Connect with us

Video Stories

ഈ കാക്കിക്കലിപ്പ് ആരെ കണ്ടിട്ടാണ്

Published

on


സംസ്ഥാനത്തെ നിരവധി വിദ്യാര്‍ത്ഥികളെയും പ്രതിപക്ഷ യുവജനസംഘടനാനേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായരീതിയില്‍ മര്‍ദിക്കുന്ന പൊലീസിന്റെ നടപടി സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ അരാജകാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ അക്രമത്തിനും പരീക്ഷാതട്ടിപ്പുകള്‍ക്കും കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന തികച്ചും ന്യായമായ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച സമരം ചെയ്ത യൂത്ത്‌കോണ്‍ഗ്രസ്-കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊലീസ് തല്ലിച്ചതച്ച് മാരകമായ പരിക്കേല്‍പിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാആസ്ഥാനങ്ങളിലും തങ്ങളുടെ രാഷ്ട്രീയയജമാനന്മാരെ തൃപ്തിപ്പെടുന്ന മനുഷ്യ വേട്ടയാണ് പൊലീസ് നടത്തിയത്. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ ജനാധിപത്യ അവകാശത്തിന്റെ ബലത്തിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തൊട്ടാകെ കാമ്പസിനു പുറത്തേക്ക് സമരം വ്യാപിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളും കുരുന്നുകളുമാണെന്ന ധാരണ പോലുമില്ലാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് പ്രതിപക്ഷ സംഘടനക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ എം.എസ്.എഫ് നടത്തിയ സമരത്തെയും തീവ്രവാദികളോടെന്ന പോലെയാണ് സഖാക്കളുടെ പൊലീസ് നേരിട്ടത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മാവോയിസ്റ്റുകളോ ഫാസിസ്റ്റുകളോ ആണെന്ന തോന്നലാണ് ഇതുളവാക്കിയിട്ടുള്ളത്. തല്ലുകൊണ്ടും കല്ലേറുകൊണ്ടും രക്തം വാര്‍ന്നൊലിക്കുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ചിത്രങ്ങള്‍ ഉണ്ടാക്കിയ വ്യഥ ഇന്നും തീരുന്നില്ല. ഇതുകൂടാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്കെതിരെ വധശ്രമത്തിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനൊക്കെ പിന്നിലാരാണെന്ന ചോദ്യം ഉയര്‍ന്നുവരവെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിതന്നെ ‘എന്തിനാണ് സമര’മെന്ന പരിഹാസവുമായി രംഗത്തുവന്നത്. പത്തു ദിവസംമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിളിപ്പാടകലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ സ്വന്തം സംഘടനാംഗത്തിനുനേര്‍ക്കുള്ള കുത്തിനെക്കുറിച്ചും അവിടെനിന്നും പ്രതികളുടെ വീട്ടില്‍നിന്നും കണ്ടെടുക്കപ്പെട്ട സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളെക്കുറിച്ചുമൊക്കെ തീര്‍ത്തും അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ആരെയാണ് കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഭരിക്കുന്ന താനും തന്റെ പാര്‍ട്ടിക്കാരും യുവജനസംഘടനക്കാരുമൊക്കെ എങ്ങനെയൊക്കെയാണ് മുന്‍കാലത്ത് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ നയിച്ചിട്ടുള്ളതെന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും മലയാളിക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. പഴയ പൊലീസല്ലിതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം അക്ഷരം പ്രതി അച്ചട്ടായിരിക്കുന്നു!
ഇതൊക്കെ പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ കാര്യമാണെങ്കില്‍ തങ്ങളൊത്ത് ഭരണം നടത്തുന്ന സി.പി.ഐക്കാരെതന്നെ ഇന്നലെ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് സംഘം തല്ലിച്ചതച്ചിരിക്കുകയാണ്. സി.പി.ഐയുടെ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനുതന്നെ കൈക്ക് മാരക പരിക്കേറ്റു. പൊലീസ് ഇപ്പോള്‍ ഭരിക്കുന്നത് ആര്‍ക്കുവേണ്ടി മാത്രമാണെന്ന് ഈ സംഭവവും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംശയിച്ചുപോകുന്നു. എറണാകുളം വൈപ്പിനടുത്ത ഞാറയ്ക്കല്‍ കോളജില്‍ സി.പി.ഐ വിദ്യാര്‍ത്ഥിവിഭാഗമായ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും ചേര്‍ന്ന് മര്‍ദിച്ചതിനെതിരെ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തിനെതിരായാണ് ഇന്നലെ കൊച്ചി റേഞ്ച് ഐ.ജി ഓഫീസിനുമുന്നിലേക്ക് സി.പി.ഐക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത്തരമൊരു മാര്‍ച്ച് നടത്തേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പുമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു. എന്നാല്‍ കിട്ടിയ നിധിയെന്ന കണക്കിലാണ് ഭരണകക്ഷിക്കാരെ പൊലീസ് സേന അടിച്ചുനിലംപരിശാക്കിക്കളഞ്ഞത്. സത്യത്തില്‍ സി.ഐയുടെ പക്ഷപാതപരമായ നിലപാടാണ് പ്രശ്‌നം വഷളാക്കിയത്. സി.ഐയുടെ നടപടിക്കെതിരെ അദ്ദേഹത്തിനെതിരെ ഭരണകക്ഷിക്കാര്‍ തന്നെ പരസ്പരം കൂടിയാലോചിച്ച് എടുക്കേണ്ട ശിക്ഷക്ക് പകരം പാവപ്പെട്ട പ്രവര്‍ത്തകരെ ബലിയാടാക്കിയത് എന്തുകൊണ്ടും ഉചിതമായില്ല. സ്വന്തം ഘടകക്ഷിക്കാര്‍തന്നെ സ്വന്തം ആഭ്യന്തരവകുപ്പിനുനേരെ സമരം നയിക്കേണ്ടിവരുന്നത് സംസ്ഥാനചരിത്രത്തില്‍തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. പൊലീസിന്റെ അടിയില്‍ കൈ എല്ലൊടിഞ്ഞ ഭരണകക്ഷിഎം.എല്‍.എയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ കൗതുകമുളവാക്കുന്ന സംഭവമായി. പൊലീസിനെതിരെ സാധാരണ കൊലപാതകക്കേസുകളിലും മറ്റും ഭരണകക്ഷിക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാറുണ്ടെങ്കിലും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പേരില്‍ ഒരു ഘടകകക്ഷിക്ക് മറ്റൊരു ഘടകക്ഷിയുടെ വകുപ്പിനെതിരെ സമരം നടത്തുകയും അടിയേറ്റ് എല്ലൊടിയുകയും ചെയ്യേണ്ടിവരുന്നത് അത്യപൂര്‍വമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് റവന്യൂമന്ത്രി സി.പി.ഐയുടെ അതൃപ്തി മുഖ്യമന്ത്രിയെ നേരില്‍കണ്ട് ധരിപ്പിച്ചത്രെ. സത്യത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭായോഗത്തില്‍നിന്ന് മുമ്പ് വിട്ടുനിന്നതുപോലുള്ള നടപടികള്‍ക്കാണ് സി.പി.ഐ നേതൃത്വം ചുണയുണ്ടെങ്കില്‍ ഇപ്പോള്‍ തയ്യാറാകേണ്ടത്. ‘ഞങ്ങളുടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് ചോദിച്ചവരുടെ വായയും നാവും ഇപ്പോള്‍ അവരുടെ പൊലീസ്തന്നെ പിഴുതെടുക്കുന്നു. പ്രതിഷേധിക്കാന്‍പോയിട്ട് സംസാരിക്കാന്‍പോലും ആരും തയ്യാറാകരുതെന്ന ചിന്തയാവാം ഈ കാക്കിസേനയെ കയറൂരിവിട്ടുള്ള ഈ കസര്‍ത്തുകള്‍ക്കുപിന്നില്‍. ശാന്തരാകാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സി.പി.ഐക്കാര്‍ പൊലീസിനെതിരെ രോഷം കൊണ്ടുവെന്നതിനുകാരണം പ്രത്യേകിച്ച് തിരയേണ്ടതില്ല. തുടര്‍ച്ചയായ കസ്റ്റഡി മരണങ്ങളടക്കം സി.പി.ഐ നേതൃത്വത്തിന്റെ പരസ്യമായ രോഷപ്രകടനത്തിന് കാരണമായിട്ടും അതൊക്കെ പുച്ഛിച്ചുതള്ളുകയായിരുന്നു പിണറായിയും എം.എം മണിയെ പോലുള്ള മന്ത്രിമാരും. ഇവരത്രെ നാടിനെയും സകല നാട്ടുകാരെയും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ജനാധിപത്യ ഭരണകര്‍ത്താക്കള്‍. പിണറായിഭരണം ഇ.എം.എസ് കാലത്തെ സെല്‍ഭരണത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതൊക്കെ തുറന്നുകാട്ടുന്നത്. അനീതിക്കെതിരെ ശബ്ദിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍പോലും ഉണ്ടാകരുതെന്ന് ശഠിക്കുന്ന സഖാക്കന്മാരുള്ളപ്പോള്‍ പിന്നെയെന്ത് പ്രതിപക്ഷം, ഭരണപക്ഷം ?

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending