Connect with us

Video Stories

ഈ കാക്കിക്കലിപ്പ് ആരെ കണ്ടിട്ടാണ്

Published

on


സംസ്ഥാനത്തെ നിരവധി വിദ്യാര്‍ത്ഥികളെയും പ്രതിപക്ഷ യുവജനസംഘടനാനേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായരീതിയില്‍ മര്‍ദിക്കുന്ന പൊലീസിന്റെ നടപടി സംസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ അരാജകാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ അക്രമത്തിനും പരീക്ഷാതട്ടിപ്പുകള്‍ക്കും കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന തികച്ചും ന്യായമായ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച സമരം ചെയ്ത യൂത്ത്‌കോണ്‍ഗ്രസ്-കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊലീസ് തല്ലിച്ചതച്ച് മാരകമായ പരിക്കേല്‍പിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാആസ്ഥാനങ്ങളിലും തങ്ങളുടെ രാഷ്ട്രീയയജമാനന്മാരെ തൃപ്തിപ്പെടുന്ന മനുഷ്യ വേട്ടയാണ് പൊലീസ് നടത്തിയത്. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ ജനാധിപത്യ അവകാശത്തിന്റെ ബലത്തിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തൊട്ടാകെ കാമ്പസിനു പുറത്തേക്ക് സമരം വ്യാപിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളും കുരുന്നുകളുമാണെന്ന ധാരണ പോലുമില്ലാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് പ്രതിപക്ഷ സംഘടനക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ എം.എസ്.എഫ് നടത്തിയ സമരത്തെയും തീവ്രവാദികളോടെന്ന പോലെയാണ് സഖാക്കളുടെ പൊലീസ് നേരിട്ടത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മാവോയിസ്റ്റുകളോ ഫാസിസ്റ്റുകളോ ആണെന്ന തോന്നലാണ് ഇതുളവാക്കിയിട്ടുള്ളത്. തല്ലുകൊണ്ടും കല്ലേറുകൊണ്ടും രക്തം വാര്‍ന്നൊലിക്കുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ചിത്രങ്ങള്‍ ഉണ്ടാക്കിയ വ്യഥ ഇന്നും തീരുന്നില്ല. ഇതുകൂടാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്കെതിരെ വധശ്രമത്തിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനൊക്കെ പിന്നിലാരാണെന്ന ചോദ്യം ഉയര്‍ന്നുവരവെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിതന്നെ ‘എന്തിനാണ് സമര’മെന്ന പരിഹാസവുമായി രംഗത്തുവന്നത്. പത്തു ദിവസംമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിളിപ്പാടകലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ സ്വന്തം സംഘടനാംഗത്തിനുനേര്‍ക്കുള്ള കുത്തിനെക്കുറിച്ചും അവിടെനിന്നും പ്രതികളുടെ വീട്ടില്‍നിന്നും കണ്ടെടുക്കപ്പെട്ട സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളെക്കുറിച്ചുമൊക്കെ തീര്‍ത്തും അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ആരെയാണ് കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഭരിക്കുന്ന താനും തന്റെ പാര്‍ട്ടിക്കാരും യുവജനസംഘടനക്കാരുമൊക്കെ എങ്ങനെയൊക്കെയാണ് മുന്‍കാലത്ത് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ നയിച്ചിട്ടുള്ളതെന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും മലയാളിക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. പഴയ പൊലീസല്ലിതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം അക്ഷരം പ്രതി അച്ചട്ടായിരിക്കുന്നു!
ഇതൊക്കെ പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ കാര്യമാണെങ്കില്‍ തങ്ങളൊത്ത് ഭരണം നടത്തുന്ന സി.പി.ഐക്കാരെതന്നെ ഇന്നലെ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് സംഘം തല്ലിച്ചതച്ചിരിക്കുകയാണ്. സി.പി.ഐയുടെ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനുതന്നെ കൈക്ക് മാരക പരിക്കേറ്റു. പൊലീസ് ഇപ്പോള്‍ ഭരിക്കുന്നത് ആര്‍ക്കുവേണ്ടി മാത്രമാണെന്ന് ഈ സംഭവവും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംശയിച്ചുപോകുന്നു. എറണാകുളം വൈപ്പിനടുത്ത ഞാറയ്ക്കല്‍ കോളജില്‍ സി.പി.ഐ വിദ്യാര്‍ത്ഥിവിഭാഗമായ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാരും ഡി.വൈ.എഫ്.ഐക്കാരും ചേര്‍ന്ന് മര്‍ദിച്ചതിനെതിരെ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ പെരുമാറ്റത്തിനെതിരായാണ് ഇന്നലെ കൊച്ചി റേഞ്ച് ഐ.ജി ഓഫീസിനുമുന്നിലേക്ക് സി.പി.ഐക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത്തരമൊരു മാര്‍ച്ച് നടത്തേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പുമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു. എന്നാല്‍ കിട്ടിയ നിധിയെന്ന കണക്കിലാണ് ഭരണകക്ഷിക്കാരെ പൊലീസ് സേന അടിച്ചുനിലംപരിശാക്കിക്കളഞ്ഞത്. സത്യത്തില്‍ സി.ഐയുടെ പക്ഷപാതപരമായ നിലപാടാണ് പ്രശ്‌നം വഷളാക്കിയത്. സി.ഐയുടെ നടപടിക്കെതിരെ അദ്ദേഹത്തിനെതിരെ ഭരണകക്ഷിക്കാര്‍ തന്നെ പരസ്പരം കൂടിയാലോചിച്ച് എടുക്കേണ്ട ശിക്ഷക്ക് പകരം പാവപ്പെട്ട പ്രവര്‍ത്തകരെ ബലിയാടാക്കിയത് എന്തുകൊണ്ടും ഉചിതമായില്ല. സ്വന്തം ഘടകക്ഷിക്കാര്‍തന്നെ സ്വന്തം ആഭ്യന്തരവകുപ്പിനുനേരെ സമരം നയിക്കേണ്ടിവരുന്നത് സംസ്ഥാനചരിത്രത്തില്‍തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. പൊലീസിന്റെ അടിയില്‍ കൈ എല്ലൊടിഞ്ഞ ഭരണകക്ഷിഎം.എല്‍.എയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ കൗതുകമുളവാക്കുന്ന സംഭവമായി. പൊലീസിനെതിരെ സാധാരണ കൊലപാതകക്കേസുകളിലും മറ്റും ഭരണകക്ഷിക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാറുണ്ടെങ്കിലും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പേരില്‍ ഒരു ഘടകകക്ഷിക്ക് മറ്റൊരു ഘടകക്ഷിയുടെ വകുപ്പിനെതിരെ സമരം നടത്തുകയും അടിയേറ്റ് എല്ലൊടിയുകയും ചെയ്യേണ്ടിവരുന്നത് അത്യപൂര്‍വമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് റവന്യൂമന്ത്രി സി.പി.ഐയുടെ അതൃപ്തി മുഖ്യമന്ത്രിയെ നേരില്‍കണ്ട് ധരിപ്പിച്ചത്രെ. സത്യത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭായോഗത്തില്‍നിന്ന് മുമ്പ് വിട്ടുനിന്നതുപോലുള്ള നടപടികള്‍ക്കാണ് സി.പി.ഐ നേതൃത്വം ചുണയുണ്ടെങ്കില്‍ ഇപ്പോള്‍ തയ്യാറാകേണ്ടത്. ‘ഞങ്ങളുടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് ചോദിച്ചവരുടെ വായയും നാവും ഇപ്പോള്‍ അവരുടെ പൊലീസ്തന്നെ പിഴുതെടുക്കുന്നു. പ്രതിഷേധിക്കാന്‍പോയിട്ട് സംസാരിക്കാന്‍പോലും ആരും തയ്യാറാകരുതെന്ന ചിന്തയാവാം ഈ കാക്കിസേനയെ കയറൂരിവിട്ടുള്ള ഈ കസര്‍ത്തുകള്‍ക്കുപിന്നില്‍. ശാന്തരാകാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സി.പി.ഐക്കാര്‍ പൊലീസിനെതിരെ രോഷം കൊണ്ടുവെന്നതിനുകാരണം പ്രത്യേകിച്ച് തിരയേണ്ടതില്ല. തുടര്‍ച്ചയായ കസ്റ്റഡി മരണങ്ങളടക്കം സി.പി.ഐ നേതൃത്വത്തിന്റെ പരസ്യമായ രോഷപ്രകടനത്തിന് കാരണമായിട്ടും അതൊക്കെ പുച്ഛിച്ചുതള്ളുകയായിരുന്നു പിണറായിയും എം.എം മണിയെ പോലുള്ള മന്ത്രിമാരും. ഇവരത്രെ നാടിനെയും സകല നാട്ടുകാരെയും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ജനാധിപത്യ ഭരണകര്‍ത്താക്കള്‍. പിണറായിഭരണം ഇ.എം.എസ് കാലത്തെ സെല്‍ഭരണത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതൊക്കെ തുറന്നുകാട്ടുന്നത്. അനീതിക്കെതിരെ ശബ്ദിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍പോലും ഉണ്ടാകരുതെന്ന് ശഠിക്കുന്ന സഖാക്കന്മാരുള്ളപ്പോള്‍ പിന്നെയെന്ത് പ്രതിപക്ഷം, ഭരണപക്ഷം ?

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending