Connect with us

Video Stories

ഭീകരതയെ വേരോടെ പിഴുതെറിയണം

Published

on


ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ധീരനിലപാട് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണ്. എതിര്‍വാദങ്ങളുന്നയിക്കാതെ ചൈനയെ മാറ്റിനിര്‍ത്തി മസൂദിനെ ആഗോള ഭീകര പട്ടികയില്‍പെടുത്തിയത് കാലങ്ങളായി രാജ്യം തുടരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയംകൂടിയാണ്. യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച പ്രതിരോധത്തില്‍ ചൈനക്കും മസൂദിനും പത്തിമടക്കാനായതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ ‘എട്ടുകാലി മമ്മുഞ്ഞി’ ചമയുന്നത് നാണക്കേടാണ്. ഏറെക്കാലമായി ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യം നിര്‍ണായക ഘട്ടത്തില്‍ തന്നെ ചൈന തിരിച്ചറിഞ്ഞിത് ശ്ലാഘനീയമാണ്. പ്രത്യേകിച്ച്, ആഗോള ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി കൈക്കോര്‍ക്കുന്ന സങ്കീര്‍ണമായ സാഹചര്യത്തില്‍. ഇന്ത്യയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ ഇന്ത്യന്‍ മണ്ണില്‍ ചോര വീഴ്ത്തുന്നതിനുള്ള കണക്കുകൂട്ടലില്‍ വ്യാപൃതനായിരിക്കെ മസൂദിനെ പ്രതിരോധത്തിലാഴ്ത്താനായത് ഭീകരവാദികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. പാര്‍ലമെന്റ് മുതല്‍ പുല്‍വാമ സ്‌ഫോടനം വരെ രാജ്യം ഭീതിയോടെ കേട്ട ഭീകരവാദിയെ പിടിച്ചുകെട്ടും വരെ പതറാത്ത പോരാട്ടമാണ് വേണ്ടത്. ഇവ്വിഷയം പ്രചാരണായുധമാക്കി കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഗിമ്മിക്കു കളിക്കാനാണ് കേന്ദ്ര സര്‍ക്കാറിനു താല്‍പര്യം. ഇതില്‍ നിന്നുതന്നെ ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ ആത്മാര്‍ത്ഥത എത്രമാത്രമാണെന്നു മനസിലാക്കാവുന്നതാണ്.
1968ല്‍ പാകിസ്താനിലെ ബഹാവല്‍പ്പൂരില്‍ ജനിച്ച മസൂദ് അസ്ഹര്‍ മുപ്പതു വയസിനു മുമ്പ് ഇന്ത്യയെ ചുട്ടുചാമ്പലാക്കുമെന്ന വീരവാദമുയര്‍ത്തിയാണ് ഭീകരവാദിയായത്. മനസിലെ സ്വപ്‌നം പൂവണിയിക്കാനായി 1994 ജനുവരിയില്‍ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടിന്റെ മറവില്‍ ഇന്ത്യയില്‍ കാലുകുത്തുകയും ചെയ്തു. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫെബ്രുവരിയില്‍തന്നെ മസൂദ് അസ്ഹര്‍ കശ്മീരില്‍ സൈന്യത്തിന്റെ പിടിയിലായി. കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന മസൂദ്, കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് ആഗോള പദ്ധതിയാണ് തയാറാക്കിയത്. ബ്രിട്ടന്‍, ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മസൂദ് അസ്ഹര്‍ ഇവിടങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടനില്‍ നിന്ന് തുടക്കത്തില്‍ 15 ലക്ഷത്തോളം പാകിസ്താന്‍ രൂപ സമാഹരിച്ചെങ്കിലും സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ല എന്നതാണ് പരമാര്‍ത്ഥം. 1992 ഒക്ടോബറിലാണ് ബ്രിട്ടനിലെത്തിയത്. പിന്നീട് ആഗോളതലത്തില്‍ തലയെടുപ്പുള്ള ഭീകരവാദിയായി പരിണമിക്കുന്നതാണ് മസൂദിന്റെ ജീവചരിത്രം. 2000ല്‍ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനക്ക് രൂപം നല്‍കി ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിന് മൂര്‍ച്ച കൂട്ടുകയും ചെയ്തു. പിന്നീട് ഓരോ വര്‍ഷം കഴിയുംതോറും ജെയ്‌ഷെ മുഹമ്മദ് ഇന്ത്യക്ക് ഭീഷണി വിതച്ചുകൊണ്ടിരിക്കുകയായിരുന്നു. മസൂദ് അസ്ഹര്‍ എന്ന ഭീകരനും അദ്ദേഹത്തിന്റെ സംഘടനകളും ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കുന്നത് വാര്‍ത്തകളില്‍ നിറയുന്ന കാലമാണ് തൊണ്ണൂറുകള്‍. അവിടം മുതല്‍ ഇവിടം വരെയുള്ള കാലഘട്ടങ്ങളില്‍ ഇത് ശക്തമായതല്ലാതെ തെല്ലും വീര്യം കുറഞ്ഞിട്ടില്ലെന്നു പുല്‍വാമ ഭീകരാക്രമണം തെളിയിക്കുന്നുണ്ട്.
2001ലാണ് ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ ആദ്യത്തെ ഭീകരാക്രമണം നടത്തുന്നത്. അതേ വര്‍ഷം രണ്ടു ഭീകരാക്രമണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രണ്ടു ചോരപ്പുഴകളും ചെന്നു ചേരുന്നത് മസൂദ് അസ്ഹറിന്റെ മടിത്തട്ടിലേക്കു തന്നെയായിരുന്നു. ഒക്ടോബറില്‍ കശ്മീര്‍ നിയമസഭക്കു നേരെയും ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയും നടത്തിയ ആക്രമണങ്ങള്‍ ചരിത്രത്തിനു മറക്കാനാവില്ല. പിന്നീട് 2002ല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയല്‍ പേളിനെ അസ്ഹറിന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയും അതോടെ ലോകത്തിന്റെ മുമ്പില്‍ വില്ലാളി വീരനായ ഭീകവാദിയായി മുദ്രചാര്‍ത്തപ്പെടുകയും ചെയ്തു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിലൂടെയും 2016ലെ പത്താന്‍കോട്ട് ആക്രമണത്തിലൂടെയും ഇന്ത്യയെ വിറപ്പിക്കാന്‍ അസ്ഹറിനു കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വളര്‍ച്ചയും പാകിസ്താന്റെ പിന്തുണയും വ്യക്തമാക്കുന്നതാണ്. എന്നാല്‍ മസൂദിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും പാകിസ്താന്‍ കൂട്ടാക്കിയില്ല എന്നതാണ് ഖേദകരമായ വസ്തുത. ഇക്കാരണത്താല്‍ തന്നെ പല സമയങ്ങളിലും പാകിസ്താനോട് ഇന്ത്യക്ക് പ്രകോപനമായി പെരുമാറേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളാക്കുന്നതിലെ മുഖ്യ സൂത്രധാരനാണ് മസൂദ് അസ്ഹര്‍ എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ലെന്നര്‍ത്ഥം. അസ്ഹറിനെതിരെ ആഗോള തലത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യ നിരന്തരം മുന്നോട്ടുവരാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയാണ്. പാകിസ്താനൊപ്പം ചൈനയും ചേര്‍ന്ന് പാലും തേനും നല്‍കിയതാണ് ഇന്ത്യക്കെതിരെ ഉഗ്രരൂപം പൂണ്ട് ഉറഞ്ഞുതുള്ളാന്‍ ധൈര്യമായത് എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. യു.എന്നില്‍ ഇതുസംബന്ധമായി ചൂടേറിയ ചര്‍ച്ച നടക്കുമ്പോഴെല്ലാം പാകിസ്താനൊപ്പംചേര്‍ന്ന് എതിര്‍വാദങ്ങളുന്നയിക്കുകയായിരുന്നു ഇത്രയും കാലം ചൈന. നാലു തവണയാണ് മസൂദ് അസ്ഹറിനെതിരായ നീക്കങ്ങളെ ചൈന എതിര്‍ത്തത്. എന്നാല്‍ ഇന്ത്യയുടെയും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെയും ശക്തമായ സമ്മര്‍ദങ്ങള്‍ ചൈനയെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
യു.എന്‍ രക്ഷാസമിതിയുടെ അല്‍ഖാഇദ ഉപരോധ സമിതിയാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇതോടെ മസൂദിന്റെ സ്വത്ത് മരവിപ്പിക്കുകയും വിദേശ യാത്രകള്‍ വിലക്കുകയും ചെയ്യുകയാണ്. മസൂദിന്റെ ആയുധക്കടത്തിനും യു.എന്‍ വിലക്കുവച്ചിരിക്കുകയാണ്. 2017 നവംബര്‍ 27ന് പാകിസ്താനിലെ ഒകാറ ജില്ലയില്‍ ചേര്‍ന്ന ജെയ്‌ഷെയുടെ സമ്മേളനത്തില്‍ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധം തുടരുമെന്നായിരുന്നു ജെയ്‌ഷെ മുഹമ്മദിന്റെ പ്രതിജ്ഞ. ഇന്ത്യ-പാകിസ്താന്‍ സൗഹൃദമോ ഉഭയകക്ഷി വ്യാപാരമോ ‘ജിഹാദി’ന് അന്ത്യം കുറിക്കില്ല എന്നതായിരുന്നു ജെയ്‌ഷെ മുഹമ്മദിന്റെ പ്രഖ്യാപനം. നൂറുകണക്കിന് യുവാക്കള്‍ ഇതനായി ജീവത്യാഗം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മസൂദ് അസ്ഹര്‍ വീമ്പു പറഞ്ഞിരുന്നു. പിന്നീട് 2018 ഫെബ്രുവരിയില്‍ ജെയ്‌ഷെയുടെ യോഗത്തിനു ശേഷം ജമ്മുകശ്മീരിലെ സുഞ്ജുവന്‍ സേനാതാവളത്തില്‍ ചാവേറാക്രമണം നടത്തിയ ജെയ്‌ഷെ അഞ്ചു ഉദ്യോഗസ്ഥരെ വധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് പുല്‍വാമയിലെ ഭീകരവാദത്തിന് പദ്ധതിയിട്ടത്. പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇന്ത്യയോടൊപ്പം ലോകരാഷ്ട്രങ്ങള്‍ നെഞ്ചുറപ്പോടെ നിലയുറപ്പിച്ചാല്‍ പാകിസ്താന്റെയും പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആഗോള ഭീകരവാദത്തെയും തുടച്ചുനീക്കാനാവും. ഇതിനായുള്ള പുതുപുലരിക്ക് പ്രതീക്ഷ പകരുന്നതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കിയുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രഖ്യാപനം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending