Connect with us

Video Stories

കമല്‍നാഥിനെ കണ്ടുപഠിക്കട്ടെ

Published

on


പൊതുസ്ഥലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ധീരമായ നിലപാടുകള്‍ മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്‍ തന്നെ ആര്‍.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്‍ച്ച. മോദി സര്‍ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്‍.ഡി.എക്ക് കമല്‍നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് നടക്കുന്ന ഏഴാമത്തെയും അവസാനത്തേതുമായ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മധ്യപ്രദേശിനുപുറമെ യു.പിയും പഞ്ചാബും പശ്ചിമബംഗാളും ബിഹാറും ഹിമാചല്‍ പ്രദേശും ഝാര്‍ഖണ്ഡും ഛണ്ഡിസ്ഗഡുമാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണ യു.പിയിലും മധ്യപ്രദേശിലും സ്വപ്‌നവിജയം സാധ്യമായ ബി.ജെ.പിക്ക് ഇത്തവണ ഇവിടങ്ങളില്‍ നിലംപൊത്തേണ്ട അവസ്ഥയാണുള്ളത്. യു.പിയില്‍ ബി. എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യവും മധ്യപ്രദേശില്‍ കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആര്‍.എസ്.എസിനോടും ഗോവധത്തോടും നിലപാട് കടുപ്പിച്ച കമല്‍നാഥിന്റെ നടപടി കോണ്‍ഗ്രസ് പെട്ടിയില്‍ മതേതര വോട്ടുകള്‍ കുന്നുകൂടാനിടയാക്കും.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് യുവാക്കളുടെ പേരില്‍ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തുവെന്ന വിവാദത്തില്‍ കുത്തിപ്പിടിച്ച് എതിരാളികള്‍ മതേതര വോട്ടുകള്‍ ഛിദ്രമാക്കാതിരിക്കാനാണ് കമല്‍നാഥ് അവസരോചിത പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരം അഞ്ചു കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന പ്രചാരണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുതിര്‍ന്ന നേതാവ് പി. ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ കമല്‍നാഥ് സര്‍ക്കാറിന് തലവേദനയാവുകയും ചെയ്തിരുന്നു. അനധികൃതമായി പശുക്കളെ കടത്തിയതിന്റെ പേരില്‍ രണ്ടു പേര്‍ക്കെതിരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയും കേസെടുത്തതായിരുന്നു മധ്യപ്രദേശ് സര്‍ക്കാറിന് വിനയായത്. മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീംഖാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നതും മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രചാരണം ഫലം കണ്ടുവെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടായിരുന്നു എന്‍.എസ്.എ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കമല്‍നാഥ് സര്‍ക്കാറിനെ നയിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി കോണ്‍ഗ്രസിനെയും മതേതര വോട്ടുകളെയും ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം മുന്നില്‍ കണ്ടുകൊണ്ടാണ് കമല്‍നാഥ് അതിപ്രധാന തീരുമാനത്തിലെത്തിയത്. മധ്യപ്രദേശ് ജനത ആഗ്രഹിക്കുന്നതിനപ്പുറം ഭരണകൂടത്തിന് നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയും കമല്‍നാഥിന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നുണ്ട്.
ചൂണ്ടുവിരലിലെ മഷിയുണങ്ങും മുമ്പാണ് മധ്യപ്രദേശില്‍ വീണ്ടും വിധിയെഴുത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും കാവി പുതച്ചിരുന്നു. 29ല്‍ 27 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഒന്നര പതിറ്റാണ്ടു കാലത്തെ ബി.ജെ.പി തേരോട്ടം കൊണ്ട് ഉഴുതുമറിച്ച മധ്യപ്രദേശിന്റെ മണ്ണില്‍ വിത്ത് മുളപ്പിക്കാന്‍ സംഘ്പരിവാറിന് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടി വന്നില്ലെന്നര്‍ത്ഥം. വര്‍ഗീയമായി വേര്‍തിരിക്കപ്പെട്ട ഭരണസംവിധാനങ്ങളില്‍ ‘മോദി പ്രഭാവം’ വിജയം വരിക്കുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ മതേതര കക്ഷികള്‍ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ വിളംബരം മുഴക്കിയത്. രത്‌ളാം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത അട്ടിമറിയായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഹിന്ദി ഹൃദയഭൂവില്‍ കോണ്‍ഗ്രസിന് അനുകൂലമായി കാറും കോളും കടന്നുവരുന്നതിന്റെ കാഹളമായിരുന്നു അത്.
കഴിഞ്ഞ നവംബറില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിന്റെ അധികാരം തിരിച്ചുപിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം അധികാര ദുര്‍വിനിയോഗം നടത്തിയ ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയായിരുന്നു മധ്യപ്രദേശിലെ പൊതുജനങ്ങള്‍. ചെറുപാര്‍ട്ടികളും കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തതോടെ കമല്‍നാഥ് സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ പത്തു ദിവസംകൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വലിയ വാഗ്ദാനത്തെ വ്യക്തമായും നടപ്പിലാക്കി കൊണ്ടാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ യു.പി.എ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ടു ചോദിച്ചത്. ഒരു മാസംകൊണ്ട് പരിപൂര്‍ണമായും പ്രയോഗവത്കരിച്ച കടാശ്വാസം പദ്ധതി കോണ്‍ഗ്രസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണംകൂടി ലഭിച്ചതോടെ കോണ്‍ഗ്രസ് പതിവു കരുത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് ബി. ജെ.പിയെ പിറകോട്ടു വലിക്കാനും മോദിക്ക് വായടപ്പന്‍ മറുപടി നല്‍കാനും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മിടുക്ക് കാട്ടിയിട്ടുണ്ട്. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സംഘടനാ സംവിധാനങ്ങള്‍ ശക്തമാക്കി നിലനിര്‍ത്തുന്ന കമല്‍നാഥിന് അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിക്കാന്‍ ആവതുണ്ടാവുകയും ചെയ്തു. വോട്ട് ശതമാനത്തില്‍ മുന്നിലുള്ള എന്‍.ഡി.എയെ നേരിടാന്‍ തന്ത്രപരമായ നയങ്ങള്‍ സ്വീകരിച്ച കമല്‍നാഥിന്റെ നടപടിക്ക് ജനാംഗീകാരം ലഭിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ് ആര്‍.എസ്.എസിനെ നിരോധിച്ചുള്ള ആ ധീരമായ പ്രഖ്യാപനം. മതേതരത്വത്തിന്റെ വിജയത്തിന് അത് തിളക്കം കൂട്ടട്ടെ എന്നു പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending