Connect with us

Video Stories

ഈ മൗനം നല്‍കുന്നത് തെറ്റായ സന്ദേശം

Published

on

‘നീ ഈ പണിക്ക് കൊള്ളില്ലെന്ന് നിരന്തരം തെളിയിച്ച്‌കൊണ്ടിരിക്കുകയാണല്ലോ വിജയാ’ എന്ന സിനിമാ ഡയലോഗ് ഒന്നു രണ്ടുദിവസമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കണ്ണൂര്‍ എടയന്നൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വെച്ചുപുലര്‍ത്തുന്ന മൗനമാണ് പട്ടണപ്രവേശം എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാലിന്റെ ഈ പ്രയോഗം ഇപ്പോള്‍ വൈറലാകാന്‍ കാരണം. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിമുഖ്യന്‍ തന്റെ സ്വന്തം ജില്ലയില്‍ നടന്ന ഈ കാപാലികതക്കു നേര്‍ക്ക് സ്വീകരിക്കുന്ന സമീപനം അക്രമികള്‍ക്ക് വളം വെച്ചുകൊടുക്കുന്ന രീതിയിലുള്ളതാല്ലേയെന്ന് ആരു സംശയിച്ചാലും അവരെ കുറ്റപ്പെടുത്താനാവില്ല. സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ഇത്തരമൊരു സംഭവം അരങ്ങേറുമ്പോള്‍ അതിന് ഇരയായവരും സാധാരണ ജനങ്ങളുമെല്ലാം ആദ്യം പ്രതീക്ഷിച്ചത് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍നിന്നുള്ള ആശ്വാസവാക്കുകളാണ്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നായിരുന്നു അത് ആദ്യം ഉണ്ടാകേണ്ടിയിരുന്നത്. തന്റെ സ്വന്തം ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്നിരിക്കെ അതിന് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുമുണ്ട്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത്രയും ക്രൂരമായ, മനസ്സാക്ഷിയെ മരവിപ്പിച്ചുകളഞ്ഞ ഒരു കൊലപാതകം താന്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിന്റെ വിളിപ്പാടകലെ നടന്നിട്ടും ഇതേവരെ ഒരു പ്രതികരണം നടത്താന്‍ പിണറായി വിജയന്‍ തയ്യാറാകത്തതിന്റെ സാങ്കത്യം പാര്‍ട്ടി അണികള്‍ക്ക്‌പോലും ബോധ്യപ്പെടുന്നുണ്ടാവില്ല.
ഇടതു സര്‍ക്കാര്‍ ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയ പാര്‍ട്ടി സെക്രട്ടറി റോളില്‍നിന്നും മാറിയിട്ടില്ലെന്നത് അല്‍ഭുതകരവും നിരാശാജനകവുമാണ്. സി.പി.എമ്മിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം ഉയര്‍ന്നുവരുമ്പോള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വരെ വിളിച്ചു ചേര്‍ത്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ദീര്‍ഘായകമായി സംസാരിക്കുന്ന പിണറായി പാര്‍ട്ടി സമ്മേളനങ്ങളിലും മണിക്കൂറുകളോളം സംസാരിക്കാന്‍ ഒരുമടിയും കാണിക്കുന്നില്ല. ബി.ജെ.പിയേയും അതിനേക്കാള്‍ ആവേശത്തില്‍ കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്താന്‍ അത്യുത്സാഹം കാണിക്കുന്ന മുഖ്യന്‍ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഇടപെട്ടുപോലും വാക്ശരങ്ങള്‍ എയ്തുവിടാന്‍ ഒരു മടിയും കാണിക്കുന്നില്ല. തന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത എല്ലാ വിഷയത്തിലും അഭിപ്രായ പ്രകടനം നടത്താന്‍ അദ്ദേഹം മുമ്പന്തിയിലുണ്ട്. കേരളത്തിന്റെ പൊതു ജീവിതത്തില്‍ ഒരു അനക്കവും സൃഷ്ടിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ പാട്ടു രംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലും മുഖ്യമന്ത്രി തന്റെ നിലപാടറിയിച്ചു. സിനിമാ സംവിധായകന്റെയും പാട്ടെയുത്തുകാരന്റെയുമൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലനാകുന്ന അദ്ദേഹം നടുറോഡിലിട്ട് മുപ്പിത്തി ഏഴ് വെട്ടുവെട്ടി മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന കാപാലികതക്കെതിരെ പ്രതികരിക്കാന്‍ സമയം കണ്ടെത്താതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്. നിരവധി തവണ സെക്രട്ടറി പദവി അലങ്കരിച്ച അദ്ദേഹം പക്ഷെ ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാല്‍ ആളുകളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഒരു പ്രതികരണം നല്‍കുന്നതിന് പോലും അദ്ദേഹം കാണിക്കുന്ന വിമുഖത വോട്ടു നല്‍കി അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ.
ഷുഹൈബ് വധക്കേസ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി തുടക്കത്തിലേ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. കൃത്യം നടന്നതറിഞ്ഞ ഉടനെ പ്രതികളെ വലയിലാക്കാനുള്ള ചടുലമായ നീക്കങ്ങളില്ലാതെ പോയത് കേസന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് ഇതേ രീതിയിലുള്ള പല കേസുകളിലും പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ പ്രതികളെ പെട്ടെന്ന് വലയിലാക്കാനും അതുവഴി കേസന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാനും സാധിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസ് അമാന്തം കാണിച്ചു.
ഒരു കേസില്‍ ഏതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പൊലീസിനാണ്. പക്ഷെ ഷുഹൈബിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതില്‍ വരുത്തിയ വീഴ്ച്ച പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഷുഹൈബിന്റെ പിതാവിനെക്കൊണ്ടും പൊതുസമൂഹത്തെക്കൊണ്ടും പറയിപ്പിക്കുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങിയെങ്കിലും ഇവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന ഷുഹൈബിന്റെ പിതാവ് തന്നെ പറഞ്ഞ സാഹചര്യത്തില്‍ പൊലീസ് വീണ്ടും കുരുക്കിലകപ്പെട്ടിരിക്കുകയാണ്. പിടിയിലായത് പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണെങ്കിലം പ്രതികള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും കീഴടങ്ങിയത് പൊലീസ് ശല്യം സഹിക്കവയ്യാതെയാണെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പൊലീസിന് കനത്ത ക്ഷീണമായിരിക്കുകയാണ്.
ഈ രീതിയില്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണമായി നിലനില്‍ക്കുമ്പോള്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുകയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേസന്വേഷണത്തെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമാകുന്ന രീതിയില്‍ പ്രതികരിക്കേണ്ടത് അനിവാര്യതയാണ്. എന്നാല്‍ മാധ്യമങ്ങള്‍ പിന്നാലെ കൂടിയിട്ടും അവരെ വകഞ്ഞുമാറ്റിയും ഒഴിച്ചുനിര്‍ത്തിയും അദ്ദേഹം നടത്തുന്ന ഒളിച്ചോട്ടം ഒരു ജനാധിപത്യ സര്‍ക്കാറിന്റെ നേതാവിന് ചേര്‍ന്നതല്ല. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിരവധി പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. എല്ലായിടത്തും അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ് മാധ്യമങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ഒരിടത്തും മുഖം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണന്ന് സി.പി.എം പ്രവര്‍ത്തകര്‍ പോലും അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു. അതിന് ഉപോല്‍ഭലകമായ തെളിവുകള്‍ ദൈനംദിനം നാട്ടില്‍ പ്രകടമായിക്കൊണ്ടിരിക്കുകയുമാണ്. മനുഷ്യ ജീവനുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് അക്രമികള്‍ അഴിഞ്ഞാടുന്നു.
കൊലപാതകക്കേസുകളില്‍ കുറ്റംചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ടവര്‍ പോലും പരോളിലിറങ്ങി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന ഭീതിദമായ സാഹചര്യം. സ്വന്തം ജീവനെക്കുറിച്ച് ഓരോ പൗരനും ഉല്‍ക്കണ്ഠപ്പെടുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങളുടെ പെരുപ്പം. ഭരണത്തിന്റെ പിന്‍ബലത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ കശക്കിയെറിഞ്ഞ് തങ്ങള്‍ക്ക് ഹിതകരമായതെന്തും ഒരു മടിയുമില്ലാതെ ചെയ്തുകൂട്ടുന്ന പാര്‍ട്ടി അണികള്‍. ഇവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയിലുള്ള സംസാരവുംപ്രവര്‍ത്തിയും സ്വീകരിക്കുന്ന നേതൃത്വം. ഇതിനെല്ലാം തടയിടേണ്ട സര്‍ക്കാറും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുമാകട്ടെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലും. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വിണവായിച്ച നീറോ ചക്രവര്‍ത്തിയെ ഓര്‍മപ്പെടുത്തുകയാണ് ഈ ഭരണകൂടം.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending