Connect with us

Views

ഗുജറാത്ത് ഫലം തരുന്ന പ്രതീക്ഷയും ആശങ്കയും

Published

on

രാജ്യസ്‌നേഹികള്‍ക്കാകെ ഒരേസമയം ആശങ്കയും പ്രതീക്ഷയും തരുന്നതാണ് ഇന്നലെപുറത്തുവന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍. ജനങ്ങളുടെ കടുത്ത ജീവിതപ്രതിസന്ധികള്‍ക്കിടയിലും ഇരുസംസ്ഥാനങ്ങളിലും കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. കഴിഞ്ഞതവണത്തെ 115 സീറ്റില്‍നിന്ന് 99 സീറ്റോടെ ഗുജറാത്തില്‍ ആറാംതവണയും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരിക്കുന്നു. ഹിമാചലില്‍ 43ല്‍ ബി.ജെ.പിയും 21ല്‍ കോണ്‍ഗ്രസും വിജയം നേടിയിട്ടുണ്ട്. 2002ല്‍ മുസ്്‌ലിം വംശഹത്യയിലൂടെ ആര്‍.എസ്.എസ്സുകാരനായ മുഖ്യമന്ത്രി നരേന്ദ്രമോദി ആരംഭംകുറിച്ച സാമുദായികധ്രുവീകരണം ഇന്നും വലിയമാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്നതാണ് ഈ തനിയാവര്‍ത്തനത്തിന്റെ ഒരു കാരണമെങ്കിലും ഇതിന് അനുബന്ധമായി തീര്‍ത്തും തരംതാണ വിദ്വേഷപ്രചാരണമാണ് ഈ വിജയത്തിന് ചൂട്ടുപിടിച്ചതെന്ന് വിലയിരുത്തുന്നതാവും ശരി. വോട്ടിംഗ് യന്ത്രത്തിലെയും മറ്റും കൃത്രിമങ്ങളെപ്പറ്റി ഉയര്‍ന്ന സംശയങ്ങളും തള്ളിക്കളയാനാവില്ല. 182ല്‍ 150 സീറ്റെന്ന് വീരവാദം മുഴക്കിയ ബി.ജെ.പിക്ക് ഇത് കനത്ത തിരിച്ചടിതന്നെയാണ്. ആറുമന്ത്രിമാരാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്നിട്ടും വികസനത്തിന് കിട്ടിയവോട്ടാണ് ഇതെന്ന് ബി.ജെ.പി അവകാശപ്പെടുന്നത് അവരുടെ പതിവുതട്ടിപ്പായേ വിലയിരുത്താനാവൂ. അതേസമയം, ഇഞ്ചോടിഞ്ച് കരുത്തോടെ 2012ലെ 61ല്‍ നിന്ന് 80 ലേക്ക് ജന പിന്തുണ ഉയര്‍ത്താന്‍ മതേതര കക്ഷിയായ കോണ്‍ഗ്രസിനായിരിക്കുന്നുവെന്നത് രാജ്യത്താകെ വലിയ ശുഭപ്രതീക്ഷ സമ്മാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞതവണത്തെ 38.8ല്‍ നിന്ന് അഞ്ചുശതമാനത്തോളമാണ് കോണ്‍ഗ്രസിന് പിന്തുണ വര്‍ധിപ്പിക്കാനായത്. 2012നേക്കാള്‍ ഒരു ശതമാനത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്കായി. എന്നാല്‍ 60 ശതമാനത്തിലേറെ വോട്ടാണ് ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ നഷ്ടമാക്കിയത് എന്നത് അവര്‍ മറച്ചുവെക്കുകയാണ്.

രാജ്യത്തിന്റെ മഹിതമായ ബഹുസ്വര-മതേതര-ജനാധിപത്യ പാരമ്പര്യത്തിന് വലിയ കളങ്കം ചാര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ മൂന്നു മാസത്തോളമായി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കടന്നുപോയത്. മതം, ജാതി, ലൈംഗികത, വൈദേശികത, വ്യക്തിപരത തുടങ്ങിയവയിലധിഷ്ഠിതമായ കടന്നാക്രമണങ്ങള്‍ തുടങ്ങി കേട്ടാലറയ്ക്കുന്ന വിധത്തിലുള്ള ഭാഷാ-ശരീര പ്രകടനമാണ് ഗുജറാത്തിലുടനീളം കേട്ടതും കണ്ടതും. രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഇതിനൊക്കെ നേരിട്ട് നേതൃത്വം നല്‍കിയെന്നിടത്തായിരുന്നു രാജ്യത്തെ സമാധാന പ്രേമികളിലുയര്‍ത്തിവിട്ട ആശങ്ക. ഇതാണ് ബി.ജെ.പിയുടെ വിജയമായി പ്രഖ്യാപിക്കപ്പെട്ടതും സംഘ്പരിവാരാല്‍ ഘോരഘോരം കൊണ്ടാടപ്പെടുന്നതും. ഒരു സംസ്ഥാന ഭരണത്തെ സംബന്ധിച്ച് ഒറ്റകക്ഷിക്ക് ഇരുപത്തിരണ്ടുവര്‍ഷം ഭരിക്കാനാകുക എന്നത് ചെറിയ കാലയളവല്ല. ഇതുപോലെ ഒരേ കക്ഷിക്കും മുന്നണിക്കും തുടര്‍ഭരണം ലഭിച്ച സംസ്ഥാനങ്ങള്‍ പശ്ചിമബംഗാള്‍ പോലെ വിരളവുമാണ്. പതിമൂന്നു വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന, അദ്ദേഹത്തിന്റെ ജന്മസംസ്ഥാനത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ ഭരണ വിരുദ്ധവികാരം ശക്തമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അതിനെയെല്ലാം കടുത്ത വര്‍ഗീയതയുടെയും ജാതീയതയുടെയും അയല്‍ രാജ്യത്തിന്റെയും പേരില്‍ മോദിക്ക് മറികടക്കാനായിരിക്കുന്നു. മറിച്ച് കോണ്‍ഗ്രസിനാകട്ടെ സംസ്ഥാനത്തെ ആകര്‍ഷക നേതാക്കളുടെ അഭാവത്തിലും, ബുത്തുതലത്തിലെ പരിമിതമായ സംഘടനാസംവിധാനങ്ങളിലും തട്ടിത്തടഞ്ഞിട്ടാണെങ്കിലും 21 സീറ്റുകള്‍ വര്‍ധിപ്പിക്കാനായി എന്നത് നിസ്സാര കാര്യമല്ല. തികച്ചും ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണ് ഗുജറാത്തില്‍ പ്രതിപക്ഷനിരയെ കൈയിലെടുത്ത് മുന്നിട്ടിറങ്ങിയത്. മുപ്പത്തിമൂന്നോളം റാലികളിലൂടെ മോദിക്ക് ഗുജറാത്തില്‍ തമ്പടിക്കേണ്ടിവന്നു. പ്രധാനമന്ത്രിയും മുപ്പതിലധികം കേന്ദ്രമന്ത്രിമാരും അധികാര സംവിധാനങ്ങളാകെയും തിമിര്‍ത്താടിയപ്പോള്‍ തികഞ്ഞ പക്വതയും വാക്ചാതുരിയുമായിരുന്നു രാഹുലിന്റെ പ്രചാരണ മെഷീനറി. പട്ടീദാര്‍ വിഭാഗങ്ങളുടെയും യുവാക്കളുടെയും ദലിതുകളുടെയും മറ്റു പിന്നാക്കക്കാരുടെയും ആദിവാസികളുടെയുമൊക്കെ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും ചരക്കുസേവനനികുതിയും നോട്ടുനിരോധനവും കൊണ്ടുണ്ടായ ദുരിതം സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും രാഹുലിനും കോണ്‍ഗ്രസിനും അദ്ദേഹം കൂടെക്കൂട്ടിയ ഹാര്‍ദിക് പട്ടേല്‍- ജിഗ്നേഷ് മേവാനി-അല്‍പേഷ് താക്കൂര്‍ ത്രയത്തിനും കഴിഞ്ഞു. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലേക്കുള്ള മതേതരത്വ ശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പായും വ്യാഖ്യാനിക്കാവുന്നതാണ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ തുക്കടാന്യായങ്ങള്‍ പറഞ്ഞ് ദുര്‍ബലപ്പെടുത്തുന്നവര്‍ക്കുള്ള കനത്ത താക്കീത് കൂടിയാണ് ഗുജറാത്ത്, ഹിമാചല്‍ ഫലങ്ങള്‍ സമ്മാനിക്കുന്നതെന്നതും തിരിച്ചറിയപ്പെടാതെ പോകരുത്. ഒരുമിച്ചുനിന്നാല്‍ മുഖ്യശത്രുവിനെ മാളത്തിലേക്ക് ആട്ടിയോടിക്കാന്‍ കഴിയുമെന്നതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ഉനയിലും കോണ്‍ഗ്രസ് സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ച ജിഗ്നേഷ്‌മേവാനിയുടെ വാഡ്ധാമിലും കണ്ടത്. പിന്നാക്കക്കാരുടെ നേതാവ് അല്‍പേഷിന്റെ വിജയവും ഇതുതന്നെയാണ് നല്‍കുന്ന സൂചന. ഇത് തിരിച്ചറിയാതെ ഇന്നും കോണ്‍ഗ്രസിന്റെ കൂട്ടില്ലാതെതന്നെ ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താമെന്ന് ധരിക്കുന്ന ജെ.എന്‍. യു-കേരള ബുദ്ധിരാക്ഷസന്മാരുടെ ബുദ്ധിയെക്കുറിച്ചോര്‍ത്ത് ഊറിച്ചിരിക്കുകയും ചെയ്യാം. കോണ്‍ഗ്രസിനോട് ഒരുതരത്തിലുള്ള ധാരണയും സഖ്യവുമില്ലാതെതന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കനത്ത ഭീഷണി നേരിട്ട് തോല്‍പിക്കാമെന്ന് ധരിച്ചുവശായവരാണ് സി.പി.എം എന്ന ദേശീയകക്ഷി. ഇടതുസഖ്യത്തിലുള്ള സി.പി.ഐയുടെ പോലും പിന്തുണ ഈ നയത്തിന് ഇവര്‍ക്ക് കിട്ടുന്നില്ലെന്നത് സ്വാഭാവികം. ഇവരാണ് ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ ഒറ്റക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ച് ബി.ജെ.പിക്കെതിരെ കിട്ടാവുന്ന ചുരുക്കമെങ്കിലും മതേതര വോട്ടുകളെ ഭിന്നിപ്പിച്ചത്. ഗുജറാത്തില്‍ പച്ചതൊട്ടില്ലെങ്കിലും ഹിമാചലില്‍ ഒരുസീറ്റുകിട്ടിയെന്ന് വീമ്പിളക്കുകയാണ് സി.പി.എം ഇപ്പോള്‍.

നാള്‍ക്കുനാള്‍ കൊല ചെയ്യപ്പെടുന്ന മുസ്‌ലിംകള്‍ മുതല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാധാരണക്കാരും വിലക്കയറ്റംകൊണ്ട് പട്ടിണി കിടക്കേണ്ടിവരുന്ന ദരിദ്രനാരായണന്മാരും വരെ മോദിസത്തിന്റെ ഇരകളായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ചുനിയമസഭാതെരഞ്ഞെടുപ്പുകളും 2019ലെ പൊതുതെരഞ്ഞെടുപ്പും വരേക്ക് തല്‍കാലത്തേക്ക് മോദിയെയും കൂട്ടരെയും സഹിച്ചേ മതിയാകൂ. അതിനുശേഷമെങ്കിലും രാജ്യത്തെ ഈ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ആര്‍ജവവും അര്‍പ്പണബോധവും എല്ലാ മതേതരവിശ്വാസികള്‍ക്കും ഉണ്ടായേ തീരൂ. ഇതിന് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നവമുന്നേറ്റം പ്രചോനമാകുകതന്നെ ചെയ്യും. പുതുവീര്യത്തോടെ മുന്നേറുന്ന രാഹുല്‍ ഗാന്ധിയുടെയും മതേതരകക്ഷികളുടെയും കൈകള്‍ക്ക് ശക്തിപകരണമെന്ന് സാമാന്യജനം ആഗ്രഹിക്കുമ്പോള്‍ അതിനെ പുറംകാല്‍കൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കുരുട്ടുബുദ്ധി സി.പി.എം പോലുള്ള കക്ഷികള്‍ ഉപേക്ഷിക്കണമെന്നേ ഇത്തരുണത്തില്‍ ഓര്‍മപ്പെടുത്താനുള്ളൂ.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending