Connect with us

Video Stories

രാഷ്ട്രീയത്തിലെ മിനിമം മര്യാദകള്‍

Published

on


ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യം പതിനേഴാമത് പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കവെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് മിസോറാമില്‍നിന്നുള്ള ഒരുചിത്രം വന്‍ജനശ്രദ്ധ പിടിച്ചുപറ്റിയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സാരംഗില്‍നിന്നുള്ള ആറുവയസ്സുള്ള ഡെറക് ലാല്‍ചെന്നിമ ഇടതുകൈയില്‍ ചത്ത കോഴിക്കുഞ്ഞും വലതുകൈയില്‍ പത്തുരൂപയുമായി സങ്കടത്തോടെ ക്യാമറക്ക് പോസ്‌ചെയ്യുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണഗതിയില്‍ ഇത്തരംചിത്രങ്ങളും ചലച്ചിത്രങ്ങളും ചിലവിരുതന്മാര്‍ വ്യാജമായി നിര്‍മിച്ച് പോസ്റ്റുചെയ്യാറുണ്ട്. കൊച്ചുഡെറക്കിന്റെ കാര്യത്തില്‍ പക്ഷേ നൂറുശതമാനം സത്യമായിരുന്നുവെന്നാണ് പിന്നീടുവന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തിയത്. ഡെറക് സൈക്കിള്‍ ഓടിക്കുമ്പോള്‍ അയല്‍വീട്ടിലെ കോഴിക്കുഞ്ഞിനുമേല്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയും അത് വൈകാതെ ചാകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞുഡെറക് വീട്ടില്‍ചെന്ന് മാതാപിതാക്കളോട് കേണ് പത്തുരൂപ വാങ്ങി തൊട്ടടുത്ത ആസ്പത്രിയിലേക്ക് ഓടുകയായിരുന്നു. ചിത്രം മറ്റൊരാളാണ് പോസ്റ്റുചെയ്തത്. വൈകാതെ ലോകമാകമാനം ലക്ഷക്കണക്കിനാളുകള്‍ ഇത് പങ്കുവെക്കുകയുണ്ടായി.
എന്തിനാണ് ഇതിവിടെ പറയുന്നതെന്ന് സംശയിക്കുന്നവരോട്, നമ്മുടെ കൊച്ചുകേരളത്തിലും ഏതാണ്ട് സമാനമായ ഒരുസംഭവം കഴിഞ്ഞദിവസമുണ്ടായി. വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്രികസമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരി പ്രിയങ്കഗാന്ധിയും വ്യാഴാഴ്ച അവിടെ പൊരിവെയിലത്ത് നടത്തിയ റോഡ്‌ഷോക്കിടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാരിക്കേഡ് പൊട്ടിവീണ് പരിക്കേല്‍ക്കുന്നതും അതുകണ്ട രാഹുലും പ്രിയങ്കയും വാഹനത്തില്‍നിന്നിറങ്ങി പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ സഹായിക്കുകയുമുണ്ടായി. ഇതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഷൂ നിലത്തുകിടക്കുന്നതുകണ്ട പ്രിയങ്ക ഗാന്ധി അതെടുത്ത് കൈയില്‍ ഏറെനേരം പിടിച്ച് ആംബുലന്‍സില്‍ ഏല്‍പിച്ചസംഭവമാണത്. ഈ ദൃശ്യം പകര്‍ത്തിയ ചിലരാണ് അപ്പോള്‍തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും പീന്നീടത് വൈറലായതും. സൂര്യാതപത്താല്‍ താഴെവീണ തൊഴിലാളിയെ പരിചരിക്കുന്ന വൃദ്ധയുടെ മറ്റൊരുചിത്രവും ഇതോടൊപ്പംതന്നെ തരംഗമായി. ഇവയൊക്കെ കാണിക്കുന്നത് മനുഷ്യസമൂഹത്തില്‍, അവരേത് ദേശക്കാരും ജാതി-മത-ഭാഷക്കാരുമായിരുന്നാലും ശരി, പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന നന്മ പൂര്‍ണമായും നശിച്ചുപോയിട്ടില്ലെന്നുതന്നെയാണ്.
ഇതിനൊക്ക ഇടയില്‍തന്നെയാണ് മറ്റുചിലവാര്‍ത്തകളും വായ്ത്താരികളുംകൂടി ഈ തിരഞ്ഞെടുപ്പുതിരക്കിനിടയില്‍ നമുക്ക് കേള്‍ക്കാനിടവന്നത്. അത് മുന്‍പറഞ്ഞ പോസിറ്റീവായ ചിന്തകകള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം സമൂഹത്തെയും അവരവരെതന്നെയും സ്വയം നിഷേധിക്കുന്ന ചിലഅല്‍പബുദ്ധികളില്‍നിന്നാണുണ്ടായത്. രാഹുല്‍ഗാന്ധിയോട് വയനാടുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ സ്വാഭാവികമായും ഉന്നയിച്ച ഒരുചോദ്യത്തിന് കേരളത്തിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് തനിക്കറിയാമെന്നും തനിക്കെതിരെ സി.പി.എം എന്തൊക്കെ പറഞ്ഞാലും താന്‍ അവര്‍ക്കെതിരെ ഒരുവാക്കുപോലും തിരിച്ചുപറയില്ലെന്നുമാണ ്‌രാഹുല്‍ മറുപടി നല്‍കിയത്. ഏതാനും ദിവസംമുമ്പാണ് രാഹുല്‍ഗാന്ധിയെ ‘പപ്പു’ എന്ന് അധിക്ഷേപിച്ചുകൊണ്ട് സി.പി.എം മുഖപത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്നതാണ് രാഹുല്‍ വ്യംഗ്യമായി സൂചിപ്പിച്ചത്. എന്നിട്ടുപോലും അതേരീതിയില്‍ സി.പി.എമ്മിന് മറുപടിനല്‍കാന്‍ രാഹുലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറായില്ല എന്നത് മേല്‍സൂചിപ്പിച്ച നന്മയുടെയും പെരുമാറ്റമാന്യതയുടെയും പച്ചയായ പ്രകടനമാണ്.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ഗാന്ധിയെ പപ്പു എന്ന് ആക്ഷേപിച്ച് പൊതുവേദിയില്‍ സംസാരിച്ചത്. രാജ്യത്തെ ഏറ്റവുംവലിയ പ്രതിപക്ഷകക്ഷിയുടെ അധ്യക്ഷനും രാഷ്ട്രത്തിനുവേണ്ടി മുന്നുപ്രധാനമന്ത്രിമാരെ (അതില്‍ രണ്ടുപേര്‍ കൊലചെയ്യപ്പെട്ടു) സമ്മാനിച്ച കുടുംബാംഗവുമായ വ്യക്തിയെയാണ് പ്രധാനമന്ത്രി അപമാനിച്ചത്. ആ വാക്കുകളെ കടമെടുത്തായിരുന്നു കേരളം പോലുള്ള സാക്ഷരകേരളത്തിലെത്തുന്ന രാഹുലിനെ രാഷ്ട്രീയമായി നേരിടാന്‍കഴിയാതെ സി.പി.എം അതേരീതിയില്‍ അപമാനിച്ചത്. ഇവിടെയും തീരുന്നില്ല സി.പി.എമ്മിന്റെ പരാക്ഷേപം. മോദിയെ മാതൃകയാക്കിക്കൊണ്ട് , പുരോഗമനകേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രതിപക്ഷ കക്ഷി എം.പിക്കെതിരെ പരനാറി എന്ന പ്രയോഗം ആവര്‍ത്തിച്ചതും കഴിഞ്ഞദിവസമാണ്. താന്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാമണ്ഡലം സ്ഥാനാര്‍ത്ഥിയായ ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രനെതിരെ പ്രയോഗിച്ച നെറികെട്ട പ്രയോഗം ആവര്‍ത്തിക്കാന്‍ പിണറായി വിജയനിലെ ധാര്‍ഷ്ട്യം വീണ്ടും സന്നദ്ധമായി എന്നത് ലളിതമായി കാണേണ്ട ഒന്നല്ല. ഇതുതന്നെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മുസ്്‌ലിംലീഗിനെതിരെ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയും.മുസ്്‌ലിംലീഗ് രാജ്യത്തെ വൈറസാണെന്നാണ് യോഗി പറഞ്ഞിരിക്കുന്നത്. സ്വന്തമായി വര്‍ഗീയസേനയുണ്ടാക്കി ന്യൂനപക്ഷങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു വര്‍ഗീയഭാണ്ഡമാണ് മതന്യൂനപക്ഷാദി ദലിത് പിന്നാക്കജനതയുടെ നിലനില്‍പ്പിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഈ വാക്‌വിസര്‍ജ്യം തൊടുത്തത്. മാന്യത വീട്ടില്‍നിന്നു ലഭിക്കണമെന്നാണ് ഇംഗ്ലീഷിലെ പഴമൊഴി. അത് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല; സനാതനത്തിന്റെ പുറംകാവിയണിഞ്ഞാല്‍ കിട്ടുന്നതും.
പ്രേമത്തിനും യുദ്ധത്തിനും കണ്ണില്ല എന്ന ചൊല്ല് ആരാണ് ഉണ്ടാക്കിയതെന്നറിയില്ല. യുദ്ധത്തില്‍ പിടികൂടപ്പെടുന്നവരെപോലും മാന്യമായി പരിചരിക്കണമെന്നാണ് ആധുനികസമൂഹം രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. എന്നാല്‍ ഏത് നെറികെട്ടവഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത കശ്മലന്മാരുടെ കൂട്ടമായി ആരാണ് മാറിയിരിക്കുന്നതെന്ന് ഇവയിലൂടെയെല്ലാം സുവ്യക്തമായിരിക്കുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്കയും പ്രേമചന്ദ്രനും ഇതര യു.ഡി.എഫ്‌നേതാക്കളും ബി.ജെ.പിക്കും സി.പി.എമ്മിനും അതേനാണയത്തില്‍ മറുപടി പറയാത്തത് തിരഞ്ഞെടുപ്പുചട്ടത്തിലെ ഏതെങ്കിലും ഉപവകുപ്പ് ഭയന്നിട്ടൊന്നുമല്ലെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ശുദ്ധമായ തറവാട്ടുമഹിമയെന്നാണതിന് അതിനുപേര്്. കുടുംബത്തിനുമാത്രമല്ല. അത് രാഷ്ട്രീയത്തിനും രാഷ്ട്രതന്ത്രത്തിനുമൊക്കെ നന്നായി ചേരുമെന്നാണ് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഖാഇദേമില്ലത്തിന്റെയും പാണക്കാട് തങ്ങള്‍മാരുടെയുമൊക്കെ യു.ഡി.എഫ് വീണ്ടും തെളിയിച്ചിരിക്കുന്നത്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് ഭൗതികവാദികള്‍ പറയുന്നതെങ്കില്‍ ലക്ഷ്യത്തെപോലെ മാര്‍ഗവും സുപ്രധാനമാണെന്ന് അക്കൂട്ടരെ എന്നോ തിരുത്താന്‍ ശ്രമിച്ച, നാമൊക്കെ അഭിരമിക്കുന്ന മതേതരഭാരതത്തിനുവേണ്ടി അല്‍പവസ്ത്രവും ഊന്നുവടിയുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഓടിനടന്ന ഒരു മഹാമനീഷിയെ നമുക്കിപ്പോള്‍ മറക്കാതിരിക്കാം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending