി.ഐ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ എന്നത് അത്യന്തം ഗൗരവം അര്‍ഹിക്കുന്ന വിഷയമാണ്.
മന്ത്രിയെയും അജിത് ഡോവലിനെയും കൂടാതെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി, കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര, റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) സ്‌പെഷ്യല്‍ സെക്രട്ടറി സന്തോഷ് ഗോയല്‍, റോ മുന്‍ ജോയിന്റ് സെക്രട്ടറി ദിനേശ്വര്‍ പ്രസാദ് എന്നിവരെയാണ് മനീഷ് കുമാര്‍സിംഗ് പ്രതിയാക്കി ഹര്‍ജി നല്‍കിയിരിക്കുന്നത്. അസ്താനക്കെതിരായ അന്വേഷണത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതരില്‍ ബഹുഭൂരിപക്ഷവും ഇടപെട്ടുവെന്ന് വ്യക്തമാക്കപ്പെട്ട നിലക്ക് എന്തു ബലത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ആരോപണം തെളിയിക്കപ്പെട്ടില്ലെങ്കിലും മോയിന്‍ ഖുറേഷി, അസ്താന കേസുകളുടെയും സി.ബി.ഐയില്‍ അടുത്തിടെ നടന്ന അസംബന്ധ നാടകങ്ങളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരു നിമിഷം പോലും ഭരണ സിരാകസേരകളില്‍ തുടരാന്‍ ഈ അഴിമതിക്കാര്‍ക്ക് കഴിയില്ല. മാഫിയകളുമായി ഒത്തുകളിക്കുകയും അവരെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുമാണ് മോദി സര്‍ക്കാരിലെ മേല്‍പരാമര്‍ശിത ഭൈമീകാമുകന്മാര്‍ വാഴുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ലഭിക്കുന്ന ലക്ഷങ്ങള്‍ പോരാഞ്ഞാണ് അവരുടെ പേരില്‍ ഭരണത്തിന്റെ ശീതളിമയിലിരുന്നുകൊണ്ട് ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയെയും രാജ്യ സുരക്ഷയെയും ഈ കൊള്ളസംഘം പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിരിക്കുന്നത്.
ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനുള്ള തെളിവും വാര്‍ത്തയായി ഇതോടൊപ്പംതന്നെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ പ്രധാനമന്ത്രിയുടെ നാട്ടുകാരായ പഴയ മുഖ്യമന്ത്രിപദത്തിലെ സഹായികളായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സി.ബി.ഐയുടെ തലപ്പത്ത് കഴിഞ്ഞ നാലരക്കൊല്ലക്കാലവും കുടിയിരുത്തിയതും ഈ അന്വേഷണ അട്ടിമറികള്‍ക്കെല്ലാം നേതൃത്വം നല്‍കിയതും. കിംഗ്ഫിഷര്‍ ഉടമയും ബി.ജെ.പിയുടെ രാജ്യസഭാംഗവുമായിരുന്ന വിജയ്മല്യയുടെ രാജ്യം വിടലിന ്‌സഹായിച്ചത് സി.ബി.ഐയിലെ ചിലരും കേന്ദ്ര ധനമന്ത്രിയുമടക്കമുള്ളവരാണെന്ന് മല്യതന്നെ വെളിപ്പെടുത്തിയതുകൂടി ഓര്‍മിച്ചാല്‍ തീരുന്നതാണ് ഇതിലുണ്ടെന്നു പറയപ്പെടുന്ന സംശയമറ. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന കൂട്ടക്കൊലകളുടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെയുമൊക്കെ ചുക്കാന്‍ പിടിച്ചവരാണ് പ്രധാനമന്ത്രിയായ ശേഷം മോദി സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ പറഞ്ഞയച്ച പല ഐ.പി.എസ് ഉദ്യോഗസ്ഥരും. രാജ്യത്താദ്യമായി സി.ബി.ഐ ആസ്ഥാനത്ത് സി.ബി.ഐക്ക് തന്നെ റെയ്ഡ് നടത്താനിടയായ ഇന്നത്തെ തകര്‍ച്ചയിലേക്ക് ഈ അന്വേഷണ ഏജന്‍സിയെ എത്തിച്ചത് ‘ഗുജറാത്തുവല്‍കരണ’ മാണെന്ന് കാണാന്‍ പ്രയാസമില്ല. ഇവരാണ് കൊളീജിയം നിര്‍ദേശിച്ച സുപ്രീംകോടതി ജഡ്ജിയെ വെക്കില്ലെന്ന് ശഠിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും റിസര്‍വ് ബാങ്കും വിജിലന്‍സ് കമ്മീഷനും കേന്ദ്ര സാഹിത്യ അക്കാദമിയും അലിഗഡ്-കേന്ദ്ര സര്‍വകലാശാലകളും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും എന്നുവേണ്ട അത്യുന്നതമായ രാഷ്ട്രപതി പദവിയെവരെ തന്റെ ചൊല്‍പടിക്ക് നിര്‍ത്തിയ കേന്ദ്രീകൃതാധികാര കേന്ദ്രം സി.ബി.ഐയെ ചത്ത തത്തയാക്കിയതില്‍ അത്ഭുതപ്പെടേണ്ടതില്ലെങ്കിലും, നഷ്ടപ്പെട്ട ഇവയുടെയെല്ലാം വിശ്വാസ്യത ഇനി എന്നാണ്, എത്ര പണിപ്പെട്ടാണ് മടക്കിക്കൊണ്ടുവരാന്‍ കഴിയുക ?

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending