Connect with us

Video Stories

വികസനക്കുതിപ്പിന് പച്ചക്കൊടി

Published

on

വികസനരഥയോട്ടത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് ഇന്ന് കൊച്ചു കേരളം. സംസ്ഥാനത്തിന്റെ എക്കാലത്തെയും ബൃഹത് പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ശില്‍പികള്‍ക്ക് മാത്രമല്ല, മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്‍ത്തം. രാവിലെ പതിനൊന്നിന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ചെറിയ ഭാഗമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ തുടര്‍ വികസനത്തിന് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ അധികാരത്തില്‍ മാറിമാറിവന്ന ജനാധിപത്യമുന്നണി സര്‍ക്കാരുകളാണ് വന്‍ വികസന പദ്ധതികളുടെ ശില്‍പികളെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. കൊച്ചിയിലെതന്നെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികളില്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ പങ്ക് നിസ്സീമമാണെന്ന് ആരും സമ്മതിക്കും. വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഇക്കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നെങ്കില്‍ കൊച്ചി വിമാനത്താവളം പ്രഗല്‍ഭനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മാനസപുത്രിയായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ തദ്ദിശയിലെ ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് കൊച്ചി മെട്രോ.
നൂറു ചതുര ശ്രകിലോമീറ്ററോളം വിസ്താരമുള്ള കൊച്ചി മഹാനഗരത്തില്‍ 13.4 കിലോമീറ്റര്‍ദൂരം വരുന്ന ആദ്യഘട്ടം കൊണ്ട് മതിയായ യാത്രക്കാരോ വരുമാനമോ ഉണ്ടാവില്ലെങ്കിലും മഹാരാജാസ് കോളജ്, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുംനാളുകളില്‍ മെട്രോ ഓടിയെത്തുമ്പോള്‍ പദ്ധതി മുഴുവനായി ട്രാക്കിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരലക്ഷത്തോളം വാഹനങ്ങളാണ് കൊച്ചി നഗത്തില്‍ പ്രതിദിനം സഞ്ചരിക്കുന്നത്. പ്രതിവര്‍ഷം മുപ്പതിനായിരത്തിലധികം വാഹനങ്ങള്‍ വര്‍ധിക്കുന്നു. മിക്കവാറും ഒരാള്‍ മാത്രം യാത്രചെയ്യുന്ന സ്വകാര്യ കാറുകളാണ് കുരുക്കിന് ഒരു കാരണം. യൂറോപ്പിലെ പോലെ പൊതുഗതാഗത സംവിധാനത്തിലൂടെ ഇവരെ മെട്രോയിലെത്തിക്കാന്‍ കഴിണമെങ്കില്‍ പദ്ധതി മുഴുവന്‍ യാഥാര്‍ഥ്യമാകണം. ഒപ്പം തന്നെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഉപപാതകളുടെ നിര്‍മാണവും നടക്കണം. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന കൊച്ചിക്കാര്‍ക്ക് ശുദ്ധമായവായു ഉറപ്പുവരുത്താനും മെട്രോ മൂലം കഴിയും. കൊച്ചിയുടെ വിനോദ സഞ്ചാരരംഗം കുതിച്ചുയരുന്നതിലൂടെ മികച്ച വരുമാനം കേരളത്തിന് സ്വായത്താമാക്കാനുമാകും. ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷന്‍ രൂപകല്‍പനയും നിര്‍മാണവും നടത്തിയ മലയാളികളുടെ അഭിമാനമായ മെട്രോമാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകന്‍ എന്നതിനാല്‍ കേരളത്തിന്റെ പതിവു കാലതാമസങ്ങളെല്ലാം ഒഴിവാക്കിയാണ് പദ്ധതി നിശ്ചിത സമയത്തില്‍ നിന്ന് അല്‍പം വൈകിയെങ്കിലും യാഥാര്‍ഥ്യമാക്കാനായത്. 2011ല്‍ പണിയാരംഭിച്ചതുമുതല്‍ ഓരോതീയതിയും എഴുതി പ്രദര്‍ശിപ്പിച്ചായിരുന്നു നിര്‍മാണം മുന്നോട്ടുപോയത്. എന്നാല്‍ സമരങ്ങളും തൊഴിലാളികളുടെ അഭാവവും മറ്റും കൊണ്ട് പണി അല്‍പം നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നിതാന്തമായ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തിയതാണ് ഈ മഹാവിജയത്തിന് കാരണം. ഇ.ശ്രീധരനും കൊച്ചിമെട്രോറെയില്‍ കോര്‍പറേഷന്‍ (കെ.എം.ആര്‍.എല്‍) എം.ഡി ഏലിയാസ്‌ജോര്‍ജും ഇക്കാര്യത്തില്‍ വഴികാട്ടികളായി. ആദ്യഘട്ടത്തില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ ആശങ്ക ജനിപ്പിച്ചെങ്കിലും കൊച്ചി ജനതയൊന്നടങ്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അഹമഹമികയാ പിന്തുണ നല്‍കി. റെയില്‍ പാലങ്ങളുടെ നിര്‍മാണം മുതല്‍ താഴത്തെ റോഡുകളുടെയും പാര്‍ക്കിങ് സംവിധാനങ്ങളുടെയും കാര്യത്തില്‍ വരെ അഭൂതപൂര്‍വമായ സഹകരണമാണ് ലഭിച്ചത്. കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ മെട്രോകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വൈകിയാണെങ്കിലും ഒരുപാട് മാതൃകകള്‍ സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഭിന്നലിംഗക്കാര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും നല്‍കിയ തൊഴില്‍ പങ്കാളിത്തം, സൗരോര്‍ജം, പൂര്‍ണമായ ഡിജിറ്റല്‍ ടിക്കറ്റുകള്‍, യാത്രക്കാര്‍ക്ക് സൗജന്യ സൈക്കിള്‍ സവാരി തുടങ്ങിയവ ഇതില്‍ പ്രധാനം. രണ്ടു പതിറ്റാണ്ടിലധികം നീണ്ട ആശയ രൂപീകരണത്തിന്റെ ഫലമായിരുന്നു 2001ല്‍ ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി. 2005ല്‍ പദ്ധതി രൂപരേഖ അംഗീകരിക്കല്‍. 2007ല്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ചലനമുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ താല്‍പര്യപ്രകാരമായിരുന്നു അനുമതി. 2011ലാണ് ഇപ്പോഴത്തെ അഡീ. ചീഫ് സെക്രട്ടറി ടോംജോസിന് ആദ്യ ചുമതല നല്‍കിയത്. അന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. ആദ്യ ഘട്ടമായി 5100 കോടി രൂപ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ നഗര വികസന മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും റെയില്‍ വകുപ്പു വഹിച്ച ആര്യാടന്‍ മുഹമ്മദും വഹിച്ച പങ്കു വലുതാണ്.
നിര്‍ഭാഗ്യവശാല്‍ പതിവുപോലെ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം, ഉദ്ഘാടനത്തീയതി, വേദിയിലാരൊക്കെയാവണം എന്നീ കാര്യത്തിലെല്ലാം അനാവശ്യമായ വിവാദങ്ങളുണ്ടായി. പുതിയ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിലും ചിലര്‍ കാണിക്കുന്ന ഈ പ്രവണത ബഷീര്‍ കഥയിലെ എട്ടുകാലിമമ്മൂഞ്ഞിനെ പോലെ ജനതയുടെ മുന്നില്‍ സ്വയം ജാള്യരാകാനേ ഉപകരിക്കുന്നുള്ളൂ. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതിയുടെ ഓഫീസുകള്‍ പൂട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജല മെട്രോ പോലുള്ള പദ്ധതികളും കാത്തിരിക്കുന്നു. ആരൊക്കെ മമ്മൂഞ്ഞ് ചമഞ്ഞാലും ചരിത്രയാഥാര്‍ഥ്യങ്ങളായ സൂര്യതേജസ്സിനെ പാഴ്മുറംകൊണ്ട് മറയ്ക്കാനാവില്ലല്ലോ. കൊച്ചി മെട്രോ നിധിയാണ്; ഇത് വരുംകാലപദ്ധതികള്‍ക്ക് പുതിയ കാഴ്ചപ്പാട് പകരുമെന്ന ഇ. ശ്രീധരന്റെ വാക്കുകള്‍ക്ക് അര്‍ഥതലങ്ങളേറെയാണ്. ഇദ്ദേഹത്തിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഉദ്ഘാടന വേദിയില്‍ കസേര നല്‍കാന്‍ പോലും തയ്യാറാകാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അതിന്റെ ബഹുമാന്യത തകര്‍ക്കുകയായിരുന്നു. ഏതിലും അഴിമതിക്ക് വക കണ്ടെത്തുന്നവര്‍ കൊച്ചി മെട്രോയെക്കുറിച്ച് അത് പറയാതിരിക്കുന്നതുതന്നെ ഇ. ശ്രീധരന്റെ അചഞ്ചലമായ വ്യക്തിത്വത്തിനുള്ള തെളിവാണ്. കൊച്ചിയുടെ വാതായനങ്ങള്‍ ലോകത്തിന് തുറന്നുകൊടുക്കുന്ന മെട്രോയെ യാഥാര്‍ഥ്യമാക്കിയ മെട്രോമാനെ അര്‍ഹമായി ആദരിക്കാം. ഉമ്മന്‍ചാണ്ടി പറഞ്ഞതു പോലെ കേരളത്തിലൊന്നും നടക്കില്ലെന്ന പരാതി മാറി ആത്മവിശ്വാസം പകരുകയാണ് കൊച്ചിമെട്രോ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending