Connect with us

Video Stories

നിലക്കുന്നില്ല, ഫലസ്തീനികളുടെ ദീനരോദനം

Published

on

ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് ഇസ്രാഈല്‍ സൈന്യം വീണ്ടും ക്രൂരത തുടരുന്നു. ഏറ്റവുമൊടുവില്‍ ഭൂ ദിനത്തില്‍ ( യൗമുല്‍ അര്‍ള്) ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെടിവെപ്പ് നടത്തിയത്. പതിനേഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരത്തി നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു ഈ ക്രൂരകൃത്യത്തില്‍. കിഴക്കന്‍ ജബലിയ, ഉത്തര ഗസ്സ മുനമ്പ്, റഫ എന്നിവിടങ്ങളിലാണ് ഇസ്രാഈല്‍ സൈനിക നടപടിയുണ്ടായത്. അതേസമയം ഇസ്രാഈലില്‍ സൈന്യത്തിന്റെ ഭീഷണി അവഗണിച്ച് ഭൂ ദിനത്തില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി.
അഭയാര്‍ത്ഥികളായി കഴിയുന്ന ഫലസ്തീനികള്‍ക്ക് അധിനിവേശത്തിലൂടെ ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഭൂമിയിലേക്ക് പോകാന്‍ അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്ത് 1976 മാര്‍ച്ച് 30ന് നടന്ന പ്രതിഷേധത്തില്‍ ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവെച്ചു കൊന്നിരുന്നു. ഈ ദിവസത്തിന്റെ ഓര്‍മ പുതുക്കിയാണ് എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ ഭൂ ദിനം ആചരിക്കുന്നത്. ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരിലാണ് ഇത്തവണ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ നിരവധി പ്രതീകാത്മക ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു.
വെടിവെക്കാനുള്ള ഉത്തരവുമായി നൂറോളം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്രാഈല്‍ സൈനിക മേധാവി ഗാദി ഐദന്‍കോട്ട് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി അവഗണിച്ചാണ് ഫലസ്തീന്‍ ജനത അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇസ്രാഈല്‍ സൈന്യം സ്ഥാപിച്ച മുള്ളുവേലികള്‍ക്ക് 700 മീറ്റര്‍ അകലെ വെച്ചുതന്നെ പ്രതിഷേധക്കാരെ സൈന്യം നേരിട്ടു. നഖ്ബ ദിനമായ മെയ് 15 വരെ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ അണിചേര്‍ന്നത്. ഇസ്രഈലിലെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അഭയാര്‍ത്ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറാഴ്ച സമരം.
ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് മേഖലയില്‍ വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍ പടരാന്‍ തുടങ്ങിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം ഇസ്രാഈലിന് ഭ്രാന്തമായ ആവേശമാണ് നല്‍കിയിരിക്കുന്നത്. ആ മാനസികാവസ്ഥയാണ് സമാധാനപരമായി സംഘടിക്കുന്ന ഫലസ്തീന്‍ ജനതക്കു നേരെ കിരാതമായ ആക്രമണം അഴിച്ചുവിടാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീന്‍ ജനതയെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിട്ടത്. സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയം തന്നെ ഫലസ്തീനികള്‍ സ്വപ്‌നം കാണുന്നത് ജറുസലേം തലസ്ഥാനമായ രാഷ്ട്രം എന്ന നിലയിലാണ്. ജറുസലേമിനെ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു തര്‍ക്ക പരിഹാര ഫോര്‍മുലയും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഇസ്‌റാഈല്‍ സന്ദര്‍ശന വേളയില്‍ തന്റെ നിയന്ത്രണമില്ലാത്ത നാവു വഴി ട്രംപ് വരുത്തിവെച്ചിരിക്കുന്ന വിനയുടെ ആഴം ഒരുപക്ഷേ വര്‍ത്തമാനകാലത്തില്‍ അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഇതിന്റെ ഫലമായിരിക്കാം പശ്ചിമേഷ്യയിലെ തങ്ങളുടെ ഇടപെടലുകളെല്ലാം പരാജയമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ കുറ്റസമ്മതം. ഒഹായോ സംസ്ഥാനത്ത് നടന്ന തൊഴിലാളി സമ്മേളനത്തില്‍ സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. നമ്മള്‍ സിറിയയില്‍ നിന്ന് ഉടന്‍ പിന്മാറും. അവരുടെ കാര്യം ഇനി മറ്റുള്ളവര്‍ നോക്കിക്കൊള്ളും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സിറിയയില്‍ സംഭവിച്ച വീഴ്ച്ച തുറന്നു സമ്മതിക്കുന്നതാണ്. പശ്ചിമേഷ്യയില്‍ 445 ലക്ഷം കോടി ഡോളര്‍ ചെലവഴിച്ചിട്ടും യു.എസിന് ഒന്നും തിരികെ ലഭിച്ചില്ലെന്ന അദ്ദേഹത്തിന്റെ കുറ്റസമ്മതം മേഖലയില്‍ അമേരിക്കക്ക് സംഭവിച്ച വീഴ്ച്ചയുടെ ആഘാതം തുറന്നുകാണിച്ചു തരുന്നുണ്ട്.
ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വത സമാധാനം ഇനിയും സാധ്യമാകാത്തത് ആധുനിക ലോകം ഒരു ജനതയോട് കാണിക്കുന്ന ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണ്. മനുഷ്യത്വം മരവിച്ച് പോയ ഒരു സമൂഹത്തിനല്ലാതെ ഇത്തരം ക്രൂരതകള്‍ നോക്കിനില്‍ക്കാനാവില്ല. ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്ന ഈ നിര്‍ഭാഗ്യവാന്‍മാരായ ജനങ്ങളുടെ മേല്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരത നിസ്സംഗതയോടെ വീക്ഷിക്കുകയും അക്രമികള്‍ക്ക് സഹായകരമാകുന്ന രീതിയല്‍ മൗനം പാലിക്കുകയും ചെയ്യുന്ന ലോക രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇസ്രാഈലിനെതിരെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കാനോ അക്രമങ്ങളെ അപലപിക്കാനോ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലിന്റെ അക്രമങ്ങളെ അപലപിക്കുന്ന പ്രമേയങ്ങള്‍ വരുമ്പോള്‍ അമേരിക്ക നിരന്തരം വീറ്റോ ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ സംഘടനാപരമായ ദൗര്‍ബല്യം കാരണം കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വരുന്നത് വീറ്റോ അധികാരമുള്ള മറ്റുരാജ്യങ്ങള്‍ പലപ്പോഴും സൗകര്യമായാണ് കാണുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ വിശദീകരണം തേടിയത് പ്രതീക്ഷാ നിര്‍ഭരമാണ്. സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെടുകയുണ്ടായി. ഗസ്സയില്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇടപെടണമെന്ന് യുഎന്‍ സുരക്ഷാ സമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.എസ് തയാറാകണമെന്നും യുഎന്‍ വക്താവ് ആവശ്യപ്പെടുകയുണ്ടായി.
കുവൈത്തും സംഭവത്തില്‍ യു.എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2014 ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നതെന്നും യുഎന്‍ ഇടപെടണമെന്നും കുവൈത്തും ആവശ്യപ്പെട്ടു. ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രാഈല്‍ നടപടിയെ അപലപിച്ചു രംഗത്തു വന്നിരിക്കുകയാണ്. സമാധാനപരമായി നടത്തിയ സമരത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ്. അധിനിവേശ ശക്തിയെന്ന നിലയില്‍ ഗസയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ഇസ്രാഈലാണെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുമാനി പ്രസ്താവനയില്‍ പറയുകയുണ്ടായി. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വികസിത രാഷ്ട്രങ്ങളെ കാത്തുനില്‍ക്കാതെ മറ്റുരാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ രംഗത്തു വന്നിരിക്കുന്നത് ശ്രദ്ധേയമാണ്. ഫലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന മുതലക്കണ്ണീര്‍ അവസാനിപ്പിച്ച് ശക്തമായ ഇടപെടലിന് ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ തയ്യാറാവണമെന്ന സന്ദേശമാണ് ഈ പ്രതികരണങ്ങള്‍ നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending