Connect with us

Video Stories

മുത്തലിക്കിന്റെ ഓരിയിടല്‍ ആര്‍ക്കുവേണ്ടി

Published

on

കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്‍പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് അവരുടെ ബംഗളൂരുവിലെ വസതിക്കുമുന്നില്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മുത്തലിക് എന്ന ഹിന്ദുത്വ വര്‍ഗീയതയുടെ ‘അതിമാന്യന്‍’ അതിമാരകമായ വര്‍ഗീയവിഷം ചീറ്റിയിരിക്കുന്നത്. കര്‍ണാടകയിലെ മാത്രമല്ല, രാജ്യത്തെതന്നെ വര്‍ഗീയതയുടെ അപൂര്‍വം അപ്പോസ്്തലന്മാരിലൊരാളായി ഗണിക്കപ്പെടുന്ന മുത്തലിക്കിന്റെ വാചകമടി ഇങ്ങനെയായിരുന്നു: ‘ഗൗരിലങ്കേഷിന്റെ വധവുമായി ശ്രീരാമസേനക്ക് യാതൊരു ബന്ധവുമില്ല. എല്ലാവരും പറയുന്നത് ഹിന്ദു സംഘടനകളാണ് ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത് (കര്‍ണാടകയിലെ) കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ ആരും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ച് പറയുന്നില്ല. പകരം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്തിന് മോദി മിണ്ടണം. കര്‍ണാടകത്തില്‍ ഒരു പട്ടി ചത്താല്‍ എല്ലായ്‌പോഴും പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?’ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സാമാന്യനും മാന്യനുമായൊരു ഇന്ത്യക്കാരന് എന്തു വികാരമാണ് ഇയാളെക്കുറിച്ചും സംഘടനയെയും ഇയാള്‍ അവകാശപ്പെടുന്ന ഹിന്ദുത്വത്തെക്കുറിച്ചും തോന്നുക? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ന്യായീകരിക്കാനാണ് മുത്തലിക്ക് ശ്രമിച്ചിരിക്കുന്നതെന്നതിനാല്‍ ഇതില്‍ പരോക്ഷ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്കും ഉണ്ട്. ഏതുവിധേനയും എതിരാളികളെ വകവരുത്തുക. അതിന് മതത്തെ കൂട്ടുപിടിക്കുക. പിന്നീട് വേട്ടക്കാരെ പൊലീസ് തേടി തങ്ങളുടെ മടകളിലെത്തുമ്പോള്‍ അവര്‍ക്കും പൊതുസമൂഹത്തിനുമെതിരെ കുരച്ചുചാടി പ്രതിരോധവലയം തീര്‍ക്കുക. ഇത് ഇന്ത്യയിലെ സമകാലീനമായ ഹിന്ദുത്വവര്‍ഗീയതയുടെ ഭാഗമായിട്ട് കുറച്ചുകാലമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍തന്നെ ഹിന്ദുമതത്തിന് സ്വന്തമായി ദേശവും രാഷ്ട്രവും വേണമെന്ന് വാദിച്ചവരുടെ പിന്‍മുറക്കാരാണ് മുത്തലിക്കും കൂട്ടരും. ആര്‍.എസ്.എസിന്റെയും അതിന്റെ വര്‍ഗീയ നേതൃത്വത്തിന്റെയും വക്താക്കളാണിവര്‍. പണ്ടത്തെക്കാളുപരി അധികാരവും ജനാധിപത്യത്തിന്റെ ചെങ്കോലും പിടിച്ചെടുത്തതുകൊണ്ട് പണ്ട് അകമേ പറഞ്ഞവ ഇന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം.
യഥാര്‍ത്ഥത്തില്‍ ഗൗരിലങ്കേഷിനെ പട്ടിയോട് സാമ്യപ്പെടുത്താന്‍ മുത്തലിക്കിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ചിന്തിക്കുന്നതാണ് രസകരം. വധത്തിനുശേഷം ഏതാണ്ട് പത്തു മാസം കഴിഞ്ഞാണ് ഗൗരിലങ്കേഷിന്റെ ഘാതകനെ കര്‍ണാടക പ്രത്യേകാന്വേഷണ സംഘം പിടികൂടുന്നത്. അതുവരെയും തങ്ങളുടെ കൊലച്ചെയ്തിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഗോപ്യമായി വെച്ച് ഒളിത്താവളങ്ങളിലായിരുന്നു ഘാതകരും ഗൂഢാലോചകരും. ഗൗരിലങ്കേഷ് വധം നടന്നയുടന്‍ രാജ്യം വലിയ തോതിലാണ് അതിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ലെങ്കിലും കര്‍ണാടക സംസ്ഥാനത്ത് ലങ്കേഷ് പത്രികയുടെയും പൗരാവകാശ പ്രവര്‍ത്തനത്തിന്റെയും പേരില്‍ പരക്കെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഗൗരിലങ്കേഷ്. ഇവരുടെപിതാവ് പി. ലങ്കേഷ് സ്ഥാപിച്ച പത്രത്തിന്റെ മുദ്രാവാക്യവും ലക്ഷ്യവും പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമായിരുന്നു. പിതാവിന്റെ മരണത്തെതുടര്‍ന്നാണ് ഗൗരി അതീവ ആര്‍ജവത്തോടെ ‘ഗൗരിലങ്കേഷ് പത്രിക’ പത്രം പുനരാരംഭിച്ചത്. ഗൗരിയെ വധിച്ചവരുടെ ഉന്നം പക്ഷേ അവരുയര്‍ത്തിപ്പിടിച്ചിരുന്ന അവകാശങ്ങളെ കുരുതികൊടുക്കുക എന്നതായിരുന്നു. പൗരാവകാശവും മതസാഹോദര്യവും സംരക്ഷിക്കുന്നതിനിടയില്‍ സ്വാഭാവികമായും ഗൗരി ഹിന്ദുത്വ വര്‍ഗീയതക്കും അതിന്റെ വക്താക്കള്‍ക്കുമെതിരെ സന്ധിയില്ലാതെ സംസാരിച്ചുവെന്നതാണ് മുത്തലിക്കാദികളെ പ്രകോപിപ്പിച്ചത്.
മുത്തലിക്കിന്റെ ശ്രീരാമസേനക്ക് നേരത്തെതന്നെ കുപ്രസിദ്ധി നേടിക്കൊടുത്തത് മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്കെതിരെ രാത്രി നടത്തിയ നിഷ്ഠൂരമായ ആക്രമണമായിരുന്നു. കര്‍ണാടകയിലെ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ അതുകേട്ട് ശബ്ദം അടക്കുകയല്ല, പൂര്‍വാധികം ഉച്ചത്തില്‍ അനീതിക്കും അക്രമത്തിനും അന്ധവിശ്വാസത്തിനുമെതിരെ മനസ്സും ശരീരവും തൂലികയും ചലിപ്പിക്കുന്ന ഗൗരിയെയാണ് രാജ്യം കണ്ടത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന മുന്നറിയിപ്പെല്ലാം അവഗണിച്ചായിരുന്നു ധീരമായ ചുവടുവെയ്പുകള്‍.
മോദിക്കുവേണ്ടിയും ഗൗരിക്കും പൊതുസമൂഹത്തിനെതിരെയും മുത്തലിക് പ്രതികരിച്ചത് പൊതുസമ്മേളനത്തിലായിരുന്നുവെന്നോര്‍ക്കണം. അതും ഗൗരിയുടെ ഘാതകന്‍ പരശുരാംവാഗ്മോറിനെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടുപിറ്റേന്ന്. ഗൗരിയുടെ വധം നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് സന്ദേഹം ഒട്ടുമില്ലാതിരിക്കെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ഘാതകനെ പിടികൂടിയതും എന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ ബി.ജെ.പിക്ക് അധികാരത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗരിയുടെ ഘാതകന്‍ ഇനിയും നിയമത്തിനപ്പുറത്ത് സൈ്വര്യവിഹാരം നടത്തുമായിരുന്നു. ചാക്കിട്ടുപിടുത്തത്തിലൂടെ അധികാരത്തില്‍ കയറാമെന്ന് കരുതിയ ബി.ജെ.പിക്ക് ഗവര്‍ണര്‍ പരമാവധി സഹായിച്ചിട്ടും 48 മണിക്കൂറിനുള്ളില്‍ പടിയിറങ്ങിപ്പോകേണ്ടിവന്നത് ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും മറ്റും ആത്മാവിന്റെ തേട്ടം കൊണ്ടായിരിക്കണം. പൊലീസ് പ്രത്യേക സംഘം കാണിച്ച സത്യസന്ധവും സമര്‍പ്പിതവുമായി കര്‍ത്തവ്യബോധമാണ് ഗൗരിയുടെ ഘാതകനെ വലയിലാക്കുന്നതിന് സഹായിച്ചത്. താലൂക്കാഫീസില്‍ പാകിസ്താന്റെ പതാകകെട്ടി മുസ്്‌ലിംകള്‍ക്കെതിരെ കലാപം ആസൂത്രണം ചെയ്തവനാണ് പ്രതി. പ്രതിയെ പൊലീസ് പിടികൂടിയപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് മുത്തലിക്കാണ് ഇയാളെ നശിപ്പിച്ചതെന്നായിരുന്നു. ഹിന്ദുത്വത്തെ രക്ഷിക്കാനാണ് താനിത് ചെയ്തതെന്ന് ഉടന്‍തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇവിടുത്തെ മുഖ്യപ്രശ്‌നം ഇനി മുത്തലിക്കിനെ പോലുള്ളവരെ കയറൂരിവിടണോ എന്നതാണ്. ഗൗരിയെ നായയോട് ഉപമിക്കുക വഴി നിയമത്തെയും മതസൗഹാര്‍ദത്തെയും മാത്രമല്ല, ഇന്ത്യയുടെ സനാതന ധര്‍മത്തെത്തന്നെയാണ് മുത്തലിക് നിന്ദിച്ചിരിക്കുന്നത്. ഇയാളെ എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകള്‍ ചാര്‍ത്തി തുറുങ്കിലിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ വിഷശ്വാനന്മാര്‍ ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തിന് മുകളില്‍ കയറിനിന്ന് ഇനിയും വിഷമൊലിപ്പിച്ച് ഓരിയിട്ടുകൊണ്ടേയിരിക്കും; ഹിന്ദുമതത്തെക്കുറിച്ച് ചില അല്‍പബുദ്ധികള്‍ പഠിപ്പിച്ചുവിട്ട വക്രതയുടെ മൃഷ്ടാന്നം വാരിവിഴുങ്ങിയശേഷം!

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending