Connect with us

Video Stories

കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍ നടപടി

Published

on


ക്രമസമാധാനപാലനവും സൗകര്യ വികസനവും മാത്രമല്ല, പൗരന്റെ സുഖകരമായ ജീവിതവും ലാക്കാക്കിയുള്ളതാണ് ക്ഷേമ രാഷ്ട്രം എന്ന ആധുനിക സങ്കല്‍പം. സാക്ഷരകേരളത്തില്‍ ഇപ്പോഴിത് വെറും സങ്കല്‍പം മാത്രമായി മാറിയിരിക്കുകയാണെന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ജൂണ്‍ മുപ്പതിലെ വിവാദ നടപടിയിലൂടെ ബോധ്യമായിരിക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസവും ആശ്രയവുമായിരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി ഒരാഴ്ചയായി ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയിരിക്കുന്നു. ഫലം, നിര്‍ധനരും നിരാശ്രയരുമായ ആയിരക്കണക്കിന് രോഗികളും അവരുടെ കുടുംബങ്ങളും ഒരാഴ്ചയിലധികമായി സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത ഉത്തരവുമൂലം കടുത്ത പ്രയാസത്തിലായിരിക്കുന്നു. ആസന്ന മരണനായ രോഗിയുടെ ഓക്‌സിജന്‍ ട്യൂബ് ഒഴിവാക്കിയതിനുസമാനമായി പിണറായി സര്‍ക്കാരിന്റെ ഈ അപരാധം. വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിയുടെ അഭിപ്രായമല്ല ധനമന്ത്രിക്കുള്ളത്. ഈ അവ്യക്തത നീക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് അടിയന്തിരമായി വേണ്ടത്.
ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവക്ക് തകരാറു സംഭവിച്ചവരും അര്‍ബുദ ബാധിതരുമായ നിര്‍ധനരായ മാരകരോഗികളാണ് അപ്രതീക്ഷിതമായ സമയത്ത് അമിതമായ ചികില്‍സാചെലവുകള്‍ക്കായി പരക്കംപായുന്നത്. ഇവര്‍ക്ക് എന്തുകൊണ്ടും കണ്‍കണ്ട നിധിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍, അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണി 2011ല്‍ തുടങ്ങിവെച്ച കാരുണ്യബെനവലന്റ് പദ്ധതി. സര്‍ക്കാര്‍ ഖജനാവില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വന്‍തുക ചികില്‍സാസഹായം കൊടുത്തുതീര്‍ക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്താണ് നിര്‍ധന രോഗികളുടെ കൈത്താങ്ങായി കാരുണ്യപദ്ധതി ആവിഷ്‌കരിച്ചത്. ദിനേന ലോട്ടറി നിധിയിലേക്ക് ശതകോടികളാണ് പൗരന്മാരില്‍നിന്നായി വന്നെത്തുന്നത്. ഇതില്‍ സമ്മാനത്തുക കഴിഞ്ഞാലും വലിയൊരുതുക ഖജനാവിലേക്ക് നീക്കിയിരിപ്പാണ്. ഇതെന്തുകൊണ്ട് പാവപ്പെട്ട രോഗികള്‍ക്കായി ഫലപ്രദമായി വിനിയോഗിച്ചുകൂടാ എന്ന ആശയത്തിന്മേലായിരുന്നു ദീര്‍ഘദര്‍ശനത്തോടെയുള്ള ആ തീരുമാനം. കാരുണ്യ എന്ന പുതിയ ലോട്ടറിക്ക് സര്‍ക്കാര്‍ തുടക്കമിടുകയും അത് വലിയ പ്രചാരവും പണവും സമാഹരിച്ചു. എത്രയോ പാവപ്പെട്ട രോഗികളുടെ ജീവനുകളാണ് ഭാവനാപൂര്‍ണമായ പദ്ധതികൊണ്ട് രക്ഷപ്പെട്ടത്. മൂന്നു ലക്ഷം രൂപവരെയാണ് ഇതുവഴി ലഭിച്ചത്. ചില ഘട്ടത്തില്‍ അതിലും കൂടിയ തുകയും നല്‍കി. വലിയ നൂലാമാലകളില്ലാതെ സ്വകാര്യ ആസ്പത്രിയിലേക്ക് തുക എത്തുമെന്നതായിരുന്നു മറ്റു ഇന്‍ഷൂറന്‍സ്പദ്ധതികളെ അപേക്ഷിച്ച് കാരുണ്യക്കുള്ള മേന്മ. കോട്ടയംമെഡിക്കല്‍ കോളജില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന അഞ്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കും ഫണ്ട് ലഭിച്ചത് കാരുണ്യയില്‍നിന്നായിരുന്നു. വൃക്ക രോഗികള്‍ക്ക് നല്‍കുന്ന രണ്ടുലക്ഷം രൂപ ശസ്ത്രക്രിയ കഴിഞ്ഞും വിലയേറിയ മരുന്നിനായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളെ ചേര്‍ത്തുകൊണ്ടുള്ള ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സാധാരണക്കാരിലും പാവപ്പെട്ടവരിലും ഒരുപോലെ സ്വീകാര്യതയും അംഗീകാരവും പ്രശംസയും ലഭിച്ചതില്‍ അല്‍ഭുതമില്ല. പാവപ്പെട്ട കുടുംബങ്ങളുടെ നന്ദിയും കടപ്പാടും എന്നും ഐക്യജനാധിപത്യമുന്നണിയോടുമുണ്ടാകുമെന്നുറപ്പാണ്.
ജൂണിലും ജൂലൈ ആദ്യവാരവും ഈതുക പ്രതീക്ഷിച്ചാണ് പതിനായിരക്കണക്കിന് രോഗികള്‍ ക്യാന്‍സര്‍ സെന്ററുകളിലും വിവിധ ആസ്പത്രികളിലുമായി ചികില്‍സക്ക് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. നാലായിരം വൃക്ക രോഗികള്‍ ശസ്ത്രക്രിയ കാത്തും രണ്ടു ലക്ഷത്തോളം വൃക്കരോഗികള്‍ ഭാവിയെക്കുറിച്ച് ചിന്തിച്ചും ആശങ്കയിലുമാണ്. പ്രതിമാസം പതിനായിരത്തോളം രൂപയുടെ മരുന്ന് കഴിക്കേണ്ടവരാണ് ഈ രോഗികളിലധികം പേരും. ചെകുത്താനും കടലിനുമിടക്ക് അകപ്പെട്ട സ്ഥിതിയിലാണ് ഈ കുടുംബങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ചുവെന്നതാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ന്യായം. ഇതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആരുടെയും പക്കലില്ല. ആര്‍.എസ്.ബി.വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമായിട്ടുള്ള കാര്‍ഡുടകമകള്‍ക്ക് മാത്രമാണ് ആയുഷ്മാന്‍ പദ്ധതിവഴി ഇനി സഹായധനം ലഭിക്കുക. എന്തുകൊണ്ട് കാരുണ്യയിലെ സഹായം അപ്പാടെ പുതിയ ആയുഷ്മാന്‍-കാരുണ്യ പദ്ധതിയിലേക്കുകൂടി ബാധകമാക്കുന്നില്ല എന്നാണ് രോഗികളും ബന്ധുക്കളും ജനങ്ങളും ചോദിക്കുന്നത്. 2018 ജൂണ്‍ വരെ 62,435 രോഗികളുടേതായി 611.47 കോടി രൂപയുടെ ചികില്‍സാസഹായത്തിനുള്ള അപേക്ഷകളാണ് അനുമതികാത്തുകിടക്കുന്നത്. അമ്പത്താറര കോടിരൂപ ഉപയോഗിക്കാതെയും കിടക്കുന്നു. അടിയന്തിരമായി നടത്തേണ്ട ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടിവന്നതുകാരണം പലരുടെയും ജീവന്‍തന്നെ തുലാസിലായിരിക്കുകയാണിപ്പോള്‍. കാരുണ്യ, കാരുണ്യപ്ലസ് ലോട്ടറികള്‍ നിര്‍ത്തലാക്കുന്നതോടെ പതിനായിരക്കണക്കിന് ചെറുകിട വില്‍പനക്കാര്‍ വഴിയാധാരമാകും. ഈ ലോട്ടറി വാങ്ങുന്നവര്‍ ചികില്‍സക്കായി വെച്ചുനീട്ടുന്ന പണം കൂടിയാണ് വേണ്ടെന്നുവക്കുന്നത്. 2008ല്‍ നടപ്പാക്കിയ കാരുണ്യ സമാശ്വാസ പദ്ധതിയും ഇതോടെ ഇല്ലാതാകുകയാണ്. പണമില്ലെങ്കില്‍ ജീവനില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തുനിന്ന് സര്‍ക്കാരുകള്‍ പിന്‍വലിയുകയും ഖജനാവിലെ നികുതിപ്പണം ശമ്പളം കൊടുത്തുതീര്‍ക്കാന്‍പോലും തികയാതെവരികയും ചെയ്യുന്ന സാമ്പത്തികാവസ്ഥയില്‍ കാരുണ്യ പോലുള്ളൊരു മഹത്പദ്ധതി എന്തുകൊണ്ടും മാതൃകാപരമായിരുന്നു.
സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പന്‍ ചികില്‍സാചെലവ് താങ്ങാനാകാത്ത കുടുംബങ്ങളോട് തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ചെയ്ത ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ ഇനിയും വാക്കുകളില്ല. ആഢംബര കാറുകള്‍ക്കും മന്ത്രിമാരുടെയും ഭരണകക്ഷിക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും തോന്ന്യാസത്തിനും വിനിയോഗിക്കപ്പെടുന്ന പൊതുഫണ്ടുപോലും ആശ്രയിക്കാതെ ജനങ്ങളുടെ പണമെടുത്ത് നടത്തിവന്ന ജീവല്‍ പദ്ധതിയെ പൊളിച്ചടുക്കിയതുവഴി ചരിത്രത്തിലെ കറുത്ത ഭരണകൂടമായി മാറുകയാണ് പിണറായി സര്‍ക്കാര്‍. പദ്ധതി പുന:സ്ഥാപിക്കുകയോ നിര്‍ത്തലാക്കിയ എല്ലാ ആനുകൂല്യങ്ങളും പുതിയ പദ്ധതിയില്‍ അടിയന്തിരമായി ഉള്‍പെടുത്തുകയോ ചെയ്തില്ലെങ്കില്‍ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരില്‍ ഈ ഭരണകൂടം ഒഴുകിപ്പോകുന്നത് വൈകാതെ കാണേണ്ടിവരും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending